25 കൊല്ലം വെള്ളത്തിൽ മുങ്ങിക്കിടന്ന ഗ്രാമം!

ചാവുകടൽ കഴിഞ്ഞാൽ ഏറ്റവും കൂടിയ ലവണസാന്ദ്രതയുണ്ടായിരുന്ന ഒരു തടാകമാണ് എപിക്യൂയെൻ തടാകം. അർജന്റീനയുടെ തലസ്ഥാനമായ ബ്യൂണസ് അയേഴ്സിൽ നിന്ന് 570 കിലോമീറ്റർ തെക്കുപടിഞ്ഞാറാണ് ഇതിന്റെ സ്ഥാനം. തടാകത്തിലെ ജലത്തിൽ പലതരം ധാതുക്കൾ അടങ്ങിയിരുന്നതിനാൽ അതിൽ കുളിക്കാനായി യൂറോപ്പിൽനിന്നും മറ്റും ധാരാളം സഞ്ചാരികൾ എത്തി. അങ്ങനെ അവിടത്തെ ടൂറിസം മേഖല ഉണരുകയും അടുത്തുതന്നെ എപിക്യൂയെൻ വില്ല എന്നപേരിൽ ഒരു ടൂറിസ്റ്റ് ഗ്രാമം രൂപപ്പെടുകയും ചെയ്തു. എപിക്യൂയെൻ എന്നുവച്ചാൽ നിത്യവസന്തം എന്നാണർഥം.

അവിടെയുള്ള ധാതുസമ്പന്നമായ ജലത്തിന് ത്വ‌ക്‌ രോഗങ്ങൾ, വാതം, വിഷാദം എന്നിവയെയെല്ലാം മാറ്റാനുള്ള കഴിവുണ്ടത്രേ. പ്രിയതമയുടെ വേർപാടിൽ മനംനൊന്തു കരഞ്ഞ ഗ്രാമമുഖ്യന്റെ കണ്ണീരിൽ നിന്നാണ് ഈ തടാകം ഉണ്ടായത് എന്നാണു കഥ. 1920 -ൽ ഇങ്ങനെ പതിയെ വളർന്നുതുടങ്ങിയ ഗ്രാമം 1970 ആയപ്പോഴേക്ക് ഒരു ചെറുനഗരം തന്നെയായി മാറി. 1972 -ൽ ഇങ്ങോട്ട് ട്രെയിൻ സർവീസ് തുടങ്ങി. ഗ്രാമത്തെയും തടാകത്തെയും വേർതിരിക്കാനായി ഒരു മൺഅണക്കെട്ട് നിർമിച്ചു. പതിനായിരക്കണക്കിന് ടൂറിസ്റ്റുകൾ, ധാതുക്കൾ ഖനനം ചെയ്യുന്ന ഒട്ടേറെ വ്യവസായങ്ങൾ, ഔഷധക്കുളിനടത്താൻ കൊണ്ടുപോകാനായി സൾഫേറ്റുകൾ അടങ്ങിയ പാക്കറ്റുകളുടെ വിൽപന അങ്ങനെ പലതരത്തിൽ എപിക്യൂയെൻ ഗ്രാമം അഭിവൃദ്ധിയുടെ പടവുകൾ കയറി. ഈ ഗ്രാമം തഴച്ചുവളർന്നപ്പോൾ സമീപഗ്രാമമായ കർഹ്യൂവിനെയാണ് അതു ബാധിച്ചത്. അതുവരെ കർഹ്യൂവിലേക്കു വന്നിരുന്ന ടൂറിസ്റ്റുകൾ എപിക്യൂയനിലേക്ക് പോയിത്തുടങ്ങി.

1985ൽ സമീപപ്രദേശത്തെ മലനിരകളിൽ നീണ്ടുനിന്ന മഴയിൽ എപിക്യൂയെൻ തടാകം നിറഞ്ഞുകവിഞ്ഞു. ഒടുവിൽ അതിന്റെ മൺതിട്ടകൾ തകർന്നു. ഗ്രാമത്തിലേക്ക് ജലപ്രവാഹമുണ്ടായി. വളരെ പതിയെ ഗ്രാമത്തിൽ ജലം നിറഞ്ഞുതുടങ്ങി. കിട്ടാവുന്നതെല്ലാം എടുത്തുകൊണ്ട് ഗ്രാമവാസികൾ നാടുവിട്ടു. അവർ പോയതാവട്ടെ തങ്ങൾ കാരണം തകർന്നുകൊണ്ടിരുന്ന കർഹ്യൂവിലേക്കും.

എട്ടുവർഷം കൊണ്ട് ഗ്രാമം മുഴുവൻ 10 മീറ്റർ കനത്തിൽ ഉപ്പുവെള്ളത്തിനടിയിലായി. 25 വർഷം ഇങ്ങനെ വെള്ളത്തിനടിയിൽ മുങ്ങിക്കിടന്ന ഗ്രാമത്തിലെ വെള്ളം 2009ൽ ഇറങ്ങിത്തുടങ്ങി. എല്ലാ വസ്തുക്കളിലും കെട്ടിടങ്ങളിലും നിർമിതികളിലും ഉപ്പ് അടിഞ്ഞ് വെളുത്ത ഒരു പ്രേതനഗരമാണ് അപ്പോൾ അതിനടിയിൽ പ്രത്യക്ഷമായത്. ജലനിരപ്പ് ഉയർന്നത് വളരെപ്പതുക്കെയായതിനാൽ ആർക്കും ജീവാപായം ഒന്നുമുണ്ടായില്ലെങ്കിലും ഒക്കെയും ഇട്ടെറിഞ്ഞ് നാടുവിട്ട ആരും അങ്ങോട്ട് പിന്നെ തിരികെ വന്നില്ല, ഒരാൾ ഒഴികെ. 87 വയസ്സുള്ള പാബ്ലോ നൊവാക്. നരച്ച് മഞ്ഞുമൂടിയപോലെ ഉപ്പടിഞ്ഞ തെരുവിൽ, ഇലയില്ലാതെ മരിച്ചുനിൽക്കുന്ന നൂറുകണക്കിനു മരങ്ങൾക്കിടയിൽ തന്റെ യൗവനം കടന്നുപോയ സ്ഥലത്ത് അയാൾ അർജന്റീനയിലെ ഏറ്റവും ഏകനായ മനുഷ്യനായി ജീവിക്കുന്നു. ജനിച്ചുവളർന്ന സ്ഥലത്തുതന്നെ മരിക്കാനുമുള്ള ആഗ്രഹവുമായി പാബ്ലോ അവിടെ തന്റെ സൈക്കിളിനോടും രണ്ടു പട്ടികളോടുമൊപ്പം 20 വർഷം മുൻപുള്ള പത്രവും വായിച്ചു കഴിയുന്നു. ആ നഗരം ഒരിക്കലും പുനർനിർമിച്ചുമില്ല.

എപിക്യൂയനിൽ ഈ അവസ്ഥ ഉണ്ടായത് കാലാവസ്ഥാമാറ്റം കൊണ്ടൊന്നുമല്ലെങ്കിലും കാലാവസ്ഥാവ്യതിയാനത്താൽ സമുദ്രനിരപ്പ് ഉയരുകയൊക്കെ ചെയ്താൽ നമ്മുടെ തീരപ്രദേശത്തെ പട്ടണങ്ങൾ എങ്ങനെ ആയിത്തീരും എന്നറിയാൻ ഒന്ന് എപിക്യൂയെൻവരെ പോയാൽ മതിയാകും.