പ്രേതമാകാതിരിക്കാന്‍ വായിൽ പാറക്കല്ലു തിരുകി കുട്ടിയുടെ മൃതദേഹം; ഞെട്ടിച്ച് ‘മന്ത്രവാദക്കല്ലറ’

ആദ്യമേതന്നെ ഒരു കാര്യം പറയട്ടെ, പ്രേതകഥ പേടിയുള്ള കുട്ടിക്കൂട്ടുകാർ ഇതു വായിക്കരുത്. പ്രാചീന കാലത്ത് ലോകത്തു നിലനിന്നിരുന്ന ആചാരങ്ങളെപ്പറ്റിയാണ് പറയാൻ പോകുന്നത്. അന്നു കുട്ടികൾ മരിച്ചാൽ പോലും നടന്നിരുന്നത് അതിക്രൂരമായ ആചാരാനുഷ്ഠാനങ്ങളായിരുന്നു. അതിന്റെ ഏറ്റവും പഴക്കമുള്ള തെളിവ് അടുത്തിടെ ഇറ്റലിയിലെ ഉംബ്രിയ നഗരത്തിൽ നിന്നു ലഭിച്ചു. ഏകദേശം 1500 വർഷം പഴക്കമുള്ള കുട്ടിയുടെ മൃതദേഹമാണ് പഴയകാലത്തെ റോമൻ ആചാരങ്ങളിലേക്കു വെളിച്ചം വീശിക്കൊണ്ടു ഗവേഷകർക്കു ലഭിച്ചത്.

പുരാതന റോമിലെ കുട്ടികളുടെ സെമിത്തേരി എന്നറിയപ്പെടുന്ന ഒരു സ്ഥലത്തു വർഷങ്ങളായി ഗവേഷകർ തിരച്ചിൽ നടത്തുകയാണ്. ഒട്ടേറെ കുട്ടികളുടെ മൃതദേഹങ്ങൾ ഇതിനോടകം കണ്ടെത്തി. അതിനിടെയാണ് അഞ്ചാം നൂറ്റാണ്ടിലെ ഈ കുട്ടിയുടെ മൃതദേഹവും കണ്ടെത്തിയത്. ഏകദേശം പത്തു വയസ്സു തോന്നിപ്പിക്കുന്ന കുട്ടിയുടെ തലയോട്ടിയാണു ഗവേഷകർക്കു ലഭിച്ചത്. ഇത് ആൺകുട്ടിയാണോ പെൺകുട്ടിയാണോ എന്നു കണ്ടെത്താനായിട്ടില്ല. കുട്ടിയുടെ വായിൽ തിരുകി വച്ചിരുന്ന പാറക്കഷ്ണമാണു ഗവേഷകരെ ഞെട്ടിച്ചത്. ഇതു ജീവനോടെയിരിക്കെ തിരുകിയതാണോ എന്നും അറിയില്ല. എന്നാല്‍ മലേറിയ ബാധിച്ചു മരിച്ച കുട്ടിയുടെ മൃതദേഹം സംസ്കരിക്കുന്നതിനിടെ നടത്തിയ ആചാരത്തിന്റെ ഭാഗമായിരുന്നു ഇതെന്നാണു കരുതുന്നതെന്ന് പഠനം നടത്തിയ അരിസോണ യൂണിവേഴ്സിറ്റിയിലെ പുരാവസ്തു ഗവേഷകർ പറയുന്നു.

450 സിഇയിൽ മധ്യ ഇറ്റലിയിൽ മലേറിയ വൻ ദുരിതമായി നടമാടിയിരുന്നു. ഒട്ടേറെ കുട്ടികളാണ് അന്നു മരിച്ചത്. കുട്ടികളുടെ സെമിത്തേരിയിൽ നിന്ന് ഇതുവരെ അൻപതോളം മൃതദേഹം കണ്ടെത്തിയിട്ടുണ്ട്. അവയിലെല്ലാം മന്ത്രവാദം നടത്തിയതിന്റെ തെളിവുകളുമുണ്ട്. ചിലരുടെ വായിൽ പാറക്കല്ല്, ചിലരുടേതിൽ കരിങ്കാക്കയുടെ എല്ല്, തവളയുടെ അസ്ഥി എന്നിവയും ഉണ്ടായിരുന്നു. ചെറുവെങ്കലപ്പാത്രങ്ങളിൽ ചാരം നിറച്ചും നായ്ക്കുട്ടികളുടെ മൃതദേഹങ്ങളുമെല്ലാം പുരാതന റോമാക്കാർ മൃതദേഹത്തോടൊപ്പം അടക്കം ചെയ്തിരുന്നു.

‘മൃതദേഹങ്ങൾ പ്രേതങ്ങളും രക്തദാഹികളും ആയി മാറാതിരിക്കാൻ വേണ്ടിയായിരുന്നു ഇത്തരം മന്ത്രവാദ ആചാരങ്ങൾ. കുട്ടികളാണെങ്കിൽപ്പോലും മരിച്ചു കഴിഞ്ഞാൽ കല്ലറയിൽ നിന്നു തിരികെയെത്തി നാടു നശിപ്പിക്കുമെന്ന് റോമാക്കാർ വിശ്വസിച്ചിരുന്നു’– 1987 മുതൽ കുട്ടികളുടെ സെമിത്തേരിയെപ്പറ്റി ഗവേഷണം നടത്തുന്ന യുഎ സ്കൂൾ ഓഫ് ആന്ത്രപ്പോളജിയിലെ പ്രഫസർ ഡേവിഡ് സോറൻ പറയുന്നു. ഇതാദ്യമായാണ് ഒരു കുട്ടിയുടെ വായിൽ പാറക്കല്ലു കണ്ടെത്തുന്നതെന്നും അദ്ദേഹം വ്യക്തമാക്കുന്നു. വാംപയർ ഓഫ് ലുഗ്‌നാനോ എന്നാണ് ഈ സംഭവം ഇപ്പോൾ അറിയപ്പെടുന്നത്.

മരിച്ചവർ കല്ലറയിൽ നിന്നു തിരിച്ചു വരുമെന്ന വിശ്വാസം യൂറോപ്പിലെമ്പാടും നൂറ്റാണ്ടുകള്‍ക്കു മുന്‍പേ ഉണ്ടായിരുന്നു. രക്തം കുടിക്കുന്ന വാംപയറുകളുടെ വിശ്വാസം പിന്നെയും 1700കളിലാണു വേരുപിടിച്ചത്. അതിനു മുൻപായിരുന്നു മരിച്ചവർ പ്രേതങ്ങളായി മാറി തിരികെയെത്തി ദോഷം ചെയ്യുമെന്ന വിശ്വാസം ശക്തി പ്രാപിച്ചിരുന്നത്. വെനീസിൽ പതിനാറാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഒരു യുവതിയുടെ വായിൽ ഇഷ്ടിക വച്ച് അടക്കം ചെയ്തത് നേരത്തേ കണ്ടെത്തിയിട്ടുണ്ട്. ഇംഗ്ലണ്ടിൽ മൂന്ന്/നാലാം നൂറ്റാണ്ടിൽ അടക്കം ചെയ്തിരുന്ന ഒരു പുരുഷന്റെ മൃതദേഹത്തിൽ നാവു മുറിച്ചെടുത്ത നിലയിലായിരുന്നു. പകരം അവിടെ വച്ചിരുന്നത് ഒരു കല്ലും!

ബൾഗേറിയയിൽ 2014ൽ കണ്ടെത്തിയ ചില മൃതദേഹങ്ങളുടെ നെഞ്ചു തകർത്ത് പല വസ്തുക്കളും തിരുകിയ നിലയിലായിരുന്നു. ചിലരുടെ ശരീരഭാഗങ്ങളും മുറിച്ചുമാറ്റിയിരുന്നു! ഇറ്റലിയിലെ കുട്ടികളുടെ സെമിത്തേരിയിൽ കൂടുതല്‍ പഠനത്തിനൊരുങ്ങുകയാണു ഗവേഷകർ. നൂറ്റാണ്ടുകൾക്കു മുൻപേ നിലവിലുണ്ടായിരുന്ന വിശ്വാസങ്ങളെയും ആചാരങ്ങളെയും പറ്റി അറിയാനുള്ള ഏറ്റവും മികച്ച മാർഗമായാണ് ഗവേഷകർ ഇതിനെ കാണുന്നതും.