അപവാദങ്ങളെ തോൽപ്പിച്ചവൻ

-

എ.ആർ. റഹ്മാന്റെ സംഗീതം കോപ്പിയടിയാണെന്ന് ആരോപിച്ചവരുണ്ട്, ഒരുകാലത്ത്. റോജ മുതൽ തുടർച്ചയായി റഹ്മാൻ സംഗീതം ഹിറ്റ് ചാർട്ടുകളിൽ ഇടം പിടിച്ചപ്പോൾ സംഗീതലോകത്ത് ഉയർന്ന ആരോപണമായിരുന്നു അത്. റഹ്മാൻ തമിഴിൽ ഈണമിട്ട ഗാനങ്ങൾ അതേപടി ഹിന്ദിയിലേക്കും മറ്റും മോഷ്ടിക്കപ്പെടുന്ന കാലം കൂടിയായി രുന്നു അത്. ഹിന്ദിയിൽ, പ്രഖ്യാപിത സംഗീതജ്ഞർ മോഷണം കല യാക്കി മാറ്റിയപ്പോൾ റഹ്മാന്റെ സംഗീതത്തെ മോഷണവസ്തുവെന്നു വിളിച്ച് ആരോപിച്ചവർക്കു നേരെ ചിരിച്ചതല്ലാതെ പ്രതികരിച്ചില്ല അദ്ദേഹം. രാത്രിയിലാണു റഹ്മാൻ ഈണമൊരുക്കുന്നത്.

തികച്ചും ഏകാന്തമായ അന്തരീക്ഷത്തിൽ കഴിവതും ഒറ്റയ്ക്കിരുന്നാണു പാട്ടുകളുടെ പ്രാഥമിക രൂപമായ ഈണം ചിട്ടപ്പെടുത്തിയെടുക്കുന്നത്. റഹ്മാന്റെ ഈ പ്രത്യേകതയിൽനിന്നായിരുന്നു മോഷണത്തെക്കുറിച്ചുള്ള അപവാദങ്ങളും ഉയർന്നു തുടങ്ങിയത്. റഹ്മാന്റെ സ്വകാര്യമുറിയിൽ നിറയെ പഴയകാല നാടൻ പാട്ടുകളുടെയും സിനിമാ ഗാനങ്ങളുടെയും ശേഖരമാണുള്ളതെന്നും അതിൽനിന്ന് തന്ത്രം പോലെ കോപ്പിയടിച്ച് കംപ്യൂട്ടറിന്റെ സഹായത്തോടെ രൂപം മാറ്റുകയാണെന്നുമൊക്കെ കഥകൾ പലരും പാടിനടന്നു. കംപ്യൂട്ടർ കാണുക പോലും ചെയ്യാത്ത സംഗീതജ്ഞർക്കു മുന്നിൽ അസൂയയുടെ വലിയൊരു സിംഫണി തുറന്നിട്ടു കൊടുത്തതായിരുന്നു റഹ്മാൻ ചെയ്ത ഏകതെറ്റ്. ഹർമോണിയത്തിൽ വായിച്ചെടുക്കുന്ന സംഗീതത്തെ പിന്നീട് പാട്ടിലേ ക്കു മൊഴിമാറ്റുന്ന സ്ഥിരം ശൈലിക്കാണു റഹ്മാൻ മാറ്റമുണ്ടാക്കിയത്. ഗായകൻ ആരായാലും പാട്ട് ഹിറ്റാക്കാമെന്ന ശൈലിയും റഹ്മാനിയ സംഗീതത്തിന്റെ വരവോടെയാണ് ഇന്ത്യയിലെമ്പാടും വേരോടിയത്. ഇത്തരം സമീപനങ്ങളോട് എതിർപ്പുണ്ടായിരുന്നവരൊക്കെ തരം പോലെ റഹ്മാന്റെ സംഗീതത്തെ അപഹസിച്ചു.

എന്നാൽ, വിജയങ്ങൾ ആവർത്തിക്കപ്പെട്ടതോടെ അപവാദങ്ങൾ അലിഞ്ഞില്ലാതെയായി. റഹ്മാൻ തുറന്നിട്ട വഴിയിലൂടെ സഞ്ചരിക്കുകയല്ലാതെ മറ്റൊരു വഴിയില്ലെന്ന അവസ്ഥയായി പലർക്കും. അതിനിടെയായിരുന്നു ഹിന്ദിയിലേക്കു റഹ്മാന്റെ രംഗപ്രവേശം. അടുത്തകാലം വരെ തന്റെ പാട്ടുകൾ തരം പോലെ കോപ്പിയടിച്ചവരുടെ മുന്നിലേക്ക് വിശ്വരൂപിയായി റഹ്മാൻ അവതരിച്ചു.

രാംഗോപാൽ വർമ സംവിധാനം ചെയ്ത രംഗീലയിലെ പാട്ടുകൾ ഇന്ത്യ മുഴുവൻ ഏറ്റുപാടിയതോടെ കഥ മാറി. രംഗ് രംഗ് ര ംഗീലാരേ.. തൻഹാ തൻഹാ തുടങ്ങിയ പാട്ടുകൾക്ക് ഇന്ത്യമുഴുവൻ ആരാധ കരായി. മണിരത്നം സംവിധാനം ചെയ്ത ചിത്രങ്ങളിലെല്ലാം, ഹിന്ദിയിലും റഹ്മാന്റെ പാട്ടുകൾ മുഴങ്ങി. കോപ്പിയടി ആരോപണങ്ങളോടു പ്രതിഷേധിക്കാനോ പ്രതികരിക്കാനോ പോവാതിരുന്ന റഹ്മാനെ ഇന്ത്യക്കുപുറത്തുളളവർ പക്ഷേ, വേഗം തിരിച്ചറിഞ്ഞു. സോണി മ്യൂസിക്കുമായി കരാറിലേർപ്പെട്ട ആദ്യ ഇന്ത്യൻ സംഗീതജ്ഞൻ റഹ്മാനാണ്. ഇന്ത്യൻ സ്വാതന്ത്യ്രലബ്ധിയുടെ അൻപതാം വാർഷികത്തോട് അനു ബന്ധിച്ച് വന്ദേ മാതരം എന്ന ആൽബത്തിനു വേണ്ടിയായിരുന്നു ഇത്. 28 രാജ്യങ്ങളിൽ റിലീസ് ചെയ്ത ഇതിന്റെ 150 ലക്ഷം കോപ്പികളാണ് വിറ്റഴിഞ്ഞത്. യുഎൻ മില്ലേനിയം ഡവലപ്മെന്റ് പ്രോഗ്രാമിനായി ചെയ്ത പ്രേ ഫോർ മീ ബ്രദർ എന്ന ആൽബം റഹ്മാന് രാജ്യാന്തര തലത്തിൽ ഒട്ടേറെ ആരാധകരെ നേടിക്കൊടുത്തു. എയർടെല്ലിനു വേണ്ടി ചെയ്ത സിഗ്നേച്ചർ ട്യൂൺ ഒരു കോടിയിലേറെ സെൽഫോൺ ഉപയോക്താക്കളാണു ഡൗൺലോഡ് ചെയ്തത്.

© Copyright 2017 Manoramaonline. All rights reserved....
മാസ്റ്റർ @ 50
കണ്ണാടി പൊരുൾ പോലടാ....
റഹ്മാനിലൂടെ....
അപവാദങ്ങളെ തോൽപ്പിച്ചവൻ
റഹ്മാൻ ! ഓർമയുണ്ടോ ഈ വരികൾ
ലോകത്തിന്റെ നെറുകയിലേക്ക്
റഹ്‌മാന്റെ ഏറ്റവും മികച്ച ഹിന്ദി പാട്ടുകൾ
സംഗീതം റഹ്മാൻ വരികള്‍ വൈരമുത്തു...
ഉയിരും നീയേ ഉടലും നീയേ....
നെഞ്ചോടു ചേർന്നിരിക്കുന്നൊരാൾ അന്നും ഇന്നും