ഈ സ്ഥലത്ത് കാലുകുത്തിയാൽ പാമ്പു കടിയേറ്റ് മരണം ഉറപ്പ് !, most dangerous places, world|, Padhippura, Manorama Online

ഈ സ്ഥലത്ത് കാലുകുത്തിയാൽ പാമ്പു കടിയേറ്റ് മരണം ഉറപ്പ് !

തയാറാക്കിയത്്: അൻസു അന്ന ബേബി

ലോക്ഡൗണിൽ ആരെങ്കിലും യാത്ര പോകണമെന്ന് വാശിപിടിച്ചാൽ ഈ സ്ഥലം നിർദേശിക്കേണ്ടി വരും. അപകടമാണ് ഇവിടങ്ങളെ പ്രശസ്തമാക്കുന്നത്. അത്തരം കുറച്ച് കിടിലൻ സ്ഥലങ്ങളിതാ...

∙ കാലുകുത്തിയാൽ പാമ്പു കടിക്കും
വളഞ്ഞുപുളഞ്ഞു കിടക്കുന്ന ആയിരക്കണക്കിനു കൊടിയ വിഷപ്പാമ്പുകൾ, ഒന്നനങ്ങിയാൽ കടിയേറ്റു കഥ തീരും. രക്ഷിക്കാനായി ഒരു പക്ഷിക്കുഞ്ഞു പോലും വരില്ല. ബ്രസീലിയൻ തീരത്തുനിന്ന് 25 മൈൽ അകലെയുള്ള സ്നേക് ദ്വീപിന്റെ വിശേഷങ്ങളാണിത്. ആറായിരത്തോളം പാമ്പുകളാണ് ഈ ചെറുദ്വീപിലുള്ളത്. പ്രതികൂല കാലാവസ്ഥമൂലം ദ്വീപിൽ ഇറങ്ങേണ്ടിവന്ന നൂറുകണക്കിന് മീൻപിടിത്തക്കാരുടെ മൃതദേഹങ്ങൾ ഇവിടെനിന്നു കണ്ടെത്തിയിട്ടുണ്ട്. ബ്രസീൽ സർക്കാർ ഇവിടേക്കുള്ള പ്രവേശനം നിരോധിച്ചിരിക്കുകയാണ്

∙ പൊരിച്ചെടുക്കും ചൂട്
ചൂടൻ സ്ഥലങ്ങളിലൊന്നാണു കലിഫോർണിയയിലെ ഡെത്ത് വാലി. പേരു പോലെതന്നെ ആളുകളെ പൊരിച്ചു കൊല്ലുന്ന മരുപ്രദേശമാണിത്. 57 ഡിഗ്രി വരെയൊക്കെയാണ് ഇവിടത്തെ ചൂട്. തണുപ്പായാലും ഒട്ടും മോശമല്ല. മൈനസ് 9 വരെ ഇവിടെ തണുക്കും. 1849ൽ ഇവിടെ കുടുങ്ങിപ്പോയ യാത്രാസംഘമാണ് ഡെത്ത് വാലിയെന്നു പേരിട്ടത്. 2100ൽ അമേരിക്കയിലെ മൂന്നിലൊന്ന് സ്ഥലത്തെ താപനില ഈ വിധത്തിലാകുമെന്നാണ് പരിസ്ഥിതി ചില ശാസ്ത്രജ്ഞന്മാർ പറയുന്നത്.

∙ രക്തം ഐസാകും!
റഷ്യയിലെ ഓയ്മ്യാക്കൻ ഗ്രാമത്തിൽ ആകെ 500 പേരെയുള്ളൂ. ഇവിടത്തെ കൊടുംതണുപ്പ് തന്നെയാണു വില്ലൻ. പൂജ്യം ഡിഗ്രി താപനിലയിൽ വെള്ളം ഐസാകുമല്ലോ. ഓയ്മ്യാക്കനിൽ – 71 ഡിഗ്രി വരെ തണുപ്പ് താഴ്ന്നിട്ടുണ്ട്!. പച്ചക്കറികൾ ഉൾപ്പെടെ ഭൂരിഭാഗം ഭക്ഷ്യവസ്തുക്കളും കൃഷി ചെയ്യാൻ സാധിക്കാത്തതിനാൽ ഇവിടെ ഭക്ഷ്യക്ഷാമവും രൂക്ഷമാണ്. ടൂറിസ്റ്റുകളൊന്നും ഇങ്ങോട്ടേക്കു തിരിഞ്ഞുനോക്കില്ലെന്ന് പ്രത്യേകം പറയേണ്ടല്ലോ.

∙ വളഞ്ഞുപുളഞ്ഞ് മരണത്തിലേക്ക്
ബൊളീവിയയിലെ നോർത്ത് യുങ്കാസ് റോഡിന്റെ വിളിപ്പേരു കേട്ടാൽ തന്നെ കക്ഷിയുടെ സ്വഭാവം പിടികിട്ടും– റോഡ് ഓഫ് ഡെത്ത്. 69 കിലോമീറ്റർ നീളമുള്ള ഈ റോഡിന് നേരെ വാ, നേരെ പോ സ്വഭാവമേയില്ല. വളവുകളുടെ നീണ്ടനിരയാണ് റോഡ് നിറയെ. കൂടെ മണ്ണിടിച്ചിലും മഞ്ഞുവീഴ്ചയും. ചെറുതായൊന്നു ബാലൻസ് തെറ്റിയാൽ വീഴുന്നത് 2000 അടി താഴ്ചയിലേക്ക്! ഓരോ വർഷവും മുന്നൂറോളം പേരാണ് ഇവിടെ അപകടത്തിൽ മരിക്കുന്നത്.

∙ കൂട്ടിന് അസ്ഥികൂടം
തകർന്ന കപ്പലുകളുടെ അവശിഷ്ടങ്ങൾ, സമീപത്ത് മനുഷ്യരുടെയും മൃഗങ്ങളുടെയും അസ്ഥികൂടങ്ങൾ– നമീബിയയിലെ ‘സ്കെൽട്ടൻ കോസ്റ്റി’ലെ കാഴ്ചകളാണിത്. ഇവിടെ എത്തുമ്പോൾ കപ്പലുകളും ബോട്ടുകളും തകരുന്നത് പതിവുസംഭവമാണ്. ദൈവത്തിന് കോപം വന്നപ്പോൾ സൃഷ്ടിച്ച ദ്വീപാണിതെന്നാണു നമീബിയക്കാർ പറയുന്നത്.