HOME»

ഇൻസുലിൻ എടുക്കുന്നവരുടെ ആഹാരം

Article_image

പ്രമേഹത്തിന്റെ പ്രധാന കാരണം ഒരു വ്യക്തിയുടെ ആഹാര രീതി തന്നെയാണ്. ശരീരത്തിന്റെ ആവശ്യങ്ങളറിയാതെ എന്തും കഴിക്കുന്ന സ്വഭാവം കാലക്രമേണ പ്രമേഹം വരാൻ ഇടയാക്കുന്നു. അതേസമയം പ്രമേഹരോഗികളിലെ നിയന്ത്രണമില്ലാത്ത ഭക്ഷണരീതി രോഗം കൂടാനും കാരണമാകുന്നു. പ്രത്യേകിച്ച് ഇൻസുലിൻ എടുക്കുന്ന രോഗികളിൽ. എന്തു കഴിക്കുന്നു എന്നത് പ്രമേഹം സംബന്ധിച്ചു നിർണായകമായ ഘടകമാണ്. പണ്ടു വിശപ്പു മാറ്റി വയറു നിറയ്ക്കാനും രുചിക്കും വേണ്ടിയാ ണു ആഹാരം കഴിച്ചിരുന്നത്. ആ കാഴ്ച‌പ്പാടിൽ നിന്നു മാറി ഈ ആഹാരം എന്റെ ശരീരത്തില്‍ എന്തു മാറ്റം കൊണ്ടു വരുന്നു എന്ന ചിന്തയിലേക്ക് നാം മാറേണ്ടിയിരിക്കുന്നു. ഈ ഭക്ഷണം ആരോഗ്യദായകമാണോ, അതോ ഹാനികരമാണോ എന്നും ചിന്തിക്കേണ്ടിയിരിക്കുന്നു.

സമീകൃതവും പോഷകം നിറഞ്ഞതും സമ്പൂർണവുമായ ആഹാരമാണു കഴിക്കുന്നത് എന്ന് ഉറപ്പു വരുത്തണം. പാചക രീതി ശരീരത്തിന് ഗുണകരമാണോ എന്നതും ആലോചിക്കേ ണ്ടിയിരിക്കുന്നു. മാഗി നൂഡില്‍സിന്റെ നിരോധനം ഒരു ചെറിയ ഉദാഹരണം മാത്രമാണ്. രുചിക്ക് വേണ്ടി മാത്രം ഉണ്ടാക്കുന്ന ആഹാരം അമിതമായി ശരീരത്തിനുളളിൽ ചെല്ലുമ്പോൾ, മധുരമായാലും ഉപ്പായാലും കൊഴുപ്പായാലും ശരീരത്തിന് ദോഷം വരുത്തും.

ഇൻസുലിൻ -ആഹാരക്രമം
ഇൻസുലിൻ എടുക്കുന്ന പ്രമേഹരോഗികൾ ആഹാരക്രമത്തിൽ പ്രത്യേകം ശ്രദ്ധിക്കണം. ഇൻസുലിൻ എടുക്കുമ്പോള്‍ കൃത്യമായും നാലുമണിക്കൂർ കഴിയുമ്പോള്‍ ആഹാരം കഴിച്ചിരിക്കണം. ഇല്ലെങ്കിൽ ഹൈപ്പോഗ്ലൈസീമിക് ആയി അബോധാവസ്ഥയിൽ ആകാനുളള സാധ്യത കൂടുതലാണ്. ഇൻസുലിൻ എടുത്ത് അരമണിക്കൂറിനുശേഷം മാത്രമേ അതു പ്രവർത്തിച്ചു തുടങ്ങൂ. ഇൻസുലിനു ശ‌േഷം ഭ‌ക്ഷണം കഴിക്കുമ്പോൾ ഇൻസുലിൻ അകത്തു ചെന്നു ഷുഗർ താഴ്ത്തും. അപ്പോൾ ഷുഗർ വ്യതിയാനം അധികം ഇല്ലാതെയിരിക്കും. ആഹാരത്തിനു മുമ്പ് ഇരുപതുമിനിറ്റിനും അരമണിക്കൂറിനുമു ളളില്‍ ഇൻസുലിൻ എടുക്കുന്നതാണ് ഏറ്റവും ഉചിതം. എന്നാൽ അനലോഗ് ഇൻസുലിൻ ആണെങ്കിൽ ഭക്ഷണത്തിനു പത്തു മിനിറ്റ് മുമ്പ് എടുത്താലും മതി. പെട്ടെന്നു തന്നെ ഫലം ഉണ്ടാകും. മറ്റേതെങ്കിലും രോഗം കാരണം വിശപ്പ് കുറഞ്ഞിരിക്കു മ്പോള്‍ മുൻപെടുത്ത അതേ ‍ഡോസ് ഇൻസുലിൻ എടുക്കു മ്പോൾ ഷുഗർ താഴ്ന്നു പോകാം. അതിനാല്‍ ഛർദ്ദി, വയറിളക്കം, പനി എന്നിവയുളള ദിവസങ്ങളിൽ ഡോക്ടറുടെ നിർദേശ പ്രകാരം ഡോസ് കുറയ്ക്കുന്നതു നല്ലതായിരിക്കും.

ഇൻസുലിൻ എടുത്ത ശേഷം സമയത്തു ഭക്ഷണം കഴിക്കാതിരുന്നാൽ ഷുഗർ കുറയാൻ സാധ്യതയുളളതിനാൽ വാഹനമോടി ക്കുമ്പോള്‍ ശ്രദ്ധിക്കണം. വളരെ നിർണായകമായ സമയമാ ണിത്. അപകടങ്ങൾ സംഭവിക്കാനുളള സാധ്യത കൂടുതലാണ്. ആ സമയത്തു ഗ്ലൂക്കോസ് ടാബ് ലറ്റുകളോ മറ്റെന്തെങ്കിലുമോ കഴിക്കണം. അല്ലെങ്കിൽ ക‌‌ൃത്യസമയത്ത് ഭക്ഷണം കഴിച്ചിരി ക്കണം.

പഴയ പ്ലേറ്റിലെ വിഭവങ്ങൾ
പണ്ട് ആളുകൾ ഭക്ഷണം കഴിച്ചിരുന്ന പ്ലേറ്റ് എടുത്താൽ ആ പ്ലേറ്റിൽ മുക്കാൽ ഭാഗം ചോറും ബാക്കി പച്ചക്കറികളും മത്സ്യ മാംസങ്ങളും ആയിരുന്നു. അന്നവർ അത്രയും അധ്വാനിക്കുമായി രുന്നു. അധ്വാനത്തിന് ഊർജം ആവശ്യമായിരുന്നു. കഴിക്കുന്ന ചോറ് അഥവാ കാർബോഹൈഡ്രേറ്റ് അടങ്ങിയ അന്നജം അത്ര‌യും ഊർജമായി മാറുകയാണ്. ആ ഊർജം ഓരോ സെല്ലിലും ചെന്നു ശരീരത്തിന്റെ ഓരോ ആവശ്യങ്ങൾക്ക് ഉപയോഗിക്കുകയാണ്. അവർ മെലിഞ്ഞ ശരീരപ്രകൃതമു ളളവരും നല്ല ആരോഗ്യമുളളവരും ആയിരുന്നു. കായികമായ അധ്വാനത്തിന് കൂടുതല്‍ അന്നജം ആവശ്യമായിരുന്നു.

എന്നാൽ ഇന്ന് കാർബോഹൈഡ്രേറ്റ് ഊര്‍ജമായി മാറുന്നില്ല. അതു പഞ്ചസാരയായി ശരീരത്തിൽ കെട്ടിക്കിടക്കുകയാണ്. കാരണം, ഇന്നത്തെ മനുഷ്യന് ശാരീരിക അധ്വാനം കുറവാണ്. ആധുനിക മനുഷ്യന് പഴയ ഭക്ഷണരീതി ആവശ്യമില്ല എന്ന തിരിച്ചറിവാണ് ഉണ്ടാകേണ്ടത്. അതിനാൽ പഴയ പ്ലേറ്റ് മാറേണ്ട കാലമായി. ഗുഹാമനുഷ്യർ 30 ശതമാനം അന്നജം മാത്രമേ കഴിച്ചിരുന്നുളളൂ എന്നതും പഠനങ്ങൾ കണ്ടെത്തിയിട്ടുണ്ട്.

പുതിയ പ്ലേറ്റിലെ വിഭവങ്ങള്‍
കാലം മാറിയതനുസരിച്ചു ഭക്ഷണ കാര്യത്തിലും നാം ആധുനികമായി ചിന്തിക്കേണ്ടിയിരിക്കുന്നു. ഒരു പ്ലേറ്റ് എടുത്താൽ പകുതി ഏറ്റവും ആരോഗ്യകരമായ ഫൈബർ അഥവാ നാരുകൾ ആയിരിക്കണം. അതായത് നാരുകളുളള പച്ചക്കറിയും പഴവർഗങ്ങളും. ഫൈബര്‍ കൂടുതലടങ്ങിയ പടവലങ്ങ, വെണ്ടയ്ക്ക, കുമ്പളങ്ങ, ബീൻസ്, പയര്‍, ചീര, കോളിഫ്ളവർ തുടങ്ങി ഭൂമിക്ക് മുകളിൽ വളരുന്ന എല്ലാ പച്ചക്കറികളും കൂടുതലായി ഉപയോഗിക്കാം. പച്ചക്കറിയിലും അന്നജമുണ്ട്, എന്നാല്‍ കൂടുതലും ഫൈബർ അഥവാ നാരുകളാണ്. അവ ദഹിക്കാൻ എളുപ്പമാണ്. കർബോഹൈ ഡ്രേറ്റ് (അന്നജം) കൂടുതലുളള കിഴങ്ങു വർഗ്ഗങ്ങൾ കുറച്ച് ഉപയോഗിക്കുക. പിന്നീട് കാൽ പ്ലേറ്റ് പ്രോട്ടീൻ അതായത് ധാന്യങ്ങൾ. അതിൽ തന്നെ വെജിറ്റബിള്‍ പ്രോട്ടീനും നോൺ വെജിറ്റബിള്‍ പ്രോട്ടീനും ഉണ്ട്. ധാന്യങ്ങൾ, വെജിറ്റബിൾ പ്രോട്ടീനും മത്സ്യംമാസാദികള്‍, നോൺ വെജിറ്റബിൾ പ്രോട്ടീനും ആണ്. അതിൽ തന്നെ മീനായിരിക്കണം ഏറ്റവും കൂടുതൽ ഉപയോഗിക്കേണ്ടത്. ഇന്ന് വളരെ കുറച്ചു കാര്‍ബോഹൈഡ്രേറ്റ് (അന്നജം)മാത്രമേ നമ്മുടെ ശരീരത്തിന് ആവശ്യമുളളൂ എന്നതു പ്രത്യേകം ഓർമിക്കണം.

അതിനാൽ അന്നജമടങ്ങിയ ചോറ്, ചപ്പാത്തി, ബ്രെഡ് ഇവയുടെ അളവ് കുറയ്ക്കണം, കൂടാതെ വറുത്ത ഭക്ഷണം ദിവസവും കഴിക്കുന്നതും ഒഴിവാക്കണം. നൂറു ശതമാനവും ഇതു പോലെ ആകണമെന്നില്ല. 70 മുതൽ 75 ശതമാനം വരെ ഈ രീതി പാലിക്കുകയാണെങ്കില്‍ തന്നെ പ്രമേഹം നിയന്ത്രണത്തിലായി രിക്കും. ശരിയായ ആഹാരക്രമം കൊണ്ട് മരുന്നുകളുടെ ഡോസ് പോലും കുറയ്ക്കാനാകും.

ഇടയ്ക്കു വല്ലപ്പോഴും രുചിക്കുവേണ്ടി ഇഷ്ടമുളള ഭക്ഷണം കഴിക്കാം. ഇന്ന് 70 ശതമാനം ആളുകളും അനാരോഗ്യകരമായ ഭക്ഷണവും 20 ശതമാനം ആരോഗ്യകരമായ ഭക്ഷണവുമാണ് കഴിക്കുന്നത്. ഈ രീതി പ്രമേഹം കൂടാനുളള (വരാനുളള) പ്രധാനകാരണമാണ്.

ഇങ്ങനെ നോക്കിയാൽ കാർബോഹൈഡ്രേറ്റ് അധികം ആവശ്യമില്ലെന്നു മനസ്സിലാകും. ഇത്രയധികം കാർബോഹൈ ഡ്രേറ്റ് (അന്നജം)അഥവാ ചോറ് കഴിക്കുന്നതിനുളള കാരണം ശീലം ഒന്നു മാത്രമാണെന്ന് പറയേണ്ടിവരും. നമ്മുടെ പൂർവികർ അതാണ് നമ്മളെ പഠിപ്പിച്ചിരിക്കുന്നത് കൂടാതെ കാർബോഹൈ ഡ്രേറ്റ് (അന്നജം) അഥവാ ചോറ് കഴിക്കുമ്പോൾ വീണ്ടും വീണ്ടും കഴിക്കാനുളള ആഗ്രഹമുണ്ടാക്കുന്ന ഭക്ഷണമാണ്. ബ്രെഡും ബിസ്കറ്റും റസ്ക്കും എല്ലാം ഈ വിഭാഗത്തിൽപ്പെടും. പൂരിയും ഉരുളക്കിഴങ്ങു കറിയും ഒരു മിച്ചു പാടില്ല. അല്ലെങ്കിൽ പുട്ടും പഴവും പാടില്ല. ഇവ രണ്ടിലും അന്നജം കൂടുതലാണ്. ഷുഗർ വളരെ കൂടും. പകരം വെജിറ്റബിൾ കറി ശീലമാക്കണം. അല്ലെ ങ്കിൽ പ്രോട്ടീനുളള കടലയോ പയറോ ആകാം.

നാരുകൾ ഏറെ പ്രധാനം
പ്രമേഹരോഗികള്‍ ഫൈബര്‍ അഥവാ നാരുകളുളള ഭക്ഷണം കൂടുതലായി കഴിക്കുന്ന‌തു രക്തത്തിലെ പഞ്ചസാര നിയന്ത്രണ ത്തിലായിരിക്കാൻ സഹായിക്കും. പഴങ്ങളും പച്ചക്കറികളും ഫൈബറിന്റെ കലവറയാണ്. കാൻസർ ഉൾപ്പെടെയുളള രോഗങ്ങൾ വരുന്നതു തടയാൻ ഫൈബറിനു കഴിയും. വയറു നിറഞ്ഞിരിക്കുന്നതിനാൽ കൂടുതൽ കഴിക്കാനും തോന്നുകയില്ല. ഇന്നു നാം ദിവസേന 10 ഗ്രാം ഫൈബർ മാത്രമാണ് ഭക്ഷണ ത്തിൽ ഉൾപ്പെടുത്തുന്നതെന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്. അത് 45 ഗ്രാം വരെ ആക്കി മാറ്റേണ്ടത് ആവശ്യമാണ്.

പച്ചക്കറികളും പഴങ്ങളും കഴിക്കുമ്പോൾ അന്നജം ധാരാളമുളള പഴങ്ങൾ ഒഴിവാക്കി കൊഴുപ്പ് കുറഞ്ഞവ തിര‍ഞ്ഞെടുക്കണം. കിഴങ്ങ് വർഗത്തിൽ സ്റ്റാർച്ച് കൂടുതലാണ്. ‌കിഴങ്ങുകള്‍ ഉപയോഗിക്കുകയാണെങ്കിൽ തന്നെ പാകം ചെയ്യുമ്പോൾ എണ്ണ കുറച്ച് ഉപയോഗിക്കണം. പഴുത്ത പഴം, മാങ്ങ, ചക്ക, സീതാഫൽ, സപ്പോട്ട ഇവയിലും സ്റ്റാർച്ച് കൂടുതലാണ്. മറ്റു ഫലങ്ങൾ കഴിക്കാം. തണ്ണിമത്തൻ, പിയർ, ഓറഞ്ച്, പപ്പായ, സബർജിൽ, പൈനാപ്പിൾ, ആപ്പിൾ പേരയ്ക്ക ഇവയെല്ലാം കഴിക്കാം.

പഴങ്ങൾ കഴിക്കാം പഴച്ചാറ് വേണ്ട
ഇന്‍സുലിൻ എടുക്കുന്ന പ്രമേഹരോഗികൾ ഫലവർഗങ്ങള്‍ കഴിക്കുന്നതു നല്ലതല്ലെന്നാണു പൊതുവെയുളള ധാരണ. എന്നാൽ അതു തെറ്റാണ്.ഫലങ്ങൾ നിയന്ത്രണത്തോടെ അവർക്കു കഴിക്കാം. കൂടുതൽ കഴിക്കരുത്. ദിവസവും ഒരു ഫലവർഗം കഴിക്കാം. ഒന്നുകിൽ ചോറിന്റെയോ ചപ്പാത്തി യുടെയോ അളവു കുറച്ചു ഫലവർഗം കഴിക്കാം. അല്ലെങ്കിൽ വൈകുന്നേരം ചായക്ക് പകരം ഫ്രൂട്ട് കഴിക്കാം.

ചായയോടൊപ്പം ബിസ്കറ്റും റസ്കും കഴിക്കുന്ന പ്രമേഹരോഗി കളുടെ ഷുഗർ കൂടുന്നതായാണ് കണ്ടുവരുന്നത്. മാത്രമല്ല ഇത്തരം ആഹാരസാധനങ്ങൾ ഒരു തവണ കഴിച്ചാൽ വീണ്ടും കഴിക്കാൻ പ്രവണത ഉണ്ടാക്കും. അതേസമയം ഫലവർഗങ്ങ ളിലെ പഞ്ചസാര സ്വാഭാവികമാണ്. അതിൽ നാരുകളും ഉണ്ട്. വിറ്റമിനും ധാതുക്കളും ധാരാളമായി അടങ്ങിയതിനാൽ വളരെ ആരോഗ്യകരവുമാണ്.

എന്നാൽ പ്രമേഹരോഗികൾ യാതൊരു കാരണവശാലും ഫ്രൂട്ട് ജ്യൂസ് കുടിക്കാൻ പാടില്ല. പഴസത്ത് എടുക്കുമ്പോൾ അതിലെ പഞ്ചസാര മാത്രമാണ് നാം പിഴിഞ്ഞെടുക്കുന്നത്. അതിലെ നാരുകളെ മാറ്റുകയാണ്. മാത്രവുമല്ല ജ്യൂസിൽ ഗ്ലൈസീമിക് ഇൻഡെക്സ്കൂടുതലാണ്. അതായത് ഇൻസുലിൻ കൂട്ടി ഷുഗർ കൂടാൻ കാരണമാകും.

പച്ചക്കറികളിലും പഴവർഗങ്ങളിലും കീടനാശിനി പ്രയോഗം കൂടുതലായതിനാൽ അവ നന്നായി കഴുകി വൃത്തിയാക്കിയതിനു ശേഷം മാത്രം ഉപയോഗിക്കണം. എന്നാൽ ഇതെല്ലാം വിഷമാ ണെന്ന് കരുതി ഒട്ടും കഴിക്കാതിരിക്കുന്നതും ശരിയല്ല.

ഡോ. ജോണി കണ്ണമ്പിളളി
സീനിയര്‍ കൺസൾട്ടന്റ് ആൻഡ് ഹെഡ്,
ഡയബറ്റിസ് ആൻ‍ഡ് പോഡിയാട്രി
ലേക് ഷോർ ഹോസ്പിറ്റൽ കൊച്ചി