ആ കുട്ടിയുടെ സങ്കടം കേട്ട് എഴുതിയതാണ്

'ആ കുട്ടിയുടെ സങ്കടം കേട്ട് എഴുതിയതാണ്'; ഡോക്ടറുടെ കുറിപ്പ്

സ്കൂളിൽ കുട്ടികള്‍ എന്തെങ്കിലും കുസൃതിയോ കുരുത്തക്കേടോ ഒപ്പിച്ചാൽ രക്ഷകർത്താവിനെ വിളിച്ച് കൊണ്ടുവന്നിട്ട് ക്ലാസിൽ കയറിയാൽ മതി എന്ന് ചില അധ്യാപകർ പറയാറുണ്ട്. ഇക്കാര്യം വീട്ടിൽ വന്നു പറഞ്ഞാലോ അടിയും ബഹളവും ഉറപ്പുമാണ്. തന്റെ കുട്ടി തെറ്റു ചെയ്തു എന്നതും അതുമൂലം സ്കൂളിലേയ്ക്ക് പോകേണ്ടി വരുന്നതുമെല്ലാം മാതാപിതാക്കളെ ചൊടിപ്പിക്കാം. എന്നാൽ അധ്യാപകൻ ഇതു പറയുന്നത് മുതൽ മാതാപിതാക്കൾ അത് അറിയുന്നത് വരെയുള്ള കുട്ടിയുടെ മാനസികാവസ്ഥ ആരും മനസ്സിലാക്കുന്നില്ല. വീട്ടിലേയും സ്കൂളിലേയും ശിക്ഷ പേടിച്ച് കുട്ടി തിരികെ വീട്ടിൽ എത്തിയില്ലെന്നു തന്നെ വരാം. അത്തരം സംഭവങ്ങൾ ഉണ്ടായിട്ടുമുണ്ട്. അതുപോലെ ഒരു കുട്ടിയുടെ സങ്കടം കണ്ട് പ്രശസ്ത മനശാസ്ത്ര വിദഗ്ധനായ ഡോക്ടർ സി. ജെ ജോൺ സമൂഹമാധ്യമത്തിൽ പങ്കുവച്ച കുറിച്ച് എല്ലാ മാതാപിതാക്കളും അധ്യാപകരും വായിക്കുക തന്നെ വേണം.

ഡോക്ടർ സി. ജെ ജോൺ എഴുതിയ കുറിപ്പ്
'പള്ളിക്കൂടത്തിൽ വിദ്യാർഥികൾ കുരുത്തക്കേട്‌ കാണിച്ചാൽ രക്ഷകർത്താവിനെ അടുത്ത ദിവസം വിളിച്ചു കൊണ്ട് വന്നിട്ട് ക്ലാസിൽ കയറിയാൽ മതിയെന്ന് അധ്യാപകർ ചിലപ്പോൾ പറയാറുണ്ട്. ഈ കാര്യം പറയുമ്പോൾ തന്നെ കുട്ടിക്ക് വീട്ടിൽ അടി കിട്ടിയെന്നു വരും. അധ്യാപകരുടെ മുമ്പിലെ നാണം കെടലിനുള്ള സ്‌പെഷ്യൽ ശിക്ഷ മുൻകൂറായി നൽകുന്നതാണിത്. യഥാർത്ഥ പ്രശ്നത്തിന് വേറെ കിട്ടും. പണ്ട് അച്ഛനായി കോളേജിലെ മുതിർന്ന കുട്ടികൾ ആരെയെങ്കിലും വേഷം കെട്ടിച്ചു കൊണ്ട് പോകുമായിരുന്നുവെന്ന് കേട്ടിട്ടുണ്ട്. ഇപ്പോൾ സ്‌കൂളിൽ അത് അത്ര എളുപ്പമല്ല. രക്ഷ കർത്താവിനോടു കാണാൻ വരണമെന്നു ഒരു പെരുമാറ്റ പ്രശ്ന സാഹചര്യത്തിൽ കുട്ടിയോട് തന്നെ പറയുന്നതിൽ ഒരു ശിക്ഷ ഒളിഞ്ഞു കിടപ്പുണ്ട്. ഇത് നടപ്പാക്കും വരെ ചില കുട്ടികളെങ്കിലും ടെൻഷനിലായിരിക്കും. ചിലർ പേടിച്ചു വീട്ടിലേക്ക് പോകാതെ മറ്റെവിടെയെങ്കിലും പോയ സംഭവങ്ങളുണ്ട്. ഈ വിളിച്ചു വരുത്തലിനു ഒരു വ്യവസ്ഥ നല്ലതാണ്. അധ്യാപകർക്ക് തീർക്കാവുന്ന കേസാണെങ്കിൽ അങ്ങനെ തന്നെ തീരണം. ഏതൊക്കെ സാഹചര്യത്തിൽ ഇത് പോലെ ഒരു വിളിച്ചു വരുത്തൽ ആകാമെന്നതിന് ഒരു സ്‌കൂൾ മാനദണ്ഡം വേണം. എല്ലാ രക്ഷ കർത്താക്കളുടെയും മൊബൈൽ നമ്പർ സ്‌കൂളിൽ ഉള്ള കാലമാണ്. നേരിട്ട് അവരോടു വിളിച്ചു കാണാൻ ആവശ്യപ്പെടാം. കുറ്റപ്പെടുത്തിയും പഴിച്ചുമൊന്നുമല്ല അറിയിക്കേണ്ടത്. കൂട്ടായി പ്രവർത്തിച്ചു കുട്ടിയെ മിടുക്കനാക്കാൻ വേണ്ടിയുള്ള ഒരു കൂടി കാഴ്ചയെന്ന സ്പിരിറ്റിൽ വേണം ഇത്. വിളിപ്പിച്ചിട്ടുണ്ടെന്ന കാര്യം കുട്ടി വീട്ടിലെത്തുമ്പോൾ അറിഞ്ഞാൽ മതി. തിരുത്താനുള്ള മനോഭാവത്തോടെ എന്താണ് പ്രശ്നമെന്ന് കുട്ടിയിൽ നിന്ന് മനസ്സിലാക്കുന്നത് മാതാപിതാക്കളുടെ മിടുക്ക്. അധ്യാപകരും ആ നിലപാടെടുത്താൽ നല്ല കുട്ടിയായി മാറ്റൽ എളുപ്പമാകും. ഞങ്ങൾക്ക് തല്ലാനോ ചീത്ത പറയാനോ പറ്റാത്തത് കൊണ്ട് അത് മാതാ പിതാക്കളെ കൊണ്ട് ചെയ്യിക്കാമെന്ന ലൈനിൽ ഈ വിളിച്ചു വരുത്തൽ നടപ്പിലാക്കരുത്. മാതാപിതാക്കളുടെ ആത്മവീര്യം തകർക്കാനും പാടില്ല. ഒരു കുട്ടിയുടെ സങ്കടം കേട്ട് എഴുതിയതാണ്. ഭൂരിപക്ഷം അധ്യാപകരും ഇങ്ങനെയല്ല എന്ന് കൂടി കുറിക്കുന്നു. (സി ജെ )'