ഈ ചെടികൾ കൊടുംവിഷം ശരീരത്തിൽ ശേഖരിക്കുന്നതെന്തിന്?

വി.ആർ. വിനയരാജ്

ലോഹങ്ങളെ ആഗിരണം ചെയ്യാനുള്ള ചെടികളുടെ കഴിവിനെക്കുറിച്ച് ബയോളജി പാഠഭാഗങ്ങളിൽ പഠിക്കാനുണ്ടല്ലോ. വിഷലോഹങ്ങൾ വലിച്ചെടുത്ത് പ്രകൃതിയെ സംരക്ഷിക്കുന്ന ചില ചെടികളെ അറിയാം.

മണ്ണിൽ ലയിച്ചു ചേർന്നിട്ടുള്ള ലോഹങ്ങളെ ആഗിരണം ചെയ്യാൻ ചില ചെടികൾക്കു സവിശേഷമായ കഴിവുകൾ ഉണ്ട്. ഇങ്ങനെയുള്ള ചെടികൾ മണ്ണിൽ നിന്നു ലോഹങ്ങളെ സ്വീകരിച്ച് അതിന്റെ ശരീരത്തിൽ സൂക്ഷിക്കുന്നു. ചിലപ്പോൾ നമുക്ക് വിശ്വസിക്കാനാവാത്തത്ര സാന്ദ്രതയിൽ ഈ ശേഖരം ചെടികളുടെ ശരീരത്തിൽ കാണും. ഇത്തരം സസ്യങ്ങൾ ഹൈപ്പർഅക്യൂമുലേറ്റർ (Hyperaccumulator) എന്നാണ് അറിയപ്പെടുന്നത്. പുഷ്പിക്കുന്ന അഞ്ഞൂറോളം സസ്യങ്ങൾ ഈ സ്വഭാവം കാണിക്കുന്നവയാണെന്നു തിരിച്ചറിഞ്ഞിട്ടുണ്ട്.

മാലിന്യം നീക്കാൻ മരം നടാം
വ്യവസായവൽക്കരണത്തിന്റെയും ഖനനത്തിന്റെയും ഭാഗമായി മലിനീകരിക്കപ്പെട്ട പരിസ്ഥിതി, പൂർവസ്ഥിതിയിലാക്കാൻ സസ്യങ്ങൾക്കുള്ള ഈ ശേഷി ഉപയോഗിക്കാം. ഇത് ഫൈറ്റോറെമഡിയേഷൻ (Phytoremediation) എന്നറിയപ്പെടുന്നു. ഇത്തരം ചെടികൾ നടുന്നതുവഴി ആ പ്രദേശത്തുള്ള മണ്ണിലെ വിഷമയമുള്ള ലോഹങ്ങൾ നീക്കം ചെയ്യാം. മാത്രമല്ല, ഈ ലോഹങ്ങളെ വേർതിരിച്ചെടുക്കാനും സാധിക്കും. ഈ ലോഹങ്ങളെ ചെടികൾ വലിച്ചെടുക്കുന്നത് എളുപ്പമാക്കാനായി മറ്റു ചില പദാർഥങ്ങളും മണ്ണിൽ ചേർക്കാറുണ്ട്. പരിസ്ഥിതി സൗഹൃദഖനനങ്ങളിലും ഈ മാർഗം ഉപയോഗിക്കാം. ഇങ്ങനെ മാലിന്യം വലിച്ചെടുത്ത ചെടികളെ സംഭരിച്ച് അവയിൽ നിന്ന് ആ ലോഹങ്ങളെ വേർതിരിക്കുന്ന പ്രക്രിയയ്ക്ക് ഫൈറ്റോഎക്സ്ട്രാക്‌ഷൻ (Phytoextraction) എന്നാണ് പറയുന്നത്.

നിക്കൽ നീക്കാൻ
ഫിലിപ്പീൻസിലാണ് ലോകത്ത് ഏറ്റവും കൂടുതൽ നിക്കൽ ലോഹം ഖനനം ചെയ്യുന്നത്. നിക്കൽ പലതരത്തിലും വിഷമയമാണ്. ആറരക്കോടിവർഷം മുൻപ് ഒരു ഛിന്നഗ്രഹം ഭൂമിയിൽ പതിച്ചപ്പോൾ അതിൽ ഉണ്ടായിരുന്ന നിക്കൽ മണ്ണിൽ‌പ്പരന്നതു വലിച്ചെടുത്ത് വിഷമയമായ ചെടികൾ ഭക്ഷിച്ചതിലൂടെയാണ് ജീവികളും ദിനോസറുകളും നശിച്ചതെന്ന് ഒരു സിദ്ധാന്തം പോലുമുണ്ട്.

ഫിലിപ്പീൻസിൽ പുതുതായി കണ്ടെത്തിയ ഒരു ചെടിക്ക്, മണ്ണിൽനിന്ന് മറ്റു ചെടികൾ വലിച്ചെടുക്കുന്നതിന്റെ ആയിരം മടങ്ങ് നിക്കൽ ആഗിരണം ചെയ്യാനുള്ള ശേഷിയുണ്ട്. അതിനാൽത്തന്നെ ആ ചെടിക്ക് റിനോറിയ നിക്കോളിഫെറ (Rinorea niccolifera) എന്നാണ് പേരു നൽകിയിരിക്കുന്നത്. എട്ടു മീറ്റർ വരെ ഉയരം വയ്ക്കുന്ന ഈ ചെറുവൃക്ഷത്തിന്റെ അതേ ജനുസിൽപ്പെട്ട ഒരു മരം നമ്മുടെ നാട്ടിൽ ഉണ്ട്, റിനോറിയ ബംഗാളെൻസിസ് (Rinorea bengalensis). ഈ ചെടിക്കും നിക്കൽ വലിച്ചെടുക്കാൻ കഴിവുണ്ട്.

ചെറുപുലിത്തെയ്യൻ എന്ന ശലഭം മുട്ടയിടുന്നതായി കണ്ടെത്തിയിട്ടുള്ള ഏക സസ്യം റിനോറിയ ബംഗാളെൻസിസ് ആണ്. ഈ ചെടി ഇല്ലാതായാൽ അതോടൊപ്പം ആ ശലഭവും ഇല്ലാതാകുമെന്നർഥം. 1972ലെ വന്യജീവി സംരക്ഷണ നിയമത്തിലെ സംരക്ഷിത വിഭാഗത്തിൽ ഉൾപ്പെടുത്തിയിട്ടുള്ള പൂമ്പാറ്റയാണ് ചെറുപുലിത്തെയ്യൻ.

സൂപ്പർസ്റ്റാർ സൂര്യകാന്തി
ലോഹങ്ങൾ വലിച്ചെടുക്കാൻ കഴിവുള്ള ചെടികൾ വേറെയുമുണ്ട്. ചെർണോബിൽ ദുരന്തത്തെത്തുടർന്ന് സീഷിയം, സ്ട്രോൺഷ്യം എന്നീ ലോഹങ്ങൾ കലർന്ന ഒരു തടാകത്തിൽ നിന്ന് അവ നീക്കം ചെയ്യാൻ സൂര്യകാന്തിച്ചെടിയെയാണ് ഉപയോഗിച്ചത്. റേഡിയോ ആക്ടീവതയുള്ള ലോഹങ്ങളെ വേരിൽക്കൂടി വലിച്ചെടുത്ത് ഇലകളിലും കാണ്ഡങ്ങളിലും സംഭരിക്കുവാൻ സൂര്യകാന്തിച്ചെടികൾക്കു പ്രത്യേക കഴിവാണുള്ളത്. അതിനാൽത്തന്നെ രാജ്യാന്തര ആണവ നിർമാർജനത്തിന്റെ പ്രതീകമാണ് സൂര്യകാന്തിപ്പൂവ്. ജപ്പാനിലെ ഫുക്കുഷിമ ആണവനിലയ അപകടത്തെത്തുടർന്ന് ആ പ്രദേശങ്ങളിലും ചുറ്റുപാടുകളിലും ആവുന്നിടത്തെല്ലാം ജപ്പാനിലെ ആൾക്കാർ ദശലക്ഷക്കണക്കിനു സൂര്യകാന്തിച്ചെടികളാണ് നട്ടുവളർത്തുന്നത്.

പ്രകൃതിയുടെ കാവലാൾ
പരിസ്ഥിതിയുടെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനും വിഷപദാർഥങ്ങൾ നീക്കം ചെയ്യാനും സസ്യങ്ങൾ ഉപയോഗിക്കാം. വളരെ ചെലവു കുറവുമാണ് ഈ രീതിക്ക്. വേണ്ടരീതിയിലുള്ള സസ്യങ്ങൾ നട്ടു സംരക്ഷിക്കുകയേ വേണ്ടൂ. അവ വളരുന്നതിനനുസരിച്ച് മണ്ണിലെ വിഷലോഹങ്ങൾ ആഗിരണം ചെയ്യപ്പെട്ടു ചെടിയിൽ സംഭരിക്കപ്പെടും. യന്ത്രങ്ങൾ ഉപയോഗിക്കാത്തതുകൊണ്ടും മണ്ണിനെ ഇളക്കിമറിക്കേണ്ടാത്തതിനാലും ഈ പ്രക്രിയ വളരെ ലാഭകരമാണ്. എന്നാൽ മരം വളരുന്നതിന് വേഗം കുറവായതിനാൽ ഏറെക്കാലം വേണ്ടിവരും ഇത് വിജയത്തിലെത്താൻ. വേരുകൾക്ക് എത്താൻ പറ്റുന്ന ആഴത്തിലുള്ള ലോഹങ്ങളെ മാത്രമേ അവയ്ക്ക് വലിച്ചെടുക്കാനാവുകയുള്ളൂ. ഇങ്ങനെ വിഷത്തെ ആഗിരണം ചെയ്ത ചെടികളെ സുരക്ഷിതമായി ഒഴിവാക്കേണ്ടതുമുണ്ട്. എന്തിനാവും സസ്യങ്ങൾ ഇങ്ങനെ കൊടുംവിഷമായ മൂലകങ്ങളെ സ്വന്തം ശരീരത്തിൽ ശേഖരിക്കുന്നത്? ഒരുപക്ഷേ തങ്ങളുടെ ഇലകൾ തിന്നാൻ വരുന്ന ജീവികളെ പിന്തിരിപ്പിക്കാനാവും. ഭൂമിയിൽ ജീവൻ നിലനിർത്താൻ സഹായിക്കുന്ന സസ്യങ്ങൾതന്നെ, മനുഷ്യൻ നശിപ്പിച്ച പ്രകൃതിയെ പൂർവനിലയിലാക്കാനും വേണ്ടിവരുന്നു എന്നത് സസ്യസംരക്ഷണത്തിന്റെ പ്രാധാന്യം വീണ്ടും എടുത്തുകാണിക്കുന്നു.

സ്നോവൈറ്റും ഏഴു ചെറിയ മനുഷ്യരും