സാമ്പാറും അച്ചാറും പത്തിരിയുമൊന്നും മലയാളമല്ലേ?

സി.പി. സിജിൻ

സാമ്പാറും അച്ചാറും പത്തിരിയും ഇഷ്ടമില്ലാത്ത മലയാളികൾ ഉണ്ടോ? ഇല്ല. ഒരു നിമിഷംപോലും ചിന്തിക്കാതെ ഒറ്റവാക്കിൽ ഉത്തരം നൽകാൻ കഴിയുന്ന ചോദ്യം. എന്നാൽ എത്രപേർക്കറിയാം നിത്യജീവിതത്തിൽ നാം സ്വന്തമെന്നു കരുതി ഉപയോഗിക്കുന്ന മേൽപ്പറഞ്ഞ പദങ്ങളടക്കം പലതും നമ്മൾ മറ്റു ഭാഷകളിൽ നിന്നും കടമെടുത്തതാണെന്ന്? മലയാളം മാത്രമല്ല ലോകത്തിലെ ഏതു ഭാഷ പരിശോധിച്ചാലും ഇത്തരത്തിലുള്ള പദങ്ങൾ കാണാൻ കഴിയും. മലയാളികൾ തങ്ങളുടെ സ്വന്തമെന്നു കരുതി താലോലിക്കുന്ന പല പദങ്ങളും ഇതര ഭാഷകളിൽ നിന്നു കടംകൊണ്ടവയാണ്.

ഭാഷയുടെ ആത്മാവ് നിലനിൽക്കുന്നത് ആ ഭാഷയുടെ ജീവനായ വ്യവഹാര രൂപങ്ങളിലൂടെയാണ്. കഥയായും നോവലായും കവിതയായും അതിന്റെ ധർമം നിർവഹിക്കുന്നു. ഈ വ്യവഹാര രൂപങ്ങളിലെ പദങ്ങൾ ഈ ധർമം നിർവഹിക്കുന്നതി‍ൽ മുഖ്യ പങ്കുവഹിക്കുന്നു. ഇത്തരത്തിൽ മലയാളം കടംകൊണ്ട്, മലയാള ഭാഷയെ സമ്പുഷ്ടമാക്കുന്നതിൽ പ്രധാന സ്ഥാനം വഹിക്കുന്ന ചില പദങ്ങളെ പരിചയപ്പെടാം.

അറബിക്
പത്തിരി, അദാലത്ത്, ഉലുവ, കരാർ, കീശ, കശാപ്പ്, ജാമ്യം, കത്ത്, തകരാർ, നികുതി, മൈതാനം, വക്കീൽ, ഒപ്പന, ഹൽവ, വക്കാലത്ത്

പേർഷ്യൻ
അച്ചാർ, ഉഷാർ, ഗുമസ്തൻ, കമാനം, കുശാൽ, കൂജ, തമാശ, പിഞ്ഞാണം, പറങ്കി, ശുപാർശ, ഒസ്യത്ത്, പരാതി, ശരാശരി, സർക്കാർ.

മറാഠി
ജിലേബി, ദളവ, പൂരി, വട, സാമ്പാർ, തുക്കിടി, തപാൽ, ഡംഭ്, കോന്തല, കുഞ്ചി, കിച്ചടി.

പോർച്ചുഗീസ്
അലമാര, ആയ, ഇസ്തിരി, കസേര, കശുമാവ്, ചാക്ക്, തൂവാല, ജനൽ, കോപ്പ, ലേലം, വരാന്ത, വീഞ്ഞ്, വിജാഗിരി, മേശ, വീപ്പ, പട്ടാളം, കുശിനി.

ലത്തീൻ
പാപ്പർ, കോറം, അൾത്താര, സെമിത്തേരി

ഗ്രീക്ക്
സുവിശേഷം, മെത്രാൻ, സുന്നഹദോസ്

ഹീബ്രു
കോട്ട, ഓശാന, കിന്നരം, മെത്ത.

സുറിയാനി
കൂദാശ, മാലാഖ, സാത്താൻ, പറുദീസ.