വാക്കും പ്രവൃത്തിയും വിശുദ്ധമാക്കാൻ...

എന്നായിരിക്കാം രാമായണം എഴുതിത്തുടങ്ങി യത്? എന്നാണ് രാമായണത്തെപ്പറ്റി എഴുതിത്തീരുക? തലമുറകൾ മടികൂടാതെയും മതിയാവാതെയും നെഞ്ചേറ്റി ലാളിക്കുന്ന കാവ്യത്തെപ്പറ്റി, തന്റെ അന്തർധ്യാനങ്ങളെ ക്കൊണ്ട് അതു ചമച്ച വനചരനായ മുനിയുടെ ഉത്തമവും പരമാദരണീയവുമായ കവിത്വത്തെപ്പറ്റി ഒരു ചിന്തകൻ ആശ്ചര്യപ്പെട്ട തിന്റെ ഓർമ പതിറ്റാണ്ടുകൾക്കപ്പുറത്തെ പ്രൈമറി ക്ലാസിലാവാം എത്തിക്കുക. അപ്പോഴേക്കും രാമായണം എത്ര ചിത്രകഥകളായി വന്നുപോയെന്ന് എണ്ണം ഓർമ്മയില്ല. കേട്ട പാട്ടുകളിൽ എത്ര സീതയെന്നും കീർത്തനങ്ങളിൽ എത്ര രാമനെന്നും തിട്ടമില്ല!

എഴുത്തുകാർ എഴുതിത്തീരാതെ, കവികൾ പാടിത്തീരാതെ രാമായണമഹത്വം അനവരതം തുടരുന്നു. ബി.സി. രണ്ടാം ശതകത്തിൽ വാൽമീകി മഹർഷിയാൽ വിരചിതമായെന്നു വിശ്വസിക്കപ്പെടുന്ന ആദികാവ്യത്തിലെ കഥാപാത്രങ്ങളുടെ നാമധേയസാന്നിധ്യം വൈദിക സാഹിത്യകാലത്തോളം പിന്നിലേക്കു നടന്നെത്തി ഗവേഷകർ കണ്ടെത്തുമ്പോൾ കാലഗണനയിലെ ആശയക്കുഴപ്പത്തിനപ്പുറം രാമകഥയുടെ അനുഭവസമൃദ്ധിയിലേക്കാകുന്നു വായനക്കാരന്റെ സഞ്ചാരം.

ധർമ്മസങ്കടങ്ങളുടെ പിരിമുറുക്കവും ധർമ്മാധർമ്മങ്ങളുടെ വിശകലനവും രാമായണത്തിന്റെ സാഹിത്യ മൂല്യത്തെ ബലപ്പെടുത്തുന്നു.വാമൊഴിയായി പകർന്ന അനേകതലമുറകൾ കാലദേശാനുസൃതമായി വരുത്തിയ പാഠഭേദങ്ങൾ അനവധിയാകാം. അത്ഭുതരാമായണത്തിൽ സീത മണ്ഡോദരിയുടെ പുത്രിയാകാം, ആനന്ദരാമായണത്തിൽ രാവണവധം നിർവഹിക്കുന്നത് സീതയാകാം, സിംഹള ഭാഷയിലെ രാമായണത്തിൽ ലങ്കാദഹനം നിർവഹിക്കുന്നത് ഹനൂമാനു പകരം ബാലിയാകാം. പക്ഷേ, രാമായണത്തിന്റെ സത്ത ഒന്നാണ്.

ഒരു ഡസനിലേറെ ഏഷ്യൻ രാജ്യങ്ങൾക്ക് അതു പറഞ്ഞും പാടിയും ആടിയും മതിയാകുന്നില്ല. സഹസ്രാബ്ദങ്ങൾ താണ്ടി, ദേശഭേദങ്ങൾ കടന്ന് രാമായണം ജനഹൃദയങ്ങളെ ജയിച്ചു വിരാജിക്കുന്നു. ലോകത്തെ ഒട്ടേറെ ഭാഷകളിലേക്കു മൊഴിമാറ്റം ചെയ്യപ്പെട്ട രാമായണത്തിനു മലയാളഭാഷ്യം ചമച്ച ഭാഷാപിതാവ് തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛൻ കിളിപ്പാട്ടിന്റെ ഗാനാത്മകതകൂടി നൽകി അതിനെ മധുരതരമാക്കി. അതു വായിച്ചു മതിയാകുന്നില്ല മലയാളിക്ക്.വാല്മീകിക്കും ഏറെ തലമുറകൾക്കു ശേഷം ഭക്തിപ്രസ്ഥാനത്തോടനുബന്ധിച്ചു രചിക്കപ്പെട്ട അധ്യാത്മരാമായണത്തിലൂടെ ആഹ്ലാദാശ്ചര്യങ്ങളോടെ എത്രയോ തലമുറകൾ കടന്നുപോകുന്നു.

ദിവാകരപ്രകാശഭട്ടർ കശ്മീരിയിലും കൃത്തിവാസൻ ബംഗാളിയിലും ബാലരാമദാസൻ ഒറിയയിലും മാധവ കന്ദളി അസമീസിലും രാമന്റെ കഥയെ മൊഴിമാറ്റം ചെയ്തിരിക്കുന്നു. മറാഠിയിലും രാമായണത്തിന് എത്രയോ പാഠഭേദങ്ങൾ. കന്നഡയിലെ തോരവേ രാമായണവും (നരഹരി) ജൈനരാമകഥകളും തമിഴിലെ കമ്പരാമായണവുമാണ് നമ്മുടെ അയൽനാടുകളിൽ ഏറെ പ്രചാരമുള്ള രാമകഥാഖ്യാനങ്ങൾ. കാവ്യം, കഥ, നോവൽ, നാടകം, സിനിമ, കഥാപ്രസംഗം, നൃത്തം, ആട്ടക്കഥ തുടങ്ങി എത്ര രൂപം പൂണ്ടു അവതാരപുരുഷന്റെ കഥ!ഭാരതദേശമാകെ ഭക്തിയുടെ ആദ്യമന്ത്രമാണ് രാമായണം.

മനുഷ്യമനസ്സുകളുടെ ഭിന്നഭാവങ്ങളാൽ സമ്പന്നമാകുന്ന ഈ കാവ്യം പിൽക്കാല കവി പരമ്പരയ്ക്ക് അക്ഷയഖനിയായി തുടരുന്നു.കാളിദാസന്റെ രഘുവംശത്തിൽ തുടങ്ങി രാമായണത്തെ ഉപജീവിച്ച കൃതികളെത്ര! പ്രതിമാനാടകം(ഭാസൻ), അഭിഷേകനാടകം, ഹനുമന്നാടകം, ഭട്ടീകാവ്യം അങ്ങനങ്ങനെ... മലയാളത്തിൽ ലങ്കാദഹനം, സാകേതം, കാഞ്ചനസീത, ചിന്താവിഷ്ടയായ സീത, രാവണപുത്രി തുടങ്ങി രാമായണത്തെ ആധാരമാക്കി എത്രായിരം സൃഷ്ടികൾ എണ്ണാനുണ്ട്. നാരായബിന്ദുവിൽ അഗസ്ത്യനെ തേടുന്ന ഇന്നത്തെ കവി ‘മാതാവേ മകളേ നിൻകഥ നാരായമെരിക്കുന്നല്ലോ’ എന്ന് സീതയുടെ ദുഃഖത്തിൽ പൊള്ളിനിൽക്കുമ്പോൾ ഉള്ളുകുളിർത്ത് നമുക്കു നമിക്കാം ആദികവിയെ. രാമായണത്തിന്റെ പിറവിക്കു കാരണഭൂതന്മാരായ സപ്തർഷികളും വാൽമീകിയും മുതൽ തുഞ്ചത്താചാര്യൻ വരെ സകല ഗുരുക്കന്മാരുടെയും പരമ്പരയെ മനസാ നമിച്ചുകൊണ്ട് ഇൗ കർക്കടകത്തിൽ ഒരിക്കൽ കൂടി നമുക്ക് അനുയാത്ര ചെയ്യാം രാമകഥയെ.

എംകെ. വിനോദ്കുമാർ

RELATED ARTICLES