Bhoomi Malayalam, Malayalam Language, മലയാളഭാഷ, ഭൂമി മലയാളം, Malayalam Mission

ലോകമലയാളദിനാചരണം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

Bhoomi Malayalam, Malayalam Language, മലയാളഭാഷ, ഭൂമി മലയാളം, Malayalam Mission

മലയാളികളുടെ ഐക്യം ഏറെ ആവശ്യമുള്ള ഈ കാലഘട്ടത്തില്‍ ഭാഷാടിസ്ഥാനത്തില്‍ കേരളീയരെ ഒരു വേദിയില്‍ സംഘടിപ്പിക്കുന്ന മലയാളം മിഷന്‍റെ ഭൂമിമലയാളം പോലെയുള്ള പദ്ധതികള്‍ക്ക് നവകേരളനിര്‍മിതിയില്‍ വലിയ പങ്കുവഹിക്കാനുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. പ്രളയാനന്തര കേരളം സാക്ഷ്യം വഹിച്ചത് മനസുകളുടെ അപൂര്‍വമായ ഒരുമയുടെ കാഴ്ചയ്ക്കാണ്. മലയാളി എന്ന ഭാഷാസമൂഹത്തിന്‍റെ ഐക്യവും സാധ്യതകളും നാടിന്‍റെ സര്‍വോന്മുഖമായ വികാസത്തിനുവേണ്ടി ഉപയോഗിക്കേണ്ടതുണ്ട്. ലോകത്തിന്‍റെ കൂടുതല്‍ ഭാഗങ്ങളിലേക്ക് ഭാഷാ സാംസ്കാരിക പഠന പ്രവര്‍ത്തന കേന്ദ്രങ്ങള്‍ വ്യാപിപ്പിക്കാനുള്ള ഒരു ശൃംഖലയെ നമുക്ക് ശക്തിപ്പെടുത്തേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

സാംസ്കാരികവകുപ്പിനുകീഴില്‍ പ്രവര്‍ത്തിക്കുന്ന മലയാളം മിഷന്‍ സംഘടിപ്പിക്കുന്ന ഭാഷാപ്രചരണ പരിപാടിയായ ഭൂമിമലയാളം ക്യാംപെയ്നും കേരളപ്പിറവിയോടനുബന്ധിച്ച് നടക്കുന്ന ലോകമലയാളദിനാചരണവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മലയാളം മിഷന്‍ ചെയര്‍മാന്‍ കൂടിയായ മുഖ്യമന്ത്രി.    

ലോകത്ത് എവിടെയായാലും നമ്മുടെ അടിസ്ഥാനപരമായ മേല്‍വിലാസം മലയാളി എന്നതാണ്. അതുകൊണ്ടുതന്നെ ഭാഷയ്ക്കും ഭാഷാബോധത്തിനും വലിയ പ്രാധാന്യമുണ്ട്. സ്വന്തമായ ഭാഷയും സംസ്കാരവും ഇല്ലാത്തവരെ രണ്ടാംതരം പൗരരായാണ് പരിഷ്കൃതലോകം കണക്കാക്കുന്നത്. നമുക്കാകട്ടെ, ലോകത്തിന്‍റെ മുന്നില്‍ അഭിമാനത്തോടെ നില്‍ക്കാന്‍ കരുത്തുപകരുന്ന അതിസമ്പന്നമായ ഒരു ഭാഷയും സംസ്കാരവുമാണുള്ളത്. എന്തിന്‍റെ പേരിലായാലും അതിനെ കൈവെടിഞ്ഞാല്‍ വേരുകളറ്റ ഒരു സമൂഹമായി നമ്മള്‍ മാറുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

മുഖ്യമന്ത്രിയുടെ കോണ്‍ഫറന്‍സ് ഹാളില്‍ ഉച്ചയ്ക്ക് 12ന് നടന്ന ചടങ്ങില്‍ സാംസ്കാരികകാര്യ മന്ത്രി എ. കെ. ബാലന്‍ അധ്യക്ഷത വഹിച്ചു.  മലയാളിയുടെ കൂട്ടായ്മ കാല-ദേശ അന്തരമില്ലാതെ സുസ്ഥിരമാക്കാന്‍ ഭൂമിമലയാളം ക്യാംപെയ്ന്‍ വഴി ഉദ്ദേശിക്കുന്നതായി എ. കെ. ബാലന്‍ പറഞ്ഞു. എവിടെയെല്ലാം മലയാളി, അവിടെയെല്ലാം മലയാളം എന്ന മലയാളം മിഷന്‍റെ സന്ദേശത്തിന്‍റെ അടിസ്ഥാനത്തിലാണ് ഈ ക്യാംപെയ്ന്‍ വിഭാവനം ചെയ്തിരിക്കുന്നത്. ഭൂമിമലയാളം ക്യാംപെയ്നിലൂടെ മലയാളികളുടെ സാന്നിധ്യമുള്ള കൂടുതല്‍ ദേശങ്ങളിലേക്ക് ഭാഷാപഠന-പ്രചാരണ പ്രവര്‍ത്തനങ്ങള്‍ എത്തിക്കാന്‍ മലയാളം മിഷന്‍ തയാറെടുക്കുകയാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

നമ്മുടെ ഭാഷയേയും പ്രകൃതിയേയും സംരക്ഷിക്കുന്നതിനുള്ള അവബോധം പ്രവാസി മലയാളികളുടെ പുതിയ തലമുറയിലേക്ക് പകര്‍ന്നുകൊടുക്കേണ്ട ചുമതല മലയാളം മിഷന്‍ പോലെയുള്ള സര്‍ക്കാര്‍ സംരംഭങ്ങള്‍ക്കൊപ്പം, പ്രവാസികളായ മലയാളി രക്ഷിതാക്കള്‍ക്കുകൂടിയാണെന്ന് കവയിത്രിയും മലയാളം മിഷന്‍ ഭരണസമിതി അംഗവുമായ സുഗതകുമാരി പറഞ്ഞു. മലയാളം മിഷന്‍റെ ഭൂമിമലയാളം പ്രതിജ്ഞ തയാറാക്കിയ പ്രവാസി മലയാളി കൂടിയായ കവി കെ.സച്ചിദാനന്ദനെ മുഖ്യമന്ത്രി ചടങ്ങില്‍ ആദരിച്ചു. കവിയും മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവുമായ പ്രഭാ വര്‍മ്മയുടെ കാല്‍ച്ചിലമ്പ് എന്ന പുസ്തകം മുഖ്യമന്ത്രി കവയിത്രി സുഗതകുമാരിക്ക് നല്‍കി പ്രകാശിപ്പിച്ചു.

ഭൂപടത്തിന്‍റെ നാനാകോണിലും പടര്‍ന്നുകിടക്കുന്ന മലയാളി എന്ന ഭാഷാസമൂഹത്തെ കണ്ണിചേര്‍ത്ത് ഭാഷയുടെ വേദിയില്‍ അണിനിരത്തുന്ന സംരംഭമാണ് ഭൂമിമലയാളമെന്ന് മലയാളം മിഷന്‍ ഡയറക്ടര്‍ പ്രൊഫ. സുജ സൂസന്‍ ജോര്‍ജ്ജ് പറഞ്ഞു. ലോകരാഷ്ട്രങ്ങളില്‍ നിന്ന് ഒട്ടാകെ മലയാളികള്‍ പങ്കെടുക്കുന്ന ലോകമലയാളദിനാചരണം, വിവിധ ഭാഷാപ്രചാരണ പ്രവര്‍ത്തനങ്ങള്‍, സാംസ്കാരിക പരിപാടികള്‍ എന്നിവ ഈ പദ്ധതിയുടെ ഭാഗമായി നടക്കുമെന്നും ഡയറക്ടര്‍ സ്വാഗതം ആശംസിച്ചുകൊണ്ട് പറഞ്ഞു.  

സാംസ്കാരിക വകുപ്പ് സെക്രട്ടറി റാണി ജോര്‍ജ്ജ്, പ്രവാസി ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ പി. ടി. കുഞ്ഞുമുഹമ്മദ്,  മലയാളം മിഷന്‍ ഭരണസമിതി അംഗങ്ങളായ കെ. പി. രാമനുണ്ണി, എസ്. ശാരദക്കുട്ടി, വൈശാഖന്‍ (പ്രസിഡന്‍റ്, കേരള സാഹിത്യ അക്കാദമി), ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍, പി. എസ്. ശ്രീകല (ഡയറ്കടര്‍,സാക്ഷരതാ മിഷന്‍ അതോറിട്ടി), പ്രമോദ് പയ്യന്നൂര്‍, (സെക്രട്ടറി, ഭാരത് ഭവന്‍), ഗോകുലേന്ദ്രന്‍ (സെക്രട്ടറി, ബുക്ക്മാര്‍ക്ക്), പി. കെ. രാജ്മോഹന്‍ (സെക്രട്ടറി ലൈബ്രറി കൗണ്‍സില്‍), വി. എന്‍. മുരളി (പുരോഗമന കലാസാഹിത്യസംഘം), മഹേഷ് പഞ്ജു (സെക്രട്ടറി, ചലച്ചിത്ര അക്കാദമി), വിധു വിന്‍സന്‍റ് (സംവിധായിക), മനോജ് പുതിയവിള (പി ആര്‍ ഡി), മലയാളം മിഷന്‍ രജിസ്ട്രാര്‍ എം. സേതുമാധവന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ആറ് ഭൂഖണ്ഡങ്ങളിലായി അന്‍പതോളം രാജ്യങ്ങളില്‍ നവംബര്‍ ആദ്യവാരം ലോകമലയാളദിനാചരണം നടക്കും. ഇതുകൂടാതെ, വരും ദിവസങ്ങളിലും കൂടുതല്‍ രാജ്യങ്ങളില്‍നിന്നുള്ള മലയാളി സംഘടനകളുടെ പങ്കാളിത്തം ഭൂമിമലയാളം പദ്ധതിയിലുണ്ടാകും. നിലവില്‍ മലയാളം മിഷന്‍ പ്രവര്‍ത്തിക്കുന്ന വിദേശരാജ്യങ്ങള്‍ കൂടാതെ, മിഷന്‍റെ പ്രവര്‍ത്തനങ്ങള്‍ അനവധി രാജ്യങ്ങളില്‍ പുതിയതായി ആരംഭിക്കാനുള്ള സാധ്യതകളും ഇതിനകം തുറന്നുകഴിഞ്ഞു.

© Copyright 2018 Manoramaonline. All rights reserved.