ശാസ്ത്രവയലിൽ വിരിഞ്ഞ ആശയവിളകൾ

ഷിബു തോമസ്

കുട്ടികളും യുവാക്കളും കൃഷിയെക്കുറിച്ചു ചിന്തിക്കുന്നില്ലെന്ന പരിഭവം വേണ്ട. കൃഷിയെ എളുപ്പമാക്കാനുള്ള ചിന്തകളുമായി ഇതാ കുറച്ചു കുട്ടികൾ. കോട്ടയത്തു മലയാള മനോരമ യുവ – ഐബിഎസ് മാസ്റ്റർ മൈൻഡ് സീസൺ 6 യുവതലമുറയുടെ മനസ്സിലെ ആശയങ്ങളുടെ പുതിയ വിളകളാണ് സമ്മാനിച്ചത്. ഇതാ മണ്ണിലിറക്കാൻ പറ്റിയ ചില ആശയങ്ങൾ

കുളവാഴ കൊണ്ട് ഗ്രോ ബാഗ്
മണ്ണിലിറങ്ങേണ്ട, എല്ലാദിവസവും നനയ്ക്കേണ്ട. വീട്ടിലേക്കും നാട്ടിലേക്കുമുള്ള പച്ചക്കറി വിളയിക്കാൻ കുളവാഴ ഗ്രോബാഗ് സഹായിക്കും. ചങ്ങനാശേരി എസ്. ബി. ഹയർ സെക്കൻഡറി സ്കൂളിലെ കുട്ടികളുടേതാണ് ആശയം. ജലാശയങ്ങളിൽ ശല്യമാകുന്ന കുളവാഴയിൽനിന്നു പുതുകാലത്തെ പച്ചക്കറി കൃഷിക്കു യോജിച്ച ഗ്രോബാഗ് വികസിപ്പിച്ചെടുത്ത ഇവർക്കു ലഭിച്ചത് സ്കൂൾ തലത്തിലെ മികച്ച കണ്ടുപിടിത്തത്തിനുള്ള മാസ്റ്റർ മൈൻഡ് പുരസ്കാരം. കേരളത്തിലെ മണ്ണിൽ അധികം വിളയാത്ത ഉരുളക്കിഴങ്ങ്, കാരറ്റ്, ബീറ്റ്റൂട്ട് തുടങ്ങിയ കിഴങ്ങുവർഗങ്ങൾക്കു പുറമേ മല്ലിയിലയും ചീരയുമെല്ലാം കുളവാഴ ഗ്രോബാഗിൽ തഴച്ചുവളരും.
വലവിരിച്ചു കുളവാഴ വാരുന്നതിനായുള്ള സംവിധാനം ഇവർ വികസിപ്പിച്ചെടുത്തിട്ടുണ്ട്. വാരിയെടുത്ത കുളവാഴയെ ഈർപ്പം മുഴുവൻ നഷ്ടമാകാത്ത വിധം മൂന്നു ദിവസം ഉണക്കുന്നു. തുടർന്ന് 4:1 എന്ന അനുപാതത്തിൽ ചാണകം ചേർത്ത് 30–40 ദിവസം കൊണ്ടു കമ്പോസ്റ്റ് ആക്കി മാറ്റുന്നു. ഇതോടൊപ്പം ഉമി ചേർത്താണ് ഗ്രോ ബാഗ് നിർമിക്കുന്നത്. കുളവാഴ ‘ബ്രിക്സു’കളും ഇത്തരത്തിൽ നിർമിക്കാം.‌
(വിവരങ്ങൾക്ക് ജിജി ദേവസി, ഫോൺ – 9496938686)

ഹെർബൽ കൊതുകുതിരി
കൊതുകുവില്ലൻമാരെ തുരത്താൻ ഹെർബൽ പ്രതിവിധിയുമായി എത്തിയ തൃശൂർ സെന്റ് മേരീസ് കോളജിലെ വിദ്യാർഥികൾ കോളജ് തലത്തിൽ രണ്ടാം സ്ഥാനവും നേടിയാണ് മടങ്ങിയത്. തുളസിയില, പനിക്കൂർക്ക, കൊങ്ങിണിച്ചെടിയുടെ ഇല, ലെമൺ ഗ്രാസ് എന്നിവയുടെ മിശ്രിതം ഉപയോഗിച്ചു നിർമിച്ച കൊതുകുതിരിയും വേപ്പറൈസറുമാണ് ഇവരുടെ കണ്ടെത്തൽ. രാസപദാർഥങ്ങളില്ലാത്തതിനാൽ ഇവയ്ക്കു പാർശ്വഫലങ്ങളുമില്ല.

മണിമണിയായി കുരുമുളകുകൾ
കുരുമുളക് മെതിക്കാനുള്ള യന്ത്രമാണു കൂത്താട്ടുകുളം മേരിഗിരി പബ്ലിക് സ്കൂളിന്റെ സംഭാവന. കുരുമുളകു തിരികളെ യന്ത്രത്തിലിട്ടു റോളർ കറക്കിയാൽ മാത്രം മതി, വേർതിരിച്ചുകിട്ടാൻ. വൈദ്യുതിയോ ഇന്ധനമോ വേണ്ടാത്ത യന്ത്രത്തിൽ 10 കിലോ കുരുമുളക് 15 മിനിറ്റുകൊണ്ടു മെതിച്ചെടുക്കാം. കാർപ്പെറ്റും മരത്തടിയുമുപയോഗിച്ചു ചെലവു കുറഞ്ഞ രീതിയിലാണു നിർമാണം.

ചക്കയിടാം, മുയലു ചാവാതെ
കാഞ്ഞിരപ്പള്ളിയിലെ കൂവപ്പള്ളി ടെക്നിക്കൽ ഹൈസ്കൂളിലെ കുട്ടികൾ ചക്കയിടാൻ കത്തിയും കുട്ടയും ഘടിപ്പിച്ച പ്രത്യേക തോട്ടി അവതരിപ്പിച്ചു. ജൂറിയുടെ പ്രത്യേക പരാമർശത്തിനർഹമായ കണ്ടെത്തലാണിത്.
നിലത്തുനിന്നു സുരക്ഷിതമായി ചക്കയിടാം. ചക്കയുള്ള ശിഖരത്തിൽ പ്രത്യേക തോട്ടി കൊളുത്തിയിടുകയാണ് ആദ്യ പടി. നിലത്തേക്കു വീണുകിടക്കുന്ന കയർ നിയന്ത്രിച്ചു കത്തികൊണ്ടു ചക്ക മുറിക്കാം. ചക്ക സുരക്ഷിതമായി തോട്ടിയിലുള്ള കുട്ടയിൽ വീഴുകയും ചെയ്യും. സ്കൂട്ടറിൽ യന്ത്രം മടക്കിവച്ചുകൊണ്ടുപോകാനും കഴിയും.