42,000 വർഷം മുൻപുള്ള മാമത്തുകള്‍ തിരികെ വരുന്നു!

നവീൻ മോഹൻ

ഒരു ദിവസം രാവിലെ എഴുന്നേറ്റ് പുറത്തേക്കു നോക്കുമ്പോൾ റോഡിലും പറമ്പിലുമൊക്കെ പലതരത്തിലുള്ള ദിനോസറുകൾ കറങ്ങിയടിച്ചു നടക്കുന്നു! സ്വപ്നങ്ങളിലും സിനിമകളിലും മാത്രം കണ്ടിട്ടുള്ള കാഴ്ചയാണ്! ഇങ്ങനെ ദിനോസറുകൾ എന്നെങ്കിലും തിരിച്ചെത്തുമെന്നു സ്വപ്നം കാണുന്നവരിൽ മുതിർന്നവർ വരെയുണ്ട്. ദിനോസറുകൾ തിരികെ വരുമോയെന്നറിയില്ല, പക്ഷേ പതിനായിരം വർഷം മുൻപ് എന്നന്നേക്കുമായി ഭൂമിയിൽ നിന്ന് അപ്രത്യക്ഷരായ മറ്റൊരു കൂട്ടർ തിരികെ വന്നാലോ? ഇന്നത്തെ ആനകളുടെ പൂർവികരായ മാമത്തുകളാണ് അത്തരത്തിൽ വീണ്ടും ഭൂമിയിലേക്കു വരാനൊരുങ്ങുന്നത്. മഞ്ഞുമൂടിക്കിടക്കുന്ന ആർടിക് പ്രദേശത്തായിരുന്നു പതിനായിരക്കണക്കിനു വർഷം മുൻപ് ഈ ഭീമൻ ആനകളിലേറെയും ഉണ്ടായിരുന്നത്. ഇന്നത്തെ ആനയെപ്പോലൊന്നുമല്ല, മഞ്ഞിൽ നിന്നു രക്ഷപ്പെടാൻ ഇവയുടെ ദേഹം നിറയെ രോമമായിരുന്നു. ശരിക്കും ഒരു വമ്പൻ കമ്പിളിപ്പുതപ്പു പുതച്ചതു പോലെ.

അതും കൂടാതെ വളഞ്ഞു പുളഞ്ഞ നീളൻ കൊമ്പുകളും. ഇന്നത്തെ ആഫ്രിക്കൻ ആനയോളം വലുപ്പവുമുണ്ടായിരുന്നു അവയ്ക്ക്. ‘ഐസ് ഏജ്’ എന്ന സിനിമയിലൂടെ കുട്ടികൾക്കും സുപരിചിതരാണു മാമത്തുകൾ. എങ്ങനെയാണ് ഇവയ്ക്കു വംശനാശം വന്നതെന്ന് ഇപ്പോഴും വ്യക്തമല്ല. പക്ഷേ, ഒട്ടേറെ മാമത്തുകളുടെ മൃതശരീരം മഞ്ഞിനടിയിൽ നിന്നു ഗവേഷകർക്കു ലഭിച്ചിട്ടുണ്ട്. മഞ്ഞിലായിരുന്നതിനാൽത്തന്നെ ഇത്രയും കാലമായിട്ടും അവയുടെ ശരീരത്തിനും കാര്യമായ കേടുപാടുകളൊന്നും പറ്റിയിരുന്നില്ല.

മഞ്ഞിൽ പുതഞ്ഞ നിലയിൽ സൈബീരിയയിൽ നിന്ന് അത്തരമൊരു മാമത്തിന്റെ മൃതശരീരം ഗവേഷകർക്കു ലഭിച്ചിരുന്നു. 42,000 വർഷം പഴക്കമുള്ളതായിരുന്നു അത്! അതിന്റെ ഡിഎൻഎ ഉപയോഗപ്പെടുത്തി ക്ലോണിങ് നടത്തി പുതിയൊരു മാമത്തിനു ജന്മം കൊടുക്കാനാണു ഹാവർഡ് സർവകലാശാലയിലെ ഗവേഷകരുടെ നീക്കം. ‘ജീൻ എഡിറ്റിങ്’ എന്നാണ് ഇതിനു പറയുന്ന പേര്. രണ്ടു വർഷം കൊണ്ട് പ്രോജക്ട് നടപ്പിലാക്കാനാണു ശ്രമം. അതു വിജയിച്ചാൽ ജനിച്ചിറങ്ങുന്ന മാമത്ത് കുഞ്ഞുങ്ങൾക്കു വേണ്ടി സൈബീരിയയിൽ വമ്പൻ സഫാരി പാർക്കും തയാറാക്കാനൊരുങ്ങുകയാണ് റഷ്യ. 20,000 ഹെക്ടർ വരുന്ന പ്രദേശത്ത് ‘ഐസ് ഏജ്’ സഫാരി പാർക്ക് എന്നു പേരിട്ടായിരിക്കും മാമത്തുക്കള്‍ക്കായി താമസസ്ഥലം ഒരുക്കുക.

മറ്റുള്ള ഇടങ്ങളിൽ നിന്നു മാറി, ഒറ്റപ്പെട്ടായിരിക്കും ഈ പാർക്ക്. സന്ദർശകർക്കു പോലും അവിടേക്ക് വിലക്കുണ്ടാകും. ആർട്ടിക്കിനു സമാനമായ കാലാവസ്ഥ അവിടെ കൃത്രിമമായി സൃഷ്ടിക്കാനാണു തീരുമാനം. അങ്ങനെ സ്വാഭാവികമായ ചെടികളും മരങ്ങളുമെല്ലാമായി മാമത്തുകൾക്കു വേണ്ടി മാത്രമായി ഒരു ആവാസവ്യവസ്ഥ രൂപപ്പെടുത്തിയെടുക്കാനും.

ഒരു ആനയുടെ ഗർഭപാത്രത്തിൽ കുഞ്ഞുമാമത്തിനെ ജനിപ്പിക്കാനല്ല ഗവേഷകരുടെ ശ്രമം. പകരം ഒരു കൃത്രിമ ഗർഭപാത്രം ഗവേഷകർ തന്നെ ലാബിൽ നിർമിക്കും. അതിനകത്തു നിന്നായിരിക്കും കുഞ്ഞുമാമത്ത് ‘ജനിച്ചിറങ്ങുക’. പൂർണമായും പഴയ കാലത്തെ മാമത്തിനെയായിരിക്കില്ല ഗവേഷകർ സൃഷ്ടിക്കുക. മറിച്ച് ഏഷ്യൻ ആനയും മാമത്തും ചേർന്നൊരു പുതിയ തരം ആന! ആഫ്രിക്കൻ ആനയോളം വലുപ്പമുണ്ടെങ്കിലും ഏഷ്യൻ ആനകളുമായിട്ടാണ് മാമത്തുകൾക്ക് ഏറെ സാമ്യം. ഡിഎൻഎ സാങ്കേതികവിദ്യയിലെ ഇന്നേവരെ ഉപയോഗിക്കാത്ത സൂത്രങ്ങൾ ഉപയോഗിച്ചാണ് കുഞ്ഞുമാമത്തിനു ഗവേഷകർ ജീവൻ നൽകുക. അതായത് 42,000 വർഷം മുൻപു ജീവിച്ചിരുന്ന മാമത്തിന്റെ ഡിഎൻഎ എടുത്ത് ഇന്നത്തെ കാലത്തെ അനുയോജ്യമായ ഒരു ഏഷ്യൻ ആനയുടെ ഡിഎൻഎയിൽ ചേർക്കും. ശരിക്കും ഡിഎന്‍എയുടെ ‘കട്ട് ആൻഡ് പേസ്റ്റ്’ എന്നു പറയാം. ലക്ഷക്കണക്കിനു രൂപ ചെലവു വരുന്ന ഈ പരീക്ഷണത്തിന് പീറ്റർ തീൽ എന്ന കോടീശ്വരനാണു പ്രധാനമായും പണം മുടക്കുന്നത്.