
റേഡിയോയിലൂടെ ലോക സമാധാനം
സി ആർ വി നമ്പ്യാർ
1946ൽ യുഎൻ റേഡിയോ രൂപം കൊണ്ട ഫെബ്രുവരി 13 റേഡിയോ ദിനമായി ആചരിക്കുന്നു
റേഡിയോ പ്രക്ഷേപണത്തിന്റെ ആവശ്യകതയും പ്രാധാന്യവും ബോധ്യപ്പെടുത്തുകയും അതുവഴിയുള്ള വിവരക്കൈമാറ്റം ശക്തമാക്കുകയുമാണ് റേഡിയോ ദിനാചരണത്തിന്റെ ലക്ഷ്യം. ലോകത്തിലെ ഏറ്റവും കൂടുതൽ ആളുകളിലേക്ക് ചെന്നെത്തുന്ന മാധ്യമമായി ഇന്നും റേഡിയോ തുടരുന്നു. ഫെബ്രുവരി 13 റേഡിയോ ദിനമായി ആചരിക്കണമെന്ന 2011ലെ യുനസ്കൊ പ്രമേയം 2012 ഡിസംബർ 18ന് ആണ് യുഎൻ പൊതുസഭ അംഗീകരിച്ചത്. ഇതുവഴി റേഡിയോയിലൂടെ ലോക സമാധാനത്തിനും വികസനത്തിനും മനുഷ്യാവകാശ സംരക്ഷണത്തിനും വേണ്ടി പ്രവർത്തിക്കാൻ യുഎൻ ആഹ്വാനം ചെയ്യുന്നു.
പ്രക്ഷേപണ ദിനം
ഇന്ത്യയിൽ നവംബർ 12 ദേശീയ പ്രക്ഷേപണ ദിനമായി ആചരിക്കുന്നു. ഹരിയാനയിലെ കുരുക്ഷേത്രയിൽ ക്യാംപ് ചെയ്തിരുന്ന പാക്കിസ്ഥാനിൽ നിന്നുള്ള അഭയാർഥികളെ അഭിസംബോധന ചെയ്യാൻ 1947 നവംബർ 12ന് ഗാന്ധിജി ന്യൂഡൽഹിയിലെ റേഡിയോ സ്റ്റേഷൻ സന്ദർശിച്ചതിന്റെ സ്മരണാർഥമാണ് ദേശീയ പ്രക്ഷേപണ ദിനം ആചരിക്കുന്നത്. ആകാശവാണിയിൽ ഗാന്ധിജിയുടെ ഏക സന്ദർശനവും ഇതാണ്.
റേഡിയോയുടെ പിറവി
ഇറ്റാലിയൻ ശാസ്ത്രജ്ഞനും നൊബേൽ ജേതാവുമായ ഗൂഗ്ലിയെൽ മാർക്കോണിയാണ് റേഡിയോ കണ്ടുപിടിച്ചത്. പരീക്ഷണങ്ങൾക്ക് ഇറ്റാലിയൻ സർക്കാരിൽനിന്നു വേണ്ടത്ര പ്രോത്സാഹനം ലഭിക്കാത്തതിനാൽ ഇംഗ്ലണ്ടിലെത്തിയ മാർക്കോണി 1897ൽ മാർക്കോണി വയർലെസ് ടെലഗ്രാഫ് കമ്പനിയുടെ കീഴിൽ ആദ്യത്തെ റേഡിയോ സ്റ്റേഷൻ സ്ഥാപിച്ചു. കടലിൽ നങ്കൂരമിട്ടിരുന്ന കപ്പലുകളിലേക്കാണു വയർലസ് സന്ദേശമെത്തിച്ചിരുന്നത്. 1901ൽ ലിവർപൂളിൽ നിന്ന് അയച്ച സന്ദേശം കടൽ കടന്ന് ടെറനോവയിലെ സെന്റ് ജോൺസിൽ ലഭിച്ചു. 1920ൽ ആദ്യത്തെ റേഡിയോ സെറ്റുകൾ നിലവിൽവന്നു. 1930ൽ ആധുനിക റേഡിയോ സെറ്റുകൾ വിപണിയിലെത്തി.
ഇന്ത്യയിൽ
ഇന്ത്യയിൽ 1923ൽ മുംബൈയിലെ റേഡിയോ ക്ലബ്ബാണ് ആദ്യത്തെ റേഡിയോ പ്രക്ഷേപണം നടത്തിയത്. 1930ൽ മുംബൈ, മദ്രാസ് എന്നിവിടങ്ങളിലെ സ്വകാര്യ റേഡിയോ സ്റ്റേഷനുകൾ ‘ഇന്ത്യൻ ബ്രോഡ്കാസ്റ്റിങ് സർവീസ്’ എന്ന പേരിൽ സർക്കാർ ഏറ്റെടുത്തു. 1936ൽ ഇത് ‘ഓൾ ഇന്ത്യാ റേഡിയോ’ ആയി. 1936ൽ മൈസൂരിൽ ആരംഭിച്ച ‘ആകാശവാണി’ എന്ന റേഡിയോ നിലയം 1941 സർക്കാർ ഏറ്റെടുത്തു. 1957ൽ ‘ഓൾ ഇന്ത്യാ റേഡിയോ’യ്ക്ക് ‘ആകാശവാണി’ എന്ന് നാമകരണവും ചെയ്തു. ‘AIR കോഡ്’ അനുസരിച്ചാണ് ആകാശവാണിയിൽ പരിപാടികൾ പ്രക്ഷേപണം ചെയ്യുന്നത്. രാജ്യനിന്ദ, മതപ്രീണനം, മതസ്പർധ, ക്രമസമാധാന പ്രശ്നം, അശ്ലീലം, കോടതി അലക്ഷ്യം, ഭരണഘടനാ നിന്ദ തുടങ്ങിയുള്ള വിഷയങ്ങൾ പരിപാടികളിൽ കടന്നു വരാതെ AIR കോഡ് വിലക്കുന്നു. ആദ്യകാലത്ത് ഇംഗ്ലിഷ്, ഹിന്ദി ഭാഷകളിലുള്ള വാർത്തകളും അവയുടെ പ്രാദേശിക ഭാഷാ തർജമകളുമാണുണ്ടായിരുന്നത്. എന്നാലിന്നു സ്വതന്ത്ര പ്രാദേശിക ഭാഷകളിലുള്ള വാർത്തകളാണുള്ളത്.
കേരളത്തിൽ
സ്വാതന്ത്ര്യം ലഭിക്കുമ്പോൾ 1943 മാർച്ച് 12നു തിരുവനന്തപുരത്തു സ്ഥാപിച്ച തിരുവിതാംകൂർ റേഡിയോ സ്റ്റേഷനാണുണ്ടായിരുന്നത്. 1950 ഏപ്രിൽ ഒന്നിന് ഇതിനെ ഓൾ ഇന്ത്യ റേഡിയോ ഏറ്റെടുത്തു. 1950ൽ കോഴിക്കോട് നിലയവും 1954ൽ തൃശൂർ നിലയവും 1971ൽ ആലപ്പുഴയിലെ റിലേ നിലയവും നിലവിൽ വന്നു. 1989ൽ കൊച്ചിയിൽ ആദ്യത്തെ എഫ്എം നിലയം ആകാശവാണി ആരംഭിച്ചു. ആകാശവാണിയുടെ വാർത്താ വിഭാഗങ്ങൾ പ്രവർത്തിക്കുന്നത് തിരുവനന്തപുരത്തും കോഴിക്കോട്ടുമാണ്. പല ലോക, ദേശീയ നേതാക്കളുടെയും മറ്റ് പ്രമുഖ വ്യക്തികളുടെയും ശബ്ദങ്ങൾ അടങ്ങിയ ശബ്ദ ശേഖര വിഭാഗം (Archives) തന്നെ ആകാശവാണിക്കുണ്ട്.
ഇന്ത്യയിൽ 1997 നവംബർ 23നു നിലവിൽ വന്ന പബ്ലിക് സർവീസ് ബ്രോഡ്കാസ്റ്ററായ പ്രസാർ ഭാരതിക്കു കീഴിലാണ് ആകാശവാണി.
പരിപാടികളിലൂടെ
വൈവിധ്യപൂർണമായ പരിപാടികളിലൂടെ ആകാശവാണി എല്ലാ വിഭാഗങ്ങളിലേക്കുമെത്തുന്നു. കർഷകർക്കായുള്ള വയലും വീടും, യുവാക്കൾക്കു വേണ്ടിയുള്ള യുവവാണി, കുട്ടികളുടെ ബാലമണ്ഡലം, ശാസ്ത്രാഭിരുചിയുള്ളവർക്കുള്ള ശാസ്ത്രലോകം... എന്നിങ്ങനെ വിവിധ നിലയങ്ങൾ വിവിധ പരിപാടികൾ അവതരിപ്പിക്കുന്നു. സുഭാഷിതം, വചനാമൃതം, പ്രകാശധാര, കുടുംബവേദി, തൊഴിലാളി മണ്ഡലം, നാടകങ്ങൾ, സാഹിത്യരംഗം, ചലച്ചിത്രഗാനങ്ങൾ, അഭിമുഖങ്ങൾ, സംവാദങ്ങൾ, അക്ഷരശ്ലോകം, വിദ്യാഭ്യാസ പരിപാടികൾ, വനിതാവേദി, തപാൽപെട്ടി, സായന്തനം .. എന്നിങ്ങനെ നീളുന്നു ആകാശവാണിയുടെ കേരളത്തിലെ പരിപാടികൾ.
ആകാശവാണി കാണാൻ
ആകാശവാണി നിലയം കാണാനും പ്രക്ഷേപണ സംവിധാനങ്ങൾ പരിചയപ്പെടാനും കൂട്ടുകാർക്കും കഴിയും. സ്റ്റേഷൻ എൻജിനീയറുടെ മുൻകൂർ അനുമതി വാങ്ങി തൊട്ടടുത്ത റേഡിയോ നിലയം കാണാൻ വിദ്യാലയത്തിൽനിന്ന് തന്നെ അനുമതി നേടാം. കുട്ടികളുടെ പരിപാടികളിൽ പങ്കെടുക്കാനും വിദ്യാലയം മുഖേന കൂട്ടുകാർക്കു ശ്രമിക്കാവുന്നതാണ്.