പെരുന്നാൾ പൂർണതയിൽ പുതുപ്പള്ളി...
വിശ്വാസമനസുകളിൽ ഭക്തിയുടെ പൂർണത നിറഞ്ഞ നിമിഷങ്ങൾ. വൈവിധ്യമേറിയ ആചാരാനുഷ്ഠാനങ്ങളിൽ പങ്കെടുത്തു മനസുകളിൽ അനുഗ്രഹം അനുഭവിച്ചറിഞ്ഞ തീർത്ഥാടക സഹസ്രങ്ങൾ. വീഥികൾ ഒരുപോലെ പുണ്യാളന്റെ പുണ്യസങ്കേതത്തിലേക്കു ഒഴുകിയെത്തുന്ന നിമിഷങ്ങൾ. പുതുപ്പള്ളി പെരുന്നാൾ പൂർണതയിലേക്ക്. ഇന്നു വെച്ചൂട്ടോടെ വലിയ പരെുന്നാൾ ആചരണം സമാപിക്കും. നൂറുകണക്കിനു കുരുന്നുകളും ആദ്യചോറൂണിന്റെ മാധുര്യം പകരാൻ ദേവാലയത്തിലെത്തും. വൈദികരുടെ നേതൃത്വത്തിൽ ചടങ്ങുകൾ നടക്കും. ഇന്നലെ അഞ്ചിൻമേൽ കുർബാനയ്ക്കു പരിശുദ്ധ ബസേലിയോസ് മാർത്തോസ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവാ മുഖ്യകാർമികത്വം വഹിച്ചു. പ്രസിദ്ധമായ പൊന്നിൻകുരിശു മദ്ബഹയിൽ സ്ഥാപിക്കുന്ന പുണ്യമുഹൂർത്തമായിരുന്നു തുടർന്ന്. പ്രാർത്ഥനാപൂർവം വിശ്വാസസമൂഹം ചടങ്ങുകളിൽ പങ്കെടുക്കാൻ കാത്തുനിന്നു. വെച്ചൂട്ടിനുള്ള വിറകിടീൽ ഘോഷയാത്രയിൽ കരക്കാർ ആചാരനിറവിലുള്ള ഇൗരടികളുമായി പങ്കെടുത്തു. നിലയ്ക്കൽ പള്ളി ചുറ്റിനടന്ന പ്രദക്ഷിണം ഭക്തി നിർഭരമായി.

പുതുപ്പള്ളി പെരുന്നാൾ വച്ചൂട്ട്
പുതുപ്പള്ളി പള്ളിയിലെ പ്രധാന പെരുന്നാളിനോട് അനുബന്ധിച്ചുള്ള വെച്ചൂട്ട് ഇന്ന്. 11.10ന് ആരംഭിക്കുന്ന വെച്ചൂട്ടിൽ ആയിരക്കണക്കിന് ആളുകൾ പങ്കെടുക്കും. കുരുന്നുകൾക്കുള്ള ആദ്യചോറൂട്ടും വൈദികരുടെ നേതൃത്വത്തിൽ നടത്തും. പുലർച്ചെ ആചാരാനുഷ്ഠാനങ്ങളോടെയാണ് വെച്ചൂട്ടിന്റെ അരിയിടീൽ ചടങ്ങ് നടത്തിയത്. രാവിലെ ഒമ്പതിന് ഒമ്പതിൻമേൽ കുർബാന യാക്കോബ് മാർ എറേനിയസിന്റെ മുഖ്യകാർമികത്വത്തിൽ നടക്കും. വെച്ചൂട്ടിനു ശേഷം രണ്ടിനു പ്രദക്ഷിണം. നാലിനു നേർച്ച വിളമ്പ്