പൊന്നണിഞ്ഞു പ്രകൃതി

പ്രകൃതിയെ നോക്കൂ, പൊന്നണിഞ്ഞു നില്‍ക്കുന്നതു കണ്ടില്ലേ? വിഷുവായെന്ന് വേറെയാരു പറയണം. ഒാരോ മഞ്ഞക്കണിക്കൊന്നപ്പൂങ്കുലയിലുമുള്ള ചിരിയായി വിഷു എത്തി. മറ്റൊരിക്കലുമില്ലാത്തത്ര സുന്ദരിയായി പ്രകൃതി പോലും മാറുമ്പോള്‍ വിഷു പകരുന്ന ആമോദത്തിന് അതിരുകളില്ലാതാവുന്നു. വിഷു തിമിര്‍ക്കണം. അല്ലലെല്ലാം കളഞ്ഞ് ആഹ്ളാദത്തിരയുയരണം മനസ്സില്‍. വിഷു എത്തിയാല്‍പ്പിന്നെ തിരക്കായല്ലോ. തൊടിയിലെ മാവും കശുമാവും പൂത്തുലഞ്ഞു മദിപ്പിക്കുന്ന ഗന്ധം പരത്തുന്നുണ്ടാവും. കൊയ്ത്തു കഴിഞ്ഞ പാടത്തു നട്ട വെള്ളരി വള്ളികളില്‍ കായ്കള്‍ പൊട്ടിയിട്ടുണ്ടാവും. പ്ളാവില്‍ തടി മറഞ്ഞ് ചക്കയുണ്ടാവും. കൈതച്ചക്കയും നാട്ടുഫലങ്ങളും വിളയും. ആഘോഷത്തിന് എല്ലാം പ്രകൃതി തന്നെയൊരുക്കുന്നുവെന്നതാണ് വിഷു. കൈനിറയും കാലവുമാണ് വിഷു. കഴിഞ്ഞ വിഷുവിന് കിട്ടിയ കൈനീട്ടങ്ങളെല്ലാം ഇട്ടുവച്ച മണ്‍കുടുക്കകള്‍ ഈ വര്‍ഷമാവും പൊട്ടുക. ചില്ലറനാണയങ്ങള്‍ പിന്നെ വിഷുപ്പടക്കങ്ങളായി മുറ്റത്തും പറമ്പിലും പൊട്ടും. വിഷുവിന് കിട്ടുന്ന കൈനീട്ടങ്ങള്‍ അടുത്ത വിഷുവരെ സൂക്ഷിക്കണമെന്നാണ് സങ്കല്‍പ്പം. ഒരു കൊല്ലക്കാലം കഴിയാതെ വിഷുനാണയം ചെലവാക്കുന്നത് ഐശ്വര്യമല്ലെന്ന് പഴമക്കാര്‍ പറയാറുണ്ട്. ഇങ്ങനെ ഒരുകൊല്ലം കാത്തുവച്ച നാണയങ്ങള്‍ ....