ഗവേഷകരെ വിറപ്പിച്ച് ഭൂമിക്കടിയിൽ ദുരൂഹ ‘മുരൾച്ച’; അത് അഗ്നിപർവതവും ഭൂകമ്പവും കൂടിച്ചേർന്നതോ?

നേരത്തേ ഇതുപോലൊരു ‘മുരൾച്ച’ കേട്ട് ശാസ്ത്രലോകം ഞെട്ടിയതാണ്. ആറു മാസം മുൻപായിരുന്നു അത്. അന്നു ഭൂമിക്കടിയിൽ നിന്നു വന്ന ശബ്ദത്തിന്റെ ഉറവിടം എവിടെയായിരുന്നെന്ന് ഇപ്പോഴും പിടികിട്ടിയിട്ടില്ല. അപ്പോഴാണ് വീണ്ടും ഗവേഷകരെ ഞെട്ടിച്ചു കൊണ്ട് വീണ്ടും അജ്ഞാത ശബ്ദത്തിന്റെ വരവ്. ശബ്ദമെന്നു കൃത്യമായി പറയാനാകില്ല, മറിച്ച് തരംഗമായിട്ടായിരുന്നു അതിന്റെ വരവ്. ലോകമെമ്പാടും ഭൂകമ്പം അളക്കാൻ വച്ചിരിക്കുന്ന ഉപകരണങ്ങളിലെല്ലാം അതിന്റെ അലയൊലികളെത്തി. ഇക്കഴിഞ്ഞ നവംബർ 11നായിരുന്നു സംഭവം. സീസ്മിക് തരംഗങ്ങൾ എന്നാണ് ഇവ അറിയപ്പെടുന്നത്. ഇതിന്റെ തീവ്രത അനുസരിച്ചാണ് ഭൂകമ്പങ്ങളും എത്രമാത്രം ശക്തമാണെന്നു കണക്കുകൂട്ടുന്നത്.

ഫ്രഞ്ച് ദ്വീപായ മെയാട്ടീയ്ക്കു സമീപത്തു നിന്നാണു ഭൂമിക്കടിയിൽ തരംഗങ്ങള്‍ രൂപപ്പെട്ടതെന്നാണു പറയപ്പെടുന്നത്. മഡഗാസ്കറിനും ആഫ്രിക്കയ്ക്കും ഇടയിലുള്ള ദ്വീപാണിത്. ഫ്രഞ്ചു സർക്കാരാണു ഭരണം. കൊമൊറോസ് ദ്വീപും മെയാട്ടീക്കു മേൽ അവകാശവാദം ഉന്നയിക്കുന്നുണ്ട്. മെയാട്ടീക്കു സമീപം രൂപപ്പെട്ട് സാംബിയ, കെനിയ എന്നിവിടങ്ങൾ വഴി കാനഡ, ചിലെ, ന്യൂസീലൻഡ്, ഹവായ് എന്നിവിടങ്ങളിലേക്കും ഈ തരംഗങ്ങളെത്തി. ഏകദേശം 20 മിനുറ്റോളം ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഈ തരംഗം സാന്നിധ്യം അറിയിച്ചു. എന്നാൽ ഒരാൾക്കു പോലും അക്കാര്യം മനസ്സിലായില്ല. അത്രയേറെ ചെറുതായിരുന്നു തരംഗത്തിന്റെ തീവ്രത. അതേസമയം ഭൂകമ്പം അളക്കാൻ വച്ചിരിക്കുന്ന സീസ്മോഗ്രാമുകളിൽ അക്കാര്യം വ്യക്തമായിത്തന്നെ പതിഞ്ഞു. യുഎസ് ജിയോളജിക്കൽ സർവേയുടെ സീസ്മോഗ്രാമിലായിരുന്നു ഏറ്റവും കൃത്യമായി, എപ്പോഴൊക്കെ, എവിടെയൊക്കെ ഈ തരംഗങ്ങളുണ്ടായി എന്ന വിവരം പതിഞ്ഞത്.

വളരെ പതുക്കെയായിരുന്നു ഈ തംരഗങ്ങളുടെ സഞ്ചാരം. ഫ്രീക്വൻസിയും വളരെ കുറവ്. ഓരോ 17 സെക്കൻഡിലും ചെറുതായൊന്ന് ഫ്രീക്വൻസി കൂടും വിധമായിരുന്നു തരംഗയാത്ര. പക്ഷേ അപ്പോഴും ഗവേഷകർ ഒരു കാര്യം മാത്രമറിയാതെ കുഴങ്ങിപ്പോയി– എവിടെ നിന്നാണ് ഇതു വന്നത്? പല തിയറികളാണ് ഉത്തരമായുള്ളത്. മെയാട്ടീ തീരക്കു നിന്ന് മാറി ഒരു അഗ്നിപർവതത്തിന് അകത്തു നിന്നായിരുന്നു തരംഗത്തിന്റെ വരവെന്നായിരുന്നു ഫ്രഞ്ച് ജിയോളജിക്കൽ സർവേ(ബിആർജിഎം)യുടെ കണ്ടെത്തൽ. ഈ സംഭവത്തെപ്പറ്റി ഔദ്യോഗികമായി അന്വേഷിക്കുകയാണ് ബിആർജിഎം ഇപ്പോൾ. ഒരുപക്ഷേ ചെറുഭൂകമ്പത്തിന്റെ ഫലമായുണ്ടായതാകാം ഈ മുരൾച്ച. അല്ലെങ്കിൽ ഭൂഗർഭ ജലത്തിന്റെ ഒഴുക്കിലുണ്ടായ മാറ്റമാകാം!

മെയാട്ടീക്കു സമീപത്തെ ഒരു അഗ്നിപർവതത്തിന് അകത്തുള്ള ലാവയുടെ അറ ശൂന്യമായിപ്പോയതാകാം തരംഗങ്ങളുണ്ടാകാൻ കാരണമെന്നു പറയുന്നവരുമുണ്ട്. പക്ഷേ അക്കാര്യം സ്ഥിരീകരിക്കാൻ ഇനിയും പഠനങ്ങൾ നടക്കേണ്ടതുണ്ട്. ഭൂമിക്കടിയിലെ ലാവ ഇതുവരെ പുറത്തുവരാത്ത സാഹചര്യത്തിൽ പ്രത്യേകിച്ച്. അഗ്നിപർവത സ്ഫോടനവും ഭൂകമ്പവും കൂടിച്ചേരുമ്പോൾ സംഭവിക്കുന്ന അപൂര്‍വ പ്രതിഭാസമാണോ ഇതെന്നും പരിശോധിക്കുന്നുണ്ട്. അതിനുള്ള സാധ്യതകളും തള്ളിക്കളയാനാകില്ല. 2018 മേയ് 10നായിരുന്നു ഇതിനു മുൻപു സമാന സംഭവമുണ്ടായത്. അന്നു യാതൊരു സൂചനയും നൽകാതെയായിരുന്നു ഭൂകമ്പം. അതുകൊണ്ടും തീർന്നില്ല, പ്രദേശത്തെ വിറപ്പിച്ചു കൊണ്ട് നൂറുകണക്കിനു ചെറുചലനങ്ങളും ഉണ്ടായി. അതിന്റെ തുടർച്ചയാണോ ഇപ്പോഴത്തേതെന്നും പരിശോധിക്കുന്നുണ്ട്.