Back to Manoramaonline
Read in English
Scroll Down

2012 ഡിസംബർ 16, രാത്രി 9.00

ഡൽഹി വസന്ത് വിഹാർ

താമസ സ്ഥലത്തേക്കു മടങ്ങാൻ ബസ് കാത്തിരിക്കുകയായിരുന്നു ആ ഫിസിയോതെറപ്പി വിദ്യാർഥിനി. പതിവു സർവീസ് നടത്തുന്ന ബസാണെന്നു കരുതി അവളും സുഹൃത്തും കയറിയത് ‘നരകവാഹന’ത്തിൽ. ബസിലുണ്ടായിരുന്ന ആറു പേർ അവളെ പിച്ചിച്ചീന്തി. 40 മിനിറ്റ് നീണ്ട പൈശാചികതയ്ക്കൊടുവിൽ ജീവച്ഛവമായ പെൺകുട്ടിയെയും സുഹൃത്തിനെയും മഹിപാൽപൂരിലെ ഫ്ലൈ ഓവറിനു സമീപം ബസിൽ നിന്നു പുറത്തേക്കെറിഞ്ഞു.

ഡിസംബർ 17

സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച പൊലീസ് പ്രതികളിൽ നാലുപേരെ തിരിച്ചറിഞ്ഞു. ക്രൂരമായ പീഡനത്തിൽ പെൺകുട്ടിയുടെ വൻകുടൽ, ഗർഭപാത്രം എന്നിവയ്‌ക്കു ഗുരുതര പരുക്കെന്നു ഡോക്‌ടർമാർ.

പ്രതിഷേധത്തീയിൽ രാജ്യം

ശരീരം കീറി നുറുങ്ങി, ആന്തരാവയവങ്ങൾക്കും ഗുരുതര പരുക്കേറ്റ പെൺകുട്ടി സഫ്ദർജങ് ആശുപത്രിയിൽ ജീവനുവേണ്ടി മല്ലിടുമ്പോൾ പുറത്ത് രാജ്യം അന്നുവരെ കാണാത്ത പ്രതിഷേധം അണപൊട്ടി. ‘നിർഭയ’ എന്നു പേരുവിളിച്ച് അവളുടെ ജീവനു വേണ്ടിയുള്ള പ്രാർഥനകളുമായി ജനം തെരുവിലിറങ്ങി, പ്രതിഷേധജ്വാലയുയർത്തിയ ഇന്ത്യൻ യുവത്വം അധികാരകേന്ദ്രങ്ങളെ പ്രകമ്പനം കൊള്ളിച്ചു. വിഷയം പാർലമെന്റിലെത്തി. അതിനിടെ പ്രതികളെല്ലാം അറസ്‌റ്റിലായി. ഡിസംബർ 27ന് നിർഭയയെ വിദഗ്ധ ചികിൽസയ്ക്കായി സിംഗപ്പൂരിലേക്കു കൊണ്ടുപോയി. കൂട്ട മാനഭംഗക്കേസിനെക്കുറിച്ച് അന്വേഷിക്കാൻ ഉഷ മെഹ്‌റ കമ്മിഷൻ.

ഡിസംബർ 29, പുലർച്ചെ 2.15

രാജ്യം തലകുനിച്ച് ആ വാർത്ത കേട്ടു – സിംഗപ്പൂരിലെ മൗണ്ട് എലിസബത്ത് ആശുപത്രിയിൽ നിർഭയ മരിച്ചു.

പിശാചിന്റെ രൂപം പൂണ്ട ആറു പേർ

ബസ് ഡ്രൈവർ രാം സിങ്, സഹോദരൻ മുകേഷ്, വിനയ് ശർമ, പവൻ ഗുപ്ത എന്നിവർ ഡിസംബർ 18നും സുഹൃത്ത് അക്ഷയ് ഠാക്കൂറും 18 വയസ്സ് തികഞ്ഞിട്ടില്ലാത്ത മറ്റൊരു പ്രതിയും സംഭവം നടന്ന് 4 ദിവസത്തിനകവും അറസ്റ്റിലായി‌.

  • ram-singh delhi

    രാം സിങ് (34) – ഭ്രാന്തനെന്ന് വിളിപ്പേര്

    സംഘ നേതാവ്. സൗത്ത് ഡൽഹി ആർകെപുരം സെക്‌ടർ മൂന്ന് രവി ദാസ് ക്യാംപിൽ താമസം. ക്രിമിനൽ കേസുകളിൽ പ്രതി, സ്വഭാവ വൈകല്യങ്ങൾ കാരണം ‘ഭ്രാന്തൻ’ എന്നാണു സുഹൃത്തുക്കൾക്കിടയിലെ വിളിപ്പേര്. ഭാര്യയുടെ മരണത്തെ തുടർന്നു രാംസിങ്ങിലെ ക്രൂരത വർധിച്ചെന്നു സുഹൃത്തുക്കൾ.

  • mukesh singh delhi

    മുകേഷ് സിങ് (33)

    രാം സിങ്ങിന്റെ സഹോദരൻ. കുടുംബാംഗങ്ങളിൽ ബന്ധമുള്ളതു രാം സിങ്ങിനോടു മാത്രം. രാം സിങ് അവധിയെടുക്കുന്ന ദിവസങ്ങളിൽ ബസ് ഡ്രൈവർ. പെൺകുട്ടിയെയും സുഹൃത്തിനെയും പീഡിപ്പിച്ച സമയത്തു ബസ് ഓടിച്ചിരുന്നതു മുകേഷാണെന്നു പൊലീസ്. തെളിവു നശിപ്പിച്ചതിലും മുഖ്യപങ്ക്. സംഭവത്തിനു ശേഷം ഒളിച്ചോടിയ ഇയാൾ പിടിയിലായതു രാജസ്‌ഥാനിൽ നിന്ന്.

  • pavan gupta delhi

    പവൻ ഗുപ്‌ത (26) കാലു

    മാതാപിതാക്കൾ പഴം വിൽപനക്കാർ. അവർക്കൊപ്പം ആർകെപുരം സെക്‌ടർ മൂന്നിലാണു താമസം. സെക്‌ടർ ഒന്നിൽ സ്വന്തമായി ജ്യൂസ് കട നടത്തുകയായിരുന്നു. നേരത്തേ രാം സിങ്ങിനൊപ്പം ബസിൽ ക്ലീനറായി ജോലിചെയ്‌തിരുന്നു. ഒൻപതാം ക്ലാസിൽ പഠനം നിർത്തി.

  • vinay sharma delhi

    വിനയ് ശർമ (27)

    പ്രതികളിലെ ഏക വിദ്യാസമ്പന്നൻ. സിരിഫോർട്ടിലെ ജിംനേഷ്യത്തിൽ ഇൻസ്‌ട്രക്‌ടറായി ജോലിചെയ്യുന്നതിനൊപ്പം ഇഗ്നോയിൽ നിന്ന് ഓപ്പൺ സ്‌കീമിൽ ബികോം പഠിക്കുകയായിരുന്നു. രവിദാസ് ക്യാംപിൽ കുടുംബത്തോടൊപ്പമായിരുന്നു താമസം. പിതാവ് ഹരി റാമിന് ഇന്ദിരാഗാന്ധി വിമാനത്താവളത്തിൽ ക്ലീനിങ് വിഭാഗത്തിൽ ജോലി.

  • Akshay thakur delhi

    അക്ഷയ് ഠാക്കൂർ (35)

    ബിഹാർ ഔറംഗാബാദ് സ്വദേശി. രാം സിങ്ങിന്റെ ബസിൽ ക്ലീനർ കം കണ്ടക്‌ടർ. സംഭവത്തിനു ശേഷം മുങ്ങിയ അക്ഷയ് ജന്മനാടായ ഔറംഗാബാദിൽ നിന്നാണു പിടിയിലായത്. വിവാഹിതനും രണ്ടു കുട്ടികളുടെ പിതാവും. തന്റെ ഭർത്താവ് കുറ്റക്കാരനെന്നു തെളിഞ്ഞാൽ വെടിവച്ചു കൊല്ലണമെന്നു ഭാര്യ പുനിത ദേവി പ്രതികരിച്ചിരുന്നു.

  • Akshay thakur delhi

    പ്രായപൂർത്തിയാകാത്തയാൾ

    ഉത്തർപ്രദേശിലെ ബദൗനിലെ ഉൾനാടൻ ഗ്രാമത്തിൽ ജനനം. കുടുംബത്തിലെ സാമ്പത്തിക പ്രയാസം കാരണം 11-ാം വയസ്സിൽ വീടുവിട്ടു ഡൽഹിയിലെത്തി. പിന്നീടു വീട്ടുകാരുമായി ബന്ധമില്ല. ആനന്ദ് വിഹാർ സംസ്‌ഥാനാന്തര ബസ് ടെർമിനലിൽ (ഐഎസ്‌ബിടി) ബസിലേക്ക് ആളെ വിളിച്ചുകയറ്റലായിരുന്നു ജോലി. പിന്നീട്, രാം സിങ്ങിന്റെ ബസിൽ ക്ലീനർ. മുനീർക്കയിൽ വച്ചു പെൺകുട്ടിയെയും സുഹൃത്തിനെയും ബസിലേക്കു വിളിച്ചുകയറ്റിയത് ഇയാൾ. കുറ്റകൃത്യം ചെയ്യുമ്പോൾ പ്രായം 17 വയസ്സും ആറുമാസവും.

2013
  • ജനുവരി 17
    അതിവേഗ കോടതി നടപടികൾക്കു തുടക്കം. പ്രായപൂർത്തിയാകാത്ത പ്രതിയുടെ കേസ് ജുവനൈൽ കോടതിയിലേക്ക് മാറ്റി.
  • മാർച്ച് 11
    ജുഡീഷ്യൽ കസ്‌റ്റഡിയിലിരിക്കെ മുഖ്യപ്രതി രാം സിങ് തിഹാർ ജയിലിൽ ജീവനൊടുക്കി.
  • ഓഗസ്റ്റ് 31
    കൂട്ടമാനഭംഗം നടത്തിയ 6 പേരിൽ ഏറ്റവും ക്രൂരമായി പെരുമാറിയെന്ന് പൊലീസ് പറയുന്ന പ്രായപൂർത്തിയാകാത്തയാൾ കുറ്റക്കാരനാണെന്ന് ജൂവനൈൽ ജസ്റ്റിസ് ബോർഡ് 2013 ഓഗസ്റ്റ് 31ന് വിധിച്ചു. പ്രത്യേക തിരുത്തൽ കേന്ദ്രത്തിൽ ശിക്ഷ പൂർത്തിയാക്കിയ ഇയാളെ 2015 ഡിസംബറിൽ ഒരു എൻജിഒയുടെ കീഴിലുള്ള പുനരധിവാസ കേന്ദ്രത്തിലേക്കു മാറ്റി. ഇപ്പോൾ ഇയാൾ എവിടെയെന്നത് തികച്ചും രഹസ്യം. ഹീനകൃത്യം ചെയ്ത വ്യക്തി പ്രായത്തിന്റെ പേരിൽ നിയമത്തിന്റെ പിടിയിൽ നിന്നു വഴുതിമാറിയത് വിവാദമായി.
    പ്രായപൂർത്തിയാകാത്തയാൾ എന്നർഥം വരുന്ന ‘ജുവനൈൽ’ എന്ന പദത്തിന്റെ നിർവചനത്തിൽ മാറ്റങ്ങൾ വേണമെന്ന ചർച്ച ഉയർന്നു. കൊടുംകുറ്റകൃത്യങ്ങൾ പരിഗണിക്കുമ്പോൾ 18 എന്ന പ്രായപരിധി 16 ആയി കുറയ്ക്കണമെന്നും കുറ്റകൃത്യങ്ങളുടെ തീവ്രത വിലയിരുത്തി പ്രായപരിധി നിർണയിക്കണമെന്നുമായിരുന്നു ആവശ്യം. 16 മുതൽ18 വയസ്സ് വരെ പ്രായമുള്ളവർ ഹീനമായ കുറ്റം ചെയ്താൽ പ്രായപൂർത്തിയായവരെന്ന നിലയിൽ വിചാരണ ചെയ്യുന്നതിനുള്ള വ്യവസ്ഥ ഉൾപ്പെടുത്തി ഭേദഗതി ചെയ്ത ജുവനൈൽ ജസ്റ്റിസ് നിയമം 2015 ഡിസംബറിൽ പാർലമെന്റ് പാസാക്കി. ജുവനൈൽ എന്ന വാക്കിനു പകരം ചൈൽഡ് (കുട്ടി) അല്ലെങ്കിൽ ‘നിയമവിരുദ്ധപ്രവർത്തനം നടത്തിയ കുട്ടി’ എന്നു ഭേദഗതി വരുത്തി.
  • സെപ്റ്റംബർ 13
    നാലു പ്രതികളെ തൂക്കിക്കൊല്ലാൻ അതിവേഗ കോടതിയുടെ വിധി. വധശിക്ഷ 2014 മാർച്ച് 13ന് ഹൈക്കോടതി ശരിവച്ചു. 2017 മേയ് 5ന് വധശിക്ഷ സുപ്രീം കോടതിയും ശരിവച്ചു. 2019 ഡിസംബർ 18ന് പുനഃപരിശോധനാ ഹർജി സുപ്രീം കോടതി തള്ളി.

വിടാതെ വിവാദങ്ങളും

പ്രതികളെ പ്രത്യേകം തൂക്കിലേറ്റണമെന്നാവശ്യപ്പെട്ട് ആഭ്യന്തരമന്ത്രാലയം സുപ്രീംകോടതിയെ സമീപിച്ചെങ്കിലും അനുമതി ലഭിച്ചില്ല. അതിനിടെ, ശിക്ഷ വൈകുന്നതിനു പിന്നിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളാണെന്ന ആരോപണവുമായി പെൺകുട്ടിയുടെ പിതാവ് രംഗത്തെത്തിയതു വിവാദമായി. എന്നാൽ നിയമത്തിന്റെ പഴുതുപയോഗിച്ചു രക്ഷപ്പെടാൻ പ്രതികൾ ശ്രമിക്കുകയാണെന്നും പീഡനക്കേസ് പ്രതികൾക്ക് 6 മാസത്തിനുള്ളിൽ വധശിക്ഷ നടപ്പാക്കാൻ നിയമ ഭേദഗതി വേണമെന്നും കേജ്‌രിവാൾ പ്രതികരിച്ചു. ശിക്ഷ വൈകുന്നതിനു പിന്നിൽ ഡൽഹി സർക്കാരാണെന്ന ആക്ഷേപവുമായി കോൺഗ്രസും ബിജെപിയും രംഗത്തെത്തിയതോടെ വിവാദം ചൂടുപിടിച്ചു.

നിയമത്തിന്റെ പഴുതുകളിലൂടെ...

പ്രതികളെ തൂക്കിലേറ്റണമെന്നു ജനുവരി 22, ഫെബ്രുവരി 1, മാർച്ച് 3 തീയതികളിൽ പട്യാല ഹൗസ് കോടതി മരണ വാറന്റ് പുറപ്പെടുവിച്ചിരുന്നെങ്കിലും വിവിധ ഹർജികൾ പരിഗണനയിലായിരുന്നതിനാൽ റദ്ദാക്കേണ്ടിവന്നു. വധശിക്ഷയിൽനിന്നു രക്ഷപ്പെടാൻ രാജ്യാന്തര നീതിന്യായ കോടതിയെ വരെ പ്രതികൾ സമീപിച്ചെങ്കിലും രക്ഷയുണ്ടായില്ല. അഭിഭാഷകർ തെറ്റിദ്ധരിപ്പിച്ചു, കേന്ദ്ര–സംസ്ഥാന സർക്കാരുകളും അമിക്കസ് ക്യൂറിയും ഗൂഢാലോചന നടത്തി, നിർഭയ കൊല്ലപ്പെടുമ്പോൾ പ്രതി പവൻ ഗുപ്തയ്ക്ക് പ്രായപൂർത്തിയായിരുന്നില്ല, സ്വന്തം അമ്മയെ പോലും തിരിച്ചറിയാനാകാത്ത വിധം വിനയ് ശർമയ്ക്ക് സ്കിസോഫ്രീനിയ പിടിപെട്ടു തുടങ്ങി പല അടവുകളും വിവിധ കോടതികളിൽ പ്രതികൾ പയറ്റിയെങ്കിലും ഒന്നും ഫലിച്ചില്ല. തിരുത്തൽ ഹർജികളും പുനഃപരിശോധനാ ഹർജികളുമെല്ലാം സുപ്രീംകോടതിയും തള്ളി. അവസാനത്തെ പ്രതിയുടെ ദയാഹർജിയും രാഷ്ട്രപതി തള്ളിയതോടെ മാർച്ച് 5ന് അന്തിമ മരണ വാറന്റ്– വധശിക്ഷ മാർച്ച് 20ന് നടപ്പാക്കണം. ദയാഹർജി തള്ളി 14 ദിവസത്തിനു ശേഷമാകണം വധശിക്ഷയെന്ന ചട്ടപ്രകാരമായിരുന്നു ഈ തീയതി. മാർച്ച് 20നു പുലർച്ചെ വരെ രക്ഷ തേടി പ്രതികൾ കോടതിയെ സമീപിച്ചെങ്കിലും തിരിച്ചടിയായിരുന്നു ഫലം.

2020 മാർച്ച് 20 പുലർച്ചെ 5.30

7 വർഷത്തിലേറെ നീണ്ട നിയമപോരാട്ടത്തിന് അന്ത്യം. ഇന്ത്യ കണ്ട ഏറ്റവും പൈശാചിക ക്രൂരകൃത്യത്തിലെ നാലു പ്രതികളെയും തൂക്കിക്കൊന്നു.