കമൽ, സംവിധായകൻ
ഇത്തവണത്തെ ഐ എഫ് എഫ് കെ എനിക്ക് ഒരു പ്രതീക്ഷയുമില്ല. വ്യക്തിപരമായ ചില തിരക്കുകള്‍ ഉള്ളതു കൊണ്ടു ഞാന്‍ മേളയ്ക്ക് പോകുന്നുമില്ല. സിനിമ പ്രേമികളോടു ഒരുതരം നിഷേധാത്മക സമീപനമാണ് മേളയുടെ നടത്തിപ്പുകാര്‍ സ്വീകരിച്ചിരിക്കുന്നതെന്നാണ് എനിക്കു തോന്നുന്നത്.
ജനാധിപത്യം ഉള്ള ഒരു രാജ്യത്തെ സിനിമ പ്രേക്ഷകരെ പല തട്ടില്‍ തരം തിരിക്കുന്ന ഇത്തരം രീതികളോട് ഞാന്‍ വിയോജിക്കുന്നു.
പ്രേക്ഷകരുടെ ബഹളം കുറയ്ക്കാന്‍ അവര്‍ക്കെതിരായ നടപടികള്‍ സ്വീകരിക്കുന്നതിനു പകരം കൂടുതല്‍ തിയേറ്ററുകളും സ്ഥലങ്ങളും തിരഞ്ഞെടുത്തു കൂടുതല്‍ മേളകള്‍ സംഘടിപ്പിക്കുകയാണ് വേണ്ടത്. മറ്റൊരഭിപ്രായം കൂടി എനിക്കുണ്ട്. അടുത്ത വര്‍ഷത്തെ മേളയ്ക്കെങ്കിലും മലയാളത്തില്‍ സബ്ടൈറ്റില്‍ ആക്കുന്നതിനെക്കുറിച്ചും അധികൃതര്‍ക്ക് ചിന്തിക്കാം. ജപ്പാന്‍, ഇറാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള പല സിനിമകള്‍ക്കും അവരുടെ ഭാഷകളില്‍ സബ് ടൈറ്റില്‍സ് വരാറുണ്ട്. മലയാളം മാത്രം എന്തിനു മടി കാണിക്കണം?
ഇംഗീഷ് അറിയാവുന്നവര്‍ മാത്രമേ സിനിമ കാണാവൂ എന്നു അടൂര്‍ സാര്‍ പറഞ്ഞതായി കേട്ടു. ഏത് സാഹചര്യത്തിലാണ് അദ്ദേഹം അതു പറഞ്ഞതെന്നറിയില്ല. ഞാന്‍ വളരെ ബഹുമാനിക്കുന്ന സിനിമാക്കാരനാണു അദ്ദേഹം. പക്ഷേ ഇംഗിഷ് അറിയാത്തവര്‍ മേളയ്ക്ക് വരേണ്ടന്നു പറഞ്ഞിട്ടുണ്ടെങ്കില്‍ ഞാന്‍ വിയോജിക്കുന്നു. അദ്ദേഹം അക്കാദമി അധ്യക്ഷനായിരുന്നപ്പോള്‍ എന്തുകൊണ്ട് ഇത്തരം പ്രസ്താവനകള്‍ നടത്തിയില്ല?.