Tweet
  • Kerala Piravi

    ഓർമകളിലൊളിച്ച കാഴ്ച...

    1951ലെ ജനസംഖ്യാ കണക്കെടുപ്പിൽ 1.35 കോടിയായിരുന്നു കേരളത്തിലെ ജനസംഖ്യ. ഇന്നത് 3.3 കോടിയും കടന്നിരിക്കുന്നു.

  • Kerala Piravi

    ഹൃദയത്തോടു ചേർക്കാം അമ്മമലയാളത്തെ...

    മലയാളത്തിൽ സംസാരിച്ചാൽ പിഴ ചുമത്തുന്ന വിദ്യാലയങ്ങൾ വരെയായിരിക്കുന്നു കേരളത്തിൽ!

  • Kerala Piravi

    അമ്മയാണ്, മറക്കരുത്...

    അമ്മയെയും അച്ഛനെയും വഴിയിലുപേക്ഷിച്ച് കടന്നുകളഞ്ഞ മക്കളെപ്പറ്റിയുള്ള വാർത്തയും വായിക്കേണ്ടി വന്നു നമുക്ക്.

  • Kerala Piravi

    അത്യുന്നതങ്ങളിൽ ആരോരുമില്ലാതെ...

    പരിഭവം പറച്ചിലും പരദൂഷണവുമൊക്കെയാ ണെങ്കിലും അയൽവീടുകളുമായി വല്ലാത്തൊരു അടുപ്പമുണ്ടായിരുന്നു പണ്ട് നമുക്ക്.

  • Kerala Piravi

    കളയണം മനസ്സിലെ മാലിന്യവും...

    രാവിലെ നടക്കാനിറങ്ങുന്നത് ആരോഗ്യത്തിന് നല്ലതാണ്. പക്ഷേ നടത്തത്തിനിടയിൽ നാം പൊതികെട്ടി വലിച്ചെറിയുന്ന മാലിന്യങ്ങൾ

  • Kerala Piravi

    നിരത്തുകളിൽ നിലതെറ്റാതെ...

    അപാരമായ മനഃക്കരുത്തുള്ളവർക്കേ ഇപ്പോൾ നിരത്തിലേക്കിറങ്ങാൻ പറ്റൂ എന്നായിരിക്കുന്നു.

  • Kerala Piravi

    മഴ പെയ്യുന്നുണ്ട്, മനമിടറി...

    മലയാളിയുടെ ഓർമകളിൽ ഇന്നും ഇടിവെട്ടിപ്പെയ്യുന്നുണ്ട് മഴക്കാലം.

  • Kerala Piravi

    കരുത്താണ് സ്ത്രീത്വം

    യുദ്ധവിമാനത്തിൽ തുടങ്ങി അധികാരത്തിന്റെ നിർണായകസ്ഥാന ങ്ങളിൽ വരെ മലയാളി വനിത ഇന്ന് നിലയുറപ്പിച്ചിരിക്കുന്നു.

  • Kerala Piravi

    സ്വപ്നതീരങ്ങൾ തേടി...

    മലയാളികളോളം ‘പ്രവാസ’ത്തെ ഇത്രയേറെ സ്നേഹിച്ചവരുണ്ടാകില്ല. ഉരു കയറി വരെ അവർ ജീവിതത്തിന്റെ മറുതീരം തേടി നീന്തിയിരിക്കുന്നു.

  • Kerala Piravi

    ഇതെന്താ കൊതുകിങ്ങനെ...?

    ‘ഓമനത്തിങ്കൾ കിടാവോ...’ എന്നതാണ് മലയാളി മറക്കാത്ത താരാട്ടുപാട്ട്, അതുപക്ഷേ പണ്ട്.

  • Kerala Piravi

    നിറയുമോ നിള?

    ‘നീരാടുവാൻ നിളയിൽ നീരാടുവാൻ...’ ഇനിയെന്നാകും ആ പാട്ടിന്റെ കുളിരനുഭവിച്ച് നിളയിലൊന്നു നീരാടാനാവുക?

  • Kerala Piravi

    പൊട്ടുമോ അണ?

    130 വർഷമായി പെരിയാറിനു കുറുകെ ‘നെഞ്ചുവിരിച്ചു’ നിൽക്കുന്നു മുല്ലപ്പെരിയാര്‍. ഇന്നുപക്ഷേ

  • Kerala Piravi

    കച്ചവടമാണെങ്ങും

    ആഡംബര കച്ചവടകേന്ദ്രങ്ങളുടെ സുഖശീതളിമയിലാണ് ഇപ്പോൾ മലയാളിയുടെ വാങ്ങലുകളെല്ലാം.

  • Kerala Piravi

    കൊട്ടകയോ അതെന്താ?

    കൊട്ടകകളെല്ലാം നമ്മൾ കൊട്ടിയടച്ചിരിക്കുന്നു. വെറും തറയിലിരുന്ന് ചലച്ചിത്രങ്ങൾ കണ്ടതെല്ലാം ഓർമത്തിരശീലയിലേക്കു നീങ്ങി.

  • Kerala Piravi

    കണ്ണടയുന്നു, കത്തിന്റെയും

    എന്നായിരിക്കും നാം അവസാനമായി ഒരു കത്തെഴുതി പ്രിയപ്പെട്ടവർക്കയച്ചത്?

  • Kerala Piravi

    ദൂരങ്ങളില്ലാതായ കാലം

    മൊബൈൽ ഫോണില്ലാതെയും നമുക്ക് ജീവിക്കാൻ പറ്റും. എന്നാലും, അതില്ലാതായിക്കഴിഞ്ഞാൽ ആകെ ഒരു വിമ്മിഷ്ടമാണ്.

  • Kerala Piravi

    ചൂടിലാണു കേരളം

    ഇളംചൂടേറ്റു നാം നടന്ന കാലം എന്നേ പോയ്മറഞ്ഞിരിക്കുന്നു. ഇന്നുവരെയുണ്ടായതിൽ വച്ചേറ്റവും കടുത്ത ചൂടു വരെ കേരളം ഏറ്റുവാങ്ങിയിരിക്കുന്നു.

  • Kerala Piravi

    അത്രയേറെ ഇഷ്ടം യാത്ര

    അടച്ചുപൂട്ടി ആഘോഷിച്ചിരുന്ന കാലമെല്ലാം മാറി. എല്ലാ സംവിധാനങ്ങളും നേരത്തേ തയാറാക്കി വച്ചും ‘അളിയാ നമുക്കൊന്ന് വയനാടുചുരം കയറിയാലോ’

  • Kerala Piravi

    മദ്യപാനം ആരോഗ്യത്തിന് ഹാനികരം; എന്നിട്ടും!

    ചാരായം നിരോധിച്ചു, മദ്യശാലകളിൽ വിൽപന നിയന്ത്രിച്ചു, വില കുത്തനെ കൂട്ടി...എന്നിട്ടും മദ്യത്തോടു മലയാളിക്ക് പ്രിയം കൂടുന്നേയുള്ളൂ.

  • Kerala Piravi

    ഹർത്താലെന്നോ ര്‍ത്താൽ ആനന്ദം!

    അപ്രതീക്ഷിതമായി, ഇടയ്ക്കിടെ നമുക്കു ലഭിക്കുന്ന ആഘോഷം- ബന്ദെന്നായിരുന്നു പഴയ പേര്, പുതുകാലത്തിൽ ഹർത്താലെന്നും.

  • Kerala Piravi

    വെറുതെയല്ല വ്യായാമം.

    അതിരാവിലെ നടത്തവും യോഗയും ജിമ്മില്‍ പോക്കും ചുമ്മാ ‘ഹഹഹാ..’ എന്നുറക്കെച്ചിരിച്ചും വരെ മലയാളി വ്യായാമം ചെയ്യുന്നു.

  • Kerala Piravi

    ജാങ്കോ ഹിപ്പി!

    താടിയും മുടിയും നീട്ടിവളർത്തിയവർക്ക് പണ്ട് ‘ഹിപ്പി’കളെന്നായിരുന്നു വിളിപ്പേര്.

  • Kerala Piravi

    ബുജി’ൾക്കു മാത്രമല്ല ബിനാലെ...

    ഇന്ത്യയിലാദ്യമായി ഒരു ബിനാലെ നടന്നത് നമ്മുടെ കൊച്ചിയിൽ 2012 ഡിസംബർ 12 മുതൽ 2013 മാർച്ച് 17 വരെ.

  • Kerala Piravi

    കാലം മാറി, കാലൻകുടയോ?

    ചിലതിനെയെല്ലാം കാലത്തിന്റെ തിരശീലക്കു പുറകിലേക്കു തള്ളിമാറ്റിയപ്പോൾ കാലൻകുടയെയും മെതിയടിയെയുമൊക്കെ

  • Kerala Piravi

    അതു ‘ചിഹ്നമല്ല’

    ‘ക്വട്ടേഷൻ മാർക്ക്’ എന്നു പറഞ്ഞാൽ ‘ഉദ്ധരണി ചിഹ്ന’മെന്നാണ് നല്ല മലയാളം. പക്ഷേ ക്വട്ടേഷൻ

  • Kerala Piravi

    പശുവില്ലെങ്കിലും പാലുണ്ട്

    പശുവും തൊഴുത്തും ചാണകം മെഴുകിയ മുറ്റങ്ങളും കാഴ്ചയ്ക്കപ്പുറത്തേക്കു മറയുകയാണ്.

  • Kerala Piravi

    കല്യാണം കെങ്കേമം

    ‘ഒരു രക്തഹാരം അങ്ങോട്ട് ഒന്നിങ്ങോട്ട്...’ എന്ന കോമഡി ഡയലോഗ് വെറുതെ ഓർക്കാം ഇക്കാലത്ത്.

  • Kerala Piravi

    കൈവിട്ട കാഴ്ചകൾ

    ഉൽസവരാവുകളിൽ ‘ക്ർർർർ...’ ശബ്ദത്തിന്റെ നേർത്ത അകമ്പടിയോടെ കണ്‍മുന്നിൽ നസീറിനെയും സത്യനെയും

  • Kerala Piravi

    എന്താ ‘കഥ’!

    കഥകളിയും കൂടിയാട്ടവുമൊക്കെ കാണണമെങ്കിൽ ഒന്നുകിൽ ഉൽസവത്തിനു പോകണം അല്ലെങ്കിൽ

  • Kerala Piravi

    കിടന്നുപോയില്ല ആയുർവേദം

    വിദേശികള്‍ക്കും സ്വദേശികള്‍ക്കും ഒരുപോലെ പ്രിയപ്പെട്ടതായതോടെ മലയാളത്തിന്റെ സ്വന്തം

  • Kerala Piravi

    തിത്തിത്താരോ തിത്തിത്തെയ്...

    ആലപ്പുഴക്കാര്‍ക്കു മാത്രമല്ല മലയാളികളെവിടെയുണ്ടോ അവിടെയെല്ലാം ആവേശമാണ് വള്ളംകളി.

  • Kerala Piravi

    പുലിയിറങ്ങീട്ടാ...

    ‘തൃശൂര് പുലിയിറങ്ങീട്ടാ...’ എന്നു പറഞ്ഞാൽ ഏതൊരു മലയാളിയും പറഞ്ഞുപോകും

  • Kerala Piravi

    വഞ്ചിയും വീടായി

    ഒഴുകുന്ന കൊട്ടാരങ്ങളായിരിക്കുന്നു ഇന്ന് വഞ്ചിവീടുകൾ. കുഞ്ഞൻ വഞ്ചി മുതൽ വമ്പന്‍വഞ്ചി വരെയുണ്ട്

  • Kerala Piravi

    പൂരം പുലരുവോളം...

    പല പൂരങ്ങളുണ്ടെങ്കിലും മലയാളിക്ക് പൂരങ്ങളുടെ പൂരം ഒന്നേയുള്ളൂ അത് തൃശൂർ പൂരമാണ്.

  • Kerala Piravi

    ഇന്നുമുണ്ട്, നമ്മുടെ മുണ്ട്

    ഭാഷ മറന്നാലും മലയാളി മുണ്ടുടുക്കാൻ മറക്കില്ല. മറന്നാലും എങ്ങനെയെങ്കിലും, ഒരോണനാളിലെങ്കിലും

  • Kerala Piravi

    അമ്മിക്കല്ല്, ഉറി, ചിമ്മിണിവിളക്ക്...മറന്നു നാം

    ദാ, ഈ കാഴ്ച ഞങ്ങൾ പകർത്തിയത് തിരുവനന്തപുരത്തെ വിനോദസഞ്ചാരവകുപ്പിനു കീഴിലുള്ള മ്യൂസിയത്തിൽ നിന്നാണ്.

  • Kerala Piravi

    ‘ടെക്കി’ലോകം

    രജതജൂബിലി നിറവിലാണ് തിരുവനന്തപുരത്തെ ടെക്നോപാർക്ക്. കേരളത്തിലേക്ക് സാങ്കേതികതയെ കൈപിടിച്ചു

  • Kerala Piravi

    ചർച്ച ചെയ്തേ തീരൂ...

    ചാനൽചർച്ചകളില്ലാത്ത വൈകുന്നേരങ്ങൾ, കോമഡി ഷോയും റിയാലിറ്റി ഷോയും

  • Kerala Piravi

    അലുവ, ബിരിയാണി

    കോഴിക്കോട്ടൊന്നു കാലുകുത്തിയാൽ ഓട്ടോച്ചേട്ടന്മാരോട് ഏതു മലയാളിയും അന്നും ഇന്നും ചോദിക്കും

  • Kerala Piravi

    ഈ പൂക്കളും വിരിയട്ടെ...

    ആകാശത്തു നിന്ന് വിഷം തളിച്ചത് കാസർകോട്ടെ പല ഗ്രാമങ്ങൾക്കു മുകളിലാണ്. അതിന്റെ വിഷമം നെഞ്ചിലേറ്റു

  • Kerala Piravi

    പരിതാപകരമാണ് പരിസ്ഥിതി

    ചുറ്റിലുമുള്ള ചിലതിനു നേർക്കെങ്കിലും നാം അറിയാതെ കണ്ണടയ്ക്കുന്നുണ്ട്. പരിസ്ഥിതിയുടെ കാര്യത്തിലാണത്

  • Kerala Piravi

    മുറുക്കിച്ചുവപ്പിച്ചതോ...

    വയസ്സായവർ വീട്ടുമ്മറങ്ങളിൽ നിന്ന് അകത്തളങ്ങളിലെ ഇരുട്ടിലേക്ക് നീങ്ങുന്നു.

  • Kerala Piravi

    ആനത്തലയോളം സ്നേഹം

    ആനയും വെടിക്കെട്ടുംരണ്ടും അപകടകാരികളാണെന്നതിന്റെ ഉദാഹരണങ്ങൾ

  • Kerala Piravi

    പട്ടികടിയും പേടിയും

    പുറത്തിറങ്ങുമ്പോൾ കള്ളന്മാരുടെ കൈയ്യിൽപ്പെടുമോ, വണ്ടിയിടിക്കുമോ എന്നൊക്കെയായിരുന്നു പഴയകാലത്തെ പേടി.

  • Kerala Piravi

    കോഴി കൂട്ടിലിട്ടു ചുട്ടത്!

    ആഴ്ചയിലൊരിക്കലെങ്കിലും പുറത്തെ ഭക്ഷണശാലയിൽ നിന്നൊരു ശാപ്പാട്, മലയാളിയുടെ ശീലമായിക്കഴിഞ്ഞിരിക്കുന്നു അത്.

  • Kerala Piravi

    ചോറു പോകട്ടെ പൊറോട്ട വരട്ടെ

    ചോറും കറികളും എന്നേ മറന്നുനാം. പകരം പൊറോട്ടയും ചാറും മതി.

  • Kerala Piravi

    ഞാറുനടാനോ, ഞങ്ങളില്ല

    നിങ്ങളുടെ തന്നെ നാട്ടിലെ നെൽപ്പാടങ്ങളിലേക്കൊന്നു നോക്കൂ...എത്രയിടത്ത് ഇന്നും കൃഷിയുണ്ട്?

  • Kerala Piravi

    എണ്ണിത്തീർക്കാം ഓർമകളെ

    അഞ്ചും പത്തും ഇരുപത്തിയഞ്ച് പൈസയും വരെ എണ്ണിപ്പെറുക്കി കടയിൽ പോയത് ഒാർമയുണ്ടോ?

  • Kerala Piravi

    വായനശാലയും ശീലവും

    വായനശാലാ ചർച്ചകൾ സമൂഹമാധ്യമങ്ങളിലേക്ക് കൂടുമാറിയിരിക്കുന്നു. പുസ്തകങ്ങൾ പലതും ഇ–വായനയിലേക്കും.

  • Kerala Piravi

    താരാധിപത്യവും ആരാധനയും

    എഴുനൂറിലേറെ സിനിമകളിൽ നായകനായിട്ടും നമുക്ക് മടുത്തിരുന്നില്ല പ്രേംനസീറിന്റെ മുഖത്തെ.

  • Kerala Piravi

    ണിംണിം..എവിടെ പ്പോയി?

    വീട്ടിലൊരു വണ്ടിയില്ലെങ്കിൽ എന്തു മലയാളിയെന്ന മട്ടിലാണിപ്പോൾ കാര്യങ്ങൾ!

  • Kerala Piravi

    ആനവണ്ടി ഇഷ്ടവണ്ടി

    കാസർകോട്ടു നിന്ന് തിരുവനന്തപുരത്തേക്കുള്ള കുതിപ്പിനിടയിലും സാമ്പത്തികമായി കിതപ്പിലാണ് പഴയ ‘ആനവണ്ടി’

  • Kerala Piravi

    പരസ്യമായി എല്ലാം...

    കൺകെട്ടുവിദ്യയോടാണ് പരസ്യങ്ങളെ പലരും പണ്ട് ഉപമിച്ചിരുന്നത്.

  • Kerala Piravi

    പത്രപ്രഭാതങ്ങൾ

    ചാനലുകൾ കൂണുപോലെ മുളച്ചുപൊങ്ങുന്നു, ലോകമെമ്പാടും പത്രങ്ങൾ നിർത്തുന്ന വാർത്തകൾ വരുന്നു.

  • Kerala Piravi

    പാട്ടുംപാടി നമ്മൾ

    ഒരിക്കൽ ആകാശവാണി മാത്രമായിരുന്നു നമുക്കുള്ള പാട്ടുകൂട്ട്. ഇന്നുപക്ഷേ നാട്ടിലെങ്ങും പാട്ടാണ്...

  • Kerala Piravi

    നാവിൽ കൊതിയൂറുന്നൊ രോർമ

    ഓർമകളുടെ താഴെത്തട്ടിലെങ്ങോ ചുക്കിച്ചുളിഞ്ഞ് കിടപ്പുണ്ട്‌ ഉപ്പുമാങ്ങയുടെ നാവുപുളിപ്പിക്കും, കൊതിപ്പിക്കും രുചി.

  • Kerala Piravi

    ആ‘രോഗം’

    ഇന്നിപ്പോൾ പനിയും ചുമയുമൊക്കെ പോലെത്തന്നെ നമ്മൾ കാൻസറിനെപ്പറ്റിയും ചർച്ച ചെയ്യുന്നു.

  • Kerala Piravi

    വിട്ടുപോകാതെ നാലുകെട്ടുപ്രേമം

    നാലുകെട്ടുകൾ പൊളിച്ചുമാറ്റി പുതുകെട്ടിടങ്ങൾ പണിയാനായിരുന്നു ഒരുകാലത്ത് മലയാളിക്ക് താത്പര്യം.

  • Kerala Piravi

    ഇന്നുമിഷ്ടം രാഷ്ട്രീയം

    കുതികാൽവെട്ടിയും കുതിരക്കച്ചവടം നടത്തിയും കരുത്തുകാട്ടിയും കേരളത്തിൽ രാഷ്ട്രീയകക്ഷികൾ ശക്തിയുക്തം മുന്നേറുകയാണ്....

  • Kerala Piravi

    നല്ലനാളെയിലേക്ക് ഒരു ചെറുപുഞ്ചിരിയോടെ...

    പുതിയ ശീലങ്ങളെ കൂട്ടുപിടിക്കുന്നു, ചിലതിനെ മറന്നു കളയുന്നു, ചിലതിനെ ഇനിയും കൈവിടാതെ ഒപ്പം കൂട്ടുന്നു...

  • ഓർമകളിലൊളിച്ച കാഴ്ച...

    1951ലെ ജനസംഖ്യാ കണക്കെടുപ്പിൽ 1.35 കോടിയായിരുന്നു കേരളത്തിലെ ജനസംഖ്യ. ഇന്നത് 3.3 കോടിയും കടന്നിരിക്കുന്നു. ആളുകളേറി, ആവശ്യങ്ങളുമേറി. പുതിയ വീഥികളും കെട്ടിടങ്ങളുമാകെ നിറഞ്ഞു. മരങ്ങൾ മൺമറയുന്നു. 60 വർഷം മുൻപുള്ള തിരുവനന്തപുരത്തിന്റെ ആകാശക്കാഴ്ചയാണിത്. ഇനിയെന്നു കാണും നമ്മൾ ഇങ്ങനെയൊരു കാഴ്ച?

    Kerala Piravi
  • ഹൃദയത്തോടു ചേർക്കാം അമ്മമലയാളത്തെ...

    മലയാളത്തിൽ സംസാരിച്ചാൽ പിഴ ചുമത്തുന്ന വിദ്യാലയങ്ങൾ വരെയായിരിക്കുന്നു കേരളത്തിൽ! വെറുതെയൊന്ന് സംസാരിച്ചാൽ പോലും അതിൽ ഇടയ്ക്കിടെ കയറി വരും ആംഗലേയം; ചിലർ അറിയാതെ, മറ്റുചിലർ ബോധപൂർവ്വവും. മലയാളത്തെ ശ്രേഷ്ഠഭാഷയാക്കാനുള്ള നെട്ടോട്ടത്തിനിടയിലും ഈ ‘ആംഗലേയ അധിനിവേശ’ത്തെപ്പറ്റി ആശങ്കപ്പെട്ടേ മതിയാകൂ നാം.

    Kerala Piravi
  • അമ്മയാണ്, മറക്കരുത്...

    അമ്മയെയും അച്ഛനെയും വഴിയിലുപേക്ഷിച്ച് കടന്നുകളഞ്ഞ മക്കളെപ്പറ്റിയുള്ള വാർത്തയും വായിക്കേണ്ടി വന്നു നമുക്ക്. വൃദ്ധസദനങ്ങൾ ഏറുകയാണിന്ന്. കുഞ്ഞുകാലടി പതറാതെ നമ്മെ കൈപിടിച്ചു നടത്തിയവരെയാണ് തളർന്നവശരായ കാലത്ത് കൈ വിടുവിച്ച് നാം ഇരുട്ടിലേക്ക് തള്ളിയിടുന്നതെന്നോർക്കണം. മാറുന്ന കാലത്ത് മായാത്തൊരു പുഞ്ചിരിക്കാഴ്ച.

    Kerala Piravi
  • അത്യുന്നതങ്ങളിൽ ആരോരുമില്ലാതെ...

    പരിഭവം പറച്ചിലും പരദൂഷണവുമൊക്കെയാണെങ്കിലും അയൽവീടുകളുമായി വല്ലാത്തൊരു അടുപ്പമുണ്ടായിരുന്നു പണ്ട് നമുക്ക്. ഇന്നോ? ഉയർന്നുപൊങ്ങിയ കെട്ടിടങ്ങൾക്കുള്ളിൽ, തൊട്ടപ്പുറത്ത് ആരാണു താമസമെന്നു പോലുമറിയാതെ ശ്വാസംമുട്ടി ജീവിക്കുന്നു പലരും. അതൊരു ജീവിതരീതി തന്നെയായി മാറിയിരിക്കുന്നുവെന്നതാണു സത്യം. മൺമതിലുകെട്ടിത്തിരിച്ച വീട്ടിൽ നാം ജീവിച്ചുപോന്നിരുന്ന ഒരു കാലത്തെയോർമിപ്പിക്കും ഈ ചിത്രം.

    Kerala Piravi
  • കളയണം മനസ്സിലെ മാലിന്യവും...

    രാവിലെ നടക്കാനിറങ്ങുന്നത് ആരോഗ്യത്തിന് നല്ലതാണ്. പക്ഷേ നടത്തത്തിനിടയിൽ നാം പൊതികെട്ടി വലിച്ചെറിയുന്ന മാലിന്യങ്ങൾ നമ്മുടെ ഉൾപ്പെടെ ആരുടെയും ആരോഗ്യത്തിന് ചേർന്നതല്ല. എന്തുചെയ്യാം, അതിപ്പോൾ ദിനചര്യയുടെ ഭാഗമെന്ന പോലെയായിരിക്കുന്നു. കൊച്ചിയിൽ നിന്നാണീ കാഴ്ച.

    Kerala Piravi
  • നിരത്തുകളിൽ നിലതെറ്റാതെ...

    അപാരമായ മനഃക്കരുത്തുള്ളവർക്കേ ഇപ്പോൾ നിരത്തിലേക്കിറങ്ങാൻ പറ്റൂ എന്നായിരിക്കുന്നു. വാഹനക്കുരുക്കിൽപ്പെട്ടും അതിനിടയിൽ മറ്റുള്ളവരുടെ ചീത്തവിളി കേട്ടും പൊടിയടിച്ചും ആകെ വലഞ്ഞൊരു പരുവമാക്കിക്കളയും നിരത്തുകൾ. ഏതു വഴി പോയാലും ‘എന്നു തീരും’ ഈ ദുരിതം എന്ന് അറിയാതെ പറഞ്ഞു പോകുന്ന അവസ്ഥ. ആളും വാഹനങ്ങളുടെ ആരവവും കുറഞ്ഞൊരു കാലത്തെ, 1970കളിലെ, തിരുവനന്തപുരത്തിന്റെ ദൃശ്യം.

    Kerala Piravi
  • മഴ പെയ്യുന്നുണ്ട്, മനമിടറി...

    മലയാളിയുടെ ഓർമകളിൽ ഇന്നും ഇടിവെട്ടിപ്പെയ്യുന്നുണ്ട് മഴക്കാലം. പക്ഷേ മഴച്ചന്തവും മഴവില്ലഴകുമുള്ള കാഴ്ചകളെപ്പറ്റി കവി പാടിയതു മാത്രമേയുള്ളൂ മനസ്സിൽ. കാലവർഷവും തുലാവർഷവും മഴത്തുള്ളികളാൽ അനുഗ്രഹം കോരിച്ചൊരിഞ്ഞിരുന്ന കാലം ഇപ്പോൾ തെറ്റിപ്പെയ്യുന്നു; മഴ കുറയുന്നതിനെപ്പറ്റിപ്പോലും നമ്മൾ ചർച്ച ചെയ്തു തുടങ്ങിയിരിക്കുന്നു...! മഴയ്ക്കൊപ്പം നടന്ന് മഴയെ പകർത്തി മഴയ്ക്കൊപ്പം പോയ് മറഞ്ഞ വിക്ടർ ജോർജിന്റെ ഒരു ചിത്രം.

    Kerala Piravi
  • കരുത്താണ് സ്ത്രീത്വം

    യുദ്ധവിമാനത്തിൽ തുടങ്ങി അധികാരത്തിന്റെ നിർണായക സ്ഥാനങ്ങളിൽ വരെ മലയാളി വനിത ഇന്ന് നിലയുറപ്പിച്ചിരിക്കുന്നു. അടുക്കളയിലൊതുങ്ങാതെ തങ്ങള്‍ക്ക് സധൈര്യം പ്രവർത്തിക്കാനുള്ള പൊതു‘അരങ്ങ്’ വിശാലമാക്കുകയാണവർ. ഇത് 1984ലെ ഒരു ചിത്രമാണ് രണ്ടുമാസത്തെ പരിശീലം കൊണ്ടു തിരുവനന്തപുരത്തു സ്വയം ഗ്ലൈഡർ വിമാനത്തിൽ പറന്ന ഷീലാരമണിയുടേത്. വിമൻസ് കോളജിൽ പഠിക്കുമ്പോഴാണ് ഈ പതിനേഴുകാരി ‘ഗൗരി’ എന്ന ഗ്ലൈഡറിൽ വാനം കീഴടക്കിയത്.

    Kerala Piravi
  • സ്വപ്നതീരങ്ങൾ തേടി...

    മലയാളികളോളം ‘പ്രവാസ’ത്തെ ഇത്രയേറെ സ്നേഹിച്ചവരുണ്ടാകില്ല. ഉരു കയറി വരെ അവർ ജീവിതത്തിന്റെ മറുതീരം തേടി നീന്തിയിരിക്കുന്നു. പക്ഷേ ഇന്നു സ്ഥിതി നേരെ തിരിച്ചാണ്. കേരളമാണ് പ്രവാസികളുടെ സ്വപ്നതീരം. അതുവഴി നമുക്ക് പുതിയ സഹോദരങ്ങളെ കിട്ടിയിരിക്കുന്നു, ഉത്തരേന്ത്യൻ ‘ഭായി’മാരുടെ രൂപത്തിൽ. പ്രവാസത്തിന്റെ ഈ വച്ചുമാറ്റക്കാലത്ത് 1983ലെ ചിത്രം ഏറെ കൗതുകം പകരുന്നു. കോഴിക്കോട് വിമാനത്താവളത്തിൽ പ്രിയപ്പെട്ടവരെ യാത്രയാക്കുന്നവർ.

    Kerala Piravi
  • ഇതെന്താ കൊതുകിങ്ങനെ...?

    ‘ഓമനത്തിങ്കൾ കിടാവോ...’ എന്നതാണ് മലയാളി മറക്കാത്ത താരാട്ടുപാട്ട്, അതുപക്ഷേ പണ്ട്. ഇന്നു നമ്മുടെ രാത്രികളിൽ താരാട്ടുമൂളലുമായെത്തുന്നത് കൊതുകുപടയാണ്. പ്രതിരോധിക്കാൻ എത്രയൊക്കെ പരിശ്രമിച്ചിട്ടും പുതുരോഗങ്ങൾ സമ്മാനിച്ച് മൂളിപ്പറക്കുന്നതല്ലാതെ നഗരഗ്രാമവ്യത്യാസമില്ലാതെ മുൻപത്തേക്കാൾ കൂടിക്കൊണ്ടിരിക്കുകയാണിവ. പണ്ട് കൊതുകുവല മതി, ഇന്ന് ‘ഷോക്കടിപ്പിച്ചു’ വരെ കൊല്ലേണ്ടി വരുന്നു ഇവയെ. 1967ലെ ഒരു കൊതുകുവലപ്പരസ്യം.

    Kerala Piravi
  • നിറയുമോ നിള?

    ‘നീരാടുവാൻ നിളയിൽ നീരാടുവാൻ...’ ഇനിയെന്നാകും ആ പാട്ടിന്റെ കുളിരനുഭവിച്ച് നിളയിലൊന്നു നീരാടാനാവുക? മണലൂറ്റി നാം വറ്റിച്ചെടുത്തു ഭാരതപ്പുഴയെ. കവി പറഞ്ഞതുപോലെ ഇന്ന് ‘പുഴയെന്ന പേരു മാത്രം’. ഇപ്പോഴും പക്ഷേ മഴക്കാലത്ത് നിറയാറുണ്ട് നിള, സംഹാരരുദ്രയായിട്ടാണെന്നു മാത്രം...ഭാരതപ്പുഴയുടെ ഒരു പഴയകാല ചിത്രം.

    Kerala Piravi
  • പൊട്ടുമോ അണ?

    130 വർഷമായി പെരിയാറിനു കുറുകെ ‘നെഞ്ചുവിരിച്ചു’ നിൽക്കുന്നു മുല്ലപ്പെരിയാര്‍. ഇന്നുപക്ഷേ മലയാളിയുടെ ദിനംപ്രതിയുള്ള ചർച്ചകളിൽ ഒരു തവണയെങ്കിലും കയറിവരും ഈ അണക്കെട്ട്; മുല്ലപ്പെരിയാർ പൊട്ടുമോ എന്ന ചോദ്യത്തിന്റെ രൂപത്തിൽ. ഓരോ മഴക്കാലത്തും ഒരു ശീലം പോലെ നാം മുല്ലപ്പെരിയാറിനെപ്പറ്റി ചർച്ചകൾ തുടരുന്നു.

    Kerala Piravi
  • കച്ചവടമാണെങ്ങും

    ആഡംബര കച്ചവടകേന്ദ്രങ്ങളുടെ സുഖശീതളിമയിലാണ് ഇപ്പോൾ മലയാളിയുടെ വാങ്ങലുകളെല്ലാം. ആവശ്യമുള്ളതെല്ലാം ഒരൊറ്റ കുടക്കീഴിൽ എന്ന ആശയം നാം ഏറ്റെടുത്തു വിജയിപ്പിച്ചു കഴിഞ്ഞിരിക്കുന്നു. അതിനിടയിൽ പഴയകാല പെട്ടിക്കടകളും ഗ്യാസുമിഠായിയുമെല്ലാം ആരോർക്കാൻ!! ഒരുകാലത്ത് നാട്ടിൻപുറത്തെ ‘ആഡംബര’കച്ചവടം ദാ ഇങ്ങനെയായിരുന്നു. 1998ലെ ഒരു വിൽപനക്കാഴ്ച.

    Kerala Piravi
  • കൊട്ടകയോ അതെന്താ?

    കൊട്ടകകളെല്ലാം നമ്മൾ കൊട്ടിയടച്ചിരിക്കുന്നു. വെറും തറയിലിരുന്ന് ചലച്ചിത്രങ്ങൾ കണ്ടതെല്ലാം ഓർമത്തിരശീലയിലേക്കു നീങ്ങി. കൊടുംതണുപ്പിൽ, ശീതളപാനീയവും കുടിച്ച് കണ്ണിനു തൊട്ടുമുൻപിൽ വരെ ത്രിമാനചിത്രങ്ങൾ കണ്ടു കയ്യടിക്കുന്നു നമ്മൾ. ഭാഷാവ്യത്യാസമില്ലാതെ സകലചിത്രങ്ങളെയും ഇന്നു നാം സ്വാഗതം ചെയ്യുന്നു. 1956 നവംബർ ഒന്നിന് കേരളപ്പിറവിക്ക് നമുക്ക് ആശംസകളർപ്പിച്ച് തമിഴ്നാട്ടിൽ നിന്നെത്തിയ ചിത്രങ്ങളുടെ പരസ്യം.

    Kerala Piravi
  • കണ്ണടയുന്നു, കത്തിന്റെയും

    എന്നായിരിക്കും നാം അവസാനമായി ഒരു കത്തെഴുതി പ്രിയപ്പെട്ടവർക്കയച്ചത്? വഴിയരികിൽ വർഷങ്ങളായി നോക്കുകുത്തിയെപ്പോലെയിരുന്ന് തുരുമ്പെടുത്തു പോയ ചുവപ്പുതപാൽപെട്ടിക്കുള്ളിലെ ഇരുട്ട് പറഞ്ഞുതരും അതിനുള്ള ഉത്തരം...

    Kerala Piravi
  • ദൂരങ്ങളില്ലാതായ കാലം

    മൊബൈൽ ഫോണില്ലാതെയും നമുക്ക് ജീവിക്കാൻ പറ്റും. എന്നാലും, അതില്ലാതായി ക്കഴിഞ്ഞാൽ ആകെ ഒരു വിമ്മിഷ്ടമാണ്.‘സൈബർ രോഗ’ബാധിതരെ ചികിത്സിക്കാൻ ആശുപത്രികളിൽ പ്രത്യേക വിഭാഗം തന്നെ ഒരുങ്ങിക്കഴിഞ്ഞിരിക്കുന്നു. വിദൂരത്തു നിന്നെത്തുന്ന ആ ഫോൺമണിശബ്ദത്തിനായി കാത്തു കാത്തിരുന്ന കാലവും പോയിരിക്കുന്നു. കേരളത്തിൽ ആദ്യമായി 1996ൽ എസ്കോട്ടെൽ കൊണ്ടുവന്ന മൊബൈൽ ഫോൺ സർവീസ് ഉദ്ഘാടനം ചെയ്യുന്ന തകഴി ശിവശങ്കരപ്പിള്ള.

    Kerala Piravi
  • ചൂടിലാണു കേരളം

    ഇളംചൂടേറ്റു നാം നടന്ന കാലം എന്നേ പോയ്മറഞ്ഞിരിക്കുന്നു. ഇന്നുവരെയുണ്ടായതിൽ വച്ചേറ്റവും കടുത്ത ചൂടു വരെ കേരളം ഏറ്റുവാങ്ങിയിരിക്കുന്നു. വരൾച്ച നമ്മുടെ ചർച്ചകളിൽപ്പോലും ഇടയ്ക്കിടെ ഇടംപിടിക്കുന്നു. എന്താണിതിനു കാരണം? കുറ്റവാളിയുടെ സ്ഥാനത്ത് നാം തന്നെയാണെന്നോർക്കുക. വരൾച്ചക്കാലത്തെ ഈ ദുരിതക്കാഴ്ച പാലക്കാട്ടു നിന്ന്.

    Kerala Piravi
  • അത്രയേറെ ഇഷ്ടം യാത്ര

    അടച്ചുപൂട്ടി ആഘോഷിച്ചിരുന്ന കാലമെല്ലാം മാറി. എല്ലാ സംവിധാനങ്ങളും നേരത്തേ തയാറാക്കി വച്ചും ‘അളിയാ നമുക്കൊന്ന് വയനാടുചുരം കയറിയാലോ’ എന്നു ചോദിച്ച് ഒരൊറ്റപ്പോക്കു പോകുന്ന രീതിയിലും മലയാളി യാത്രകളെ നെഞ്ചോടു ചേർത്തുതുടങ്ങിയിരിക്കുന്നു.

    Kerala Piravi
  • മദ്യപാനം ആരോഗ്യത്തിന് ഹാനികരം; എന്നിട്ടും!

    ചാരായം നിരോധിച്ചു, മദ്യശാലകളിൽ വിൽപന നിയന്ത്രിച്ചു, വില കുത്തനെ കൂട്ടി...എന്നിട്ടും മദ്യത്തോടു മലയാളിക്ക് പ്രിയം കൂടുന്നേയുള്ളൂ. മദ്യവിൽപന കേന്ദ്രത്തിനു മുന്നിലേതു പോലെ ഇത്രയും അടക്കവും ഒതുക്കവുമായി വരി നിൽക്കുന്ന വേറൊരു കാഴ്ച എവിടെ കിട്ടും? 1987ൽ പാലക്കാട്തമിഴ്നാട് അതിർത്തിയിലുള്ള ചാരായക്കടകളാണ് ചിത്രത്തിൽ. അന്ന് ചാരായക്കടകളിൽ നൂറുമില്ലിക്ക് വില രണ്ടുരൂപ 50 പൈസ!!

    Kerala Piravi
  • ഹർത്താലെന്നോര്‍ത്താൽ ആനന്ദം!

    അപ്രതീക്ഷിതമായി, ഇടയ്ക്കിടെ നമുക്കു ലഭിക്കുന്ന ആഘോഷം- ബന്ദെന്നായിരുന്നു പഴയ പേര്, പുതുകാലത്തിൽ ഹർത്താലെന്നും. ഒരു ദിവസം പണിമുടക്കിയതു മതിയാകാതെ ഹർത്താൽ 48 മണിക്കൂറിലേക്കു വരെ നീണ്ടുതുടങ്ങിയിരിക്കുന്നു. പക്ഷേ സകല ‘അനുസാരികളുമായി’ ഹർത്താലിനെ ആഘോഷമാക്കാനും മലയാളി ശീലിച്ചു കഴിഞ്ഞു. 1981ൽ കണ്ണൂരിൽ കൈത്തറി വ്യവസായത്തകർച്ചയ്ക്കെതിരെ നടന്ന ബന്ദിനോടനുബന്ധിച്ചുള്ള കാഴ്ച.

    Kerala Piravi
  • വെറുതെയല്ല വ്യായാമം

    അതിരാവിലെ നടത്തവും യോഗയും ജിമ്മില്‍ പോക്കും ചുമ്മാ ‘ഹഹഹാ..’ എന്നുറക്കെച്ചിരിച്ചും വരെ മലയാളി വ്യായാമം ചെയ്യുന്നു. തലമുറ വ്യത്യാസമില്ലാതെ ആരോഗ്യത്തെപ്പറ്റി ആശങ്കപ്പെട്ടു തുടങ്ങിയിരിക്കുന്നു, അതിനനുസരിച്ച് പലതരം വ്യായാമങ്ങളും ജീവിതത്തിന്റെ ഭാഗമായിരിക്കുന്നു. ഇതൊരു പഴയ കാഴ്ച1989ൽ ആലപ്പുഴയിലെ സ്വാമി ജിംനേഷ്യത്തിൽ നിന്നു പകർത്തിയത്.

    Kerala Piravi
  • ജാങ്കോ ഹിപ്പി!

    താടിയും മുടിയും നീട്ടിവളർത്തിയവർക്ക് പണ്ട് ‘ഹിപ്പി’കളെന്നായിരുന്നു വിളിപ്പേര്. കുത്തഴിഞ്ഞ ജീവിതത്തിന് കുപ്രസിദ്ധരായവർ. ഹിപ്പികളെ ഇന്നു കാണാനില്ല, പക്ഷേ താടിയും മുടിയുമൊക്കെ നീട്ടിവളർത്തി കറങ്ങിയടിക്കുന്ന ‘ജാങ്കോ, ബ്രോ...’ തലമുറയ്ക്ക് വംശനാശം വന്നിട്ടില്ല. ഹിപ്പികളെ അനുകരിക്കുന്ന ഈ കോളജ് വിദ്യാർഥിനികളുടെ കാഴ്ച കോട്ടയത്തു നിന്നാണ്. 1976ൽ പകർത്തിയ ചിത്രം.

    Kerala Piravi
  • ബുജി’ൾക്കു മാത്രമല്ല ബിനാലെ...

    ഇന്ത്യയിലാദ്യമായി ഒരു ബിനാലെ നടന്നത് നമ്മുടെ കൊച്ചിയിൽ 2012 ഡിസംബർ 12 മുതൽ 2013 മാർച്ച് 17 വരെ. സാധാരണക്കാരെ കൂടി പങ്കാളികളാക്കി ഒരുക്കിയ ബിനാലെ മലയാളിയുടെ കലാസ്വാദനത്തിൽ കൊണ്ടുവന്ന മാറ്റം ചെറുതല്ല. ‘ബുജി’കൾക്കു വേണ്ടി മാത്രമെന്നു പറഞ്ഞ് ഒരുകാലത്ത് മാറ്റി നിർത്തിയ ചിത്രശിൽപകലാരൂപങ്ങൾ കാണാൻ പൊതുജനം ബസും ബോട്ടും കയറി വന്നു. ‘ഇൻസ്റ്റലേഷൻ’ എന്ന വാക്കും നമുക്ക് പരിചിതമാക്കിത്തന്നു ബിനാലെ.

    Kerala Piravi
  • കാലം മാറി, കാലൻകുടയോ?

    ചിലതിനെയെല്ലാം കാലത്തിന്റെ തിരശീലക്കു പുറകിലേക്കു തള്ളിമാറ്റിയപ്പോൾ കാലൻകുടയെയും മെതിയടിയെയുമൊക്കെ നാം കൂടെക്കൂട്ടി. പുതുരൂപത്തിലും ഭാവത്തിലും ഇന്ന് കടകളിലെങ്ങും കാണാം കാലൻകുടകളും മെതിയടി രൂപത്തിലുള്ള ചെരുപ്പുകളും. അതും പുതിയകാലത്തിന്റെ സകല ഗമയോടും കൂടെ...

    Kerala Piravi
  • അതു ‘ചിഹ്നമല്ല’

    ‘ക്വട്ടേഷൻ മാർക്ക്’ എന്നു പറഞ്ഞാൽ ‘ഉദ്ധരണി ചിഹ്ന’മെന്നാണ് നല്ല മലയാളം. പക്ഷേ ക്വട്ടേഷൻ എന്ന വാക്ക് ഇന്ന് കേരളത്തിൽ ക്രൂരതയുടെ ചിഹ്നമാണ്. നാം പോലുമറിയാതെ നമ്മുടെ പദാവലിയിൽ കയറിപ്പറ്റിയ വാക്ക്. കൊച്ചുകുട്ടികൾ വരെ അധ്യാപകർക്കെതിരെ ‘ക്വട്ടേഷൻ’ കൊടുക്കുന്ന കാലം വന്നെന്ന് ചലച്ചിത്രങ്ങൾ പറയുന്നു. അത് യാഥാർഥ്യമാകുന്ന കാലവും വിദൂരമല്ല...

    Kerala Piravi
  • പശുവില്ലെങ്കിലും പാലുണ്ട്

    പശുവും തൊഴുത്തും ചാണകം മെഴുകിയ മുറ്റങ്ങളും കാഴ്ചയ്ക്കപ്പുറത്തേക്കു മറയുകയാണ്. പക്ഷേ കവർപാൽ കുടിക്കുന്നവരുടെ എണ്ണം ഏറുന്നു. അവിടെയും തമിഴ്നാട്ടുപാലാണ് നമുക്കു പഥ്യം. പലവിധ പേരുകളിൽ അതിങ്ങനെ കടകൾ തോറും സുലഭവുമാണ്. കുടമണി കെട്ടിയ പശുക്കിടാവ് തൊടിയിലും നമ്മുടെ മനസ്സിലും നിറഞ്ഞുനിന്ന കാലത്തെ ഒരു കാഴ്ച.

    Kerala Piravi
  • കല്യാണം കെങ്കേമം

    ‘ഒരു രക്തഹാരം അങ്ങോട്ട് ഒന്നിങ്ങോട്ട്...’ എന്ന കോമഡി ഡയലോഗ് വെറുതെ ഓർക്കാം ഇക്കാലത്ത്. കല്യാണസാരി മുതൽ സദ്യയ്ക്കും ഫോട്ടോയെടുക്കലിനും വരെ ലക്ഷങ്ങളാണു ചെലവിടുന്നത്. സ്ത്രീധനത്തുകയുടെ പേരിൽ കനത്ത ചർച്ചകളും നടക്കുന്നു കേരളത്തിൽ. തന്റെ കല്യാണമാണെന്നു കാണിച്ച് സുരേഷ്കുമാർ എംപി 1985ൽ ‘മലയാള മനോരമ’യിൽ നൽകിയ പരസ്യമാണു ചിത്രത്തിൽ. കല്യാണക്കത്തു പോലും അച്ചടിക്കാത്ത ഒരു കല്യാണം ഇന്നാലോചിക്കാൻ പറ്റുമോ?

    Kerala Piravi
  • കൈവിട്ട കാഴ്ചകൾ

    ഉൽസവരാവുകളിൽ ‘ക്ർർർർ...’ ശബ്ദത്തിന്റെ നേർത്ത അകമ്പടിയോടെ കണ്‍മുന്നിൽ നസീറിനെയും സത്യനെയും മമ്മൂട്ടിയെയും മോഹൻലാലിനെയുമൊക്കെ കാണിച്ചുതന്നെ പ്രോജക്ടർ സിനിമാക്കാർ ഇന്നെവിടെയെങ്കിലുമുണ്ടോ? അങ്ങിനെയൊരു കാലത്തു നടന്ന അരവിന്ദൻ ചിത്രം ‘മാറാട്ട’ത്തിന്റെ ചിത്രീകരണക്കാഴ്ചയാണിത്. ആകാശത്തുപറന്നു വരെ കാഴ്ചകൾ പകർത്തുന്ന ന്യൂജനറേഷൻ കാലത്ത് 1988ൽ നിന്ന് ഒരോർമപ്പെടുത്തൽ.

    Kerala Piravi
  • എന്താ ‘കഥ’!

    കഥകളിയും കൂടിയാട്ടവുമൊക്കെ കാണണമെങ്കിൽ ഒന്നുകിൽ ഉൽസവത്തിനു പോകണം അല്ലെങ്കിൽ സാംസ്കാരികോൽസവങ്ങൾക്കോ കലോൽസവങ്ങള്‍ക്കോ പോകണമെന്നായിരിക്കുന്നു. ക്ഷേത്രങ്ങളിൽ കഥകളിപ്പദങ്ങൾക്കു കാതോർത്തിരുന്നിരുന്ന ഒരു കാലമുണ്ടായിരുന്നു മലയാളിക്ക്. കഥകളിയുടെ ഒരു മുന്നൊരുക്കക്കാഴ്ച.

    Kerala Piravi
  • കിടന്നുപോയില്ല ആയുർവേദം

    വിദേശികള്‍ക്കും സ്വദേശികള്‍ക്കും ഒരുപോലെ പ്രിയപ്പെട്ടതായതോടെ മലയാളത്തിന്റെ സ്വന്തം ആയുർവേദത്തിന് നല്ല രാശി തെളിഞ്ഞു. വിനോദസഞ്ചാര കേന്ദ്രങ്ങളിലാണു പക്ഷേ ഇപ്പോൾ ഉഴിച്ചിലും പിഴിച്ചിലുമൊക്കെ പ്രധാനമായും; അതെല്ലാം ചെലവേറിയതുമായി. എന്നിട്ടും നമ്മുടെ കർക്കിടകക്കഞ്ഞിയും നവരക്കിഴിയുമെല്ലാം തേടി കടൽകടന്നും ആളെത്തുന്നു.

    Kerala Piravi
  • തിത്തിത്താരോ തിത്തിത്തെയ്...

    ആലപ്പുഴക്കാര്‍ക്കു മാത്രമല്ല മലയാളികളെവിടെയുണ്ടോ അവിടെയെല്ലാം ആവേശമാണ് വള്ളംകളി. കേരളത്തോളം തന്നെ പഴക്കമുണ്ട് ഈ ആവേശത്തുഴയെറിയലിനും. 60 വർഷമായി ഇന്നും നാം വള്ളംകളിയോർമയിൽ പലപ്പോഴും പാടിപ്പോകുന്നു തിത്തെയ് തക തെയ് തെയ് തോം...

    Kerala Piravi
  • പുലിയിറങ്ങീട്ടാ...

    ‘തൃശൂര് പുലിയിറങ്ങീട്ടാ...’ എന്നു പറഞ്ഞാൽ ഏതൊരു മലയാളിയും പറഞ്ഞുപോകും‘ഞങ്ങളും വരണ്‌ണ്ട്ട്ടാ...’ ഇരുനൂറ് വർഷത്തിലേറെ പഴക്കമുണ്ട് പുലിക്കളിക്കെന്നാണ് ചരിത്രകാരന്മാരുടെ വാക്ക്. എന്നിട്ടും ഇന്നും കൈവിട്ടിട്ടില്ല നാമീ പുലിക്കുട്ടികളെ...കൈവിടുകയുമില്ല.

    Kerala Piravi
  • വഞ്ചിയും വീടായി

    ഒഴുകുന്ന കൊട്ടാരങ്ങളായിരിക്കുന്നു ഇന്ന് വഞ്ചിവീടുകൾ. കുഞ്ഞൻ വഞ്ചി മുതൽ വമ്പന്‍വഞ്ചി വരെയുണ്ട് കുട്ടനാടൻ കായൽപ്പരപ്പിൽ. ഇതിനെല്ലാം മുൻപ് കെട്ടുവള്ളങ്ങളുടെയും ഒരു കാലമുണ്ടായിരുന്നു ആലപ്പുഴയ്ക്ക്. ആ പഴയ കാഴ്ചയാണിത്. ഒരു അപൂർവചിത്രം.

    Kerala Piravi
  • പൂരം പുലരുവോളം...

    പല പൂരങ്ങളുണ്ടെങ്കിലും മലയാളിക്ക് പൂരങ്ങളുടെ പൂരം ഒന്നേയുള്ളൂ അത് തൃശൂർ പൂരമാണ്. ഒപ്പം പുലർകാലത്തെ ആ വെടിക്കെട്ടും കുടമാറ്റവും കൂട്ടുകാർക്കൊപ്പമുള്ള വെടിവട്ടവും ആർക്കാണു മറക്കാനാകുക!

    Kerala Piravi
  • ഇന്നുമുണ്ട്, നമ്മുടെ മുണ്ട്

    ഭാഷ മറന്നാലും മലയാളി മുണ്ടുടുക്കാൻ മറക്കില്ല. മറന്നാലും എങ്ങനെയെങ്കിലും, ഒരോണനാളിലെങ്കിലും മുണ്ട് ചുറ്റിക്കെട്ടിയിരിക്കും. കസവുസാരിയുടെ കഥയും അങ്ങനെത്തന്നെ. കോളജ് കുമാരി, കുടുംബിനി വ്യത്യാസമില്ലാതെ എല്ലാവർക്കും വിശേഷനാളുകളിൽ ഇപ്പോഴും സ്നേഹം കസവിനോടുതന്നെയാണ്, കാലമിത്രയായിട്ടും. ഒരോണക്കാലക്കാഴ്ച.

    Kerala Piravi
  • അമ്മിക്കല്ല്, ഉറി, ചിമ്മിണിവിളക്ക്...മറന്നു നാം

    ദാ, ഈ കാഴ്ച ഞങ്ങൾ പകർത്തിയത് തിരുവനന്തപുരത്തെ വിനോദസഞ്ചാരവകുപ്പിനു കീഴിലുള്ള മ്യൂസിയത്തിൽ നിന്നാണ്. പഴയകാല അടുക്കള അതേപടി തയാറാക്കിയിരിക്കുകയാണവിടെ. ഇതിലേതെല്ലാം നിങ്ങൾ ഉപയോഗിച്ചിട്ടുണ്ട്? ഏതെല്ലാം നിങ്ങൾ വഴിയിൽ ഉപേക്ഷിച്ചിട്ടുണ്ട്? ഏതെല്ലാമാണ് നിങ്ങൾ ആദ്യമായി കാണുന്നത്? മലയാളിയുടെ ഓർമയിൽ പുകപിടിച്ചു കിടക്കുന്നൊരു കാഴ്ച.

    Kerala Piravi
  • ‘ടെക്കി’ലോകം

    രജതജൂബിലി നിറവിലാണ് തിരുവനന്തപുരത്തെ ടെക്നോപാർക്ക്. കേരളത്തിലേക്ക് സാങ്കേതികതയെ കൈപിടിച്ചു കൊണ്ടുവന്ന സ്ഥാപനം; ഒരു പുതുസംസ്കാരത്തെത്തന്നെ കേരളത്തിനു സമ്മാനിച്ചവരാണവിടെ നിറയെ. അവരെ നമ്മൾ സ്നേഹത്തോടെ വിളിച്ചു ‘ടെക്കി’കളെന്ന്. പിന്നെ കേരളത്തിലെ സാങ്കേതികമേഖലയിലെ ജോലിക്കാർക്കെല്ലാം വീണുകേട്ടി ആ പേര്‘ആളു ടെക്കിയാണു കേട്ടോ, ടെക്കി...’ ടെക്നോപാർക്കിൽ നിന്നുള്ള കാഴ്ച.

    Kerala Piravi
  • ചർച്ച ചെയ്തേ തീരൂ...

    ചാനൽചർച്ചകളില്ലാത്ത വൈകുന്നേരങ്ങൾ, കോമഡി ഷോയും റിയാലിറ്റി ഷോയും സീരിയലുകളുമില്ലാത്ത രാവുകൾ. പലർക്കും ഓർക്കാൻ പോലും പേടിയാണ‌ങ്ങനെയൊരു ദിനം. 1998ലെ തിരഞ്ഞെടുപ്പുകാലത്ത് തത്സമയ സംപ്രേഷണത്തിനായി ഡൽഹിയിലെ കേരളഹൗസിലൊരുക്കിയ സ്വകാര്യചാനലിന്റെ താത്കാലിക സ്റ്റുഡിയോ.

    Kerala Piravi
  • അലുവ, ബിരിയാണി

    കോഴിക്കോട്ടൊന്നു കാലുകുത്തിയാൽ ഓട്ടോച്ചേട്ടന്മാരോട് ഏതു മലയാളിയും അന്നും ഇന്നും ചോദിക്കും ‘ഇവിടെ എവിടാ നല്ല ബിരിയാണി കിട്ടുന്നേ? തിരിച്ചു വരുമ്പോ ഏറ്റവും നല്ല അലുവ കിട്ടുന്ന കടയ്ക്കു മുന്നിലും ഒന്നു നിർത്തണം...’ ഹൃദയത്തിൽപ്പോലും തൊടുന്ന മധുരം സമ്മാനിക്കുന്ന കോഴിക്കോട്ടെ ഒരു പഴയകാല അലുവക്കട.

    Kerala Piravi
  • ഈ പൂക്കളും വിരിയട്ടെ...

    ആകാശത്തു നിന്ന് വിഷം തളിച്ചത് കാസർകോട്ടെ പല ഗ്രാമങ്ങൾക്കു മുകളിലാണ്. അതിന്റെ വിഷമം നെഞ്ചിലേറ്റു വാങ്ങിയതാകട്ടെ ഓരോ മലയാളിയും. നമ്മുടെ കണ്ണുനീർത്തുള്ളികളാണ് എൻഡോസൾഫാൻ ബാധിതരായ ഓരോരുത്തരും. അവർക്കു വേണ്ടി ഇന്നും കൈകോർത്തു നിന്ന് പ്രാർഥിക്കുന്നുണ്ട്, പരിശ്രമിക്കുന്നുണ്ട് കേരളം. എൻഡോസൾഫാൻ ദുരിതബാധിതരായ കുട്ടികൾക്കു വേണ്ടിയുള്ള പെർളയിലെ ബഡ്സ് സ്കൂളിൽ നിന്നുള്ള കാഴ്ച.

    Kerala Piravi
  • പരിതാപകരമാണ് പരിസ്ഥിതി

    ചുറ്റിലുമുള്ള ചിലതിനു നേർക്കെങ്കിലും നാം അറിയാതെ കണ്ണടയ്ക്കുന്നുണ്ട്. പരിസ്ഥിതിയുടെ കാര്യത്തിലാണത് ഏറെയും. മഷിത്തണ്ടും മുക്കൂറ്റിപ്പൂവും അങ്ങാടിക്കുരുവിയുമൊക്കെ പതിയെപ്പതിയെ കണ്മുന്നിൽ നിന്നു മാഞ്ഞുപോകുന്നത് അറിയുന്നുണ്ടോ നമ്മൾ? ഓർമകളുടെ സ്ലേറ്റിൽ നിന്ന് മായ്ച്ചുകളയാനാകുമോ വെള്ള‍ഞരമ്പുള്ള ഈ മഷിത്തണ്ടുകളെ...?

    Kerala Piravi
  • മുറുക്കിച്ചുവപ്പിച്ചതോ...

    വയസ്സായവർ വീട്ടുമ്മറങ്ങളിൽ നിന്ന് അകത്തളങ്ങളിലെ ഇരുട്ടിലേക്ക് നീങ്ങുന്നു. അവർക്കൊപ്പം വെറ്റിലയും മുറുക്കാനുമൊക്കെ. ഇന്നുപക്ഷേ പകരം ‘ബീഡ’യുണ്ട് നമ്മുടെ പാവം െവറ്റിലയെ വെട്ടിക്കൊന്ന് നാലുംകൂട്ടി മുറുക്കിനു പകരം പത്തും കൂട്ടി മുറുക്കു സമ്മാനിക്കുന്ന ഉത്തരേന്ത്യൻ ബീഡ! കവലകളിൽ സൊറപറഞ്ഞിരുന്നുള്ള പഴയ ‘മുറുക്കാൻകാലത്തെ’ കാഴ്ച.

    Kerala Piravi
  • ആനത്തലയോളം സ്നേഹം

    ആനയും വെടിക്കെട്ടുംരണ്ടും അപകടകാരികളാണെന്നതിന്റെ ഉദാഹരണങ്ങൾ വർഷങ്ങളായി വാർത്തകളായി നാമറിയുന്നു. എന്നിട്ടും ഇന്നും മലയാളിമനസ്സില്‍ ചിന്നം വിളിച്ചും പൂത്തിരികത്തിച്ചും നിൽക്കുകയാണിവ; ആരവങ്ങളോടെത്തന്നെ നാം സ്വാഗതവും ചെയ്യുന്നു.

    Kerala Piravi
  • പട്ടികടിയും പേടിയും

    പുറത്തിറങ്ങുമ്പോൾ കള്ളന്മാരുടെ കൈയ്യിൽപ്പെടുമോ, വണ്ടിയിടിക്കുമോ എന്നൊക്കെയായിരുന്നു പഴയകാലത്തെ പേടി. ഇന്നുപക്ഷേ അത് നായ്ക്കൾ കയ്യടക്കിയിരിക്കുന്നു. തെരുവുനായ്ക്കളെ കൊന്നൊടുക്കണമെന്ന് ഒരു കൂട്ടർ, തീറ്റകൊടുത്ത് സംരക്ഷിക്കണമെന്ന് മറുവിഭാഗം. കടികൊണ്ടു മരിച്ച് സാധാരണക്കാരും! 1982ലേതാണ് ഈ ചിത്രം. കുരുക്കിട്ടു പിടിച്ച നായ്ക്കളുമായി പട്ടിപിടിത്തക്കാരനും സഹായിയും. അന്ന് ഒരു നായയെ കൊന്നാൽ മൂന്നു രൂപയായിരുന്നു കൂലി. പ്രതിദിനം പിടികൂടിയിരുന്നത് 30-35 നായ്ക്കളെയും!

    Kerala Piravi
  • കോഴി കൂട്ടിലിട്ടു ചുട്ടത്!

    ആഴ്ചയിലൊരിക്കലെങ്കിലും പുറത്തെ ഭക്ഷണശാലയിൽ നിന്നൊരു ശാപ്പാട്, മലയാളിയുടെ ശീലമായിക്കഴിഞ്ഞിരിക്കുന്നു അത്. മൺചട്ടിയിൽ ചുട്ടെടുത്ത അപ്പവും മുളങ്കുറ്റിയിലെ പുട്ടും വരെ കിട്ടും ഇവിടെപക്ഷേ കീശ ചോരുന്ന വഴിയറിയില്ല. എന്നാലും ഷവർമയെന്നും കുഴിമന്തിയെന്നും ഓടിച്ചിട്ടു ചുട്ട കോഴിയെന്നുമൊക്കെ കേൾക്കുമ്പോൾ എങ്ങനെ പോകാതിരിക്കും! ഇന്ത്യൻ കോഫി ഹൗസിലെ മസാല ദോശയുടെ രുചി വീട്ടിലുണ്ടാക്കിയാൽ കിട്ടുമോ? ശംഖുമുഖത്തെ കോഫി ഹൗസ് കെട്ടിടത്തിന്റെ പഴയകാല ചിത്രമാണിത്.

    Kerala Piravi
  • ചോറു പോകട്ടെ പൊറോട്ട വരട്ടെ

    ചോറും കറികളും എന്നേ മറന്നുനാം. പകരം പൊറോട്ടയും ചാറും മതി. മലയാളിക്ക് ഇത്രയേറെ ഇഷ്ടമുള്ള മറ്റൊരു ഭക്ഷ്യവസ്തു ഉണ്ടെന്നു തോന്നുന്നില്ല. അതുപോലെത്തന്നെ പൊറോട്ടയ്ക്ക് ശത്രുക്കളുമേറെയാണ്. പക്ഷേ മൈദയെ എല്ലാവരും കുറ്റം പറഞ്ഞപ്പോൾ ഗോതമ്പുകൊണ്ടുവരെ പൊറോട്ട ചുട്ടവരാണു നമ്മൾ!

    Kerala Piravi
  • ഞാറുനടാനോ, ഞങ്ങളില്ല

    നിങ്ങളുടെ തന്നെ നാട്ടിലെ നെൽപ്പാടങ്ങളിലേക്കൊന്നു നോക്കൂ...എത്രയിടത്ത് ഇന്നും കൃഷിയുണ്ട്? എത്രയിടത്ത് വയലിൽ പുത്തൻകെട്ടിടങ്ങൾ ഉയർന്നുകഴിഞ്ഞിരിക്കുന്നു? കൃഷിയെയും കലപ്പയെയും കർഷകനെയും കൈവിടുകയാണു കേരളം. അപ്പോഴാണ് ഓർമകളിൽ ഞാറ്റുപാട്ടിന്റെ ഈണമായിത്തീരുന്നത് ഈ ചിത്രം.

    Kerala Piravi
  • എണ്ണിത്തീർക്കാം ഓർമകളെ

    അഞ്ചും പത്തും ഇരുപത്തിയഞ്ച് പൈസയും വരെ എണ്ണിപ്പെറുക്കി കടയിൽ കണക്കു തീർത്ത കാലം എന്നേ പോയിരിക്കുന്നു. ഇന്ന് ‘കാർഡെടുത്ത് വീശുക’ എന്ന പ്രയോഗം തന്നെ കൊണ്ടു വന്നിരിക്കുന്നു എടിഎമ്മും ഡെബിറ്റ് കാർഡുമൊക്കെ.

    Kerala Piravi
  • വായനശാലയും ശീലവും

    വായനശാലാ ചർച്ചകൾ സമൂഹമാധ്യമങ്ങളിലേക്ക് കൂടുമാറിയിരിക്കുന്നു. പുസ്തകങ്ങൾ പലതും ഇ–വായനയിലേക്കും. വായനശാലയിൽ ഇപ്പോൾ അധികമാരെയും കാണാനില്ല. പക്ഷേ പുസ്തകശാലകളിൽ പുസ്തകങ്ങളേറുന്നു. വീട്ടിലെ വായനാമുറി അലങ്കരിക്കാൻ പറ്റിയ നിറംപൂശിയ പുറംചട്ടയോടു കൂടിയ പുസ്തകങ്ങൾ വരെ പ്രസാധകർ വിൽപനയ്ക്കെത്തിക്കുന്നു. 20 വർഷം മുൻപ് കോഴിക്കോട് സെന്‍ട്രൽ ലൈബ്രറി ആരംഭിക്കുന്നതിനു മുന്നോടിയായി എത്തിച്ച പുസ്തകങ്ങൾ.

    Kerala Piravi
  • താരാധിപത്യവും ആരാധനയും

    എഴുനൂറിലേറെ സിനിമകളിൽ നായകനായിട്ടും നമുക്ക് മടുത്തിരുന്നില്ല പ്രേംനസീറിന്റെ മുഖത്തെ. നൂറ്റിമുപ്പതോളം ചലച്ചിത്രങ്ങളിൽ നായികാനായകന്മാരായിട്ടും ഷീലയെയും നസീറിനെയും തള്ളിക്കളഞ്ഞില്ല നമ്മൾ. ഇന്നാകട്ടെ ആരാണു താരരാജാവെന്നറിയാനുള്ള പോരാട്ടവും. പട നയിക്കാൻ നടീനടന്മാരുടെ കടുത്ത ആരാധകക്കൂട്ടങ്ങളുമുണ്ട് ഒപ്പം. കോട്ടയത്തു നിന്നാണീ കാഴ്ച. സിനിമയിലെ തങ്ങളുടെ പ്രിയതാരത്തെ കണ്ട ആവേശത്തിൽ ആരാധകർ.

    Kerala Piravi
  • ണിംണിം..എവിടെപ്പോയി?

    വീട്ടിലൊരു വണ്ടിയില്ലെങ്കിൽ എന്തു മലയാളിയെന്ന മട്ടിലാണിപ്പോൾ കാര്യങ്ങൾ! അതിനിടയിൽ വ്യായാമത്തിനു മാത്രമേ ഇപ്പോൾ സൈക്കിളിനെ നമ്മൾ ഒപ്പം കൂട്ടുന്നുള്ളൂ. അതിനുവേണ്ടിയുള്ള പ്രത്യേക സൈക്കിളിന്റെ വില കേട്ടാലോ പഴയകാല ‘ഹെർക്കുലീസും’ ‘ബിഎസ്എ’യുമൊക്കെ നാണിച്ചു മാളത്തിലൊളിക്കും. സൈക്കിളുകൾ നിരത്തുകൾ വാണിരുന്ന കാലത്തെയാണീ ചിത്രം: സോഫയും തലയിലേറ്റിയുള്ള ഈ ‘സൈക്കിൾയജ്ഞ’ത്തിന്റെ കാഴ്ച കോഴിക്കോട്ടു നിന്ന്.

    Kerala Piravi
  • ആനവണ്ടി ഇഷ്ടവണ്ടി

    കാസർകോട്ടു നിന്ന് തിരുവനന്തപുരത്തേക്കുള്ള കുതിപ്പിനിടയിലും സാമ്പത്തികമായി കിതപ്പിലാണ് പഴയ ‘ആനവണ്ടി’. എന്നാലും 55 കൊല്ലമായി ഒപ്പമുള്ള അതിനെ വിട്ടുകളയാൻ തയാറല്ല മലയാളി. കെഎസ്ആർടിസി ഇല്ലെങ്കിലേ സാധാരണക്കാരൻ യാത്രയ്ക്ക് മറ്റു സ്വകാര്യവാഹനങ്ങളെപ്പറ്റി ആലോചിക്കുക പോലുമുള്ളൂ. ഒരു പഴയകാല ചിത്രം.

    Kerala Piravi
  • പരസ്യമായി എല്ലാം...

    കൺകെട്ടുവിദ്യയോടാണ് പരസ്യങ്ങളെ പലരും പണ്ട് ഉപമിച്ചിരുന്നത്. പക്ഷേ ഇന്നു നാം പരസ്യങ്ങളെയും വിശ്വസിച്ചു തുടങ്ങിയിരിക്കുന്നു. കേരളപ്പിറവി ആശംസകളുമായി 1956 നവംബർ ഒന്നിന് കുതിരമാർക്ക് നല്ലെണ്ണ നൽകിയ പരസ്യം.

    Kerala Piravi
  • പത്രപ്രഭാതങ്ങൾ

    ചാനലുകൾ കൂണുപോലെ മുളച്ചുപൊങ്ങുന്നു, ലോകമെമ്പാടും പത്രങ്ങൾ നിർത്തുന്ന വാർത്തകൾ വരുന്നു. എന്നിട്ടും മലയാളിയുടെ പുലർകാലങ്ങൾ ഇന്നും ആരംഭിക്കുന്നത് വീട്ടുപടിക്കലെത്തുന്ന പത്രത്താളുകളിലെ അക്ഷരവെളിച്ചമേറ്റാണ്...

    Kerala Piravi
  • പാട്ടുംപാടി നമ്മൾ

    ഒരിക്കൽ ആകാശവാണി മാത്രമായിരുന്നു നമുക്കുള്ള പാട്ടുകൂട്ട്. ഇന്നുപക്ഷേ നാട്ടിലെങ്ങും പാട്ടാണ്...റേഡിയോ സ്വന്തമാക്കാൻ ലൈസൻസ് വേണ്ടിയിരുന്ന കാലമുണ്ടായിരുന്നു കേരളത്തിൽ. 1983ൽ ലൈസൻസ് എടുക്കാതെയും പുതുക്കാതെയും സൂക്ഷിച്ചിരുന്ന റേഡിയോകൾ പിടിച്ചെടുത്തതാണീ കാഴ്ച.

    Kerala Piravi
  • നാവിൽ കൊതിയൂറുന്നൊരോർമ

    ഓർമകളുടെ താഴെത്തട്ടിലെങ്ങോ ചുക്കിച്ചുളിഞ്ഞ് കിടപ്പുണ്ട്‌ ഉപ്പുമാങ്ങയുടെ നാവുപുളിപ്പിക്കും, കൊതിപ്പിക്കും രുചി. പക്ഷേ ഉപ്പുമാങ്ങാഭരണി കാണണമെങ്കിൽ ഇന്നേതെങ്കിലും പഴയ മനയിലോ കൊട്ടാരത്തിലോ പോകണം. പത്മനാഭപുരം കൊട്ടാരത്തില്‍ നിന്നൊരു കാഴ്ച.

    Kerala Piravi
  • ആ‘രോഗം’

    ഇന്നിപ്പോൾ പനിയും ചുമയുമൊക്കെ പോലെത്തന്നെ നമ്മൾ കാൻസറിനെപ്പറ്റിയും ചർച്ച ചെയ്യുന്നു. ഇന്നേവരെ കേൾക്കാത്ത പുതുരോഗങ്ങള്‍ ദിനംപ്രതി ഏറുകയാണ്, ഒപ്പം മലയാളികളുടെ ആശുപത്രിപ്രേമവും! അതോടൊപ്പം തന്നെ രോഗപ്രതിരോധപ്രവർത്തനങ്ങളും നാം ശക്തമാക്കിയിരിക്കുന്നു. നല്ല നാളേയ്ക്കു വേണ്ടിയൊരു തുള്ളി പ്രതിരോധം; പോളിയോ നിർമാർജനപരിപാടിയിൽ നിന്നൊരു കാഴ്ച.

    Kerala Piravi
  • വിട്ടുപോകാതെ നാലുകെട്ടുപ്രേമം

    നാലുകെട്ടുകൾ പൊളിച്ചുമാറ്റി പുതുകെട്ടിടങ്ങൾ പണിയാനായിരുന്നു ഒരുകാലത്ത് മലയാളിക്ക് താത്പര്യം. ഇന്നുപക്ഷേ അതു മാറി. പുതിയ വീടിന്റെ രൂപരേഖ തയാറാക്കും മുൻപേ വീട്ടുകാർ പറയുംഅകത്തൊരു ‘നടുമുറ്റം’ ശരിയാക്കണേ...അത്തരമൊരു നടുമുറ്റത്തിന്റെ പഴയകാല കാഴ്ചയാണിത്.

    Kerala Piravi
  • ഇന്നുമിഷ്ടം രാഷ്ട്രീയം

    കുതികാൽവെട്ടിയും കുതിരക്കച്ചവടം നടത്തിയും കരുത്തുകാട്ടിയും കേരളത്തിൽ രാഷ്ട്രീയകക്ഷികൾ ശക്തിയുക്തം മുന്നേറുകയാണ്. പരമ്പരാഗത ശക്തികൾക്കൊപ്പം പുതുപാർട്ടികളും സമുദായസംഘടനകളും വരെ ഗോദയിലേക്കിറങ്ങി വിജയക്കൊടി പാറിക്കുന്നു. അന്നും ഇന്നും രാഷ്ട്രീയത്തോടുള്ള മലയാളിപ്രണയത്തിന് ഒരു കുറവുമില്ല. ഒരു പഴയ തിരഞ്ഞെടുപ്പുകാലക്കാഴ്ച.

    Kerala Piravi
  • നല്ലനാളെയിലേക്ക് ഒരു ചെറുപുഞ്ചിരിയോടെ...

    പുതിയ ശീലങ്ങളെ കൂട്ടുപിടിക്കുന്നു, ചിലതിനെ മറന്നു കളയുന്നു, ചിലതിനെ ഇനിയും കൈവിടാതെ ഒപ്പം കൂട്ടുന്നു...ഇതെല്ലാം ഒരൊറ്റ ഫ്രെയിമിലാക്കിയാൽ അതാണു പുതുമലയാളി. കുനിഞ്ഞിരിക്കുന്ന തലമുറയല്ല, കുതിച്ചുപായുന്ന തലമുറയാണ് ഇന്നത്തേത്. സാങ്കേതികത അത്രമാത്രം വേഗതയിലാണ് അവരെ മുന്നോട്ടു നയിക്കുന്നത്. നാം മൊത്തത്തോടെ ‘ഓൺലൈനാ’യിക്കൊണ്ടിരിക്കുന്നു ലൈവ് വാർത്തകൾ, ചർച്ചകൾ, സെൽഫി, സമൂഹമാധ്യമങ്ങൾ, ട്രോളുകൾ, വെർച്വൽ റിയാലിറ്റി...അങ്ങനെയങ്ങനെ... പുതുനാളുകളിലേക്ക് പുതിയ ശീലങ്ങളുമായി പുതിയൊരു കേരളത്തിന്റെ യാത്ര. ആ പുതുതലമുറയുടെ ഒരു മൊബൈൽ കുസൃതിയാണു ചിത്രത്തിൽ...

    Kerala Piravi
Navigate with arrow keys
© Copyright 2016 Manoramaonline. All rights reserved.