ടാ തടിയാ

'ടാ തടിയാ' ഈ വിളി ഇനി വേണ്ട; കുട്ടിയുടെ ഭാവിയെ ബാധിക്കുമെന്ന് പഠനം

കുട്ടികൾ ചെറിയ പ്രായത്തിൽ തടിച്ചും മെലിഞ്ഞുമൊക്കെ ഇരിക്കുന്നത് സ്വാഭാവികമാണ്. വീട്ടിലെ ആദ്യത്തെ കണ്മണിയാണെങ്കിൽ അപ്പൂപ്പനും അമ്മൂമ്മയുമെല്ലാം ചേർന്ന് ഇഷ്ടമുള്ള വിഭവങ്ങളൊക്കെ ഉണ്ടാക്കി കഴിപ്പിച്ച് കുട്ടികളെ വണ്ണം വയ്പ്പിച്ചെടുക്കും. അതിനാൽ തന്നെ അൽപം വണ്ണമുള്ള ഒരു കുട്ടിയെ കണ്ടാൽ ടാ തടിയാ.. എന്ന് സ്നേഹത്തോടെ വിളിക്കാത്തവർ കുറവായിരിക്കും. എന്നാൽ തടിയുള്ള കുട്ടികളെ കണ്ടാൽ കളിയാക്കുന്നത് അവരുടെ ഭാവിയെ ബാധിക്കുമെന്നാണ്‌ പഠനങ്ങൾ വ്യക്തമാക്കുന്നത്.

ടാ തടിയാ എന്ന വിളിയും തീറ്റ കുറയ്ക്കെടാ എന്നുള്ള പറച്ചിലുമെല്ലാം കുഞ്ഞു മനസിനെ ബാധിക്കും. മാത്രമല്ല ചെറുപ്പത്തിൽ ഏൽക്കേണ്ടിവരുന്ന ഈ അപമാനഭാരം കൗമാരത്തിലേക്ക് കടക്കുമ്പോൾ ശരീരഭാരം കൂട്ടുക മാത്രമേ ചെയ്യുകയുള്ളൂ. പീഡിയാട്രിക് ഒബിസിറ്റി ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇക്കാര്യം വിശദീകരിക്കുന്നത്.

നാം തമാശരൂപേണ ചെയ്യുന്ന കാര്യം കുട്ടികളെ ബാധിക്കുന്നത് അവരുടെ ബൗദ്ധികവും ശാരീരികവുമായ തലങ്ങളിലാണ്. അമിതഭാരമുള്ള കുട്ടികളെ പഠനത്തിന് വിധേയമാക്കിയതിന്റെ വെളിച്ചത്തിലാണ് ഇത് വ്യക്തമായിരിക്കുന്നത്. സമാനമായ രീതിയിൽ കഴിഞ്ഞ വർഷവും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.

പല കുട്ടികൾക്കും പാരമ്പര്യമല്ലാതെ തന്നെ ശരീരഭാരം വർധിക്കുന്നതിനുള്ള പല കാരണങ്ങളിൽ ഒന്നാണ് ഇത്. അമിതഭാരമുള്ളതോ അച്ഛനും അമ്മയും അമിതഭാരമുള്ളവരോ ആയ 10 കുട്ടികളെയും കൗമാരത്തിന്റെ ആരംഭഘട്ടത്തിലുള്ളവരെയും പഠനത്തിൽ ഉൾപ്പെടുത്തിയിരുന്നു. അമിതഭാരമുള്ളവരിൽ 62 ശതമാനം കുട്ടികളും കുഞ്ഞായിരിക്കുമ്പോൾ പലവിധത്തിലുള്ള പരിഹാസങ്ങൾക്ക് വിധേയരായവരാണ്. ഇത്തരത്തിൽ ശാരീരികമായ അവസ്ഥകളുടെ പേരിൽ കളിയാക്കൽ നേരിട്ടവരിൽ 91 ശതമാനം കുട്ടികളിലും കൊഴുപ്പിന്റെ അളവ് വർധിച്ചിരിക്കുന്നതായാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്.

ഇത്തരത്തിൽ പഠനവിധേയമാക്കിക്കിയ പലകുട്ടികൾക്കും ഉയരത്തിന് അനുസരിച്ചുള്ള ഭാരമല്ല ഉള്ളത്. മാത്രമല്ല ഈ കുട്ടികളിൽ നിരാശയും ഉത്കണ്ഠയും മറ്റുള്ള കുട്ടികളെ അപേക്ഷിച്ച് കൂടുതലാണ്. ഏഴാം വയസ്സ് മുതലാണ് ഇത്തരത്തിലുള്ള വൈകാരിക പ്രശ്നങ്ങൾ പ്രകടമാകുന്നത്.മാത്രമല്ല അമിതവണ്ണത്തിന് പേരിൽ മറ്റുള്ളവർ പരിഹസിക്കുമ്പോൾ കുട്ടികളിൽ വിഷാദരോഗമുണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണെന്നും പഠനത്തിൽ പറയുന്നു.

Summary : Bullying and victimization in overweight