3000 വർഷം കഴിഞ്ഞിട്ടും ദ്രവിക്കാത്ത ‘മമ്മി’യുടെ മുടി; എന്താണ് അതിനു പിന്നിലെ രഹസ്യക്കൂട്ട്?, Ancient Egyptian mummy, Hair, Preserved, Manorama Online

3000 വർഷം കഴിഞ്ഞിട്ടും ദ്രവിക്കാത്ത ‘മമ്മി’യുടെ മുടി; എന്താണ് അതിനു പിന്നിലെ രഹസ്യക്കൂട്ട്?

ചരിത്രത്തോട് ഇഷ്ടമുള്ളവർക്ക് എത്ര കേട്ടാലും മതിവരാത്തതാണ് ഈജിപ്ഷ്യൻ പിരമിഡുകളിലെ മമ്മികളുടെ കഥകൾ. പക്ഷേ ചരിത്രം വിട്ടിപ്പോൾ ചില മമ്മികൾ ശാസ്ത്രത്തോടൊപ്പമാണ്. അതും ആണവശാസ്ത്രം! മമ്മികളും ആണവോർജവും തമ്മിൽ എന്തു ബന്ധം എന്നാവുമല്ലേ? ഉത്തരം അങ്ങുദൂരെ റഷ്യയിൽ നിന്നു ലഭിക്കും. അവിടെ തലസ്ഥാന നഗരമായ മോസ്കോയിലുള്ള പുഷ്കിൻ സ്റ്റേറ്റ് മ്യൂസിയം ഓഫ് ഫൈൻ ആർട്സ് മമ്മികളുടെ ശേഖരത്തിനു പ്രശസ്തമാണ്. ഈ മ്യൂസിയത്തിലെ ചില മമ്മികളിന്മേൽ ഏതാനും വർഷങ്ങളായി കുർഷാടോവ് ഇൻസ്റ്റിറ്റ്യൂട്ടിലെ ഗവേഷകർ ഒരു നിർണായക തിരച്ചിലിലായിരുന്നു. ആണവോർജവുമായി ബന്ധപ്പെട്ടാണ് റഷ്യയിലെ ഈ റഷ്യൻ ഇൻസ്റ്റിറ്റ്യൂട്ടിന്റെ പ്രവർത്തനം. അവിടെ ഗവേഷണത്തിനായി തയാറാക്കിയ ചില ഉപകരണങ്ങളും ശാസ്ത്രസംവിധാനങ്ങളും പരീക്ഷിച്ചത് മ്യൂസിയത്തിലെ മമ്മികളിലായിരുന്നു.

സാധാരണഗതിയിൽ ഒരു മമ്മിയുടെ ഘടന അറിയണമെങ്കിൽ അതിനെ പൊതിഞ്ഞിരിക്കുന്ന പ്രത്യേക ആവരണങ്ങളും മറ്റും എടുത്തുമാറ്റേണ്ടതുണ്ട്. എന്നാൽ അതൊന്നും വേണ്ടാതെ പൊസിട്രോൺ എമിഷനൻ ടോമോഗ്രഫി (പിഇടി), കംപ്യൂട്ടർ ടോമോഗ്രഫി, മാസ് സ്പെക്ട്രോമെട്രി തുടങ്ങിയ പുത്തൻ സാങ്കേതികവിദ്യകളിലൂടെയാണ് ഗവേഷകർ തങ്ങളുടെ കണ്ടെത്തൽ നടത്തിയത്. അതായത് മമ്മിയുടെ ശരീരത്തിന് യാതൊരു വിധ അനക്കവും തട്ടാതെ തന്നെ അതിന്റെ ആന്തരികഘടനയെപ്പറ്റി പഠിച്ചു. രണ്ട് വനിതകളുടെയും ഒരു പുരുഷന്റെയും മമ്മിയാണ് ഗവേഷകർ പരിശോധനയ്ക്കെടുത്തത്. ഇവരുടെ തല മാത്രമേ പൊതിയാതിരുന്നുള്ളൂ. ആ തലയിൽ നിന്നുള്ള മുടിയിലായിരുന്നു ഗവേഷകരുടെ ആദ്യ പരീക്ഷണം.

ഭംഗിയായി അലങ്കരിച്ച രീതിയിലായിരുന്നു മുടിയിഴകൾ. അതിനാൽത്തന്നെ മമ്മികളെല്ലാം പുരാതന ഈജിപ്തിലെ ഉയർന്ന കുടുംബത്തിൽ നിന്നുള്ളവരുടേതാണെന്നു വ്യക്തമായി. പക്ഷേ ഗവേഷകർക്ക് അറിയേണ്ടിയിരുന്നത് അതൊന്നുമായിരുന്നില്ല. 3000ത്തിലേറെ വർഷം പഴക്കമുള്ള ആ മമ്മികളുടെ മുടിയിഴകൾ ദ്രവിക്കുക പോലും ചെയ്യാതെ എങ്ങനെ ഇത്രയും കാലമിരുന്നു? ആ തിരച്ചിൽ ചെന്നുനിന്നതും അമ്പരപ്പിക്കുന്ന ചില വിവരങ്ങളിലേക്കായിരുന്നു. പുരാതന ഈജിപ്തിലെ ഒരു അപൂർവ ഔഷധക്കൂട്ടാണ് ഇക്കാലമത്രയും മുടികൾക്കു സംരക്ഷണം നൽകിയിരുന്നത്. മുടിക്ക് ‘ദ്രോഹമൊന്നും’ ചെയ്യാതെ അതിനകത്തു പ്രയോഗിച്ചിരിക്കുന്ന ഔഷധക്കൂട്ട് കണ്ടെത്താനാണ് ഗവേഷകർ മാസ് സ്പെക്ട്രോമെട്രിയുടെ സഹായം തേടിയത്.

പരിശോധനയിൽ ആ രഹസ്യക്കൂട്ട് കണ്ടെത്തുകയും ചെയ്തു. പോത്തിന്റെ നെയ്യ്, ആവണക്കെണ്ണ, തേനീച്ചകളുടെ ശരീരത്തിൽ നിന്നുള്ള പ്രത്യേകതരം മെഴുക്, പൈൻ മരത്തിന്റെ പശ എന്നിവ ചേർന്നതായിരുന്നു മുടി സംരക്ഷണത്തിനുള്ള ലേപനങ്ങൾ. ഇവയ്ക്കു സുഗന്ധം ലഭിക്കാനായി പിസ്റ്റാക്കിയോസ് ഓയിലും ചേർത്തു. രണ്ടു തരത്തിലുള്ള ലേപനങ്ങൾ മമ്മികളുടെ ശരീരത്തിൽ പ്രയോഗിച്ചതായി ഗവേഷകർ കണ്ടെത്തിയിരുന്നു. അതിലൊന്നു നേരത്തേ തന്നെ കണ്ടെത്തിയതാണ്– ശരീരം ദ്രവിക്കാതെ സംരക്ഷിക്കാൻ എംബാമിങ് എന്ന പ്രക്രിയയ്ക്ക് ഉപയോഗിക്കുന്ന ലേപനമാണത്. എന്നാൽ മുടിക്ക് പ്രത്യേകമായി ലേപനം പ്രയോഗിച്ചിരുന്നുവെന്ന കാര്യം ഇപ്പോഴാണ് കണ്ടെത്തുന്നത്. ഇൻസ്റ്റിറ്റ്യൂട്ടിലെ ബയോടെക്നോളജി, ബയോ–എനർജി വിഭാഗം ഗവേഷകരാണ് ഗവേഷണത്തിനു നേതൃത്വം നൽകിയത്.

മാസ് സ്പെക്ട്രോമെട്രി ഉപയോഗിച്ചാണ് മമ്മികളുടെ മുടിയിലെ പ്രത്യേക ലേപനത്തിൽ അടങ്ങിയിരിക്കുന്ന ഓർഗാനിക് വസ്തുക്കൾ തിരിച്ചറിഞ്ഞത്. ചില പ്രത്യേകതരം രാസവസ്തുക്കൾ ആദ്യം മുടിയിൽ പ്രയോഗിച്ചു. അതിനു മുന്നോടിയായി മാസ് സ്പെക്ട്രോമെട്രിയിലൂടെ മുടിയുടെ ഇൻഫ്രാറെഡ് സ്പെക്ട്രം അടയാളപ്പെടുത്തിയിരുന്നു. രാസവസ്തുക്കൾ ചേർത്തതിനു ശേഷമുള്ള സ്പെക്ട്രവും പരിശോധിച്ചു. അങ്ങനെയാണ് പോത്തിന്റെ നെയ്യും ആവണക്കെണ്ണയും തേനീച്ചയുടെ മെഴുകും കണ്ടെത്തിയത്. കൂടുതൽ നിരീക്ഷണത്തിൽ അബിയാട്ടിക് ആസിഡ്, ഡീഹൈഡ്രോഅബിയാട്ടിക് ആസിഡുകളുടെ സാന്നിധ്യം തിരിച്ചറിഞ്ഞു. അക്കാലത്ത് ഇവ വ്യാപകമായി കണ്ടെത്തിയിരുന്നത് പൈൻ മരങ്ങളുടെ കറയിലായിരുന്നു.

മൂന്നിൽ രണ്ടു മമ്മികളിലും പിസ്റ്റാക്കിയോസ് ഓയിലും ഉണ്ടായിരുന്നു. അങ്ങനെയാണ് ആവശ്യമെങ്കിൽ മാത്രമേ സുഗന്ധത്തിന് ഈ എണ്ണ ഉപയോഗിക്കുകയുള്ളൂവെന്നു തിരിച്ചറിഞ്ഞത്. നിയോലിതിക് കാലഘട്ടത്തിലാണ് ഈജ്പ്തിലുള്ളവർ ‘മമ്മിഫിക്കേഷൻ’ ആരംഭിച്ചത്. മരണശേഷം സ്വർഗത്തിലേക്കുള്ള യാത്ര സുഗമമാക്കാനാണ് ഇതെന്നാണു വിശ്വാസം. റഷ്യയുടെ ഏറ്റവും പുതിയ കണ്ടെത്തലുകളടങ്ങിയ ഗവേഷണ റിപ്പോർട്ട് ജേണൽ ഓഫ് അനലിറ്റിക്കൽ കെമിസ്ട്രിയിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.