ആംബുലന്‍സിന് വഴികാട്ടിയായ വെങ്കിടേശിന് കോഴിക്കോടിന്‍റെ ആദരം, Venkidesh, Award, Guiding Ambulance, Flood, Viral Post, Manorama Online

ആംബുലന്‍സിന് വഴികാട്ടിയായ വെങ്കിടേശിന് കോഴിക്കോടിന്‍റെ ആദരം

പുഴയും റോഡു തിരിച്ചറിയാത്ത വലഞ്ഞ ആംബുലൻസ് ഡ്രൈവർക്ക് വഴികാണിച്ചുകൊടുത്ത് ആ കൊച്ചുമിടുക്കനെ ഓർമയില്ലേ? പ്രളയത്തില്‍ യാത്ര തടസപ്പെട്ട ആംബുലന്‍സിന് വഴികാട്ടിയായി പാലത്തിലൂടെ ഓടിയ 12 വയസുകാരന്‍ വെങ്കിടേഷിന് കോഴിക്കോടിന്‍റെ ആദരം. സാമൂഹിക, സാംസ്ക്കാരിക സംഘടനകള്‍ കര്‍ണാടകയിലെ റായ്ച്ചൂര്‍ സ്വദേശിയായ ഏഴാം ക്ലാസുകാരന് സ്വദേശത്ത് പുതിയ വീടും നിര്‍മ്മിച്ച് നല്‍കും.

പ്രളയത്തിൽ കർണാടകയിലെ കൃഷ്ണ നദി കരകവിഞ്ഞ് ഒഴുകുകയും റോഡും നദിയും തമ്മിൽ തിരിച്ചറിയാനാകാതെ വരുകയുമായിരുന്നു. ദേവദുര്‍ഗ യാഡ്ഗിര്‍ റോഡിലാണ് ആ സംഭവം നടന്നത്. തടാകത്തിന് കുറുകെയുള്ള പാലത്തിൽ വെള്ളം കയറിയതോടെ അതുവഴിയുള്ള ഗതാഗതം തടസ്സമായി. യുവതിയുടെ മൃതദേഹവുമായി വന്ന ആംബുലൻസ് ഡ്രൈവർ വഴി മനസ്സിലാകാതെ വലഞ്ഞു. ഇത് കണ്ട വെങ്കിടേഷ് പാലത്തിലൂടെ ആംബുലൻസിന് വഴികാണിക്കാനായി ഓടുകയായിരുന്നു. തന്റെ പിന്നാലെ വരാൻ ഡ്രൈവർക്ക് നിർദേശം നൽകിയിട്ടാണ് അവൻ ഈ ധീരകൃത്യം ചെയ്തത്. പലപ്പോഴും അവന്റെ കുഞ്ഞ് കാല് കുഴഞ്ഞ് അവൻ വീണുപോകുന്നുണ്ടെങ്കിലും ആ ദൗത്യത്തിൽ നിന്നവൻ പിൻവാങ്ങിയില്ല. ഇടയ്ക്ക് തിരിഞ്ഞു ആംബുലൻസ് വരുന്നുണ്ടോയെന്നും നോക്കിയാണ് അവന്റെ ഓട്ടം.

ചെയ്യുന്നത് അപകടമാണെന്ന് കൂട്ടുകാർ വിലക്കിയിട്ടും ആ ആറാംക്ലാസുകാരൻ പിൻവാങ്ങിയില്ല. താൻ ചെയ്യുന്നത് ധീരതയാണെന്നൊന്നും അറിയില്ലായിരുന്നെന്നും ആ ആംബുലൻസ് ഡ്രൈവറെ സഹായിക്കണമെന്നു മാത്രമേയുണ്ടായിരുന്നുള്ളൂവെന്നും അവൻ പറയുന്നു. രണ്ടു വർഷം മുൻപ് പുഴയിൽ വീണ ഒരു സ്ത്രീയെ രക്ഷപ്പെടുത്തിയിട്ടുണ്ട് ഈ മിടുക്കൻ.

പ്രളയത്തിൽ അവന്റെ വീട് വെള്ളത്തിൽ മുങ്ങിയപ്പോൾ ദുരിതാശ്വാസ ക്യാമ്പിലേയ്ക്ക് വെങ്കിടേഷിന്റെ കുടുംബം മാറിയിരുന്നു. ദരിദ്ര കര്‍ഷക കുടുംബമാണ് വെങ്കിടേശിന്‍റേത്. പശുവാണ് പ്രധാന വരുമാന മാര്‍ഗം. കൊച്ചുകൂരയില്‍ കഴിയുന്ന വെങ്കിടേശിനും കുടുംബത്തിനും വീട് നിര്‍മ്മിച്ച് നല്‍കാനാണ് ഇനിയുള്ള ശ്രമം. അതിനായി സുമനസുകള്‍ കൂടെയുണ്ടാകുമെന്ന പ്രതീക്ഷയിലാണ് സംഘാടകര്‍.