ആൺകുട്ടികളെ വശത്താക്കുന്നത് സമ്മാനങ്ങൾ നൽകി; ലൈംഗിക അതിക്രമങ്ങളിൽ പൊലീസിന്റെ മുന്നറിയിപ്പ്, Child abuse,sexual abuse, kerala police, Manorama Online

ആൺകുട്ടികളെ വശത്താക്കുന്നത് സമ്മാനങ്ങൾ നൽകി; ലൈംഗിക അതിക്രമങ്ങളിൽ പൊലീസിന്റെ മുന്നറിയിപ്പ്

കുട്ടികളോടുള്ള ലൈംഗിക അതിക്രമങ്ങൾ ദിവസവും വർധിച്ചുവരികയാണ്. കുട്ടികളെ അടുത്ത വീടുകളിലോ ബന്ധുവീടുകളിലോ വിടുമ്പോൾ ശ്രദ്ധിക്കുക. വാർത്തയാകുന്ന സംഭവങ്ങളേക്കാൾ എത്രയോ അധികമാണ് പുറംലോകമറിയാതെ പോകുന്നവ. 80 ശതമാനം സംഭവങ്ങളിലും പരിചയക്കാർ തന്നെയാണ് പ്രതികൾ എന്നാണ് പഠനങ്ങൾ പറയുന്നത്. ചെറുപ്രായത്തിൽത്തന്നെ സ്വകാര്യഭാഗങ്ങളെപ്പറ്റിയും നല്ലതും ചീത്തയുമായ സ്പർശനങ്ങളെ തിരിച്ചറിയാനും കുട്ടികളെ പഠിപ്പിക്കുക. ഇടയ്ക്കിടെ അത് ഓർമിപ്പിക്കുക. ദുരനുഭവമുണ്ടായാൽ തുറന്നുപറയാനുള്ള ആത്മവിശ്വാസം കുട്ടികൾക്കു നൽകുക. നമ്മുടെ നാട്ടിൽ നിയമം കർശനമാണ്, എന്നിട്ടും കുട്ടികള്‍ക്കു നേരെയുള്ള ലൈംഗിക ചൂഷണങ്ങൾ ദിനംപ്രതി വർധിക്കുകയാണ്. കുട്ടികളെ ബോധവത്കരിക്കുകയാണ് ലൈംഗിക ചൂഷണം തടയാനുള്ള പ്രധാന മാർഗം. കുട്ടികള്‍ അറിഞ്ഞിരിക്കേണ്ട മുന്‍കരുതലുകളെ കുറിച്ച് കേരള പൊലീസ് പങ്കുവച്ച ഫെയ്സ്ബുക് കുറിപ്പ് ശ്രദ്ധേയമാവുകയാണ്.

കേരള പൊലീസിന്റെ ഫെയ്സ്ബുക് കുറിപ്പ് വായിക്കാം;

കുട്ടികൾക്കുള്ള ശാരീരിക സുരക്ഷാ നിർദ്ദേശങ്ങൾ: കുട്ടികൾ ലൈംഗിക ചൂഷണത്തിന് ഇരയാക്കപ്പെടുന്നത് വർധിച്ചു വരികയാണ്. ഇക്കാര്യത്തിൽ കുട്ടികൾ സ്വയം അറിഞ്ഞിരിക്കേണ്ട ചില മുൻകരുതലുകളും ആവശ്യമാണ്. തനിക്ക് നേരെയുണ്ടായത് ലൈംഗിക അതിക്രമം ആണെന്ന് മനസ്സിലാക്കാനുള്ള സാമാന്യ ബോധം ഉണ്ടാക്കി എടുക്കുക എന്നതാണ് പ്രധാനം. 'നോ..ഗോ..ടെൽ' ഈ വാചകം ആണ് കുട്ടികൾ ലൈംഗിക ചൂഷണത്തിൽ നിന്നും സ്വയം രക്ഷ നേടാൻ ഉപകാരപ്രദമായ ഏറ്റവും നല്ല പോംവഴി..

എന്താണ് നോ...ഗോ...ടെൽ? അത് എങ്ങനെയാണ് കുട്ടികളെ പഠിപ്പിക്കേണ്ടത്?

ആദ്യവാചകം ആയ 'നോ' അതായത് 'അരുത്' എന്ന് പറയാൻ കുട്ടികളെ പ്രാപ്തരാക്കണം.. കുട്ടികളെ കണ്ട് ലൈംഗിക ആകർഷണം ഉളവാക്കുന്നവർ ആദ്യം കുട്ടികളുടെ ശരീരഭാഗങ്ങളിൽ അനാവശ്യമായി തലോടിയാണ് അവരുടെ പ്രക്രിയകൾക്ക് തുടക്കം കുറിക്കുക. പക്ഷേ അരുത് എന്ന് പറഞ്ഞ് അയാളെ തട്ടി മാറ്റാൻ ഭയം കാരണം പല കുട്ടികളും തയ്യാറാകുന്നില്ല. ശരീരഭാഗങ്ങളിൽ തൊടാൻ ആരെയും അനുവദിക്കരുതെന്ന് കുട്ടികളെ പഠിപ്പിക്കുക. ഒരാൾ ചൂഷണ ഉദ്ദേശത്തോടെ ഇടപെടുന്നതിൻ്റെ സൂചനകൾ എന്തൊക്കെയാണെന്ന് പ്രായത്തിനനുസൃതമായി കുട്ടികൾ അറിഞ്ഞിരിക്കണം. കുട്ടികളുടെ സ്വകാര്യഭാഗങ്ങളിൽ സ്പർശിക്കാനിടവന്നാൽ ഓടിമാറണമെന്നും അക്കാര്യം മാതാപിതാക്കളെ ധരിപ്പിക്കണമെന്നും കുട്ടികളോട് നിഷ്‌ക്കർഷിക്കണം. നല്ല സ്പർശനമേത്, ചീത്ത സ്പർശനമേത് എന്ന തിരിച്ചറിവ് കുട്ടികളിൽ വളർത്തണം.

രണ്ടാമത്തെ വാചകമായ 'ഗോ'. ഗോ എന്നാൽ 'പോവുക'. മറ്റൊരാളിൽ നിന്നും മോശം പെരുമാറ്റം ഉണ്ടാകുന്ന സമയം ഒരു നിമിഷംപോലും പാഴാക്കാതെ അവിടെ വിട്ടുപോവുക എന്ന പാഠം കുട്ടികളെ പഠിപ്പിക്കുക, അല്ലാതെ അത്തരക്കാരോട് സംസാരിക്കാനും പേടിച്ച് നിന്നുകൊടുക്കാനോ അവസരം കൊടുക്കരുത്.

മൂന്നാമത്തെ വാചകം 'ടെൽ', ടെൽ എന്നാൽ 'പറയുക'. രക്ഷിതാക്കളോട് തുറന്നു പറയുക. ഒട്ടുമിക്ക കുട്ടികൾക്കും ഇത്തരം കാര്യങ്ങൾ രക്ഷിതാക്കളോട് പറയാൻ വലിയ മാനസികസമ്മർദ്ദം ഉണ്ടാക്കുന്നതാണ്. അത്തരം കാര്യങ്ങൾ പറയുന്നതുകൊണ്ട് താൻ മോശം കാര്യങ്ങൾ പഠിച്ചു വച്ചിരിക്കുന്നു എന്ന് രക്ഷിതാക്കൾ സംശയിക്കുമോ എന്നതാണ് ഒട്ടു മിക്ക കുട്ടികളെയും മാനസിക സമ്മർദ്ദത്തിൽ ആക്കുന്നത്. ദിവസവും ഒരു മണിക്കൂറെങ്കിലും കുട്ടികളുമായി സൗഹൃദ സംഭാഷണം നടത്താൻ രക്ഷിതാക്കൾ നിർബന്ധമായും സമയം കണ്ടെത്തേണ്ടതാണ്. എങ്കിൽ മാത്രമേ കുട്ടികൾ രക്ഷിതാക്കളുമായി ഇത്തരം സംഭവങ്ങൾ പങ്കുവെക്കാൻ തയ്യാറാവുകയുള്ളൂ. കുട്ടികൾ ചൂഷണത്തിനിരയാകുന്ന സാഹചര്യങ്ങൾ മാതാപിതാക്കൾ അവരെ ബോധ്യപ്പെടുത്തണം. അങ്ങനെ ആരിൽനിന്ന് സംഭവിച്ചാലും ഉടനെ തുറന്നുപറയാനുള്ള സാഹചര്യം വീട്ടിലുണ്ടാകണം. കുട്ടികളെ കുറ്റപ്പെടുത്താതെ അനുഭാവപൂർവം കേട്ട് സാന്ത്വനപ്പെടുത്തി പരിഹാരം കാണണം.

മൊബൈൽ ഫോണും ഇന്റർനെറ്റുമെല്ലാം കുട്ടികളിൽ ലൈംഗിക ബിംബങ്ങളുടെ ധാരാളിത്തം സൃഷ്ടിക്കുന്നുണ്ട്. ഇവയുടെ ദുരുപയോഗം പറഞ്ഞു ബോധ്യപ്പെടുത്തണം. നീലച്ചിത്രങ്ങൾക്കും അശ്ലീല പുസ്തകങ്ങൾക്കും പിന്നാലെ പോയാൽ ജീവിതപരാജയം ഉണ്ടാകുമെന്ന ബോധ്യം പകരണം. ആരോഗ്യകരമായ ലൈംഗിക അവബോധം അവരിൽ സൃഷ്ടിക്കണം. എങ്കിൽ മാത്രമേ പ്രശ്നങ്ങൾക്ക് പരിഹാരമാകൂ.

(പ്രത്യേകം ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ)

1)കുടുംബക്കാരോ അയൽവാസിയോ ആരുമാകട്ടെ.. കുട്ടിയെ തനിച്ചായി കിട്ടാൻ അവസരമുള്ള വീടുകളിൽ.. കുട്ടികളെ നിർത്തരുത്. കുട്ടികളുടെ വസ്ത്രധാരണത്തിലും ശ്രദ്ധ പുലർത്തേണ്ടതുണ്ട്.

2)അമിതമായി ലാളിക്കുന്നവരെ കുട്ടിയോട് പ്രത്യേകം അന്വേഷിച്ചു മനസ്സിലാക്കി വയ്ക്കുക. അയാളുടെ പെരുമാറ്റം ശ്രദ്ധിക്കുക.

3) പെട്ടെന്നൊരു ദിവസം ഒരാളോട് കുട്ടിയുടെ മനോഭാവത്തിൽ എന്തെങ്കിലും മാറ്റം ഉണ്ടാകുന്നുണ്ട് എന്ന് കണ്ടാൽ. അയാളെ പ്രത്യേകം നോട്ട് ചെയ്യേണ്ടതാണ്.കാരണം കുടുംബക്കാരിൽ നിന്നും പീഡിപ്പിക്കപ്പെട്ട ഒട്ടു മിക്ക കുട്ടികളും ദിവസങ്ങളോളമുള്ള ശല്യം ചെയ്യപ്പെട്ടിട്ടും കുട്ടി ആരോടും ഒന്നും പറയുന്നില്ല എന്ന് മനസ്സിലാക്കിയാണ് പീഡനം നടത്തിയിട്ടുള്ളത്. കുട്ടികളുടെ പെരുമാറ്റത്തിൽ ഉണ്ടാകുന്ന മാറ്റം, ഭയം, സ്വകാര്യഭാഗങ്ങളിലെ വേദന, ക്ഷീണം എന്നീ ലക്ഷണങ്ങൾ തിരിച്ചറിയുക.

4) സ്മാർട്ട്ഫോണുകൾ കളിക്കാൻ നൽകിയാണ് ഇത്തരക്കാർ കുട്ടികളെ വശത്താക്കുന്നത്.അതുകൊണ്ടുതന്നെ അത്തരം സംഭവങ്ങളും കുട്ടികളോട് പറഞ്ഞ് ബോധ്യപ്പെടുത്തേണ്ടതാണ്. 5)ആൺകുട്ടികളെ വശത്താക്കുന്നവർ കൂടുതലും പ്രത്യേക സമ്മാനങ്ങൾ നൽകി ആണ്. അതുകൊണ്ടുതന്നെ വാച്ച് പണം ഫോൺ എന്നിങ്ങനെയുള്ളവ പെട്ടെന്നൊരു ദിവസം കുട്ടികളുടെ കൈയിൽ കണ്ടാൽ അവരെ പ്രത്യേകം ശ്രദ്ധിക്കുക..ഇത് സുഹൃത്ത് തന്നതാണ് കളഞ്ഞു കിട്ടിയതാണ് എന്നൊക്കെയാണ് അവർ കള്ളം പറയുക. മൊബൈൽ ഫോണും ഇന്റർനെറ്റുമെല്ലാം കുട്ടികളിൽ ലൈംഗിക ബിംബങ്ങളുടെ ധാരാളിത്തം സൃഷ്ടിക്കുന്നുണ്ട്. ഇവയുടെ ദുരുപയോഗം പറഞ്ഞു ബോധ്യപ്പെടുത്തണം. ആരോഗ്യകരമായ ലൈംഗിക അവബോധം അവരിൽ സൃഷ്ടിക്കണം. എങ്കിൽ മാത്രമേ പ്രശ്നങ്ങൾക്ക് പരിഹാരമാകൂ.

#keralapolice #childsafety Bodhini