Scroll Down

കൊറോണവൈറസ് കേരളത്തിലെത്തി 171–ാം ദിവസം, ഓഗസ്റ്റ് ഏഴിനാണ്, സംസ്ഥാനത്തെ കോവിഡ്19 മരണങ്ങൾ ഔദ്യോഗികമായി 100 കടന്നത്. പക്ഷേ കേരളത്തിലെ ആകെ കോവിഡ് ബാധിതർ 30,000 കടന്ന സാഹചര്യത്തിൽ 100 എന്നത് പലർക്കും വെറുമൊരു ‘നമ്പർ’ മാത്രമാണ്. അവർ പറയുന്നത് കേരളത്തിലെ മരണനിരക്ക് വെറും 0.32% മാത്രമാണെന്നും! പക്ഷേ കൊറോണയോട് പോരാടി മരിച്ചുവീണ ഒട്ടേറെ പേരുടെ മാതാപിതാക്കളോടും ജീവിതപങ്കാളികളോടും മക്കളോടും സഹോദരങ്ങളോടും പേരക്കുട്ടികളോടുമെല്ലാം നാം ഇതേ ശതമാനക്കണക്ക് ആവർത്തിക്കുമോ? കേരളത്തിലെ ആദ്യ കോവിഡ് മരണം പോലെ ചിലതു മാത്രം ചർച്ചയാകും. പക്ഷേ മരണം ഒരു ദൈനംദിന പ്രക്രിയയാകുമ്പോള്‍ വെറും കണക്കുകളിലേക്കു മാത്രം ആ ജീവിതങ്ങൾ ചുരുങ്ങുന്നു. അതിനി‌ടെ തെറ്റിദ്ധാരണ പരത്തുന്ന ചിലർ, കോവിഡ് ബാധിച്ചു മരിച്ചവരുടെ മൃതദേഹങ്ങളെ അപമാനിക്കുംവിധം തെരുവിൽ സമരം നടത്തുന്നു, അന്ത്യകർമ ചടങ്ങുകൾ വിലക്കുന്നു...
കേരളത്തിലെ നൂറാം കോവിഡ് മരണം ഒരു വലിയ ഓർമപ്പെടുത്തൽ കൂടിയാണ്: നാമൊരു യുദ്ധത്തിലാണ്. ചരിത്രത്തിലാദ്യമായി ലോകം മുഴുവൻ, അദൃശ്യനായ ഒരൊറ്റ ശത്രുവിനെതിരെ പോരാടുകയാണ്. ആ ഓർമപ്പെടുത്തലിനൊപ്പം, കേരളത്തിൽ കോവിഡ് ബാധിച്ചു മരിച്ചവർക്കുള്ള ബാഷ്‌പാഞ്ജലി കൂടിയാണിത്...

കേരളം ഔദ്യോഗിക പട്ടികയിൽനിന്ന് ഒഴിവാക്കിയ 34 കോവിഡ് മരണം; കാരണം?

മെഹ്‌റൂഫ് (67)

മാഹി സ്വദേശി, മരിച്ചത് ഏപ്രിൽ 11ന് കണ്ണൂർ, പരിയാരം മെഡിക്കൽ കോളജിൽ.

കാരണം: ‌കേന്ദ്ര ഭരണ പ്രദേശമായ പുതുച്ചേരിയിൽനിന്നു വന്നതിനാലാണ് കേരളം ഒഴിവാക്കിയത്. എന്നാൽ ഏതു സംസ്ഥാനത്തുനിന്നു വന്നവരാണെങ്കിലും മരിച്ചത് എവിടെയാണോ അവിടത്തെ കണക്കിൽ ഉള്‍പ്പെടുത്താനാണ് കേന്ദ്ര നിർദേശം

ബി.എ.അബ്‌ദുൽ റഹ്‌മാൻ

കാസർകോട് മൊഗ്രാൽപുത്തൂർ സ്വദേശി 2020 ജൂലൈ ഏഴിനു മരിച്ചു.

കാരണം: കർണാടകയിലെ ഹൂബ്ലിയിൽ താമസിക്കുന്ന അബ്‌ദുൽ റഹ്‌മാൻ കാസർകോട് ഗവ. ആശുപത്രിയിലേക്കുള്ള യാത്രയ്ക്കിടെയാണു മരിച്ചത്. അതിനാലും അദ്ദേഹം ഹൂബ്ലിയിൽ താമസിക്കുന്ന ആളായതിനാലും കേരളത്തിന്റെ പട്ടികയിൽ ഉൾപ്പെടുത്തിയില്ല.

ജൂലൈ 12നു മുങ്ങി മരിച്ച കൊല്ലം സ്വദേശിയെ അക്കാരണത്താൽ കോവിഡ് മരണത്തില്‍നിന്ന് ഒഴിവാക്കി. ജൂലൈ 21ന് കോട്ടയത്തു മരിച്ച തിരുവനന്തപുരം സ്വദേശിക്ക് കോവിഡ് ആയിരുന്നെങ്കിലും മരണകാരണം അതല്ലെന്ന് ആലപ്പുഴയിലെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി ലബോറട്ടറി (എൻഐവി) വ്യക്തമാക്കിയതിനെത്തുടർന്ന് ഒഴിവാക്കി. തിരുവനന്തപുരത്ത് ചികിത്സയിലിരിക്കെ ജൂലൈ 21നു മരിച്ച തമിഴ്‌നാട് സ്വദേശിയുടെ മരണം കേരളത്തിന്റെ പട്ടികയിൽ ഉൾപ്പെടുത്തിയില്ല.

തിരുവനന്തപുരത്ത് ചികിത്സയിലിരിക്കെ ജൂലൈ 19ന് മരിച്ച തമിഴ്‌നാട് സ്വദേശിയുടെ കോവിഡ് പരിശോധനാഫലം പോസിറ്റിവാണെന്ന് ജൂലൈ 23ന് റിപ്പോർട്ട് വന്നു. ഇതുപക്ഷേ കേരളത്തിന്റെ കോവിഡ് പട്ടികയിൽ ചേർത്തിട്ടില്ല.

കാൻസർ ബാധിച്ച് ജൂലൈ 24ന് മരിച്ച കോഴിക്കോട് സ്വദേശി‌യെ അക്കാരണത്താൽ കോവിഡ് പട്ടികയിൽനിന്ന് ഒഴിവാക്കി.

കാൻസർ ബാധിച്ച് ജൂലൈ 27ന് മരിച്ച പത്തനംതി‌ട്ട സ്വദേശി‌യെ അക്കാരണത്താൽ കോവിഡ് പട്ടികയിൽനിന്ന് ഒഴിവാക്കി.

ജൂലൈ 24ന് മരിച്ച ഒരാൾക്ക് കോവിഡുണ്ടായിരുന്നിട്ടും മരണകാരണം അതല്ലാത്തതിനാല്‍ ഒഴിവാക്കി.

ജൂലൈ 29നു മരിച്ച 3 പേരുടെ സാംപിളുകൾ ആലപ്പുഴ എൻഐവി ലാബിൽ പരിശോധിക്കുകയാണ്. ഫലം വന്നിട്ടില്ല.

ജൂലൈ 30ന് ആലപ്പുഴയിൽ മരിച്ച രണ്ടു പേർക്കും തിരുവനന്തപുരം, എറണാകുളം സ്വദേശികൾക്കും കോവിഡാണെന്നു സ്ഥിരീകരിച്ചിരുന്നു. എന്നാൽ മരണകാരണം അതല്ലാത്തതിനാല്‍ ഒഴിവാക്കി.‌

ജൂലൈ 31ന് എറണാകുളത്തു മരിച്ച രണ്ടു പേർക്കും മലപ്പുറം, കാസർകോട് സ്വദേശികൾക്കും കോവിഡാണെന്നു സ്ഥിരീകരിച്ചിരുന്നു. എന്നാൽ മരണകാരണം അതല്ലാത്തതിനാല്‍ ഒഴിവാക്കി.‌

ഓഗസ്റ്റ് 1ന് കാസർകോട്ടും മലപ്പുറത്തും ഓരോരുത്തർ മരിച്ചെങ്കിലും ഇവരുടെ മരണകാരണം കോവിഡ് അല്ലാത്തതിനാല്‍ ഒഴിവാക്കി.‌

ഓഗസ്റ്റ് 3ന് എറണാകുളത്ത് രണ്ടും പാലക്കാട്ട് ഒരാളും മരിച്ചെങ്കിലും ഇവരുടെ മരണകാരണം കോവിഡ് അല്ലാത്തതിനാല്‍ ഒഴിവാക്കി.‌

ഓഗസ്റ്റ് നാലിന് തിരുവനന്തപുരം, ഇടുക്കി, കണ്ണൂർ എന്നിവി‌ടങ്ങളിൽ മരിച്ച ഓരോരുത്തർക്ക് കോവിഡ് ഉണ്ടായിരുന്നെങ്കിലും മരണകാരണം അതല്ലാത്തതിനാല്‍ ഒഴിവാക്കി.‌

ഓഗസ്റ്റ് അഞ്ചിന് തിരുവനന്തപുരത്തു മരിച്ച രണ്ടു പേർക്ക് കോവിഡ് ഉണ്ടായിരുന്നെങ്കിലും മരണകാരണം അതല്ലാത്തതിനാല്‍ ഒഴിവാക്കി.‌

ഓഗസ്റ്റ് ആറിന് തിരുവനന്തപുരത്തു മരിച്ച നാലു പേർക്ക് കോവിഡ് ഉണ്ടായിരുന്നെങ്കിലും മരണകാരണം അതല്ലാത്തതിനാല്‍ പട്ടികയിൽനിന്ന് ഒഴിവാക്കി.‌