വീഡിയോ ഗെയിമുകൾ മാനസികവൈകല്യത്തിലേക്ക് നയിക്കുമെന്ന് വിദഗ്ധർ

രാഖി റാസ്

പരീക്ഷയെഴുതാന്‍ കഴിയാതെ വന്നതിനെ തുടര്‍ന്നാണ് അവര്‍ മകനെയും കൂട്ടി ഡോക്ടറെ കാണാനെത്തിയത്. പേന പിടിക്കാന്‍ വയ്യ, പെരുവിരലില്‍ അതികഠിനമായ വേദന. പരിശോധനകള്‍ കഴിഞ്ഞ് ഡോക്ടര്‍ വിവരം പറഞ്ഞപ്പോഴാണ് അക്ഷരാര്‍ഥത്തില്‍ അച്ഛനമ്മമാര്‍ ഞെട്ടിയത്. അവന്റെ രോഗം 'വിഡിയോ ഗെയിമേഴ്‌സ് തമ്പ് ' ആണത്രേ. നിരന്തരമായി ഗെയിം കളിക്കുന്നതിനെത്തുടര്‍ന്ന് കൈയിലെ പെരുവിരലില്‍ വരുന്ന വേദനയും നീര്‍ക്കെട്ടുമാണ് വിഡിയോ ഗെയിമേഴ്‌സ് തമ്പ്. മൊബൈലില്‍ മകന്റെ ഇഷ്ടപ്രകാരം ഇട്ടു കൊടുത്ത ഗെയിം ഇത്രമേല്‍ പ്രശ്നക്കാരനാകുമെന്ന് ആ അച്ഛനമ്മമാര്‍ ഒരിക്കലും കരുതിയില്ല. വിരലിലെ വേദന മുതല്‍ മോഷണത്തിനു വരെ വഴിതെളിക്കുന്നുണ്ട് പുത്തന്‍ മൊബൈല്‍ ഗെയിമുകള്‍. ബസ് സ്‌റ്റോപ്പില്‍ ബസ് കാത്തിരിക്കുമ്പോള്‍, പഠിച്ചു മുഷിയുമ്പോള്‍, രാത്രി ഉറക്കം വരാതിരിക്കുമ്പോള്‍, എന്തിന് ടീച്ചറുടെ അധ്യാപനം മടുക്കുമ്പോള്‍ വരെ രസത്തിന് കളിച്ചു തുടങ്ങുന്ന മൊബൈല്‍ ഗെയിമുകള്‍ കുട്ടികളുടെ ഭാവി തന്നെ തകരാറിലാക്കുന്ന അനുഭവങ്ങള്‍ കേരളത്തിലും വിരളമല്ലെന്ന് ആരോഗ്യരംഗത്തെ പ്രമുഖര്‍.

കള്ളനെ പിടിക്കണോ? ബോംബുകള്‍ കണ്ടുപിടിക്കണോ? കൃഷി ചെയ്യണോ? മന്ത്രവാദത്തില്‍ ഒരു കൈ നോക്കണോ? ഇതെല്ലാം സാധിക്കും ഗെയിമുകളില്‍. സ്വയം ഹീറോയാകാം. കൂട്ടുകൂടി കളിച്ചാല്‍ മറ്റുള്ളവരെ അടിച്ചമര്‍ത്തുകയുമാകാം. കാന്‍ഡി ക്രഷ് സാഗ, പെറ്റ് റെസ്‌ക്യൂ സാഗ, ഫാം വില്ലി, പിരമിഡ് സോളിറ്റെയര്‍, ഹെയ് ഡേ, ടെമ്പിള്‍ റണ്‍, തുടങ്ങിയ ഗെയിമുകളില്‍ പലതും പിളേളര്‍ക്കിടയില്‍ വൈറലാണ്.

പൊതുവേ നോക്കുമ്പോള്‍ അപകടകാരികളല്ല ഈ ഗെയിമുകളൊന്നും. പക്ഷേ, കളി ഹരം പിടിച്ചാല്‍ പോയിന്റ് കൂട്ടിയെടുക്കാനും ലെവലുകള്‍ പിന്നിടാനും ആവശ്യത്തില്‍ കവിഞ്ഞ ആവേശത്തിലേക്ക് പോകാം. ഗെയിമിന്റെ ബ്രേക്ക് ടൈം പോലും കാത്തിരിക്കാനാകാതെ മൊബൈലിലെ ഡേറ്റ് മാറ്റിയിട്ടും ഹാക്ക് ചെയ്തും അടുത്ത ഗെയിം കളിക്കുന്നവര്‍ ഏറെയാണ്.

അഡിക്റ്റാക്കും ഫെയ്‌സ് ബുക്കും

ഫെയ്‌സ് ബുക്കിലൂടെ മൊബൈല്‍ ഗെയിം കളിക്കുന്നതിനാണ് ഒറ്റയ്ക്കിരുന്ന് കളിക്കുന്നതിനെക്കാള്‍ മിക്ക കുട്ടികള്‍ക്കും പ്രിയം. കൂട്ട് കൂടി കളിക്കാം ഒപ്പം മറ്റൊരാളെ അടിയറവ് പറയിക്കുന്നതും പോയിന്റ് നേടുന്നതും ഫെയ്‌സ് ബുക്ക് വാളില്‍ പോസ്റ്റു ചെയ്യുകയുമാകാം. ഇത്രയും പോരേ എതിരാളിയെ വിറളി പിടിപ്പിക്കാന്‍. അങ്ങനെ കടുത്ത മത്സരം തുടങ്ങുകയായി.

ബസിലും ക്ലാസിലും കിടപ്പുമുറിയിലും ഒളിച്ചുവച്ച് കളിക്കാന്‍ സൗകര്യം നല്‍കുന്നതാണ് മൊബൈല്‍ ഗെയിമുകള്‍ എന്നതിനാല്‍ അഡിക്ഷന്‍ ആരുമറിയാതെ വളരാന്‍ എളുപ്പമാണ്. ക്രിക്കറ്റും, ഫുട്‌ബോളും വരെ ഗെയിമുകളുടെ രൂപത്തില്‍ ലഭ്യമാണെങ്കിലും കായികമായ കളികള്‍ നല്‍കുന്ന ശാരീരിക-മാനസിക പ്രയോജനങ്ങളൊന്നും മൊബൈല്‍ ഗെയിമുകള്‍ നല്‍കുന്നില്ല. അതിലെ നേട്ടങ്ങള്‍ ജീവിതത്തില്‍ ഒരു വിധത്തിലും നേട്ടങ്ങളാകുന്നില്ലെന്നതും കുട്ടികളിലെ ഗെയിം അഡിക്ഷെന കൂടുതല്‍ പ്രതികൂലമാക്കുന്നു. ഭാവി വളര്‍ച്ചയ്ക്കായു ള്ള വിലയേറിയ സമയമാണ് ഇത്തരം ഗെയിമുകള്‍ അപഹരിക്കുന്നത്.

തളര്‍ത്തുന്ന തിങ്ക് ഗെയിമുകള്‍

ശ്രദ്ധയും ബുദ്ധിയും ഉപയോഗിച്ചു കളിക്കേണ്ടവയാണ് തിങ്ക് ഗെയിമുകള്‍. നിയന്ത്രിതമായി കളിച്ചാല്‍ മനസ്സിനെ ഉണര്‍ത്തുന്നതാണ്് ഇത്തരം ഗെയിമുകളെങ്കിലും ഗെയിമില്‍ അഡിക്റ്റഡ് ആയി പോകാന്‍ സാധ്യത കൂടുതലാണ്. പഠനത്തിലും വ്യക്തി ശുചിത്വത്തിലും താല്‍പര്യം കുറയുക. ക്ഷീണം, പൊതുവേയുള്ള ശ്രദ്ധയില്ലായ്ക തുടങ്ങിയവ തിങ്ക് ഗെയിമുകളുടെ അനന്തര ഫലമാകാം.

ഗെയിം അനുവദിക്കണോ:

കളി കുട്ട ത്തത്തിന്റെ സ്വഭാവമായതിനാലും വിഡിയോ ഗെയിം കുട്ടികള്‍ ഇഷ്ടപ്പെടുന്നതിനാലും അവയെ വീട്ടില്‍ നിന്ന് പുറത്താക്കേണ്ടതില്ല. എന്നാല്‍, കളിക്കുന്ന കുട്ടിയുടെ മേല്‍ തീര്‍ച്ചയായും കണ്ണ് വേണം. ഓണ്‍ലൈന്‍ സൗകര്യം മികച്ച സ്‌ക്രീന്‍, ഗെയിം ഓപ്ഷനുകള്‍, പെര്‍ഫോമന്‍സ് എന്നിവയുള്ള മൊബൈലുകള്‍ കുട്ടികള്‍ക്ക് നല്‍കരുത്.

എന്താണ് ഗെയിം അഡിക്ഷന്‍?

അഡിക്ഷന്‍ ഉണ്ടാകാന്‍ തക്കവിധമാണ് ഓരോ വിഡിയോ ഗെയിമും രൂപകല്പന ചെയ്തിരിക്കുന്നത്. അതാണവയുടെ വിജയം. അമിതാഹാരത്തിന് അടിമപ്പെടുന്നതു പോലെയാണ് വീഡിയോ ഗെയിം അഡിക്ഷന്‍. ലഹരിക്ക് അടിമപ്പെടുന്നതു പോലെ അപകടകാരിയല്ല, എന്നാല്‍, അനന്തരഫലം ചില പ്പോള്‍ ഗുരുതരമായേക്കാം.

കളിയോടുള്ള താത്പര്യം ദൈനംദിന ജീവിതത്തെ ബാധിക്കുന്ന അവസ്ഥയെയാണ് ഗെയിം അഡിക്ഷന്‍ ആയി കണക്കാക്കുന്നത്. ഈ സ്ഥിതിക്ക് മുമ്പ് തന്നെ ഗെയിം അഡിക്ഷനുള്ള സാധ്യത കണ്ടെത്താനാകും.

എന്റെ കുട്ടി ഗെയിം അഡിക്റ്റഡ് ആകുമോ?: ഏത് സമര്‍ഥനായ കുട്ടിയും ഗെയിം അഡിക്റ്റഡ് ആയേക്കാം. ഹൈപ്പര്‍ ആക്ടിവിറ്റി ഉള്ള കുട്ടികളില്‍ ഗെയിം അഡിക്ഷന് സാധ്യത കൂടുതലാണ്. അവര്‍ക്ക് ഗെയിം നല്‍കാതിരിക്കുകയാണ് നല്ലത്. അച്ഛനമ്മമാര്‍ അടുത്തില്ലാത്ത, അച്ഛനമ്മമാരുടെ കരുതല്‍ ലഭിക്കാത്ത കുട്ടികള്‍ ഗെയിം അഡിക്റ്റഡാകാം. ഏത് അസുഖവും ശരീരത്തിലെ രാസസന്തുലനവുമായി ബന്ധപ്പെട്ടിരിക്കുന്നു. മസ്തിഷ്‌ക്കത്തിലെ ഡോപാമിന്‍ എന്ന ഹോര്‍മോണ്‍ കൂടുതലായുള്ളവരിലും ഗെയിം അഡിക്ഷന് സാധ്യതയുണ്ട്.

ഓണ്‍ലൈന്‍ കളി, കൂടുതല്‍ അപകടകാരി:

ഇന്‍സ്റ്റാള്‍ ചെയ്ത് കളിക്കുന്ന ഗെയിമിന് അവസാനമുണ്ട്. എന്നാലും തുടരെ കളിക്കാന്‍ പ്രേരിപ്പിക്കുന്നതാണവ. ഓണ്‍ലൈന്‍ കളികള്‍ അനന്തമായ കളിഭ്രാന്തിലേക്കായിരിക്കും കുട്ടികളെ നയിക്കുക. മുതിര്‍ന്നവരുമായുള്ള ഓണ്‍ലൈന്‍ കളികള്‍ അനാവശ്യ കൂട്ടുകെട്ടുകളിലേക്കും നയിക്കാം.

ഗെയിം അഡിക്ഷന്‍ കുട്ടിക്കുണ്ടോ എന്ന് സ്വഭാവത്തെ നിരീക്ഷിക്കുന്നതിലൂടെ കണ്ടെത്താം. ഉറക്കക്കുറവ്, മൈഗ്രെയ്ന്‍, ക്ഷീണം, വിളര്‍ച്ച, പഠനവൈ കല്യങ്ങള്‍, കൈകാലുകള്‍ക്കും നടുവിനും കഴുത്തിനും വേദന പോഷകക്കുറവ് തുടങ്ങിയ ശാരീരിക പ്രശ്‌നങ്ങള്‍ക്കൊപ്പം വിഷാദം, ദേഷ്യം, കരുണയില്ലായ്മ, വ്യക്തിശുചിത്വത്തില്‍ താത്പര്യക്കുറവ്, അനാവശ്യമായ അസ്വസ്ഥത, കളി നേരത്തെക്കുറിച്ച് കള്ളം പറയുക, കൂട്ടുകാര്‍ വിളിച്ചാല്‍ പോലും ഫോണ്‍ എടുക്കാന്‍ മടി. തുടങ്ങിയവ കണ്ടാല്‍ ഗെയിം അഡിക്ഷന്‍ സംശയിക്കണം. സ്‌കൂളിലും മറ്റുള്ളവരോടും മോശമായി പെരുമാറുക, ഓണ്‍ലൈനായി കളിക്കാന്‍ കൂടുതല്‍ മൊബൈല്‍ ഫോണ്‍ റീചാര്‍ജുകള്‍ക്കായി മോഷണം തുടങ്ങിയവ വലിയ പ്രശ്‌നങ്ങളിലേക്ക് വളരും മുമ്പ് കുട്ടിെയ ഗെയിം അഡിക്ഷനില്‍ നിന്നു പിന്തിരിപ്പിക്കുക.

കളിസമയത്തെ നിരീക്ഷിക്കുക

ഒരു ദിവസം 1-2 മണിക്കൂര്‍ കുട്ടി ഗെയിം കളിക്കുന്നുവെങ്കില്‍ അത് തീര്‍ച്ചയായും നിയന്ത്രിക്കേണ്ടതാണ്. അര മണിക്കൂറില്‍ കൂടുതല്‍ ഗെയിം കളിക്കുന്നത് തുടക്കത്തില്‍ തന്നെ നിയന്ത്രിക്കുക.

അഡിക്ഷനിലേക്ക് നീങ്ങിയ കുട്ടിയാണെങ്കില്‍ പെട്ടെന്ന് ഗെയിമിങ് നിര്‍ത്തരുത്. സമയം കുറച്ച് കൊണ്ടുവരികയും, ഗെയിമില്‍ നിന്ന് മാറുന്ന സമയം തികച്ചും രസകരമായ മറ്റെന്തെങ്കിലും വിനോദങ്ങളിലേക്ക് നയിക്കുകയും ചെയ്യുക. ഗെയിം നിറുത്തി പഠിക്കാന്‍ പറയുന്നത് തീര്‍ച്ചയായും പ്രയോജനരഹിതമാകും. ഗെയിം മാറ്റിവച്ചാല്‍ ഒരു ഔട്ടിങ് കുട്ടി ക്ക് നല്‍കാം. നല്ല സിനിമ കാണാന്‍ അനുവദിക്കാം. വെള്ളത്തില്‍ നീന്തിക്കളിക്കാനും പാര്‍ക്കില്‍ കളിക്കാനും പ്രേരിപ്പിക്കാം.

ഗെയിം അഡിക്്റ്റഡ് ആയ കുട്ടിയെ എത്രയും പെട്ടെന്ന് മികച്ച കൗണ്‍സലറെ കാണിക്കുകയാണ് ചെയ്യേണ്ടത്. കുട്ടിയെക്കാള്‍ കുട്ടിയുടെ അച്ഛനമ്മമാര്‍ക്കായിരിക്കും നിര്‍ദേശങ്ങള്‍ വേണ്ടി വരിക. ഡോക്ടറുടെയോ കൗണ്‍സിലറുടേയോ നിര്‍ദേശപ്രകാരം കുട്ടിയെ അ ഡിക്ഷനില്‍ നിന്നു മെല്ലേ മോചിപ്പിക്കാന്‍ കഴിയും.

വിവരങ്ങള്‍ക്ക് കടപ്പാട്: ഡോ. കെ.ജി. വേണുഗോപാല്‍, കണ്‍സള്‍ട്ടന്റ് പീഡിയാട്രീഷ്യന്‍

ജനറല്‍ ഹോസ്പിറ്റല്‍, എറണാകുളം.