കണ്ണോണ്ട് ചൊല്ലിയ ഹൃദയസംഗീതം

കാമുകനുവേണ്ടി ഒരു മനുഷ്യായുസ് മുഴുവൻ കാത്തിരിക്കുന്ന കാഞ്ചനമാലയും മൊയ്തീന്റേയും പ്രണയം സമാനതകളില്ലാത്തതാണ്. പ്രണയവും വിരഹവും ഇഴചേർന്ന് പോകുന്ന ചിത്രത്തിലെ ഗാനങ്ങൾക്കും ചിത്രത്തിന്റെ അത്രതന്നെ സ്വീകാര്യതയാണ് ലഭിച്ചത്. കാത്തിരുന്ന് കാത്തിരുന്നും, കണ്ണോണ്ട് ചൊല്ലണ് എന്നീ ഗാനങ്ങൾ മലയാളിയിടെ വിരഹത്തേയും പ്രണയത്തേയും തൊട്ടുണർത്തിയപ്പോൾ ഇരുവഞ്ഞിപ്പുഴപ്പെണ്ണ് എന്ന ഗാനം മലയാളിയുടെ ഗുഹാതുരത്വത്തെയാണ് അടയാളപ്പെടുത്തുന്നത്.

എന്ന് നിന്റെ മൊയ്തീൻ എന്ന ചിത്രത്തേയും അതിലെ ഗാനങ്ങളേയും ഇരുകൈയ്യും നീട്ടി സ്വീകരിച്ചതിന് പ്രേക്ഷകന്‍ സ്വീകരിച്ചു. ഈ സ്വീകാര്യതയില്‍ യഥാര്‍ത്ഥത്തില്‍ സ്വീകരിക്കപ്പെടുന്നത് എം ജയചന്ദ്രന്‍ എന്ന സംഗീതജ്ഞന്റെ പ്രതിഭ കൂടിയാണ്‌. മൊയ്തീന്റേയും കാഞ്ചനമാലയുടേയും പ്രണയത്തിന്റേയും വിരഹത്തിന്റേയും ഹൃദയസംഗീതം കണ്ടെത്താനാണ് താൻ ശ്രമിച്ചന്ന് എം ജയചന്ദ്രൻ പറയുന്നുണ്ട്. ഇതിനായി യഥാര്‍ത്ഥ കാഞ്ചനമാലയെ പോയി നേരില്‍ കണ്ടു. അവരുടെ മനസറിഞ്ഞു.

ഒരു ചിത്രത്തിന്റെ പശ്ചാത്തല സംഗീതം മനസിൽ പതിയാൻ രണ്ടരമണിക്കൂർ ഉള്ളപ്പോൾ ഗാനങ്ങള്‍ പ്രേക്ഷകരുടെ മനസിൽ ഇടം പിടിക്കാൻ വെറും നാല് മിനിട്ട് സമയമാണുള്ളത്. നാല് മിനിട്ടുകൊണ്ട് ഒരു സിനിമയുടെ ഹൃദയത്തെ കണ്ടെത്തുക എന്നതാണ് ഒരു സംഗീതസംവിധായകന്റെ ദൗത്യം. കാത്തിരുന്നു കാത്തിരുന്നു എന്ന ഗാനത്തിലൂടെ സിനിമയുടെ ഹൃദയത്തെ പ്രേക്ഷകരിലേയ്ക്ക് എത്തിക്കാൻ സാധിച്ചു. മാത്രമല്ലെ തനിക്ക് ഒരിക്കലും മറക്കാന്‍ കഴിയാത്ത അന്തരിച്ച സംഗീതജ്ഞൻ കണ്ണൻ സൂരജ് ബാലന്റെ ഒാർമ്മക്കായി കണ്ണോണ്ട് ചൊല്ലണ് എന്ന ഗാനം സമർപ്പിക്കാനും എം ജയചന്ദ്രൻ മറന്നില്ല.

എന്ന് നിന്റെ മൊയ്തീന്‍ എന്ന ചിത്രത്തിന് വേണ്ടി എം ജയചന്ദ്രൻ ഈണം നല്‍കിയ രണ്ട് മനോഹര ഗാനങ്ങൾ ആലപിച്ചിട്ടുണ്ട് ശ്രേയ ഘോഷാല്. ന്യൂജനറേഷൻ യുഗത്തിലും മെലഡിയുടെ മനോഹാരിത കൈവിടാത്ത എം ജയചന്ദ്രൻ ഈണം നൽകിയ എന്ന് നിന്റെ മൊയ്തീനിലെ ഗാനങ്ങള്‍ ഇന്നത്തെ കാലഘട്ടത്തില്‍ അനശ്വര പ്രണയങ്ങളുടെ പ്രതീകമായും മാറുന്നു.