World Diabetes Day 2014
World Diabetes Day 2014

HOME»

പ്രമേഹ ചികിത്സയ്ക്ക് ഭക്ഷണമരുന്ന്!

Article_image

ഭക്ഷണം ഒരു മരുന്നാണോ? ആരോഗ്യം നിലനിര്‍ത്താനും രോഗത്തെ അകറ്റാനും ശേഷിയുള്ളവയാണ് മരുന്ന് എങ്കില്‍ ഭക്ഷണവും മരുന്നാണ്. ഭൂരിഭാഗം പേരിലും കാണുന്ന ടൈപ് 2 പ്രമേഹത്തിന്റെ ചികിത്സയ്ക്കുപയോഗിക്കുന്ന മൂന്നു മരുന്നുകളില്‍ ഒന്നാണ് ഭക്ഷണം. വ്യായാമവും രാസമരുന്നുകളുമാണ് മറ്റു രണ്ടെണ്ണം. ഈ മൂന്നു മരുന്നുകളും കൂടിച്ചേരുമ്പോള്‍ മാത്രമേ പ്രമേഹചികിത്സ പൂര്‍ണമാകൂ. ഒഴിവാക്കേണ്ട ഭക്ഷണം ഒഴിവാക്കുക. കഴിക്കേണ്ടവ കഴിക്കുക, സമയത്തു കഴിക്കുക, അളവു നിയന്ത്രിക്കുക. ഭക്ഷണം ഒരു പ്രമേഹമരുന്നായി മാറുന്നത് ഇത്തരം നിബന്ധനകള്‍ പാലിക്കുമ്പോഴാണ്. ബഹുഭൂരിപക്ഷം ടൈപ് 2 പ്രമേഹരോഗികളിലും ശരിയായ ഭക്ഷണക്രമത്തിലൂടെയും വ്യായാമത്തിലൂടെയും മാത്രം രക്തത്തിലെ പഞ്ചസാരനില നിയന്ത്രിച്ചു നിര്‍ത്താം. ഇതിനു ചില ചിട്ടകളും സമയക്രമീകരണവും വേണ്ടിവരും എന്നുമാത്രം. ആത്മാര്‍ഥമായി പ്രവര്‍ത്തിച്ചാല്‍ രണ്ടു മൂന്നുമാസം കൊണ്ടു തന്നെ ഈ നേട്ടം കൈവരിക്കാനാകും. ക്രമേണ മരുന്നുകളുടെ അളവും കുറച്ചു കൊണ്ടുവരാനാകും. പക്ഷേ, ഷുഗര്‍നില സൂക്ഷ്മമായി നിരീക്ഷിച്ചും ഡോക്ടറുടെ നിര്‍ദേശം സ്വീകരിച്ചും മാത്രമേ മരുന്നില്‍ മാറ്റം വരുത്താവൂ.

എപ്പോള്‍ കഴിക്കണം?
പ്രമേഹരോഗി വിശക്കുമ്പോഴല്ല വിശക്കാതിരിക്കാനാണ് ഭക്ഷണം കഴിക്കേണ്ടത്. വിശപ്പ് അനുഭവപ്പെടുന്നത് രക്തത്തിലെ ഗൂക്കോസ് നില കുറയുമ്പോഴാണ്. എങ്കില്‍ ഒട്ടും വിശക്കാത്ത വിധം മൂക്കുമുട്ടെ ഭക്ഷണം കഴിച്ചാല്‍ മതിയല്ലോ എന്നാവും പലരും ചിന്തിക്കുക. അതും തെറ്റാണ്. അമിതമായി ഭക്ഷണം ചെന്നാല്‍ പ്രമേഹരോഗിയില്‍ ഷുഗര്‍ നിയന്ത്രണാതീതമായി ഉയരുകയും ചെയ്യും. അതായത് രക്തത്തിലെ പഞ്ചസാരനില കൂടാതെയും കുറയാതെയും നല്ല സന്തുലിതമായി കൊണ്ടു നടക്കുക. അതാണ് പ്രമേഹരോഗി ചെയ്യേണ്ടത്. അതിനുള്ള എളുപ്പമാര്‍ഗം കുറഞ്ഞ അളവില്‍ കൂടുതല്‍ തവണകളായി കഴിക്കുകയാണ്. അതിലൂടെ ഷുഗര്‍നില ഏറ്റക്കുറച്ചിലില്ലാതെ നിലനിര്‍ത്താനാകും. വയറു നിറയ്ക്കുവാനല്ല, വിശപ്പ് ശമിപ്പിക്കുവാനാണ് ഭക്ഷണം കഴിക്കേണ്ടത്. ഇടയ്ക്ക് വിശപ്പു തോന്നുന്നുവെങ്കില്‍ വേവിക്കാത്ത പച്ചക്കറികള്‍ യഥേഷ്ടം കഴിക്കുക. വയര്‍ നിറയെ കഴിച്ചാലും കൊഴുപ്പുണ്ടാക്കാത്ത ഭക്ഷണസാധനങ്ങളാണു പച്ചക്കറികള്‍.

സമീകൃതാഹാരം എന്ന മരുന്ന്
ഒരാളുടെ അധ്വാനത്തിനും പ്രായത്തിനും രോഗങ്ങളുള്‍പ്പെടെയുള്ള മറ്റു ഘടകങ്ങള്‍ക്കും അനുസൃതമായി ഊര്‍ജവും മറ്റ് പോഷകമൂല്യങ്ങളും നിത്യേന നല്‍കുന്ന ഭക്ഷണക്രമത്തെയാണ് സമീകൃതാഹാരം എന്നു പറയുന്നത്. അതിനര്‍ഥം എല്ലാ പ്രമേഹരോഗികള്‍ക്കും ഒരേതരത്തിലുള്ള ഭക്ഷണമല്ല വേണ്ടത് എന്നര്‍ഥം. പ്രമേഹത്തിന്റെ അവസ്ഥ, അതിന്റെ സങ്കീര്‍ണതകള്‍ ഇവയൊക്കെ അനുസരിച്ച് ആഹാരക്രമവും വ്യത്യാസപ്പെടും. അന്നജം എന്ന കാര്‍ബോഹൈഡ്രേറ്റ്സ്, മാംസ്യം, കൊഴുപ്പ് ഇവയാണു ഭക്ഷണത്തിലെ പ്രധാന ഘടകങ്ങള്‍. വിറ്റമിനുകളും ധാതുലവണങ്ങളും മൂലകങ്ങളും നാരുകളും നമുക്കു ഭക്ഷണത്തില്‍ നിന്നു ലഭിക്കുന്നു. അന്നജം ഊര്‍ജം പ്രദാനം ചെയ്യുന്നു. പ്രോട്ടീനും ഫാറ്റും ശരീരവളര്‍ച്ചയെ സഹായിക്കുന്നു. ഒപ്പം രോഗപ്രതിരോധം വര്‍ധിപ്പിക്കുന്നു. പ്രമേഹരോഗിയുടെ സമീകൃതാഹാരത്തില്‍ അന്നജം (കാര്‍ബോഹൈഡ്രേറ്റ്) 5060, പ്രോട്ടീന്‍ 1520%, കൊഴുപ്പ് 2530% (അപൂരിത കൊഴുപ്പ് 10% വരെ) ആകാം.

അന്നജം ശരീരത്തില്‍ മധുരം
അന്നജം നമുക്ക് ഊര്‍ജം നല്‍കുന്നു. ഇത് അളവില്‍ കൂടുതല്‍ ഭക്ഷിച്ചാല്‍ ശരീരത്തിലെ കൊഴുപ്പായി മാറുന്നു. അമിതശരീരഭാരത്തിനും കുടവയറിനും പിന്നീടു പ്രമേഹത്തിനും കാരണമാകുന്നു. ഉദാഹരണത്തിന് നമ്മുടെ പ്രധാന ഭക്ഷണമായ ചോറ്. വയറുനിറയെ ഭക്ഷണം കഴിച്ചു ശീലിച്ചവരായതുകൊണ്ടു പ്രമേഹമുണ്ടെന്നറിഞ്ഞാലും നമ്മള്‍ പതിവു ശൈലി തുടരുന്നു. ചോറ് അധികം ഭക്ഷിച്ചാല്‍ അതു കരളിലും മാംസപേശികളിലും കൊഴുപ്പായി സംഭരിക്കപ്പെടുകയും അമിതശരീരഭാരത്തിനു കാരണമാവുകയും ചെയ്യുന്നു. അന്നജം ശരീരം സ്വീകരിക്കുന്നത് ഗൂക്കോസ് ആയാണ്. അതിനാലാണ് ഭക്ഷണം കഴിച്ചുകഴിയുമ്പോള്‍ ഷുഗര്‍നില ഉയരുന്നത്. നിത്യാഹാരത്തില്‍ അന്നജത്തിന്റെ അളവു കായികാധ്വാനത്തിനനു സരിച്ചാണെങ്കിലും സാധാരണ നിലയില്‍ അന്നജം ഒരു ദിവസം ഒന്ന് ഒന്നര കപ്പ് മതി.

പ്രോട്ടീന്‍
മാംസപേശികളിലെ പ്രധാനഘടകം പ്രോട്ടീനാണ്. ശരീരവളര്‍ച്ചയ്ക്കു സഹായിക്കുന്ന പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണപദാര്‍ഥങ്ങളെ ബോഡി ബില്‍ഡിങ് ഫൂഡ് എന്നും വിളിക്കും. മാംസ്യാഹാരത്തിലെ പ്രോട്ടീനെക്കാള്‍ പയറുവര്‍ഗങ്ങളില്‍ നിന്നു കിട്ടുന്ന പ്രോട്ടീനാണു ഗുണമേന്മയുള്ളത്. കൂടാതെ നാരുകള്‍ ലഭിക്കുകയും ചെയ്യുന്നു. മോശപ്പെട്ട മാംസ്യാഹാരമാണു മട്ടന്‍, ബീഫ് മുതലായ റെഡ്മീറ്റുകള്‍. ഇവ കൊളസ്ട്രോള്‍ ചീത്ത കൊളസ്ട്രോള്‍ (എല്‍ഡിഎല്‍) കൂട്ടുന്നു.

പ്രതിരോധത്തിന് നാരുകള്‍‍
ഇലക്കറികളില്‍ നാരുകള്‍ സമൃദ്ധമാണ്. ശരീരത്തിലേക്കു നാരുകള്‍ വലിച്ചെടുക്കപ്പടുന്നില്ല എങ്കിലും ഇവയ്ക്ക് ആരോഗ്യം നിലനിര്‍ത്തുന്നതില്‍ വലിയ പങ്കുണ്ട്. നാരുകള്‍ കുടലിന്റെ സങ്കോചത്തിനു സഹായിക്കുകയും മലബന്ധത്തെ ഇല്ലാതാക്കുകയും ചെയ്യുന്നു. പ്രമേഹത്തെ പ്രതിരോധിക്കുവാന്‍ സഹായിക്കുന്ന ഇന്‍ക്രിറ്റിന്‍ ഹോര്‍മോണുകളെ ക്രമപ്പെടുത്തുന്നതിനും സഹായിക്കും. പയര്‍ വര്‍ഗങ്ങള്‍ തൊലിയോടെ ഉപയോഗിച്ചാല്‍ ധാരാളം നാരുകള്‍ ലഭിക്കും. ഉണങ്ങിയ പയര്‍ വെള്ളത്തില്‍ കുതിര്‍ത്തു മുളപ്പിച്ചാല്‍ വിറ്റമിന്‍ സി ധാരാളമായി ഉല്‍പാദിപ്പിക്കപ്പെടും. ഇവ അമിതമായി വേവിക്കുവാന്‍ പാടില്ല. പ്രമേഹരോഗിയുടെ ആഹാരത്തില്‍ എല്ലാ നേരവും കുറേശെ ഏതെങ്കിലും പയര്‍ ഉള്‍ക്കൊള്ളിക്കണം.

കൊഴുപ്പ് അദൃശ്യമായും
നാം കഴിക്കുന്ന സമീകൃതാഹാരത്തില്‍ 1525% വരെ അദൃശ്യകൊഴുപ്പുകള്‍ അടങ്ങിയിട്ടുണ്ട്. പൊണ്ണത്തടി, ആഹാരത്തിനനുസരിച്ചു ശാരീരിക അധ്വാനം ഇല്ലാത്തത്, മാംസ്യാഹാരം ധാരാളം കഴിക്കുന്നത്, വെളിച്ചെണ്ണയുടെ അമിത ഉപയോഗം ഇതെല്ലാം കൊളസ്ട്രോള്‍ കൂട്ടും. പ്രത്യേകിച്ച് ചീത്തകൊളസ്ട്രോളായ എല്‍ഡിഎല്‍ കൂടുതലുള്ള പ്രമേഹരോഗികളില്‍ ഹൃദയാഘാതത്തിനുള്ള സാധ്യത കൂടുതലാണ്. ഒരു ദിവസത്തെ അനുവദനീയമായ എണ്ണയുടെ തോത് മൂന്നു ടീസ്പൂണ്‍ ആണ്. അല്ലെങ്കില്‍ ഒരു മാസം അര കിലോ എണ്ണയില്‍ കൂടുതല്‍ ഉപയോഗിക്കാന്‍ പാടില്ല. മാത്രമല്ല ഒരു പ്രാവശ്യം ഉപയോഗിച്ച എണ്ണ വീണ്ടും ഉപയോഗിക്കരുത്. പൂരിതകൊഴുപ്പമ്ളങ്ങള്‍ ധാരാളമടങ്ങിയ വെളിച്ചെണ്ണയെക്കാള്‍ നല്ലത് അപൂരിത കൊഴുപ്പമ്ളങ്ങള്‍ അടങ്ങിയ സണ്‍ഫ്ളവര്‍ ഓയില്‍, ഒലിവ് ഓയില്‍, തവിടെണ്ണ തുടങ്ങിയവയാണ്. ഒമേഗാ ഫാറ്റി ആസിഡ് രക്തത്തിലെ കൊളസ്ട്രോളിന്റെ ഒരു ഘടകമായ ട്രൈഗിസറൈഡ്സിന്റെ അളവു കുറയ്ക്കുന്നു. അയല, മത്തി മുതലായ മീനുകളില്‍ അതു ധാരാളമുണ്ട്.

പച്ചക്കറികളും പഴങ്ങളും
ഇവയെ നമുക്ക് മൂന്നായി തിരിക്കാം. ഇലക്കറികള്‍, കിഴങ്ങുവര്‍ഗം, മറ്റു പച്ചക്കറികളും പഴങ്ങളും.
ഇലക്കറികള്‍: ചീര, മുരിങ്ങയില, ഉലുവയില, കാബേജ്, പുതിനയില എന്നിങ്ങനെ ഇലക്കറികള്‍ നിരവധി. വിറ്റമിന്‍ എയുടെ മുന്‍ഗാമിയായ ബീറ്റാകരോട്ടിന്‍ ഇവയില്‍ ധാരാളമുണ്ട്. അവയിലുള്ള ബി. കോംപ്ളക്സ് വിറ്റമിനുകള്‍ പ്രമേഹസങ്കീര്‍ണതകളിലൊന്നായ ഞരമ്പുരോഗത്തെ ചെറുക്കും.
കിഴങ്ങുവര്‍ഗങ്ങള്‍: കപ്പ, ഉരുളക്കിഴങ്ങ്, മധുരക്കിഴങ്ങ്, കാച്ചില്‍, കാരറ്റ് തുടങ്ങിയവയാണ്. ഇതില്‍ ആദ്യത്തെ മൂന്നെണ്ണം ഒഴിവാക്കാം. മറ്റുള്ളവ പ്രമേഹരോഗി കഴിക്കുന്നുണ്ടെങ്കില്‍ ഒപ്പം കഴിക്കുന്ന ധാന്യത്തിന്റെ അളവു കുറയ്ക്കണം.
മറ്റു പച്ചക്കറികള്‍: തക്കാളി, വെണ്ടയ്ക്ക, പാവയ്ക്ക, വഴുതന, വെള്ളരിക്ക, പടവലം, മത്തന്‍ മതലായവയില്‍ വിറ്റമിനുകളും ലവണങ്ങളും ധാരാളം അടങ്ങിയിട്ടുണ്ട്. ഇവയില്‍ ചിലതു വേവിക്കാതെ എപ്പോള്‍ വേണമെങ്കിലും കഴിക്കാം. പ്രമേഹരോഗി പതിവായി അധികം വേവിക്കാത്ത ഇലക്കറികളും പച്ചക്കറികളും കഴിക്കുന്നുണ്ടെങ്കില്‍ ധാതുലവണങ്ങളുടെയും വിറ്റമിനുകളുടെയും കുറവു നികത്താന്‍ സാധിക്കുന്നു.
പഴവര്‍ഗങ്ങള്‍: മത്തപ്പഴങ്ങളായ പപ്പായ, മാങ്ങ, വാഴപ്പഴങ്ങള്‍, ചക്ക മുതലായവ ധാരാളം കഴിക്കുന്ന ശീലം നമ്മുടെ ഇടയിലുണ്ട്. പ്രമേഹരോഗി ഇങ്ങനെ ചെയ്യുവാന്‍ പാടില്ല. മറ്റു ഭക്ഷണങ്ങള്‍ക്കൊപ്പം മിതമായ അളവില്‍ കഴിക്കാം. ഉണങ്ങിയ പഴങ്ങള്‍, അണ്ടിപ്പരിപ്പുകള്‍, എണ്ണക്കുരുക്കള്‍ മുതലായവ പ്രമേഹരോഗികള്‍ ഒഴിവാക്കണം. ഇവ നല്‍കുന്ന പോഷകങ്ങള്‍ വില കുറഞ്ഞ ഇലക്കറികളില്‍ നിന്നും ധാന്യങ്ങളില്‍ നിന്നും കിട്ടുമെന്നുള്ളപ്പോള്‍ വിലകൂടിയ ഇവയെ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തേണ്ട ആവശ്യം ഇല്ല. ഭക്ഷണരീതി കര്‍ശനമായി പാലിച്ചിട്ടും ചില രോഗികളില്‍ പ്രമേഹത്തെ പിടിച്ചുനിര്‍ത്തുവാന്‍ കഴിയാത്തതിനുകാരണം അവര്‍ ഇത്തരം പഴങ്ങളും മറ്റും ഇടയ്ക്കിടയ്ക്കു കഴിക്കുന്നതാണ്.

ബേക്കറിഭക്ഷണം ഇനി വേണ്ട
ബേക്കറി സാധനങ്ങള്‍ ഒഴിവാക്കുക. ഇവ ഉണ്ടാക്കാന്‍ ഉപയോഗിക്കുന്ന കൊഴുപ്പ് ട്രാന്‍സ്ഫാറ്റ് അഥവാ ഹൈഡ്രോജിനേറ്റഡ് വെജിറ്റബിള്‍ ഓയില്‍ മോശപ്പെട്ട ഇനത്തില്‍പ്പെട്ട കൊഴുപ്പാണ്. ഇതു പ്രമേഹത്തിനു മാത്രമല്ല ഹൃദ്രോഗത്തിനും കാരണമാകും. ഏതൊരു പ്രമേഹരോഗിക്കും ആഹാരനിയന്ത്രണത്തിന് കുടുംബാംഗങ്ങളുടെ സഹകരണം ആവശ്യമാണ്. രോഗിയുടെ ഭക്ഷണക്രമം വീട്ടിലെ മറ്റുള്ളവരും സ്വീകരിക്കണം. ഇവിടെ പരാമര്‍ശിച്ച പ്രകാരമുള്ള സമീകൃതഭക്ഷണം വെറും ഭക്ഷണമല്ല. പ്രമേഹനിയന്ത്രണത്തിനുള്ള മരുന്നുതന്നെയാണ്. പ്രമേഹപാരമ്പര്യമുള്ള കുടുംബങ്ങളില്‍ തലമുറകളിലേക്ക് ഈ രോഗം കൈമാറാതിരിക്കുവാനുള്ള മുന്‍കരുതല്‍ കൂടിയാണീ മരുന്ന്.

പ്രമേഹം മാറ്റിവയ്ക്കാന്‍ ന്യൂകാസില്‍ ഡയറ്റ്
ടൈപ് 2 പ്രമേഹമുള്ള അമിതവണ്ണക്കാരില്‍ പ്രമേഹം ആരംഭിച്ച് നാലുവര്‍ഷത്തിനുള്ളിലാണെങ്കില്‍ കര്‍ശനമായ ഭക്ഷണനിയന്ത്രണത്തിലൂടെ പ്രമേഹത്തിനു മുമ്പുള്ള അവസ്ഥയിലേക്കു മടങ്ങിപ്പോകാം. രണ്ടുവര്‍ഷം മുമ്പ് ഇംഗണ്ടിലെ ന്യൂകാസില്‍ സര്‍വകലാശാല ഗവേഷണാടിസ്ഥാനത്തില്‍ തെളിയിച്ച ഇക്കാര്യം ശരിയാണെന്നു സ്ഥാപിക്കുന്ന നിരവധി അനുഭവങ്ങള്‍ ഇതിനകം പുറത്തുവന്നു കഴിഞ്ഞു. അമിതവണ്ണമുള്ളവരിലെ കരളിലും പാന്‍ക്രിയാസിലും അടിഞ്ഞുകൂടുന്ന അമിതമായ കൊഴുപ്പ് അവരില്‍ പ്രമേഹത്തിനു കാരണമാകാം. അങ്ങനെയുള്ളവരില്‍ ഏതാണ്ട് പട്ടിണിക്കു സമാനമായ ഡയറ്റ് (1500 കാലറി മുതല്‍ 2000 കാലറി വരെ ഭക്ഷണം വേണ്ട സ്ഥാനത്ത് ഭക്ഷണത്തിന്റെ അളവു കുറച്ച് 600800 കാലറിയായി വെട്ടിക്കുറയ്ക്കുന്നതാണ്. ന്യൂ കാസില്‍ ഡയറ്റ്). ഇത് ഏതാണ്ട് അഞ്ചുമുതല്‍ 10 ആഴ്ചവരെ തുടരേണ്ടിവരും. എന്നാല്‍ വെറും പതിനൊന്നു ദിവസം ഈ ഡയറ്റു തുടര്‍ന്നപ്പോള്‍ തന്നെ തന്റെ പ്രമേഹാവസ്ഥ മാറിയെന്ന് അവകാശപ്പെട്ട റിച്ചാര്‍ഡ് ഡൗട്ടി എന്ന ഇംഗീഷുകാരന്‍ ഏതാനും മാസങ്ങള്‍ക്കു മുമ്പ് മാധ്യമശ്രദ്ധ നേടിയിരുന്നു. ഒരു ഡോക്ടറുടെ നിരീക്ഷണത്തില്‍ ഭക്ഷണം കുറയുമ്പോഴും പോഷകങ്ങള്‍ കുറയാതെ വേണം ഈ ഡയറ്റു സ്വീകരിക്കാനെന്നു ഗവേഷകര്‍ നിര്‍ദേശിക്കുന്നുണ്ട്. ന്യൂകാസില്‍ ഡയറ്റില്‍ പട്ടിണിമേഖലയിലേക്ക് (സ്റ്റാര്‍വേഷന്‍ മോഡ്) ശരീരം മാറുമ്പോള്‍ ശരീരത്തിലെ കൊഴുപ്പ് പരമാവധി ഉപയോഗിക്കപ്പെടും. ഈ സമയത്ത് ആദ്യം ശരീരം വിനിയോഗിക്കുന്നത് ആന്തരികാവയവങ്ങളില്‍ അടിഞ്ഞുകൂടിയിരിക്കുന്ന കൊഴുപ്പാണ്. പലരിലും പ്രമേഹ കാരണമാകുന്ന കരളിലേയും പാന്‍ക്രിയാസിലേയും കൊഴുപ്പ് മാറ്റപ്പെടുമ്പോള്‍ പ്രമേഹം വരുന്നതിനു മുമ്പുള്ള അവസ്ഥയിലേക്ക് രോഗി എത്തും എന്നതാണ് ഗവേഷകരുടെ യുക്തി. തുടര്‍ന്ന് ആരോഗ്യകരമായ ഡയറ്റും വ്യായാമവും മുഖേന വണ്ണം കൂടാതെ നോക്കിയാല്‍ അവര്‍ക്ക് ദീര്‍ഘകാലത്തേക്ക് പ്രമേഹത്തെ മാറ്റിവെയ്ക്കാന്‍ കഴിയും.

ഡോ. അനുപമ നായര്‍
ഫിസിഷ്യന്‍ + ഡയബറ്റോളജിസ്റ്റ്
സെന്റ് തോമസ് ഹോസ്പിറ്റല്‍, ചെത്തിപ്പുഴ, കോട്ടയം