കരുതലാവേണ്ടവർ തന്നെ ക്രൂരരാകരുതേ... കേരളാ പൊലീസിന്റെ വൈറൽ കുറിപ്പ്!, Kerala police, Child abuse, Viral Post, Manorama Online

കരുതലാവേണ്ടവർ തന്നെ ക്രൂരരാകരുതേ... കേരളാ പൊലീസിന്റെ വൈറൽ കുറിപ്പ്

കുഞ്ഞുങ്ങൾക്കെതിരിയുള്ള ക്രൂരതകൾ ഇന്ന് നിത്യ സംഭവമായിക്കൊണ്ടിരിക്കുകയാണ്. ചെറിയ മക്കളോടു പോലും ദേഷ്യവും വൈരാഗ്യവുമൊക്കെ വച്ചു പുലർത്തുന്ന പ്രവണത കൂടിക്കൊണ്ടിരിക്കുകയാണ്. എന്നാൽ സംരക്ഷിക്കേണ്ടവർ തന്നെയാണ് കുഞ്ഞുങ്ങളോട് ഈ കൊടുംക്രൂരതകൾ കാണിക്കുന്നതെന്നത് വിരോധാഭാസമാണ്. ഈയിലെ നടന്ന സംഭവങ്ങളുടെ വെളിച്ചത്തിൽ കേരളാ പൊലീസ് കുട്ടികളുെട അവകാശങ്ങളെ കുറിച്ച് സമൂഹമാധ്യമത്തിലിട്ട പോസ്റ്റ് വളരെ പ്രസക്തമാണ്. കുഞ്ഞുങ്ങൾക്കെതിരെയുള്ള അതിക്രമങ്ങൾ അറിയിക്കേണ്ട ഫോൺ നമ്പരുകളും കുറിപ്പിലുണ്ട്.

കുറിപ്പിന്റെ പൂർണരൂപം
കരുതലാവേണ്ടവർ തന്നെ ക്രൂരരാകരുതേ.....

കുട്ടികൾക്കും അവകാശമുണ്ട്..

ആലപ്പുഴ പട്ടണക്കാട്ടും കുഞ്ഞിന്റെ ദാരുണ മരണം. തൊടുപുഴയിലും ആലുവയിലും കൊടും ക്രൂരതയ്ക്കിരയായ കുഞ്ഞുങ്ങളുടെ ദുർവിധിയോർത്ത് വിതുമ്പുന്ന നമുക്കിടയിലേക്കാണ് വീണ്ടും ഞെട്ടിക്കുന്ന ആ വാർത്ത പുറത്തുവന്നത്.

ദുരൂഹ സാഹചര്യത്തില്‍ കുഞ്ഞുങ്ങള്‍ മരണപ്പെടുന്നു. മാനസികമായും ശാരീരികമായും വളർച്ച പ്രാപിക്കുന്നതിന് മുൻപ്. പ്രലോഭനത്തിലൂടെയോ ബലം പ്രയോഗിച്ചോ കുഞ്ഞുങ്ങൾ ക്രൂരതയുടെ ആഴക്കയങ്ങളിലേക്ക് വലിച്ചെറിയപ്പെടുന്നന്ന കാഴ്ചയാണ്. ചെറുപ്രായത്തിലെ തന്നെ ഇത്തരം ആഘാതമേല്‍ക്കുന്ന കുഞ്ഞുങ്ങള്‍ വളർച്ചയുടെ ഓരോ ഘട്ടത്തിലും കടുത്ത മാനസിക ശാരീരിക പ്രയാസങ്ങള്‍ അതിജീവിക്കേണ്ടി വരുന്നു. പ്രവചനാതീതമാകുന്നു, അവരുടെ നല്ല ഭാവി. മാതാപിതാക്കൾ തുടങ്ങി ഏറ്റവും അടുത്ത ബന്ധുക്കളില്‍ നിന്നുവരെ കൊടുംക്രൂരത നേരിടേണ്ട അവസ്ഥയാണ് നമ്മുടെ കേരളത്തിലും കണ്ടുവരുന്നത്. സാംസ്കാരികമായി വളരെയധികം ഉയർന്ന നിലവാരമുള്ളവരാണ് മലയാളികൾ എന്നാണ് നമ്മൾ ധരിച്ചിരിക്കുന്നത്. എന്നാൽ അതിന് ഘടകവിരുദ്ധമായാണ് നാട്ടിൽ നടന്നുവരുന്ന സംഭവങ്ങൾ.

കുട്ടികൾക്കും അവകാശങ്ങൾ ഉണ്ട്.

ഐക്യരാഷ്ട്ര സംഘടനയുടെ കുട്ടികളുടെ അവകാശ ഉടമ്പടി പ്രകാരം (1989) കുട്ടികൾക്ക് അതിജീവനത്തിനും വികസനത്തിനും സംരക്ഷണത്തിനും പങ്കാളിത്തത്തിനും അവകാശമുണ്ട്.

6 മുതൽ 14 വയസ്സുവരെയുള്ളവർക്കു സൗജന്യ പ്രാഥമിക വിദ്യാഭ്യാസത്തിന് അവകാശമുണ്ട്.

കുട്ടികളെ അപകടകരമായ ജോലികൾ ചെയ്യിക്കുന്നത് കുറ്റകരമാണ്.

കുട്ടികൾക്കെതിരെ ഏതു തരത്തിലുള്ള ലൈംഗിക അതിക്രമങ്ങളും കുറ്റകരമാണ്.

പോക്സോ നിയമപ്രകാരം ആദ്യ റിപ്പോർട്ടിങ്ങിനല്ലാതെ തെളിവെടുപ്പിനോ മൊഴി കൊടുക്കലിനോ പൊലീസ് സ്റ്റേഷനിൽ പോകേണ്ടതില്ല. കുട്ടികൾക്കു സൗകര്യപ്രദമായ സ്ഥലത്ത് പൊലീസ് എത്തി മൊഴി രേഖപ്പെടുത്തും.

ഇത്തരം കേസുകളിൽ കുട്ടികൾക്കു വിശ്വാസമുള്ള ആളെ കേസിന്റെ എല്ലാ നടപടിക്രമങ്ങളിലും ആശുപത്രിയിലും സഹായിയായി നൽകണം.

അഭിഭാഷകന്റെ സേവനമടക്കം സൗജന്യ നിയമസഹായത്തിന് അർഹതയുണ്ട്.

ലീഗൽ സർവീസസ് അതോറിറ്റി, ചൈൽഡ് ലൈൻ ഏജൻസികൾ, ജുവനൈൽ ജസ്റ്റിസ് ബോർഡ്, ചൈൽഡ് വെൽഫെയർ കമ്മിറ്റി, ജില്ലാ ചൈൽഡ് പ്രൊട്ടക്‌ഷൻ യൂണിറ്റ്, സ്പെഷൽ ജുവനൈൽ പൊലീസ് യൂണിറ്റ് തുടങ്ങിയ സംവിധാനങ്ങളുടെ സേവനവും കുട്ടികൾക്കു ലഭ്യമാണ്.

കുട്ടികൾക്കെതിരായ അതിക്രമം അറിയിക്കാം

കുട്ടികൾക്കെതിരെയുള്ള ആക്രമണങ്ങൾ അറിയിക്കേണ്ടത് പൊലീസ്, ചൈൽഡ് വെൽഫെയർ കമ്മിറ്റി, ജില്ലാ ശിശു സംരക്ഷണ ഓഫിസ് എന്നിവിടങ്ങളിലാണ്.

ബന്ധുക്കൾ, സുഹൃത്തുക്കൾ, അധ്യാപകർ, അയൽവാസികൾ എന്നിങ്ങനെ ആർക്കും പരാതി നൽകാം.

ചൈൽഡ് ലൈൻ ടോൾ ഫ്രീ നമ്പർ 1098

കേരള സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷൻ: 0471–2326603

വനിതാ പൊലീസ് ഹെൽപ് ലൈൻ–1091

പൊലീസ് ഹെൽപ് ലൈൻ–112

#keralapolice