× ഹോം ഇ–പൂക്കളം കുട്ടിമാവേലി

ഓണം ഞങ്ങൾ പ്രവാസികൾക്കു കെങ്കേമം

ജ്യോതി വേണു


"ഓണം" മലയാളികളായ പ്രവാസികൾക്ക് ഒരു അനുഭൂതിയാണ്..ഈ മണലാരണ്യത്തിലെ ചുട്ടുപൊള്ളുന്ന വേനലിലും കുളിരുള്ള ഓർമ്മകൾ നിറയ്ക്കുന്ന അനുഭൂതി.ഓണക്കാലത്ത് ടെലിവിഷനിൽ ചാനലുകൾ മത്സരിച്ചു ഓണം പരിപാടികൾ സംപ്രേക്ഷണം ചെയ്യാറുണ്ടെങ്കിലും എനിക്ക് അവയിലൊന്നും അശേഷം താൽപര്യം തോന്നാറില്ല. കാരണം അപ്പോഴെല്ലാം എന്റെ മനസ്സ് പാടവരമ്പത്തൂടെ കുട്ടയും വട്ടിയുമായി പൂക്കൾ പറിച്ചു നടന്നിരുന്ന ഒരു പാവാടക്കാരിയുടെ ഓണക്കാല ഓർമ്മകളിൽ പാറിനടക്കുകയായിരിക്കും. അന്നവൾ ശേഖരിച്ചിരുന്ന പൂക്കൾ ഗ്രാമീണ ഭംഗിയും സുഗന്ധവും ഉള്ളവയായിരുന്നു, അവ കൊണ്ട് ഒരുക്കിയിരുന്ന പൂക്കളത്തിനു കുടുംബാംഗങ്ങളുടെ ഒത്തുചേരലിന്റെ നിറമായിരുന്നു,അന്നത്തെ ഓണസദ്യകൾ അമ്മമാരുടെ സ്നേഹത്തിന്റെ രുചിയുള്ളവയായിരുന്നു, അവളുടെ അന്നത്തെ ഓണക്കോടി കേരളത്തനിമ ഉള്ളവയായിരുന്നു. എങ്കിലും "ഓണം" അന്നും ഇന്നും നമ്മുടെ അഭിമാനമാണ്. എന്നെപ്പോലെ കുടുംബിനികളായ സ്ത്രീകൾക്ക് മരുഭൂമിയിലെ മരുപ്പച്ചയാണ് ഓരോ ഓണവും. തങ്ങളുടെ മക്കൾക്ക്‌ നാടിന്റ സംസ്കാരവും നന്മയും മാനസ്സിലാക്കി കൊടുക്കാനുള്ള അവസരം .അതിനാൽ 'ഉള്ളതു കൊണ്ടു ഓണം പോലെ'വീടുകളിൽ കുഞ്ഞു പൂക്കളവും സദ്യവട്ടങ്ങളും ഉരുക്കി ഓരോ വീട്ടമ്മമാരും ഇവിടെ ഓണം കൊണ്ടാടുന്നു.

മലയാളികളുടെ സ്വകാര്യ അഹങ്കാരമായ ഓണം നാട്ടിലുള്ളവരെക്കാളും ഗംഭീരമായി ആഘോഷിക്കുന്നവരാണ് ഞങ്ങൾ പ്രവാസികൾ. ചിങ്ങമാസത്തിലെ അത്തം തൊട്ടു തിരുവോണം വരെ പൂക്കളം ഇട്ടും തിരുവോണനാളിൽ കുടുംബാംഗങ്ങൾ തറവാട്ടിൽ ഒത്തുചേർന്നും ഓണസദ്യ ഒരുക്കിയും കേരളക്കരയാകെ ഓണം കൊണ്ടാടുമ്പോൾ പ്രവാസികൾക്കു ഇത് നാല്-അഞ്ചു മാസത്തോളം നീണ്ടു നിൽക്കുന്ന ആഘോഷമാണ്. വിവിധ മലയാളി സൗഹൃദ കൂട്ടായ്മകൾ പൊതു അവധി ദിവസങ്ങളിൽ മാത്രം നടത്തുന്ന ഒരു ആഘോഷം. നാട്ടിലെ ഓണത്തിന്റെ അതേ പ്രതീതി പരമാവധി പ്രവാസ ലോകത്തു കൊണ്ടുവരാൻ ഞങ്ങൾ ശ്രമിക്കുന്ന ഒത്തുചേരലുകൾ ആണിവ. പുതിയ സൗഹൃദങ്ങൾ കണ്ടെത്താനും ഓരോ വ്യക്തികൾക്കും ഇതുവഴി സാധിക്കുന്നു.

'കാണം വിറ്റും ഓണം ഉണ്ണണം'എന്ന പഴംചൊല്ല് അന്വർഥമാക്കുന്നതാണ് ഇവിടുത്തെ ഓണസദ്യകൾ. നാടൻ പച്ചക്കറികൾ സുലഭമായതിനാൽ അവിയൽ, സാമ്പാർ, കാളൻ, ഓലൻ, കൂട്ടുകറി, ഉപ്പേരി,പായസം തുടങ്ങിയ നൂറു കൂട്ടം വിഭവങ്ങൾ ഓണസദ്യകളിൽ സാധാരണമാണ്. വാഴയില കിട്ടാറുണ്ടെങ്കിലും ചില സമയങ്ങളിൽ പ്ലാസ്റ്റിക് വാഴയിലയിൽ സദ്യ വിളമ്പേണ്ടി വരാറുണ്ട്. ഓരോ സ്ത്രീകളും ഓരോ വിഭവങ്ങൾ ഉണ്ടാക്കി കൊണ്ടുവന്നു നടത്തുന്ന സദ്യകളും കുടുംബ സംഗമങ്ങളിൽ വിരളമല്ല. മറ്റു ദേശക്കാർക്ക് കേരളത്തിന്റെ തനത് രുചി അറിയാൻ തിരുവോണ നാളിൽ മലയാളി ഹോട്ടലുകളിൽ വരെ ഓണസദ്യ ലഭ്യമാണിവിടെ.

വിളവെടുപ്പിന്റെയും വ്യാപാരത്തിന്റെയും സമയം തന്നെയാണ് ഇങ്ങു അറബിനാട്ടിലും ഓണക്കാലം.പൂക്കളുടെയും പച്ചക്കറികളുടെയും വസ്ത്രങ്ങളുടേയും കച്ചവടം കേമമായി നടക്കുന്ന സമയം. പരമ്പരാഗത രീതിയിൽ അല്ലെങ്കിൽ പോലും ഇവിടുത്തെ മലയാളികളും ഓണക്കോടിയൊക്കെ ഉടുത്തു പൂക്കളം ഒരുക്കാറുണ്ട്. പൂക്കളുടെ ഉത്സവമായ ഓണത്തിന് പ്രവാസി കൂട്ടായ്മകൾ പൂക്കളമത്സരങ്ങൾ നടത്തുന്നതുകൊണ്ട് പ്രവാസികൾ ആവേശപൂർവ്വം മനോഹരമായ പൂക്കളങ്ങൾ ഒരുക്കുന്നു.

നാട്ടിലെ പോലെത്തന്നെ പ്രവാസികൾക്കും ഓണാഘോഷ പരിപാടികൾ കേമം ആണ്. കുട്ടികൾക്കും മുതിർന്നവർക്കും അനവധി കലാപരിപാടികൾ ഇവിടെ സംഘടിപ്പിക്കാറുണ്ട്. പുലി വേഷം കെട്ടിയവരും ഓലക്കുട പിടിച്ച മഹാബലിയും ഇത്തരം ആഘോഷങ്ങളിലെ പതിവു കാഴ്ചയാണ്.ഈ മലയാളി കൂട്ടായ്മകൾക്ക് നാട്ടിൽ നടത്താറുള്ള എല്ലാ മത്സരങ്ങളും നടത്താൻ കഴിയാറില്ലെങ്കിലും തിരുവാതിരയും ഓണപ്പാട്ടുകളും വടം വലിയും തീർച്ചയായും ഉൾപ്പെടുത്താറുണ്ട്.

നന്മയുടെയും സ്നേഹത്തിന്റെയും സമാധാനത്തിന്റെയും സമത്വത്തിന്റെയും അടിസ്ഥാന സന്ദേശമാണ് ഓണം. ഈ ആഘോഷങ്ങളിലൂടെ ഓരോ പ്രവാസി മലയാളിയ്ക്കും പല ദേശക്കാർക്കിടയിൽ ഈയൊരു സന്ദേശം പരത്താൻ സാധിക്കുന്നുണ്ട്. നാടിന്റെ പച്ചപ്പും കേരളത്തനിമയും ഇഷ്ടപ്പെടുന്ന എന്നെപ്പോലെയുള്ള ഓരോ പ്രവാസിയുടെ മക്കളോടും 'നിങ്ങളുടെ പ്രിയപ്പെട്ട ആഘോഷ'ത്തെക്കുറിച്ചു പഠിച്ചു വന്നു പറയാൻ വിദ്യാലയങ്ങളിൽ നിന്ന് പറഞ്ഞു വിടുമ്പോൾ രണ്ടാമതൊന്ന് ആലോചിക്കാതെ ആവേശപൂർവ്വം പഠിപ്പിച്ചു വിടാറുണ്ട് 'ഓണ''ത്തെപ്പറ്റി.ഇവിടെ വളരുന്ന കുഞ്ഞുങ്ങൾക്ക് ബോധപൂർവ്വം നമ്മൾ സൃഷ്ടിക്കേണ്ട ഒരു അനുഭവമാണ് 'ഓണം'.

നഗരവൽക്കരിക്കപ്പെട്ടുകൊണ്ടിരിക്കുന്ന നമ്മുടെ ഗ്രാമങ്ങൾക്ക് ഇപ്പൊൾ ആ ഹരിതഭംഗിയില്ല. ഞാൻ പൂക്കൾ പറിച്ചു നടന്നിരുന്ന ആ പാടവും ഇന്ന് എന്റെ മനസ്സിലെ ഓർമ്മ മാത്രം. കൂട്ടുകുടുംബങ്ങൾ അണുകുടുംബങ്ങളായി മാറിക്കൊണ്ടിരിക്കുന്ന നമ്മുടെ നാട്ടിൽ ഇന്ന് ഓണത്തിന് പഴമയുടെ സൗന്ദര്യവും ഇല്ല.

© Copyright 2017 Manoramaonline. All rights reserved....