HOME»

ഗ്ലൂക്കോസ്, ഇൻസുലിൻ പിന്നെ പഞ്ചസാരയും

Article_image

പ്രമേഹം മലയാളികളായ നമുക്ക് കുടും‌ബകാര്യം പോലെയാണ്. ഒരു പ്രമേഹരോഗിയെങ്കിലുമില്ലാത്ത വീടില്ല എന്നരീതിയിലേക്കാണ് കാര്യങ്ങളുടെ പോക്ക്. ജീവിത ശൈലിയിലുള്ള മാറ്റവും മാറിയ ഭക്ഷണശീലവുമെല്ലാം ഈ രോഗത്തിന്റെ പ്രിയപ്പെട്ട ഇടമായി നമ്മുടെ നാടിനെ മാറ്റിയിരിക്കുന്നു. ഒരു സാധാരണരോഗം എന്ന നിലയിലേക്ക് പ്രമേഹം വളർന്നിട്ടും പലരും ഈ രോഗത്തെക്കുറിച്ച് അജ്ഞ‍രാണ്. രോഗത്തെക്കുറിച്ചുള്ള പ്രാഥമികമായ അറിവു പോലും ഇല്ലാത്തവരുണ്ട്. മറ്റുചിലർക്ക് തെറ്റായ ധാരണകളും.

എന്താണ് പ്രമേഹം?
രക്ത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്ന ഹോർ‌മോണാണ് ഇൻസുലിൻ. പാൻക്രിയാസ് ഗ്രന്ഥിയാണ‍് ഈ ഇൻസുലിൻ ഉത്പാദിപ്പിക്കുന്നത്. ഗ്രന്ഥി ശരീരത്തിനാവശ്യമായ ഇൻസുലിൻ ഉത്പാദിപ്പിക്കാതിരിക്കുകയോ അല്ലെങ്കിൽ ഉത്പാദിപ്പിക്കുന്ന ഇൻസുലിൻ ശര‍ീരത്തിന് ഫലപ്രദമായി ഉപയോഗിക്കാൻ കഴിയാതെ വരികയോ ചെയ്യുന്ന അവസ്ഥയെ പ്രമേഹം എന്ന് വിളിക്കുന്ന‍ു.

പ്രമേഹം വരുന്നതെങ്ങനെ?
ആഹാരം ദഹിച്ചുണ്ടാകുന്ന അന്നജം മധുരമുള്ളൊരു തൻമാത്രയായി മാറ്റപ്പെടുന്നു. ഇതാണ് ഗ്ലൂക്കോസ്. ഗ്ലൂക്കോസ് രക്തത്തിൽ കലർന്ന് ശരീരത്തിലെ കോശങ്ങളിൽ വേണ്ട വിധം എത്തിയാൽ മാത്രമേ നമുക്ക് ഊർജം ലഭിക്ക‍ൂ. ഗ്ലൂക്കോസിന്റെ ഈ സഞ്ചാരത്തിന് സഹായിക്കുന്ന ഹോർമോണാണ് ഇൻസുലിൻ. ആമാശയത്തിന്റെ പിന്നിലായി സ്ഥിതിചെയ്യുന്ന പാൻക്രിയാസ് ഗ്രന്ഥിയിലുള്ള ബീറ്റാകോശങ്ങളാണ് ഇൻസുലിന്റെ ഉത്പാദകർ. എന്തെങ്കിലും കാരണംകൊണ്ട് വേണ്ടത്ര ഇൻസുലിൻ ഇല്ലാതെ വന്നാൽ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കൂടും. ഇതാണ് രക്തത്തിൽ പഞ്ചസാര കൂടുന്നു എന്ന് നാം സാധാരണ പറയുന്ന പ്രമേഹം.

ഗ്ല‍‌ൂക്കോസും ഇൻസുലിനും തമ്മിലുള്ള ധാരണ തെറ്റിയാൽ പല പ്രശ്നങ്ങളാണ് ശരീരത്തിനുണ്ടാകുക. ഗ്ലൂക്കോസ് രക്തത്തിൽ അടിഞ്ഞുകൂടുന്നതോടെ ശരീരകോശങ്ങൾ ജോലിചെയ്യാൻ ഊർജ്ജം ലഭിക്കാതെ തളർന്ന് അവശരാകും. പ്രമേഹ രോഗികൾക്ക് തളർച്ചയുണ്ടാകാൻ കാരണമിതാണ്. അധികമുള്ള ഗ്ലൂക്കോസ് വ്യക്കയിലൂടെ അരിച്ചുകളയാൻ ശരീര‍ം ശ്രമിച്ച‍ുകൊണ്ടിരിക്കും. ഇതിന്റെ ഫലമായി ഇടക്കിടെ മൂത്രമൊഴിക്കാൻ രോഗിക്ക് തോന്നുന്നു. അമിതമായി ജല നഷ്ടം കൂട്ടും. ഇത് ദാഹം വർദ്ധിപ്പിക്കുന്നു. കിട്ടേണ്ട ഉൗർജം ലഭിക്കാതെ വരുമ്പോൾ കോശങ്ങൾ പതുക്കെ ഊർജം കടംവാങ്ങാൻ തുടങ്ങും. ശരീരത്തിലെ കൊഴുപ്പുകോശങ്ങളിൽനിന്നും പേശികളിൽനിന്നു മൊക്കെയാണ് ഈ കടംവാങ്ങാൽ നടത്തുന്നത്. തൽഫലമായി രോഗിയുടെ ശരീരത്തിൽനിന്ന് കൊഴുപ്പ് നഷ്ടപ്പെട്ട് ശരീരം മെലിയും.

പാൻക്രിയാസ് ഗ്രന്ഥിയുടെ തകരാർ മാത്രമായിരിക്കണമെന്നില്ല പ്രമേഹത്തിലെ വില്ലൻ. ഇൻസുലിനെതിരായി പ്രവർത്തിക്കുന്ന ചില ഹോർമോണുകൾ അമിതമായി ശരീരത്തിലുണ്ടായാലും ഗ്ലൂക്കോസ് വിതരണത്തിൽ താളപ്പിഴയുണ്ടാകും. ഇത്തരം ഹോർമോണുകൾ ചിലപ്പോൾ ശരീരം അമിതമായി ഉല്പ‍ാദിപ്പിച്ചേക്കാം. ചിലർക്ക് മറ്റ് രോഗങ്ങൾക്കുള്ള മരുന്നുകളുടെ രൂപത്ത‍ിൽ ഇവ ശരീരത്തിൽ പ്രവേശിച്ചേക്കാം. പക്ഷേ ഇത്തരം പ്രമേഹങ്ങൾ വളരെ അപൂർവമാണ്.

പ്രായമായവർക്കു മാത്രമോ?
അല്ലേയല്ല. പ്രമേഹത്തിന് പ്രായമൊന്നും പ്രശ്നമല്ല. കൊച്ചുകുട്ടികൾ മുതൽ പല്ലുകൊഴിഞ്ഞ അപ്പൂപ്പൻ മാർ‌വരെ ഏത് പ്രായമുള്ളവർക്കും പ്രമേഹം വരാം. എന്നാൽ കൂടുതലായും മുതിർന്നവരിലാണ് കണ്ടുവരുന്നതെന്നു മാത്രം.

പലതരം പ്രമേഹമുണ്ടോ?
ശരിയാണ്. പ്രമേഹത്തെ നാലായി തരംതിരിക്കാം. ടൈപ്പ് 1 മുതൽ ടൈപ്പ് 4 വരെ. ഇതിൽ ‍ടൈപ്പ് 1, ടൈപ്പ് 2 എന്നിവയാണ് സാധാരണയായി കണ്ടുവരാറുള്ള പ്രമേഹം.

പാൻക്രിയാസ് ഗ്രന്ഥിയിലെ ബീറ്റാകോശങ്ങൾ ശരിയായവിധത്തിൽ പ്രവർത്തിക്കാതിരിക്കുകയും അതുവഴി വേണ്ടത്ര ഇൻസുലിൻ ശരീരത്തിൽ ഉണ്ടാകാതിരിക്കുകയും ചെയ്താൽ ഉണ്ടാകുന്ന പ്രമേഹമാണ് ടൈപ്പ് 1. കുട്ടികളെയും ചെറുപ്പക്കാരെയുമൊക്കെയാണ് ഇത് പിടികൂടാറുള്ളത്. ശരീരത്തിലെ പ്രതിരോധകോശങ്ങൾ ഉത്പാദിപ്പിക്കുന്ന ആന്റിബോഡികൾ ഇൻസുലിൻ ഉൽപാദകരായ ബീറ്റകോശങ്ങളെ നശിപ്പിക്കുന്നതാണ് ടൈപ്പ് 1 പ്രമേഹത്തിന് കാരണം. ഇത്തരം രോഗികൾക്ക് ജീവിതകാലം മുഴുവൻ ഇൻസുലിൻ കുത്തിവയ്ക്കേണ്ടിവരും.

ഇൻസുലിൻ ഉത്പാദനം നിലയ്ക്കുന്നതിനേക്കാൾ അതിന്റെ പ്രവർത്തനത്തിലുണ്ടാകുന്ന തകരാറുമൂലമുള്ള പ്രമേഹമാണ് നമ്മുടെ നാട്ടിൽ കൂടുതലായി കണ്ടുവരുന്നത്. ഇതിനെയാണ് ടൈപ്പ് 2 പ്രമേഹം എന്ന് വിളിക്കുന്നത്. നമ്മുടെ നാട്ടിലെ പ്രമേഹരോഗികളിൽ 90 ശതമാനവും ടൈപ്പ് 2 പ്രമേഹരോഗികളാണ്. ജീവിതശൈലി മാറ്റം കൊണ്ടും ഗുളികകൾ കഴിച്ചുമൊക്കെ നിയന്ത്രിക്കാവുന്ന ഈ പ്രമേഹത്തിന് പഴക്കം ചെല്ലുന്നതോടെ ഇൻസുലിൻ വേണ്ടിവരും.

ടൈപ്പ് മൂന്നും നാലും
പാൻക്രിയാസ് ഗ്രന്ഥിക്കുണ്ടാകുന്ന തകരാർ മൂലമാണ് ടൈപ്പ് 3 പ്രമേഹം ഉണ്ടാകുന്നത്. പാൻക്രിയാസ് മാറ്റിവയ്ക്കുകയോ, സ്റ്റിറോയ്ഡോ മറ്റോ കഴിച്ചോ പാൻക്രിയാസ് പ്രവർത്തനരഹിതമാവുമ്പോഴാണ് പ്രമേഹം ടൈപ്പ് 3 ആകുന്നത്.

ടൈപ്പ് 4 പ്രമേഹത്തെ ഗർഭകാല പ്രമേഹം എന്നാണ് വിളിക്കുക. പേരുപോലെതന്നെ ഗർഭകാലത്തുമാത്രമാണ് ഇത് കാണപ്പെടുന്നത്. സാധാരണയായി പ്രസവം കഴിഞ്ഞ് ആറാഴ്ച കഴിയുമ്പോഴേക്കും ഇത് മാറാറുണ്ട്. ഗർഭകാല പ്രമേഹത്തെ വേണ്ടരീതിയിൽ ഗൗനിക്കാതിരുന്നാൽ കുട്ടിക്കും അമ്മയ്ക്കും ആരോഗ്യപരമായ പ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യതയേറെയാണ്. ഗർഭകാല പ്രമേഹം ഭാവിയിൽ ടൈപ്പ് 2 പ്രമേഹമായി മാറാനും സാധ്യതയുണ്ട്. ‌

പാരമ്പര്യത്തിന്റെ പ്രസക്തി
പ്രമേഹത്തെ ഒരു പാരമ്പര്യരോഗമമെന്ന നിലയിലാണ് കണക്കാക്കാറ്. എന്നാൽ എല്ലാത്തരം പ്രമേഹവും പാരമ്പര്യരോഗമല്ല. ടൈപ്പ് 1 പ്രമേഹത്തിന് പാരമ്പര്യവുമായി വലിയ ബന്ധമൊന്നുമില്ല. എന്നാൽ ടൈപ്പ് 2 പ്രമേഹത്തിൽ പാരമ്പര്യം ഒരു പ്രധാന ഘടകമാണ്. ബീറ്റാകോശങ്ങൾ ഉത്പാദിപ്പിക്കുന്ന ഇൻസുലിന്റെ അളവ് കുറയുന്നതിനു കാരണം ജനിതകമാണെന്നാണ് പറയുന്നത്. അതുകൊണ്ടുതന്നെ വിവാഹിതരാകുന്നവർ പ്രമേഹമുള്ളത് തുറന്നു പറയുന്നതാണ് നല്ലത്. രണ്ടുപേരും പ്രമേഹമുള്ളവരാണെങ്കിൽ കുഞ്ഞുങ്ങൾക്ക് വരാനുള്ള സാധ‍്യത കൂടുതലാണ്. പ്രമേഹമുള്ളയാൾ ഇല്ലാത്തയാളെ വിവ‍‍ാഹം ചെയ്യുന്നത് കുട്ടികളിലെ രോഗസാധ്യതയെ പകുതിയായി കുറയ്ക്കും

പ്രമേഹലക്ഷണങ്ങൾ
പ്രമേഹത്തിന് പല ലക്ഷണങ്ങൾ ഉണ്ട്. എന്നാൽ ഇവയിൽ ചിലതുണ്ടെന്നുവച്ച് അത് പ്രമേഹം മൂലമായിക്കൊള്ളണമെന്നുമില്ല. അമിതമായ ദാഹം, മൂത്രം അമിതമായി പോകൽ, കൂടിയ വിശപ്പ്, മ‍ുറിവുണങ്ങനുള്ള കാലതാമസം, അമിതമായ ക്ഷീണം, കൈകാൽ കഴപ്പും വേദനയും എന്നിവയൊക്കെ ലക്ഷണങ്ങളിൽ പെടും. എന്നാൽ പകുതിപ്പേർക്കും ഈ ലക്ഷണങ്ങളൊന്നും കാണണമെന്നില്ല. അതുകൊണ്ട് രക്തത്തില ഗ്ലൂക്കോസിന്റെ അളവ് പരിശോധിച്ചുതന്നെ വേണം പ്രമേഹം തീർച്ചപ്പെടുത്താൻ.

എങ്ങനെ കണ്ടെത്താം?
രക്തത്തിലെ ഗ്ല‍ൂക്കോസിന്റെ അളവ് കൂടുന്ന രോഗവസ്ഥ ആയതിനാൽ രക്തപരിശോധന തന്നെയാണ് പ്രമേഹം കണ്ടെത്താനുള്ള ഫലപ്രദമായ മാർഗം. രണ്ട് രീതിയിലുള്ള രക്തപരിശോധനകളുണ്ട്. ഫാസ്റ്റിങ് ബ്ലഡ് ഷുഗർ(എഫ്ബിഎസ്), പോസ്റ്റ് പ്രാൻഡിയ്ൽ ബ്ലഡ് ഷുഗർ (പിപിബിഎസ്) എന്നിവയാണ് അവ.

രോഗി ഒരു നിശ്ചിത സമയത്തിനുശേഷം ആഹ‍ാരം കഴിക്കാതെയിരുന്ന ശേഷം രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് നോക്കുന്നതാണ് എഫ്ബിഎസ്. രോഗത്തിന്റെ തുടക്കക്കാരിൽ ചിലപ്പോൾ എഫ്ബിഎസ് അളവ് സാധാരണനിലയിലായിരിക്കാം. ഇതിനാൽ രോഗം ശ്രദ്ധയ‍ിൽ പെടാതെ പോകാൻ സാധ്യതയുണ്ട്. സാധാരണ ഭക്ഷണത്തിനു ശേഷമോ അല്ലെങ്കിൽ 75 ഗ്രാം ഗ്ലൂക്കോസ് കഴിച്ച ശേഷമോ നടത്തുന്നതാണ് പിപിബിഎസ് ടെസ്റ്റ്. ഈ രണ്ടു ടെസ്റ്റുകളും നടത്തിയാൽ രോഗനിർണയം സാധ്യമാണ്.

പ്രമേഹം ഉണ്ടോ?
12 മണിക്കൂർനേരം ഭക്ഷണം കഴിക്കാതെയിരുന്നശേഷം നടത്തുന്ന ഫാസ്റ്റിങ് പ്ലാസ്മ ഗ്ലൂക്കോസ് പരിശോധനയിൽ ഗ്ലൂക്കോസിന്റെ അളവ് 126mg/dl-ഒാ അതിൽ കൂടുതലോ ആണെങ്ക‍ിൽ അത് പ്രമേഹരോഗമാണ്. 75 ഗ്രാം ഗ്ലൂക്കോസ് കഴിച്ച ശേഷം നടത്തുന്ന ഒാറൽ ഗ്ലുക്കോസ് ടോളറൻസ് ടെസ്റ്റിലെ അളവ് 200mg/dl-ൽ കൂടുതലായാലും പ്രമേഹാവസ്ഥയാണ്. എപ്പോഴും ചെയ്യാവ‍ുന്ന റാൻഡം പ്ലാസ്മാ ഗ്ല‍ൂക്കോസ് ടെസ്റ്റിൽ ഗ്ലൂക്കോസിന്റെ അളവ് 200mg/dl-ൽ കൂടുതൽ വന്നാലും പ്രമേഹം തന്നെ.

പ്രമേഹം കണ്ടെത്താനുള്ള മറ്റൊരു പരിശോധനയാണ് HbA1c അഥവ‍ാ ഗ്ലൈാബിൻ ടെസ്റ്റ്. രക്തത്തിലെഗ്ലൂക്കോസ് നില അമിതമാകുന്നതോടെ ചുവന്ന രക്താണുക്കളുമായി ഗ്ലൂക്കോസ് തൻമാത്രകൾ ബന്ധം സ്ഥാപിക്കുന്നു. ഇവയെയാണ് ഗ്ലൈക്കോസൈലേറ്റഡ് ഹീമോഗ്ല‍ോബിൻ എന്ന് പറയുന്നത്. ഹീമോഗ്ലോബിൻ കോശങ്ങളുടെ ആയുസ് 90-120 ദിവസമായതിനാൽ HbA1cടെസ്റ്റ് നടത്തി കഴിഞ്ഞ മൂന്നുമാസത്തെ ബ്ലഡ് ഷുഗർ നിലയുടെ ശരാശരി മനസ്സിലാക്കാം. മറ്റ് പരിശോധനകളിൽന‍ിന്ന് വ്യത്യസ്തമായി ഭക്ഷണത്തിന് മുൻപ്, ശേഷം എന്നൊന്നും നോക്കാതെ ഈ ടെസ്റ്റ് നടത്താമെന്നതാണ് ഈ പരിശോധനയുടെ ഗുണം. ഇത് കൂടുതൽ കൃത്യതയുള്ളതുമാണ്. അമേര‍ിക്കൻ ഡയബെറ്റിസ് അസോസിയേഷന്റെ അഭിപ്രായത്തിൽ HbA1c കൗണ്ട് 6.5-ൽ കൂടുതലാണെങ്കിൽ അത് പ്രമേഹമായി കണക്കാക്കാം.

എന്താണ് പ്രീ ഡയബെറ്റിസ്?
പ്രമേഹരോഗിയാകുന്നതിന് തെ‍ാട്ടുമുമ്പുള്ള അവസ്ഥ എന്ന‍് പ്രീ ഡയബെറ്റിസിനെ വിശേഷിപ്പിക്കാം. പ്രമേഹത്തിന്റെ കാര്യത്തിൽ ഈ അവസ്ഥ വളരെ പ്രധാനപ്പെട്ടതാണ്. കാരണം, പ്രീ ഡയബെറ്റിസ് ഘട്ടത്തിൽ കണ്ടുപിടിക്കാൻ കഴിഞ്ഞാൽ അയാളെ രോഗത്തിലേക്ക് വഴുതിവീഴാതെ രക്ഷിച്ചെടുക്കാനാകും. പ്രീ ഡയബെറ്റിസ് രണ്ട് തരത്തിലുണ്ട്. ഫാസ്റ്റിങ് പ്ലാസ്മ ഗ്ലൂക്കോസ് 100mg/dl-നും 125mg/dl-നും ഇടയ്ക്ക് വരുന്നതാണ് ഒന്ന്. ഗ്ലൂക്കോസ് കൊടുത്ത് രണ്ട് മണിക്കൂറിനു ശേഷമുള്ള ബ്ലഡ് ഷുഗർ വാല്യ‍ു 140mg/dl-നും 199mg/dl-നും ഇടയിൽ വരുന്നതാണ് രണ്ടാമത്തേത്. ഈ അവസ്ഥയിലുള്ള ഒരാൾ ഭക്ഷണ നിയന്ത്രണവ‍ും വ്യായാമവും വേണ്ട വിധം തുടർന്നാൽ പ്രമേഹം വരാതെ നോക്കാം.

രോഗിയുടെ ഗ്ലൂക്കോസ് നില
ഒരു സാധാരണ മനുഷ്യന്റെ രക്തത്തിലെ ഗ്ലൂക്കോസ് നിരക്കിലേക്ക് എത്രത്തോളം അടുക്കാം എന്നാണ് പ്രമേഹരോഗി ശ്രദ്ധിക്കേണ്ടത്. ഫാസ്റ്റിങ് ഗ്ലൂക്കോസ് ലെവൽ 110mg/dl-ൽ താഴെ നിർത്താൻ ശ്രദ്ധിക്കണം. ആഹാരം കഴിച്ച് രണ്ടുമണിക്കൂർ കഴിഞ്ഞ് ഇത് 140mg/dl-ൽ കൂടാനും പാടില്ല. HbA1c ആണ് ടെസ്റ്റ് ചെയ്യുന്നതെങ്കിൽ അത് ഏഴു ശതമാനത്തിൽ കൂടാതെയുമ‍ിരിക്കണം.

പ്രമേഹചികിത്സ
അലസമായതും ചിട്ടയില്ലാത്തതുമായ ജീവിതശൈലിയാണ് പ്രമേഹത്തെ വഷളാക്കുന്ന പ്രധാന വില്ലൻ. അതുകൊണ്ട് മരുന്നിനെക്കാളേറെ ജീവ‍ിതരീതികളിൽ കൃത്യത വരുത്തുക എന്നതാണ് പ്രധാനം. ഭക്ഷണം ക്രമ‍‍ീകരിക്കുകയും വ്യായാമം ശീലമാക്കുകയും ചെയ്യാം. ഗ്ലൂക്കോസു കൂട്ടുന്ന ഭക്ഷണങ്ങൾ നിയന്ത്രിക്കുകയോ ആവശ്യമെങ്കിൽ ഒഴിവാക്കുകയോ വേണം. ശരീരഭാരം ഉയരത്തിന് ആനുപാതികമായി നിലനിർത്തണം. പുകവലി മദ്യപാനം എന്നിവയും നിയന്ത്രിച്ചേ പറ്റൂ.

ഗുള‍ികകൾ, ഇൻസുലിൻ എന്നിങ്ങനെ രണ്ടുരീതിയിൽ പ്രമേഹചികിൽസയുണ്ട്. രോഗ‍ിയുടെ ശ‍ാരീരികാവസ്ഥകൾ പരിഗണിച്ചാണ് ഏത് വേണമെന്ന് ഡോക്ടർ തീരുമാനിക്കുന്നത്. ഒരാൾ കഴിക്കുന്ന ഗുളികയായരിക്കണമെന്നില്ല മറ്റൊരു രോഗിക്ക് വേണ്ടത്. മരുന്നിന്റെ ഡോസും വ്യത്യസ്തമായിക്കും.

ഗ്ലൂക്കോസ് പരിശോധന മാത്രമല്ല രോഗിക്ക് വേണ്ടത്. ശര‍ീരികാവസ്ഥകൾ മാറുന്നതിനാൽ രക്തസമ്മർദം, കൊളസ്ട്രോൾ നില എന്നിവയിലൊക്കെ വ്യത്യാസം വന്നേക്കാം. അതിനാൽ ഇവയുടെ പരിശോധനകളും ആവശ്യമാണ്.

ഇൻസുലിൻ എപ്പോൾ?
ടൈപ്പ് 1 രോഗികൾക്ക് തുടക്കം തൊട്ടെ ഇൻസുലിൻ എടുക്കേണ്ടി വരും ടൈപ്പ് 2വിൽ പല കാരണങ്ങൾ കൊണ്ടാണ് ഇൻസുലിൻ കുത്തിവയ്പ് ആവശ്യമായി വരിക. രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് ഗുള‍ികകൾ കൊണ്ട് നിയന്ത്രിക്കാൻ കഴിയാതെ വരിക, മാരകരോഗങ്ങൾ ഉണ്ടാകുക, അമിതപ്രമേഹം എന്നിങ്ങനെയുള്ള അവസ്ഥകളിലേക്ക് ശരീരം എത്തുമ്പോഴാണ് സാധാരണയായി ഇൻസുലിൻ കുത്തിവയ്ക്കേണ്ടി വരുന്നത്. ഗർഭിണികളിലെ പ്രമേഹത്തിന് ഇൻസുലിൻ കുത്തിവയ്ക്കാറുണ്ട്. രോഗിയുടെ പ്രായം, ആരോഗ്യം, ഭക്ഷണരീതി, ജോലി, വ്യ‍ായാമം, തുടങ്ങിയവയൊക്കെ കണക്കിലെടുത്തുകൊണ്ട് മാത്രമേ ഇൻസുലിന്റെ അളവ് തീരുമാനിക്കാവൂ.

ഹൈപ്പോഗ്ലൈസീമിയയും ഹൈപ്പർഗ്ലൈസീമിയയും
പ്രമേഹരോഗിയുടെ രക്തത്തിലെ ഗ്ലൂക്കോസ് നില താഴ്ന്നുപോകുന്ന അവസ്ഥയെയാണ് ഹൈപ്പോഗ്ലൈസീമിയ എന്ന് പറയുന്നത്. ശരീരത്തിന് ആവശ്യത്തിലധികം ഇൻസുലിൻ ലഭിക്കുക, ഭക്ഷണത്തിന്റെ അളവ് വല്ലാതെ കുറഞ്ഞുപോകുക, ഭക്ഷണം കഴിക്കാൻ താമസിക്ക‍ുക, അമിതമായി വ്യയാമം ചെയ്യുക, വെറും വയറ്റിൽ മദ്യം കഴിക്കുക തുടങ്ങി പല കാരണങ്ങൾ കൊണ്ട് ഹൈപ്പോഗ്ലൈസീമിയ ഉണ്ടാകാം. അമിതവിശപ്പ്, നെഞ്ചിടിച്ച‍ിൽ, ചെറിയ ബോധക്ഷയം, തലകറക്കം, അമിതവിയർപ്പ്, ആശയക്കുഴപ്പം എന്നിവയൊക്കെ ഹൈപ്പോഗ്ലൈസീമിയയുടെ ലക്ഷണങ്ങളാണ്. ഉടനെ ഗ്ലൂക്കോസ് ശര‍ീരത്തിലെത്തിക്കുകയാണ് ഇതിന് പ്രതിവിധി. ഒരു സ്പൂൺ പഞ്ചസാരയോ, രണ്ടു മിഠായിയോ ഒക്കെ കഴിച്ച് സാധാരണ നിലയിലേക്ക് വരാം. ഹൈപ്പോഗ്ലൈസീമിയ ഉണ്ടാകുമ്പോൾ പെട്ടെന്ന് കഴിക്കാനുള്ള ഗ്ലൂക്കോസ് ടാബ്ലറ്റുകൾ ഇന്ന് ലഭ്യമാണ്.

ഇതിനു വിപരീതമ‍ായി രക്തത്തിലെ ഗ്ലൂക്കോസ് ന‍ില വളരെ പെട്ടെന്ന് ഉയരുന്നതാണ് ഹൈപ്പർഗ്ലൈസീമിയ. കടുത്ത ദാഹം, വിശപ്പില്ലായ്മ, വരണ്ടുണങ്ങിയ വായ, ഉറക്കം തൂങ്ങൽ, ആശയക്കുഴപ്പം എന്നിവയാണ് ടൈപ്പ് 2 പ്രമേഹരോഗികളിൽ ഇതിന്റെ ലക്ഷണം. പനി, ശ്വാസതടസ്സം, കാഴ്ചമങ്ങൽ, കടുത്ത ദാഹം, വിശപ്പില്ലായ്മ, വയറുവേദന, ഛർദി, തല ചുറ്റൽ, ഉറക്കം തൂങ്ങൽ എന്നിവയൊക്കെ ടൈപ്പ് 1 പ്രമേഹരോഗികളിൽ ഹൈപ്പർഗ്ലൈസീമിയയുടെ ലക്ഷണങ്ങളാണ്. ഹൈപ്പർഗ്ലൈസീമിയ അനുഭവപ്പെട്ടാൽ വെള്ളം ധാരാളം കുടിക്കുക. എത്രയും പെട്ടെന്ന് ഡോക്ടറെ കാണുകയും വേണം.