നോട്ട്ബുക്ക് പേജിൽ പരാതിയുമായി ബാലൻ പൊലീസ് സ്റ്റേഷനിൽ!,Kerala police, Albin, Social media post, Cycle, Viral Post, Manorama Online

നോട്ട്ബുക്ക് പേജിൽ പരാതിയുമായി ബാലൻ പൊലീസ് സ്റ്റേഷനിൽ!

തന്റെ സൈക്കിൾ നന്നാക്കാൻ വർക്​ഷോപ്പിൽ കൊടുത്തതാണ് ആബിൻ എന്ന പത്ത് വയസ്സുകാരൻ. കഴിഞ്ഞ സെപ്തംബർ അഞ്ചാം തീയതി കൊടുത്ത തന്റെ പ്രിയപ്പെട്ട സൈക്കിൾ ഇതുവരെ തിരികെ കിട്ടാത്തത്തിൽ പ്രതിഷേധിച്ച് ആബിൻ പൊലീസ് സ്റ്റേഷനിൽ പരാതിയുമായെത്തി. സൈക്കിള്‍ കൊടുക്കുമ്പോള്‍ 200 രൂപ വാങ്ങി വെച്ചിട്ടുണ്ട്. വിളിക്കുമ്പോള്‍ ചിലപ്പോള്‍ ഫോണ്‍ എടുക്കില്ല എന്നാണ് നോട്ടുബുക്കിലെ പേജിൽ എഴുതിയ പരാതിയിൽ പറയുന്നത്. മേപ്പയ്യൂർ പോലീസ് സ്റ്റേഷനിലാണ് ആബിൻ പരാതിയുമായെത്തിയത്.

പരാതി നിസാരമായി കാണാതെ ജനമൈത്രി പൊലീസ് ഈ വിഷയം കൈകാര്യം ചെയ്തു. കേരള പൊലീസിന്റെ സമൂഹമാധ്യമ പേജിലാണ് ഈ കൊച്ചു പരാതിയും അത് പരിഹരിച്ച വിശേഷവും പോസ്റ്റ് ചെയ്തിരിക്കുന്നത്.

കേരള പൊലീസ് പങ്കുവച്ച കുറിപ്പ്
നോട്ടുബുക്കിലെ പേജ് ചീന്തി അതിലെഴുതി മേപ്പയ്യൂർ പോലീസ് സ്റ്റേഷനിൽ ലഭിച്ച പരാതിയിങ്ങനെയാണ്:

മേപ്പയൂർ പോലീസ് സ്റ്റേഷൻ എസ്.ഐക്ക്

സർ,

എന്റെയും അനിയന്റെയും സൈക്കിള്‍ സെപ്റ്റംബര്‍ അഞ്ചാം തിയതി കൊടുത്തതാണ്. ഇത് വരെയും നന്നാക്കി തന്നിട്ടില്ല. സൈക്കിള്‍ കൊടുക്കുമ്പോള്‍ 200 രൂപ വാങ്ങി വെച്ചിട്ടുണ്ട്. വിളിക്കുമ്പോള്‍ ചിലപ്പോള്‍ ഫോണ്‍ എടുക്കില്ല. ചിലപ്പോള്‍ എടുത്താല്‍ നന്നാക്കും എന്ന് പറയും. കടയില്‍ പോയി നോക്കിയാൽ അടച്ചിട്ടുണ്ടാകും. വീട്ടിൽ വേറെ ആരും ഇല്ല പോയി അന്വേഷിക്കാൻ. അതുകൊണ്ട് സാർ ഇത് ഒന്ന് ഞങ്ങൾക്ക് വാങ്ങിത്തരണം. എന്ന് ആബിൻ

എളമ്പിലാട് യൂ പി സ്കൂൾ വിദ്യാർത്ഥിയായ അഞ്ചാം ക്ലാസ് വിദ്യാർത്ഥിയായ പരാതിക്കാരൻ. പരാതിയുടെ ഗൗരവം ചോർന്ന് പോകാതെ തന്നെ ജനമൈത്രി പൊലീസ് ഈ വിഷയം കൈകാര്യം ചെയ്തു. സിവിൽ പോലീസ് ഓഫീസർ രാധിക അന്വേഷിച്ചപ്പാേൾ കുട്ടിയുടെ പരാതിയിൽ കഴമ്പുണ്ടെന്ന് കണ്ടെത്തി. ഉടന്‍ തന്നെ റിപ്പയറിങ് നടത്തുന്ന സൈക്കിള്‍ കടക്കാരനെ കണ്ടു കാരണമന്വേഷിച്ചു. സുഖമില്ലാത്തിനാലും, മകന്റെ കല്യാണത്തിരക്ക് കാരണവുമാണ് ഷോപ്പ് തുറക്കാനും സൈക്കിൾ അറ്റകുറ്റപണി നടത്താനും വൈകിയതിന്നു പറഞ്ഞ സൈക്കിള്‍ മെക്കാനിക്ക് ആബിന്റെ സൈക്കിൾ നന്നാക്കി കൊടുത്തിട്ടുണ്ട് .