പുണ്യം പൂക്കുന്ന കാലം


ശരീരത്തിനു മേൽ മനഃശക്തിയുടെ വിജയാഘോഷമായി വീണ്ടും റമസാൻ. ശരീരം ആഗ്രഹിക്കുന്നവയെല്ലാം വേണ്ടെന്നു വയ്ക്കാ നുള്ള മനക്കരുത്താണു വ്രതം പരിശീലിപ്പിക്കുന്നത്. മതാനു ഷ്ഠാനം എന്നതിനപ്പുറം റമസാൻ സമൂഹത്തിനു നൽകുന്ന സന്ദേശവും ഇതാണ്. പ്രവാചകൻ പറഞ്ഞു: ‘മല്ലയുദ്ധത്തിലെ ജേതാവല്ല, സ്വന്തം ഇച്ഛകളോട് ജയിക്കുന്നവനാണു കരുത്തൻ’.

വ്രതം ഒരു രഹസ്യമാണ്. മറ്റ് ആരാധനകളെപ്പോലെയുള്ള പ്രകടനപരതയില്ല. മുന്നിൽ നിൽക്കുന്നയാൾ വ്രതത്തിലാണോ അല്ലയോ എന്നു കണ്ടെത്തുക പ്രയാസമാണ്. രഹസ്യമായി ഭക്ഷണം കഴിച്ച ശേഷം മറ്റുള്ളവർക്കു മുന്നിൽ നോമ്പുകാരനായി നടിക്കാനും വിഷമമില്ല. പക്ഷേ, വിശ്വാസികൾ അങ്ങനെയല്ല ചെയ്യുന്നത്. സ്വന്തം മനഃസാക്ഷിയോടു പുലർത്തുന്ന നീതിയാണു വ്രതം. ഭക്ഷണം ലഭ്യമായിട്ടും കഴിക്കാനുള്ള അവസരമുണ്ടായിട്ടും വേണ്ടെന്നു വയ്ക്കാനുള്ള വിശാലമനസ്കതയാണത്. ദൈവശാസന ശിരസാവഹിക്കുന്നതിനൊപ്പം വിശക്കുന്നവന്റെ ദുഃഖം അനുഭവിച്ചറിയാനുള്ള അവസരം കൂടിയാണത്.

ഒരാൾക്ക് തന്നെ സ്വയം നിയന്ത്രിക്കാൻ കഴിയുമോ എന്ന പരീക്ഷണമാണു റമസാൻ വ്രതം. ഭക്ഷണം ഉപേക്ഷിക്കുക, സംസാരം നിയന്ത്രിക്കുക, പണം ദാനം ചെയ്യുക, അലങ്കാരങ്ങൾ ഉപേക്ഷിക്കുക.. ജീവിതത്തോടുള്ള അഭിനിവേശം മനസ്സിനെ കീഴടക്കുന്നില്ല എന്ന് റമസാൻ ഉറപ്പുവരുത്തുന്നു. യോഗയും മറ്റ് ആത്മീയ വ്യായാമങ്ങളും പോലെ ആർക്കും പരീക്ഷിക്കാവുന്നതാണു വ്രതവും. ഗാന്ധിജി പറഞ്ഞു: ‘വ്രതം വ്യക്തിയിലും അതുവഴി സമൂഹത്തിലും നന്മയുടെ വിത്തുപാകുന്നു’.

സാമൂഹികപ്രസക്തിയുള്ള സന്ദേശങ്ങളാണ് റമസാൻ വ്രതത്തെ മതത്തിനപ്പുറം വളർത്തുന്നത്. ഒപ്പം, ദ്രുതജീവിതത്തിനിടയിൽ നഷ്ടമായിപ്പോകുന്ന സാമൂഹികബന്ധങ്ങളെ വീണ്ടും വിളക്കിച്ചേർക്കുന്നു. സഹപ്രവർത്തകനൊപ്പം എല്ലാ ദിവസവും ഭക്ഷണത്തിൽ പങ്കാളികളാകുന്നവർ റമസാനിൽ വ്രതത്തിലും പങ്കാളികളാകുന്നതു പതിവുകാഴ്ച.

ഒരു മതവിഭാഗത്തിന്റെ ആരാധന എന്ന നിലയിൽ മാത്രമല്ല, ഒരു സമൂഹത്തിന്റെ സംസ്കാരം എന്ന തലത്തിൽകൂടിയാണ് റമസാൻ പരിഗണിക്കപ്പെടുന്നത്. മതഭേദങ്ങളില്ലാത്ത അനുഭവമാണിവിടെ റമസാൻ.

അന്നപാനീയങ്ങൾ ഉപേക്ഷിക്കുന്നതിനൊപ്പം വിഭവസമൃദ്ധിയുടെയും കാലമാണു റമസാൻ. ഇഫ്ത്താർ സംഗമങ്ങൾ പലപ്പോഴും ഭക്ഷ്യമേളകളാണ്. റമസാൻ രണ്ടോ മൂന്നോ ദിവസം പിന്നിടുമ്പോഴേക്കും വിവിധ മലയാളി സംഘടനകളുടെ ഇഫ്ത്താർ സംഗമങ്ങൾ ആരംഭിക്കും. പിന്നെ, വീട്ടിലെ ആഘോഷം പോലെ ഓരോ സംഘടനകളുടെയും വിരുന്നുകൾ. ഇവിടെയും സംഘടനകൾക്കും പങ്കെടുക്കുന്നവർക്കും മതഭേദമില്ല. ഇത്തവണ, ഓണവും റമസാനും ഒരുമിച്ചെത്തുന്നതോടെ ആഘോഷങ്ങൾക്ക് ഇരട്ടിമധുരമാകും.

മസ്ജിദുകളിൽ ഇഫ്ത്താർ വിരുന്നുകളും പ്രഭാഷണങ്ങളും സജീവമാകും. കേരളത്തിൽനിന്നുള്ള പണ്ഡിതർ അതിഥികളായെത്തി പലയിടത്തും ഉദ്ബോധനങ്ങൾ നടത്തും. ജീവിതത്തിരക്കിനിടയിൽ അവഗണിക്കപ്പെട്ടു പോയേക്കാവുന്ന നന്മയുടെ മാർഗം റമസാൻ വീണ്ടും പരിചയപ്പെടുത്തും.

നനിർബന്ധ ദാനമായ സക്കാത്ത് സമാഹരണവും റമസാനിലാണ് പതിവ്. നീക്കിയിരിപ്പ് സമ്പാദ്യത്തിന്റെ രണ്ടര ശതമാനമാണ് നിർബന്ധദാനമായി നൽകേണ്ടത്. സക്കാത്തിന്റെ അവകാശികളെക്കുറിച്ചും വ്യക്തമായ നിർദേശങ്ങളുണ്ട്. ഇത് സൂക്ഷ്മമായി പാലിക്കപ്പെടുകയാണെങ്കിൽ ദാരിദ്യ്രത്തെ പടികടത്താം. റമസാൻ കാലം മസ്ജിദുകളിലോ വിശ്വാസികളിലോ മാത്രമായി ഒതുങ്ങിനിൽക്കുന്നില്ല. റമസാൻ നിലാവ് എല്ലാ ഹൃദയങ്ങളിലേക്കും ഒരേപോലെ പരന്നൊഴുകുകയാണ്. ആത്മനിയന്ത്രണം; ലളിത ജീവിതം.. സ്വന്തം ശരീരത്തോടുള്ള വിജയമാണു റമസാൻ വ്രതം.

മുഹമ്മദ് അനീസ്

OTHER STORIES
© Copyright 2015 Manoramaonline. All rights reserved.