സുമനസുകൾക്ക് നന്ദി, അമ്മ കെട്ടിയിട്ടു വളർത്തിയ ശ്രീലക്ഷ്മി മെല്ലെ ജീവിതത്തിലേക്ക് . Autistic Girl, Tied in window, Mother, Manorama Online

സുമനസുകൾക്ക് നന്ദി, അമ്മ കെട്ടിയിട്ടു വളർത്തിയ ശ്രീലക്ഷ്മി മെല്ലെ ജീവിതത്തിലേക്ക്!

ലക്ഷ്മി നാരയണൻ 

ഓട്ടിസം ബാധിച്ച് ആക്രമണ സ്വഭാവം കാണിക്കുന്ന കൊടുങ്ങല്ലൂർ സ്വദേശിനി ഏഴു വയസ്സുകാരി ശ്രീലക്ഷ്മിയെ സോഷ്യൽ മീഡിയ അത്രവേഗത്തിൽ മറക്കാൻ ഇടയില്ല. തിരിച്ചറിവില്ലാത്ത, ആക്രമണ സ്വഭാവം കാണിക്കുന്ന ഈ കുരുന്നിനെ ജനൽകമ്പികളിൽ കെട്ടിയിട്ടു വീട്ടുജോലികൾ ചെയ്യേണ്ടിവന്ന ബിന്ദു എന്ന അമ്മയെയും ആരും മറക്കില്ല. 

ജന്മനാ ഓട്ടിസം ബാധിച്ച ശ്രീലക്ഷ്മിയുടെ അച്ഛൻ അമ്മയെ ഉപേക്ഷിച്ചു പോയതോടെ ഈ കുടുംബം പെരുവഴിയിലായി. മകളുടെ ചികിത്സയും വീട്ടുചെലവും മൂത്ത മകളുടെ പഠനവും എല്ലാം വഴിമുട്ടി. എന്തിനും ഏതിനും അമ്മയെ ആശ്രയിക്കുന്ന ശ്രീലക്ഷ്മിയെ വിട്ട് ജോലിക്ക് പോകാൻ കൂടി കഴിയാതായതോടെ മൃതദേഹങ്ങളുടെ ഫോട്ടോയെടുക്കുന്ന ഫോട്ടോഗ്രാഫറായ ബിന്ദുവിന് ഏക വരുമാനവും നഷ്ടമായി. 

ന്യൂറോ സംബന്ധമായ മികച്ച ചികിത്സ നൽകാൻ കഴിഞ്ഞാൽ ശ്രീലക്ഷ്മിക്ക് മാറ്റമുണ്ടാകും എന്ന് ഡോക്ടർമാർ പറഞ്ഞിരുന്നു എങ്കിലും ഇതിനു വേണ്ട ഭരിച്ച ചെലവ് കണ്ടെത്തുക എന്നത് അത്ര എളുപ്പമായിരുന്നില്ല. ഈ അവസ്ഥയിലാണ് ഫിറോസ് കുന്നംപറമ്പിൽ എന്ന സാമൂഹികപ്രവർത്തകൻ ശ്രീലക്ഷ്മിയുടെയും അമ്മയുടെയും അവസ്ഥ ഫെയ്സ്‌ബുക്കിൽ പങ്കുവച്ചത്. സ്വന്തമായി ഒരു വീടില്ലാത്ത ഈ കുടുംബത്തിന് അടച്ചുറപ്പുള്ള ഒരു വീടുണ്ടാകുന്നതിനും മകളുടെ ചികിത്സക്കും ആവശ്യമായ പണം കണ്ടെത്തുക എന്നതായിരുന്നു ലക്ഷ്യം.

ശ്രീലക്ഷ്മിയുടെ അവസ്ഥ കണ്ടു സുമനസുകൾ കനിഞ്ഞപ്പോൾ ബാങ്ക് അകൗണ്ടിലേക്ക് വിദേശത്തു നിന്നും സ്വദേശത്തു നിന്നുമായി ധനസഹായമെത്തി. കഴിഞ്ഞ ഏതാനും മാസങ്ങൾക്കുള്ളിൽ ശ്രീലക്ഷ്മിയുടേയും കുടുംബത്തിന്റേയും ജീവിതത്തിൽ പ്രതീക്ഷാവഹമായ മാറ്റങ്ങളാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ശ്രീലക്ഷ്മിക്കും കുടുംബത്തിനും അടച്ചുറപ്പുള്ള ഒരു വീട് നിർമിക്കാനായി. ന്യൂറോ സംബന്ധമായ ചികിത്സ ചെന്നൈയിലാണ് നടക്കുന്നത്. 

ശ്രീലക്ഷ്മി ജീവിതത്തിലേക്ക്...

'മോളെ ജനൽക്കമ്പികളിൽ നിന്നും മോചിപ്പിക്കാൻ കഴിയുമെന്ന് ഞാൻ ഒരിക്കലും കരുതിയതല്ല. ധനസഹായം ലഭിച്ചതോടെ ചെന്നൈയിലെ ആശുപത്രിയിൽ കൊണ്ടുപോയി വിദഗ്ധ ചികിത്സ നൽകാൻ കഴിഞ്ഞു. കാന്തങ്ങൾ ഉപയോഗിച്ചുകൊണ്ടുള്ള ഒരു ഇലക്ട്രിക് ട്രീറ്റ്‌മെന്റ് ആണ് നടത്തുന്നത്. വളരെ പതുക്കെ മാത്രമേ ഇതിനു ഫലം ലഭിക്കൂ എന്നാണ് ഡോക്ടർ പറഞ്ഞത്. എന്നാൽ ഇപ്പോൾ തന്നെ ശ്രീലക്ഷ്മിക്ക് നല്ല മാറ്റമുണ്ട്. അവൾ ഇപ്പോൾ പണ്ടത്തെപ്പോലെ അക്രമാസക്തയാവാറില്ല. അതുകൊണ്ടുതന്നെ കെട്ടിയിടേണ്ട അവസ്ഥയില്ല. മാത്രമല്ല, ഇപ്പോൾ നമ്മളോട് പ്രതികരിക്കാനും തുടങ്ങിയിട്ടുണ്ട്. സ്‌പെഷ്യൽ സ്‌കൂളിൽ പോകാൻ തുടങ്ങിയതോടെ അതിന്റേതായ മാറ്റങ്ങളും വന്നിട്ടുണ്ട്. വാശിയുണ്ടെങ്കിൽ അത് എന്നോട് മാത്രമാണ്. മുടിപിടിച്ചു വലിക്കാൻ തുടങ്ങിയാൽ വിടില്ല. എന്നാൽ സ്‌കൂളിൽ ടീച്ചർമാരോടൊക്കെ വലിയ അടുപ്പമാണ്. അവർ എന്ത് പറഞ്ഞാലും പെട്ടന്ന് അനുസരിക്കും.''ശ്രീലക്ഷ്മിയുടെ 'അമ്മ ബിന്ദു പറയുന്നു.

ശ്രീലക്ഷ്മി വാശിക്കാരിയാണ് എന്ന് പറയുമ്പോൾ, ഇത്രയും പാവം കുട്ടി വേറെ ഇല്ല എന്നാണ് ശ്രീലക്ഷ്മിയുടെ ടീച്ചർമാർ പറയുന്നത്. സ്‌പെഷ്യൽ സ്‌കൂളിൽ പോകാൻ ശ്രീലക്ഷ്മിക്ക് വളരെ ഇഷ്ടമാണ്. സ്‌കൂൾ ബസിലാണ് വരുന്നതും പോകുന്നതും. ഇത്തവണ സ്‌കൂളിലെ സ്പോർട്സ് ഡേയ്ക്ക് ശ്രീലക്ഷ്മിയും പങ്കെടുത്തു. പന്ത് തട്ടുന്നതിൽ മിടുക്കിയാണ് ശ്രീലക്ഷ്മി. രണ്ടു വയസ്സുള്ള കുഞ്ഞുങ്ങൾ ചെയ്യുന്ന കാര്യങ്ങളാണ് ഏറെ കൗതുകത്തോടെ ശ്രീലക്ഷ്മി ഇപ്പോൾ ചെയ്യുന്നത്. എന്നാൽ ഇത് ബിന്ദു എന്ന ഈ അമ്മക്ക് നൽകുന്ന സന്തോഷവും സമാധാനവും ചെറുതല്ല. തന്റെ മകളെ ജീവിതത്തിലേക്ക് തിരിച്ചെത്തിക്കുന്നതിനായി, അവൾക്ക് മികച്ച ചികിത്സ നൽകുന്നതിനായി, അടച്ചുറപ്പുള്ള ഒരു വീട് സ്വന്തമാക്കുന്നതിനായി സഹായിച്ച എല്ലാവർക്കും നിറഞ്ഞ കണ്ണുകളോടെ നന്ദി അറിയിക്കുകയാണ് ബിന്ദുവും കുടുംബവും.