എന്‍ ശ്വാസത്തിന്‍ ശബ്ദം - പ്രഭ യേശുദാസ്
എല്ലാവരും എഴുതിയിട്ടുള്ള ഗന്ധര്‍വനെക്കുറിച്ചല്ല, എന്റെ ജീവിതം സംഗീതമാക്കിയ മനുഷ്യനെക്കുറിച്ചാണ് ഈ കുറിപ്പ്.
ഈശ്വരന്‍ കംപോസ് ചെയ്ത ട്യൂണിനൊപ്പിച്ചുള്ള പാട്ടായിരുന്നു യേശുദാസിന്റെ ജീവിതം. ആ പാട്ടില്‍ ചേര്‍ന്ന ശ്രുതി ഞാനും മൂന്നു മക്കളും!
ദാസേട്ടന്‍ എന്നോടു പലപ്പോഴും പറയാറുണ്ട് - അദ്ദേഹത്തിന്റെ രണ്ടാമത്തെ ഭാര്യയാണു ഞാനെന്ന്. ആദ്യഭാര്യ സംഗീതമാണ് ദാസേട്ടന്! അതിനുശേഷം ഞാനും മക്കളും. ആദ്യഭാര്യയെ അദ്ദേഹത്തെപ്പോലെതന്നെ ഞങ്ങളും സ്നേഹിക്കുന്നുണ്ട്. അതു ഞങ്ങളുടെ കുടുംബരഹസ്യം!
എന്റെ പതിനെട്ടാം വയസ്സില്‍ ദാസേട്ടന്റെ ജീവിതത്തോടു ചേര്‍ന്നതാണു ഞാന്‍. അതിനും മുന്‍പ് ഞാന്‍ കണ്ടിട്ടുണ്ട് അദ്ദേഹത്തെ.
എന്റെ ക്ളാസില്‍ പഠിച്ച പലര്‍ക്കുമെന്നപോലെ എനിക്കും ചെറുപ്പക്കാരനായ ആ പാട്ടുകാരനെ ഇഷ്ടമായിരുന്നു.
കാരണം, എനിക്കു പാട്ട് ഇഷ്ടമായിരുന്നു.
1966 ജൂലൈയില്‍ റിലീസായ കായംകുളം കൊച്ചുണ്ണി എന്ന സിനിമയുടെ പരസ്യവാചകം ഇപ്പോഴും എന്റെ ഓര്‍മയിലുണ്ട് - 'കായംകുളം കൊച്ചുണ്ണി - നിങ്ങള്‍ കാത്തുകാത്തിരുന്ന ചിത്രം! അഭിനയ സമ്രാട്ടായ സത്യന്റെയൊപ്പം സുപ്രസിദ്ധ ഗായകന്‍ യേശുദാസ് പാടി അഭിനയിക്കുന്നു! '
ഞാനും എന്റെ ചേച്ചി ശശിയും അച്ചാച്ചന്‍ തോമസുകുട്ടിയോടൊപ്പമാണ് കായംകുളം കൊച്ചുണ്ണി കാണാന്‍ പോയത്.
കിന്നരിവച്ച തൊപ്പിയും നൂല്‍മീശയുമായി മെല്ലിച്ച ചെറുപ്പക്കാരന്‍ 'സുറുമ, നല്ല സുറുമ' എന്നു പാടി ലജ്ജയോടെ നൃത്തം ചെയ്യുന്നതു കണ്ടപ്പോള്‍ ചിരി വന്നു. ഒന്നു പരിചയപ്പെട്ടാന്‍ കഴിഞ്ഞെങ്കിലെന്ന് അന്നു മനസ്സില്‍ തോന്നി. ആയിടയ്ക്കാണ് തിരുവനന്തപുരത്ത് യേശുദാസിന്റെ ഗാനമേള വന്നത്. കുടുംബാംഗങ്ങളോടൊപ്പം ഞാനും കേള്‍ക്കാന്‍ പോയി.
ഇഷ്ടമുള്ള പാട്ടുകള്‍ ആവശ്യപ്പെട്ട് സദസ്സില്‍നിന്ന് ഗായകനു കുറിപ്പുകള്‍ കൊടുക്കും. അവയില്‍ കുറെ പാട്ടുകള്‍ ഗായകന്‍ പാടും. അതൊരു രസമാണ് അന്ന്! ബന്ധുവായ ബേബിച്ചായനും ഞങ്ങളോടൊപ്പം പാട്ടു കേള്‍ക്കാന്‍ വന്നിരുന്നു. ഇഷ്ടപ്പെട്ട പാട്ട് അദ്ദേഹം ആവശ്യപ്പെട്ടത് രസമുള്ളൊരു രീതിയിലായിരുന്നു. കടലാസിനു പകരം പുതിയ അഞ്ചുരൂപ നോട്ടിന്റെ വെളുത്ത ഭാഗത്ത് പാട്ടെഴുതി സ്റ്റേജിലേക്കു കൊടുത്തു. വിലപിടിച്ച ആ കുറിപ്പു കണ്ട ഗായകന്‍ ഒന്നു ചിരിച്ചു. എന്നിട്ടു പാടി:
പഞ്ചവര്‍ണ തത്തപോലെ കൊഞ്ചിവന്ന പെണ്ണേ...
പാടിപ്പാടി പല്ലവി കഴിഞ്ഞ് ചരണത്തിലെത്തിയപ്പോള്‍ പാട്ട് ഇങ്ങനെ മാറി -
അഞ്ചുരൂപ നോട്ടു കണ്ടെന്‍ നെഞ്ചു തകരണു പെണ്ണേ...
പഞ്ചസാര വാക്കുകൊണ്ടെന്‍ നെഞ്ചു തകരണു പെണ്ണേ...
എന്നതിനു പകരം ഗായകന്റെ കുസൃതി. അതു കേട്ടതോടെ എനിക്ക് ആളോട് ഇഷ്ടം കൂടി.
പാട്ടുകളിലൂടെയാണ് ഞങ്ങളുടെ ഇഷ്ടം മുറുകിയത്. കുടുംബാംഗങ്ങള്‍ ഒത്തുചേര്‍ന്ന ചില ചടങ്ങുകളില്‍വച്ച് ഞങ്ങള്‍ കണ്ടു, പരിചയപ്പെട്ടു. ആദ്യമായി ദാസേട്ടന്റെ ശബ്ദം ഫോണില്‍ കേട്ടത് ഇപ്പോഴും എന്റെ മനസ്സിലുണ്ട്. ആകാശവാണിയില്‍ നിങ്ങള്‍ ആവശ്യപ്പെട്ട ചലച്ചിത്രഗാനങ്ങളിലൂടെ എല്ലാവരും കേട്ട ഈണവും ഇമ്പവുമുള്ള ശബ്ദമല്ല. പ്രകടമായ കൊച്ചിശൈലിയുണ്ട് അന്നൊക്കെ ആ സംസാരത്തിന്.
''പ്രഭയല്ലേ, നമ്മടെ ഒരു കൂട്ടുകാരന്റെ കല്യാണത്തിനു കനകക്കുന്ന് പാലസില്‍ വന്നതാണ്. അപ്പോള്‍ വെറുതെ വിളിക്കാമെന്നു തോന്നി.''
വിശേഷങ്ങള്‍ ചോദിച്ചു, ഞാന്‍ എന്തൊക്കെയോ പറഞ്ഞു. ഫോണ്‍ വയ്ക്കുംമുന്‍പ് ഒരു ചോദ്യം: ''ഇന്നു സെനറ്റ് ഹാളില്‍ ഗാനമേളയുണ്ട്. പ്രഭ വരുമോ?''
അധികം നീളാത്ത ആ സംസാരത്തിനിടെ മൂന്നു-നാലു തവണ ദാസേട്ടന്‍ ഇങ്ങനെ ആവര്‍ത്തിച്ചത് ഞാന്‍ ശ്രദ്ധിച്ചു: വെറുതെ വിളിച്ചതാണ്!
ആ വാചകം ഓരോ തവണ കേട്ടപ്പോഴും എന്റെ മനസ്സ് എന്നോടു തിരുത്തിപ്പറഞ്ഞു: പ്രഭേ, വെറുതെയല്ല ഈ വിളി!
പിറ്റേന്നു പരീക്ഷയാണ്, എന്നിട്ടും ഗാനമേളയ്ക്കുള്ള ക്ഷണം നിരസിക്കാന്‍ എനിക്കു കഴിഞ്ഞില്ല.
സെനറ്റ് ഹാളിലെ പരിപാടിക്കു ഞങ്ങള്‍ കുടുംബസമേതം പോയി. പാട്ടു കേട്ടിരിക്കെ മൈക്കിലൂടെ ഇങ്ങനെയൊരു അനൌണ്‍സ്മെന്റ്: അടുത്തതായി പ്രാണസഖീ എന്ന ഗാനം.
'പ്രാണസഖീ ഞാന്‍ വെറുമൊരു' എന്ന പാട്ടു പ്രതീക്ഷിച്ചിരിക്കുകയാണ് എല്ലാവരും. ദാസേട്ടന്‍ പാടിയത് പ്രാണസഖീ... നീയെവിടെ... നീയെവിടെ എന്നൊരു പുതിയ പാട്ട്.
അദ്ദേഹം തന്നെ ട്യൂണിട്ടതാണ് ആ ഗാനം. സിനിമയ്ക്കു വേണ്ടി ചെയ്തതല്ല! പിന്നെ ആര്‍ക്കു വേണ്ടിയായിരുന്നു ആ പാട്ട്!?
ഗായകന്‍ അന്ന് എന്നെ കണ്ടോ ആവോ!
കേള്‍ക്കെ കേള്‍ക്കെ ചില പാട്ടുകളോട് ഇഷ്ടം കൂടുന്നതുപോലെ ഞങ്ങള്‍ മെല്ലെ മെല്ലെ സ്നേഹത്തിലായി. മല്ലപ്പള്ളി മോടയില്‍ വലിയവീട്ടില്‍ കുടുംബത്തിലാണ് ഞാന്‍ പിറന്നത്.
അച്ഛന്‍ കുര്യന്‍ ഏബ്രഹാം. അമ്മ അമ്മിണി. ഞങ്ങള്‍ താമസം തിരുവനന്തപുരത്തായിരുന്നു. വീട്ടിലെ ഇളയ മകളായിരുന്നു ഞാന്‍. വളരെ സ്ട്രിക്റ്റായ ഒരു ക്രിസ്ത്യന്‍ കുടുംബമായിരുന്നു ഞങ്ങളുടേത്. ഞങ്ങളെ വളര്‍ത്തിയതും അങ്ങനെ തന്നെ. പരസ്പരം സ്നേഹിക്കുമ്പോഴും ഞാനും ദാസേട്ടനും ഒരു കാര്യം തീരുമാനിച്ചിരുന്നു - വീട്ടുകാരെ വിഷമിപ്പിച്ചാവരുത് ഞങ്ങളുടെ വിവാഹം.
1969 ഒക്ടോബറിലായിരുന്നു വിവാഹ നിശ്ചയം. മോതിരം മാറലിലൂടെ എനിക്കു സ്വന്തമായിക്കിട്ടിയത് രത്നത്തെക്കാള്‍ കോടിപുണ്യമാര്‍ന്ന ഒരു അപൂര്‍വ വൈഡൂര്യമായിരുന്നു - യേശുദാസ്! വിവാഹ നിശ്ചയത്തിനു തൊട്ടുപിന്നാലെയാണു ദാസേട്ടന് അപൂര്‍വമായൊരു ബഹുമതി കിട്ടിയത്. മുംബൈയിലെ ഷണ്‍മുഖാനന്ദ ഹാളില്‍ യേശുദാസിന്റെ സംഗീതക്കച്ചേരി. കച്ചേരി കേള്‍ക്കാന്‍ ഗുരുനാഥന്‍ ചെമ്പൈ വൈദ്യനാഥ ഭാഗവതരും ഉണ്ടായിരുന്നു. ശങ്കരാചാര്യര്‍ അനുഗ്രഹിച്ചു സമ്മാനിച്ച പൊന്നാട അന്നു ഗുരുനാഥന്‍ യേശുദാസിനെ അണിയിച്ചു. ഗുരു തന്റെ പിന്‍ഗാമിയെ അനുഗ്രഹിച്ചു വാഴിക്കുന്ന ചടങ്ങാണ് അതെന്ന് എനിക്കു തോന്നി. ജീവിതത്തില്‍ ഞാന്‍ ഏറ്റവുമധികം അഭിമാനിച്ചത് ആ വിവരം അറിഞ്ഞപ്പോഴാണ്. ഈശ്വരന്‍ ഞങ്ങള്‍ക്കു തന്ന വിവാഹസമ്മാനമായിരിക്കില്ലേ ആ അപൂര്‍വ അനുഗ്രഹം !
ആയിടയ്ക്ക് ഒരിക്കല്‍ ഞങ്ങള്‍ കുടുംബാംഗങ്ങളോടൊത്ത് കന്യാകുമാരിയില്‍ പോയി. സമുദ്രതീരത്ത് ഞങ്ങള്‍ എല്ലാവരും ഒന്നിച്ചിരിക്കുകയാണ്. '' ദാസ് ഒരു പാട്ടു പാടണം'' - ആരോ പറഞ്ഞു. എല്ലാവരും നിര്‍ബന്ധിച്ചു. സാഗരങ്ങളുടെ സംഗമസന്നിധിയില്‍വച്ച് ആ സന്ധ്യയ്ക്ക് ദാസേട്ടന്‍ പാടിയത് ഇന്നും എന്റെ കാതില്‍ മുഴങ്ങുന്നു - ഇന്ദുലേഖേ... ഇന്ദുലേഖേ... ഇന്ദ്രസദസ്സിലെ നൃത്തലോലേ... വയലാര്‍ എഴുതിയ ആ പാട്ടിനു സിനിമയില്‍ ആഹാ... ആഹാ... എന്ന് ഹമ്മിങ് പാടിയത് പി. സുശീലയാണ്. ഇവിടെ ആ ദൌത്യം എനിക്കു കൈവന്നു.
ദാസേട്ടനൊപ്പം ഞാന്‍ കൂടെപ്പാടി.
നവഗ്രഹ വീഥിയിലൂടെ
ഒരു നക്ഷത്ര നഗരത്തിലൂടെ
നന്ദനവനത്തില്‍ കതിര്‍മണ്ഡപത്തില്‍
നവവധുവായ് നീ വന്നു
ആരുടെ നവവധുവായ് നീ വന്നു...
എന്ന ഭാഗം വന്നപ്പോള്‍ ഞാന്‍ ആലോചിച്ചു: എന്തിനായിരുന്നു ആ പാട്ടുതന്നെ ദാസേട്ടന്‍ തിരഞ്ഞെടുത്തത്? മഹാസാഗരങ്ങള്‍ കേള്‍ക്കെ ദാസേട്ടന്‍ പാടിയത് എന്നെപ്പറ്റിയായിരിക്കില്ലേ..!
ഇന്നത്തെ പെണ്‍കുട്ടികളുടെ ലോകത്തെക്കാള്‍ എത്രയോ ചെറുതായിരുന്നു ചെറുപ്പത്തില്‍ ഞങ്ങളുടെ ലോകം.
ആളുകളുമായി അധികം ഇടപഴകാനറിയാത്ത കുട്ടിയായിരുന്നു ഞാന്‍. ദാസേട്ടന്‍ ആകട്ടെ അന്നേ പ്രശസ്തന്‍. എവിടെ പോയാലും ആളുകള്‍ പൊതിയും. ആള്‍ക്കൂട്ടത്തിനിടയില്‍ ഒന്നും മിണ്ടാതെ, ഒതുങ്ങിമാറി നിന്ന മിണ്ടാപ്പൂച്ചയായിരുന്നു ഞാന്‍. എന്നെ മാറ്റിയെടുത്തത്, ഞാനാക്കിയത് സത്യത്തില്‍ ദാസേട്ടനാണ്. ആ തണലില്‍ ജീവിതം നാല്‍പതു വര്‍ഷമെത്തുമ്പോള്‍ എനിക്കു ലഭിച്ച സൌഭാഗ്യത്തിന് ഞാന്‍ ഓരോ നിമിഷവും ഈശ്വരനു നന്ദി പറയുന്നുണ്ട്.
പെട്ടെന്നു ദേഷ്യം വരും ദാസേട്ടന്. അതിലും പെട്ടെന്നു തണുക്കും. എല്ലാ കാര്യങ്ങളെയും വല്ലാത്ത ആത്മാര്‍ഥതയോടെ സമീപിക്കുന്ന സ്വഭാവമുണ്ട്. അതുകൊണ്ടുതന്നെ പെട്ടെന്ന് ഇമോഷനലാകും. ഒരു സംഭവം എന്റെ മനസ്സിലുണ്ട്. മലയാള സിനിമാ ഗാനങ്ങളുടെ അന്‍പതാം വാര്‍ഷികം തിരുവനന്തപുരത്തു നടക്കുന്നു. 'മനുഷ്യന്‍ മതങ്ങളെ സൃഷ്ടിച്ചു' എന്ന വയലാറിന്റെ പ്രശസ്തമായ പാട്ട് വേദിയില്‍ പാടുമ്പോള്‍ ആ ശബ്ദം ഇടറി. കണ്ണുകള്‍ നിറഞ്ഞു ദാസേട്ടന്‍ പാട്ടു നിര്‍ത്തി. മതങ്ങള്‍ തമ്മിലുള്ള വൈരത്തെപ്പറ്റി അദ്ദേഹം അന്നു നിറകണ്ണുകളോടെ സംസാരിച്ചു. എഴുന്നേറ്റുനിന്ന് മിനിറ്റുകളോളം കൈയടിച്ചാണ് ഓഡിയന്‍സ് അദ്ദേഹത്തെ സപ്പോര്‍ട്ട് ചെയ്തത്.
പഴയൊരു കഥയാണ്. അന്ന് ഞാനും ദാസേട്ടന്റെ സഹോദരി ജയമ്മയും അമ്മയും മദ്രാസില്‍ ഒരുമിച്ചാണു താമസം. ഞങ്ങള്‍ക്ക് സിനിമ ഭയങ്കര ക്രേസാണ്. ഞങ്ങള്‍ തനിയെ തിയറ്ററില്‍ പോകുന്നത് അദ്ദേഹത്തിന് അത്ര ഇഷ്ടമുള്ള കാര്യമല്ല. അദ്ദേഹം റിക്കോര്‍ഡിങ്ങിനും മറ്റും പോകുമ്പോള്‍ അമ്മച്ചി ഞങ്ങളെയും കൂട്ടി സിനിമയ്ക്കു ചാടും. മകന്‍ കൊണ്ടുപോകുമെന്നു കരുതിയിരുന്നാല്‍ നടക്കില്ലെന്ന് അമ്മച്ചിക്ക് അറിയാം. സിനിമയ്ക്കു കൊണ്ടുപോകാമെന്നു പലപ്പോഴും പറയും. റിക്കോര്‍ഡിങ്ങിന്റെയും മറ്റും തിരക്കുമൂലം കഴിയാറില്ല. ഇനി വീട്ടിലുണ്ടെങ്കിലോ ഷോയുടെ സമയമാകുമ്പോള്‍ ദാസേട്ടനു ഭയങ്കര തലവേദന, അല്ലെങ്കില്‍ നെഞ്ചിനു വേദന! സിനിമയുടെ സമയം കഴിയുമ്പോള്‍ രോഗമൊക്കെ മാഞ്ഞുപോകും!
ഭയങ്കര പ്രൊട്ടക്ടീവുമാണ് ദാസേട്ടന്‍. ഞങ്ങളുടെ എല്ലാ കാര്യങ്ങള്‍ക്കും താന്‍ ഒപ്പം വേണമെന്ന നിര്‍ബന്ധമുണ്ട്. നല്ല ഭംഗിയായിരുന്നു ജയമ്മയെ കാണാന്‍! ആ ടെന്‍ഷനും ഉണ്ടാവാം അന്നൊക്കെ മനസ്സില്‍! തിരക്കുകളെ സ്നേഹിച്ചായിരുന്നു എന്നും ഞങ്ങളുടെ ജീവിതം. കച്ചേരിക്കും ഗാനമേളയ്ക്കുമൊക്കെ ശേഷം പണ്ടൊക്കെ രാത്രി വൈകി ദാസേട്ടന്‍ വീട്ടില്‍ വരുമ്പോള്‍ മക്കള്‍ പലപ്പോഴും ഉറങ്ങിക്കഴിയും. അവര്‍ക്കു രാവിലെ സ്കൂളില്‍ പോകേണ്ടതാണെന്ന് ഒന്നും നോക്കില്ല. വിളിച്ചുണര്‍ത്തും. കുറച്ചുനേരം അവരുടെ കൂടെ കളിച്ചിട്ടേ ഉറങ്ങാന്‍ അനുവദിക്കൂ.
മക്കളെപ്പറ്റി പറഞ്ഞപ്പോള്‍ ഒരു കാര്യം ഓര്‍മ വന്നു. വിവാഹം കഴിഞ്ഞ് ഏഴു വര്‍ഷം കഴിഞ്ഞാണ് ഞങ്ങള്‍ക്കു കുട്ടികളുണ്ടായത്. അത് അദ്ദേഹത്തെ വല്ലാതെ വേദനിപ്പിച്ചിരുന്നു. ഞാന്‍ ഗര്‍ഭിണിയായ സമയം. ഒരു ഗാനമേള. മലര്‍ക്കൊടിപോലെ എന്ന പാട്ട് അദ്ദേഹം പാടുന്നു. അതില്‍ ഒരു വരി ഇങ്ങനെയാണ് -
കാലമറിയാതെ ഞാന്‍ അച്ഛനായ്,
കഥയറിയാതെ നീ പ്രതിച്ഛായയായ്...
അതു പാടിയപ്പോള്‍ ആ കണ്ണുകള്‍ നിറയുന്നതു ഞാന്‍ ശ്രദ്ധിച്ചു. സദസ്സിലുള്ള എന്റെ മുഖത്തേക്കു കണ്ണീരോടെ ദാസേട്ടന്‍ നോക്കി. ഞാനും കരയുകയായിരുന്നു എന്ന് അപ്പോഴാണു തിരിച്ചറിഞ്ഞത്. എപ്പോള്‍ ആ പാട്ടു കേട്ടാലും എന്റെ മനസ്സില്‍ വരുന്നതു മക്കളുടെ മുഖമാണ്. ഇതുപോലെ ഒരായിരം പാട്ടുകളുണ്ട് മനസ്സില്‍. അവയില്‍ 'ആയിരം പാദസരങ്ങളോട്' എനിക്ക് ഇഷ്ടം കൂടുതലുണ്ട്. കാരണം, ഞാനും ദാസേട്ടനും കൂടി ഒരുമിച്ച് ആദ്യമായി കണ്ട സിനിമയാണു നദി.
എനിക്ക് ഇഷ്ടമുള്ളൊരു പാട്ടുണ്ട് - പ്രേമസര്‍വസ്വമേ എന്ന പാട്ട്. ഞാന്‍ എത്ര പറഞ്ഞാലും ഗാനമേളകളില്‍ അതു പാടാറേയില്ല. അതു ദാസേട്ടന്റെ മറ്റൊരു കുസൃതി. റേഡിയോയില്‍ ശാസ്ത്രീയ സംഗീതം കേള്‍ക്കുമ്പോള്‍ പണ്ടൊക്കെ കൂട്ടുകാര്‍ കളിയാക്കുമായിരുന്നു: ഇതെന്താ ഇവര്‍ തനെന്നാ, തോരനെന്നാ എന്നു ചോദിച്ചുകൊണ്ടിരിക്കുന്നത്?
അന്നൊക്കെ ഞാനും ചിന്തിക്കുമായിരുന്നു, ഇവര്‍ പറയുന്നതു ശരിയാണല്ലോ! അങ്ങനെയുള്ള ഞാന്‍ ദാസേട്ടനെ പരിചയപ്പെട്ടു. ആ സംഗീതം എന്റെ ജീവശ്വാസമായി. ഒടുവില്‍ ഞാനും ശാസ്ത്രീയ സംഗീതം പഠിക്കാന്‍ തുടങ്ങി. ഇടയ്ക്കു കുറേക്കാലം ഞാന്‍ വീണയും അഭ്യസിച്ചു.
മക്കളില്‍ ആരെയെങ്കിലും പാട്ടുകാരാക്കാന്‍ ദാസേട്ടന്‍ ഒരിക്കലും നിര്‍ബന്ധം പിടിച്ചിട്ടില്ല. വിനോദും വിജയ്യും വിശാലും പാടുമായിരുന്നു. നല്ല ടാലന്റുണ്ടെങ്കില്‍ മാത്രം പാട്ടിന്റെ ലോകത്തേക്കു വന്നാല്‍ മതിയെന്നായിരുന്നു ദാസേട്ടന്റെ തീരുമാനം.
വിജയ് അന്നേ പാട്ടിന്റെ ആളായിരുന്നു. എല്ലാ കാര്യങ്ങളും പാടിക്കൊണ്ടേ ചെയ്യൂ. പാഠങ്ങള്‍ കാണാതെ പഠിക്കുന്നതും മറ്റും പാട്ടിന്റെ രൂപത്തിലാണ്. ചെറിയ ക്ളാസിലായിരിക്കുമ്പോള്‍ ഒരിക്കല്‍ സ്കൂള്‍ ടീച്ചര്‍ അവനെ ഇതിനു വഴക്കുപറഞ്ഞു. ദാസേട്ടന് അത് ഇഷ്ടപ്പെട്ടില്ല. അവന്റെ ജീവിതം അതാണെങ്കില്‍ ആ വഴിയിലൂടെ പോകട്ടെ എന്നായിരുന്നു തീരുമാനം. അവനെ ആ സ്കൂളില്‍നിന്നു മാറ്റുകയാണ് ദാസേട്ടന്‍ ചെയ്തത്.
മക്കളില്‍ ഒരാള്‍ ഡോക്ടര്‍ ആകണമെന്നായിരുന്നു എന്റെ ആഗ്രഹം. കാരണം, ഞാന്‍ ചെറുപ്പത്തില്‍ മോഹിച്ചതും സെക്കന്‍ഡ് ഗ്രൂപ്പ് എടുത്തതും അതിനായിരുന്നു. പക്ഷേ, എല്ലാവരും ഇഷ്ടപ്പെടുന്ന പാട്ടിനു പിന്നാലെയായി എന്റെ ജീവിതം. ആ പാട്ടിന് സര്‍വകലാശാലകള്‍ ഡോക്ടറേറ്റ് ബിരുദം നല്‍കി ആദരിച്ചു.
അതും ഈശ്വരന്റെ മറ്റൊരു വിസ്മയം!
സാധാരണ ഭര്‍ത്താക്കന്മാരെപ്പറ്റി ഭാര്യമാര്‍ക്ക് എന്തൊക്കെ പറയാന്‍ കാണും! ഭര്‍ത്താവിന്റെ ജോലി, ഇഷ്ടങ്ങള്‍, ഭക്ഷണരീതി, വിശ്വാസം, പെരുമാറ്റം... അങ്ങനെ തനിക്കുമാത്രം അറിയാവുന്ന എന്തൊക്കെ സ്വകാര്യങ്ങള്‍. അക്കാര്യത്തിലും ഞാന്‍ ഭാഗ്യവതിയാണ്. എന്റെ ഭര്‍ത്താവിനെപ്പറ്റി ലോകത്തെല്ലാവര്‍ക്കും അറിയാം. എന്നെപ്പോലെതന്നെ എല്ലാവരും അദ്ദേഹത്തെ സ്നേഹിക്കുന്നു, ബഹുമാനിക്കുന്നു.ലോകം കേള്‍ക്കാന്‍ കൊതിക്കുന്ന ആ ശബ്ദം എന്റേതുകൂടിയാണ്! അതല്ലേ, എന്റെ ജീവിതസൌഭാഗ്യം!
തയാറാക്കിയത്: വിനോദ് നായര്‍