ചൈനയ്ക്കെതിരെ 
ഇന്ത്യൻ പോർമുന ചൈനയ്ക്കെതിരെ 
ഇന്ത്യൻ പോർമുന

ആറു പതിറ്റാണ്ടിലേറെ പഴക്കമുണ്ട് ഇന്ത്യ–ചൈന അതിർത്തി തർക്കത്തിന്. അതിലെ ഏറ്റവും പുതിയ രക്തരൂഷിത അധ്യായമാണ് ഗൽവാൻ താഴ്‍വരയിൽ 2020 ജൂൺ 15ന് കണ്ടത്. ലോകത്തിലെ ഏറ്റവും വലിയ ആണവശക്തികളിൽ മുന്‍നിരയിലുള്ള ഈ അയൽരാജ്യങ്ങൾക്കിടയിൽ സംഭവിക്കുന്നതെന്താണ്? ഇനിയുമൊരു യുദ്ധം വന്നാൽ ഇന്ത്യയെ അജയ്യരാക്കുന്ന ശക്തിയെന്താണ്?

India China War 2020
India China War History

അതിർത്തി തര്‍ക്കത്തിന്റെ നാള്‍വഴി

  • 1959

    ഒക്ടോബർ 21

    വടക്കു കിഴക്ക് ലഡാക്ക് അതിർത്തിയിൽ 20 അംഗ പൊലീസ് സേനയെ ചൈനീസ് സേന ആക്രമിച്ചു. 17 ഇന്ത്യൻ പൊലീസുകാർക്കു വീരമൃത്യു

  • 1962

    ഒക്‌ടോബർ 20

    ഇന്ത്യയ്‌ക്കെതിരെ ചൈനയുടെ അപ്രതീക്ഷിത ആക്രമണം; യുദ്ധം. നവംബർ 21നു ചൈനയുടെ വെടിനിർത്തൽ പ്രഖ്യാപനം

  • 1965

    സെപ്റ്റംബർ

    സിക്കിം അതിർത്തിയിൽ ചൈനയുടെ രൂക്ഷമായ വെടിവയ്പ്

  • 1967

    സിക്കിം അതിർത്തിയിലെ നാഥു ലായിൽ ചൈനയുടെ പ്രകോപനം. ഓഗസ്റ്റിൽ സേബു ലായിലെ ഇന്ത്യൻ നിരീക്ഷണ പോസ്റ്റിനു സമീപം ബങ്കർ നിർമിക്കാനുള്ള ചൈനയുടെ ശ്രമം ഇന്ത്യ എതിർത്തു. സെപ്റ്റംബർ – ഒക്ടോബർ മാസങ്ങളിൽ രൂക്ഷമായ ഏറ്റുമുട്ടൽ. 88 ഇന്ത്യൻ സൈനികർക്കു വീരമൃത്യു; ചൈനീസ് നിരയിൽ 340 പേർ കൊല്ലപ്പെട്ടു

  • 1975

    ഒക്ടോബർ

    അരുണാചലിലെ തുലുങ് ലായിൽ ചൈനീസ് ആക്രമണത്തിൽ 4 ഇന്ത്യൻ സേനാംഗങ്ങൾക്ക് വീരമൃത്യു

  • 1976

    ഇന്ത്യ–ചൈന പൂർണ നയതന്ത്ര ബന്ധം പുനഃസ്ഥാപിച്ചു; പിന്നീട് പരസ്പരം വെടിവയ്പുണ്ടായിട്ടില്ല.

  • 1986

    അരുണാചലിലെ തന്ത്രപ്രാധാന്യമേറിയ നാംക ചു താഴ്‌വരയുടെ വടക്കുകിഴക്കായി സംതറോങ് ചുവിൽ ചൈനീസ് സൈന്യം കടന്നുകയറി താൽക്കാലിക നിർമാണം നടത്തി. വീണ്ടും സംഘർഷ സാധ്യത; ഏറ്റുമുട്ടലിലേക്ക് നീങ്ങാതെ പര്യവസാനിച്ചു.

2020ൽ ഗൽവാനിലെ സംഘർഷത്തിലേക്കു നയിച്ചതെന്ത്?

(പോഡ്‌കാസ്റ്റ് കേൾക്കാം)

0:00 0:00

എന്തുകൊണ്ട് ഇന്ത്യ–ചൈന അതിർത്തിത്തർക്കം?

1914ൽ ബ്രിട്ടിഷ്–ടിബറ്റൻ പ്രതിനിധികൾ ഒപ്പിട്ട സിംല കൺവൻഷൻ പ്രകാരമാണ് ഇന്ത്യ – ചൈന അതിർത്തിയായി മക്മഹോൻ രേഖ നിശ്ചയിക്കുന്നത്. എന്നാൽ ഈ അതിർത്തി ചൈനയ്ക്ക് സ്വീകാര്യമല്ല. പ‌‌ടിഞ്ഞാറൻ അതിർത്തിയിൽ ലഡാക്ക് ഭാഗത്ത്, കാരക്കോറം മലനിരകളുടെ ജലപാതനിര അതിർത്തിയായി അംഗീകരിക്കണമെന്നാണ് ചൈനീസ് നിലപാട്. എന്നാൽ കുൻലുൻ മലനിരകളുടെ ജലപാതനിരയാകണം അതിർത്തിയെന്നാണ് ഇന്ത്യൻ നിലപാട്.

India China Border  Map Map is illustrative
ഭൂട്ടാൻനേപ്പാൾ ലഡാക്ക്ഷിൻജിയാങ്അക്സായ് ചിൻ ടിബറ്റ് സിക്കിം ഗൽവാൻ താഴ്‌വര അരുണാചൽ പ്രദേശ്ദോക് ലാ നാഥു ലാ
Keep Scrolling
Map is illustrative

ഇന്ത്യ–ചൈന പ്രധാന അതിർത്തി പ്രദേശങ്ങൾ

ആകെ അതിർത്തി നീളം: 3488 കി.മീ

ലഡാക്ക്

പാക്കിസ്‌ഥാൻ നിയന്ത്രിതഭൂമിക്കും ചൈനീസ് അധീനതയിലുള്ള അക്‌സായ് ചിന്നിനും ഇടയിലാണു ലഡാക്ക്. ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഏറെ സൈനിക പ്രാധാന്യമേറിയ മേഖല. കുന്നുകൾ നിറഞ്ഞ ഇവിടേക്ക് ആയുധങ്ങൾ എത്തിക്കുക ഇന്ത്യയ്ക്കു പ്രയാസമായിരുന്നു. പക്ഷേ പുതിയ റോഡുകളും പാലങ്ങളും നിർമിച്ചതോടെ പ്രശ്നങ്ങള്‍ക്കെല്ലാം പരിഹാരം.

അക്സായ് ചിൻ

അതിർത്തിയിലെ എക്കാലത്തെയും തർക്കഭൂമി. ഇവിടെ അധികാരം ലഭിച്ചാൽ ചൈനയിലെ സിൻജിയാങ്ങിൽനിന്ന് ടിബറ്റിലേക്ക് നേരിട്ടുള്ള മാർഗം കിട്ടും. ഇവിടേക്ക് വലിയ ആയുധങ്ങൾ എത്തിക്കാൻ ചൈനയ്ക്ക് റോഡുൾപ്പെടെ സൗകര്യങ്ങളുണ്ട്. ചൈനയുടെ സേനാവിഭാഗവുമുണ്ടിവിടെ. അക്സായ് ചിൻ പ്രദേശത്ത് 1962ൽ കയ്യേറിയ ജനവാസമില്ലാത്ത, ഏതാണ്ട് 38,000 ച.കി.മീ ഭൂമി ഇപ്പോഴും ചൈനയുടെ അധിനിവേശത്തിലാണ്.

ദോക് ലാ

സിക്കിമിലെ നാഥു ലാ ചുരത്തിൽ നിന്ന് 30 കിമീ അകലെ, ഇന്ത്യ–ചൈന–ഭൂട്ടാൻ അതിർത്തിയിലെ മുക്കവലയിലുള്ള 100 ച. കിമീ പ്രദേശം. അതിശൈത്യത്തിലും സൈനികസാന്നിധ്യമുളള മേഖല. ഇവിടെ ആധിപത്യം സ്ഥാപിക്കാനായാൽ ചൈനയ്ക്ക് ബംഗാളിലെ സിലിഗുഡിയിലേക്ക് പീരങ്കിയാക്രമണം നടത്തി റോഡ്, റെയിൽ ബന്ധം ഉൾപ്പെടെ വിച്ഛേദിക്കാനാകും. വടക്കുകിഴക്കൻ സംസ്ഥാനങ്ങളെ ഇന്ത്യയുടെ മറ്റു ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്നത് സിലിഗുഡി കോറിഡോറാണെന്നോർക്കണം.

സിക്കിം

1975ൽ സിക്കിം ഇന്ത്യയ്ക്കൊപ്പം ചേർന്നു. ഇത് ഏറെക്കാലം അംഗീകരിക്കാതിരുന്ന ചൈന 2004ലാണ് സിക്കിം ഇന്ത്യയുടെ ഭാഗമായി ചിത്രീകരിക്കുന്ന ഔദ്യോഗിക ഭൂപടം ആദ്യമായി പുറത്തിറക്കിയത്. 2017ൽ സിക്കിം ഭാഗത്തെ തർക്കഭൂമി തങ്ങളുടേതായി ചിത്രീകരിച്ച് ചൈന പുതിയ ഭൂപടവും ഇറക്കി.

അരുണാചൽ പ്രദേശ്

1962ലെ യുദ്ധത്തിനു ശേഷം അരുണാചൽ പ്രദേശിൽനിന്ന് ചൈന പിൻവാങ്ങിയെങ്കിലും പല ഭാഗങ്ങളിലും ഇപ്പോഴും അവകാശവാദം ഉന്നയിക്കുന്നു. അരുണാചൽ പ്രദേശ് ദക്ഷിണ ടിബറ്റിൽ ഉൾപ്പെടുന്നുവെന്നാണ് വാദം.

ഗൽവാൻ താഴ്‌വര

ലഡാക്കിലെ ഈ തന്ത്രപ്രധാന താഴ്‌വരയിൽ ഇന്ത്യ റോഡ് നിർമിച്ചതാണ് ചൈനയുടെ എതിർപ്പിനു കാരണം. റോഡ് പൂർണമായി ഇന്ത്യൻ ഭാഗത്താണെങ്കിലും അതിർത്തിയിൽ ഏതു കാലാവസ്ഥയിലും സൈന്യത്തെ എത്തിക്കാൻ കഴിയുന്നതിനാലാണ് എതിർപ്പ്.

പാംഗോങ്ങിലെ ‘കൈവിരലുകൾ’

സമുദ്രനിരപ്പില്‍നിന്നു 14,000 അടി ഉയരത്തിൽ കിഴക്കന്‍ ലഡാക്കിലുള്ള പാംഗോങ് തടാകത്തിന്റെ വടക്കൻ തീരത്തെ എട്ടു മലനിരകളാണ് ഇന്ത്യ–ചൈന അതിർത്തി മേഖലകളിലൊന്ന്. കൈവിരൽ പോലെ നീളുന്ന ഇവയ്ക്ക് സേനാഭാഷയിൽ 8 ഫിംഗേഴ്സ് എന്നാണു വിളിപ്പേര്. ആദ്യത്തെ നാലു മലനിരകൾ ഇന്ത്യയുടെ ഭാഗത്ത്. അവിടെനിന്ന് 8 വരെയുള്ള മലനിരകൾ (8 കി.മീ ദൂരം) തര്‍ക്കമേഖലയും. എട്ടാമത്തെ മലനിര (ഫിംഗർ 8) വരെയാണ് യഥാർഥ അതിർത്തിയെന്ന് ഇന്ത്യ പറയുന്നു. നാലാമത്തേതിൽ (ഫിംഗർ 4) അതിർത്തി അവസാനിക്കുന്നെന്ന് ചൈനയും. ഇവിടെ 8 കിമീ ദൂരം അതിക്രമിച്ചുകയറിയാണ് ചൈന പ്രകോപനം സൃഷ്ടിച്ചത്.

പാംഗോങ് തടാകം

എഫ് 1 മുതൽ എഫ് 4 വരെ ഇന്ത്യൻ നിയന്ത്രണം. എഫ് 5 മുതൽ 8 വരെ ചൈന അവകാശം ഉന്നയിക്കുന്നു.

തർക്കം പരിഗണിച്ച്, ഫിംഗർ നാലിനും എട്ടിനുമിടയിലെ മലനിരകളിൽ ഇരുസേനകളും പരസ്പരം പട്രോളിങ് നടത്താനായിരുന്നു തീരുമാനം. പട്രോളിങ്ങിനു ശേഷം തിരികെ പോകണം. ആ വ്യവസ്ഥ ലംഘിച്ച് ഫിംഗർ നാലിൽ ടെന്റ് ഉൾപ്പെടെ സ്ഥാപിച്ച് ചൈനീസ് സേന നിലയുറപ്പിച്ചതാണ് സംഘർഷത്തിലേക്കു നയിച്ചത്. നാലിൽനിന്ന് എട്ടിലേക്ക് നീങ്ങുന്നതിൽനിന്ന് ഇന്ത്യൻ സേനയെ ചൈന തടയുകയും ചെയ്തു.

ഗൽവാനിൽ ജൂൺ 15ന് രാത്രി സംഭവിച്ചത്...

(പോഡ്‌കാസ്റ്റ് കേൾക്കാം)

0:00 0:00

ഗൽവാനിൽ ഇന്ത്യ–ചൈന സൈനികർ ഏറ്റുമുട്ടിയ പട്രോൾ പോയിന്റ് 14

ചൈനീസ് കടന്നുകയറ്റത്തിനു തെളിവ്

ഇന്ത്യയുടെ നിയന്ത്രണത്തിലുള്ള പട്രോൾ പോയിന്റ് 14 മേഖലയിൽ ജൂൺ 15ലെ ആക്രമണത്തിനു ശേഷം ചൈനയുടെ സൈനിക വാഹനങ്ങൾ നിലയുറപ്പിച്ചിരിക്കുന്നു. ജൂൺ 16ന് പ്ലാനറ്റ് ലാബ്‌സ് പുറത്തുവിട്ട സാറ്റലൈറ്റ് ചിത്രം.

ഇന്ത്യയുടെ വീരപുത്രന്മാര്‍

ഗൽവാനിൽ വീരമൃത്യു വരിച്ചത് 16 ബിഹാർ റെജിമെന്റിലെ 20 സൈനികർ

  • Col. B Santosh Babu
    കേണൽ ബി. സന്തോഷ് ബാബു (തെലങ്കാന)
  • Naib Subedar Mandeep Singh (Punjab)
    നായിബ് സുബേദാർ മൻദീപ് സിങ് (പഞ്ചാബ്)
  • Naib Subedar Satnam Singh (Punjab)
    നായിബ് സുബേദാർ സത്നം സിങ് (പഞ്ചാബ്)
  • Naib Subedar Nuduram Soren (Odisha)
    നായിബ് സുബേദാർ നുദുറാം സോറൻ (ഒഡീഷ)
  • Hawildar K Palani (Tamil Nadu)
    ഹവിൽദാർ കെ. പളനി (തമിഴ്നാട്)
  • Hawildar Sunil Kumar (Bihar)
    ഹവിൽദാർ സുനിൽ കുമാർ (ബിഹാർ)
  • Hawildar Bipul Roy (Bengal)
    ഹവിൽദാർ ബിപുൽ റോയ് (ബംഗാൾ)
  • Hawildar Naik Deepak Kumar (Madhya Pradesh)
    ഹവിൽദാർ നായിക് ദീപക് കുമാർ (മധ്യപ്രദേശ്)
  • Sepoy Rajesh Orang (Bengal)
    സിപോയ് രാജേഷ് ഒറങ് (ബംഗാൾ)
  • Sepoy Ganesh Ram (Chhattisgarh)
    സിപോയ് ഗണേഷ് റാം (ഛത്തീസ്ഗഡ്)
  • Sepoy Kundan Kumar Ojha (Jharkhand)
    സിപോയ് കുന്ദൻ കുമാർ ഓജ (ജാർഖണ്ഡ്)
  • Sepoy Ganesh Hansda (Jharkhand)
    സിപോയ് ഗണേഷ് ഹൻസ്ദ (ജാർഖണ്ഡ്)
  • Sepoy Chandrakant Pradhan (Odisha)
    സിപോയ് ചന്ദ്രകാന്ത പ്രധാൻ (ഒഡീഷ)
  • Sepoy Ankush (Himachal Pradesh)
    സിപോയ് അങ്കുഷ് (ഹിമാചൽ)
  • Sepoy Gurbinder
    സിപോയ് ഗുർബിന്ദർ (പഞ്ചാബ്)
  • Sepoy Gurtej Singh (Punjab)
    സിപോയ് ഗുർതേജ് സിങ് (പഞ്ചാബ്)
  • Sepoy Kundan Kumar
    സിപോയ് കുന്ദൻ കുമാർ (ബിഹാർ)
  • Sepoy Chandan Kumar
    സിപോയ് ചന്ദൻ കുമാർ (ബിഹാർ)
  • Sepoy Aman Kumar
    ‌സിപോയ് അമൻ കുമാർ (ബിഹാർ)
  • Sepoy Jai Kishore Singh (Bihar)
    സിപോയ് ജയ് കിഷോർ സിങ് (ബിഹാർ)

എന്തുകൊണ്ട് ഗൽവാന്‍ ചൈന ലക്ഷ്യമിടുന്നു?

ഇത്രയും നാളും ഇന്ത്യയുടേതാണെന്നു സമ്മതിച്ചിരുന്ന ഗൽ‍വാൻ പ്രദേശം തങ്ങളുടേതാണെന്ന വാദമാണ് ഇപ്പോൾ ചൈന ഉന്നയിക്കുന്നത്. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ എയർ സ്ട്രിപ് (16,614 അടി ഉയരത്തിൽ) ലഡാക്കിലെ ദൗലത് ബേഗ് ഓൾഡിയിൽ ഇന്ത്യ വികസിപ്പിച്ചതോടെയാണ് ചൈന ഗൽവാനിലേക്ക് നോട്ടമിട്ടത്. 1962ലെ യുദ്ധകാലത്ത് ഇന്ത്യ നിർമിച്ച ഈ എയർസ്ട്രിപ് 1968ൽ ഉപേക്ഷിച്ചിരുന്നു. എന്നാൽ 2008ൽ ഇതു വികസിപ്പിക്കുകയും ഇവിടേക്ക് ഡിഎസ്ഡിബിഒ റോഡ് (ദര്‍ബുക്-ഷ്യോക്-ദൗലത് ബേഗ് ഓള്‍ഡി) നിർമിക്കുകയുമായിരുന്നു.

(Map is illustrative)
ലേഹോട്‌സ്പ്രിങ്സ്പാംഗോങ് മലനിരകൾഅക്‌സായ് ചിൻഗൽവാൻദൗലത് ബേഗ് ഓൾഡിനിയന്ത്രണ രേഖ ഇന്ത്യചൈന

ഗൽവാൻ

കിഴക്കൻ ലഡാക്കിൽ യഥാർഥ നിയന്ത്രണ രേഖയോടു (എൽഎസി) ചേർന്നുള്ള താഴ്‌വര. ഗൽവാൻ കയ്യടക്കിയാൽ ഇന്ത്യയുടെ റോഡുകളും എയർസ്ട്രിപ്പും നിരീക്ഷിക്കാനും ദ്രുതനീക്കത്തിലൂടെ അവയുടെ നിയന്ത്രണം പിടിക്കാനും ചൈനയ്ക്കാകും. ഇന്ത്യൻ സൈന്യത്തിന് അക്സായ് ചിന്നിലേക്ക് ആക്രമിച്ചു കയറാനുള്ള വഴിയായാണ് ചൈന ഗൽവാനെ കാണുന്നത്.

ഹോട്‌സ്പ്രിങ്സ്

ഇന്തോ–ടിബറ്റൻ ബോർഡർ പൊലീസിനു (ഐടിബിപി) കീഴിലുള്ള ചെക്ക് പോസ്റ്റ്. ഇവിടെ സാന്നിധ്യമുറപ്പിക്കുന്നതിലൂടെ സമീപത്തെ ഐടിബിപി താവളം നിരീക്ഷിക്കാൻ ചൈനയ്ക്കു കഴിയും. ഇവിടേക്കും ചൈന കടന്നുകയറിയിരുന്നു; ഇന്ത്യ–ചൈനീസ് സേന മുഖാമുഖം.

പാംഗോങ് മലനിരകൾ

ഫിംഗർ 1 മുതൽ 8 വരെയുള്ള ഈ മലനിരകൾ ഇന്ത്യയുടെ നിയന്ത്രണ രേഖയ്ക്കുള്ളിൽ. ചൈനീസ് സേന കടന്നുകയറിയത് ഫിംഗർ 4 വരെ. ഗൽവാനിൽനിന്ന് പാംഗോങ്ങിലേക്ക് ദൂരം 110 കിമീ.

ചൈനയ്ക്കെതിരെ ഇന്ത്യൻ സന്നാഹം

ചൈനയുടെ വാർഷിക പ്രതിരോധ ബജറ്റ് 17,900 കോടി ഡോളറാണ്. ഇന്ത്യയുടേത് 6600 കോടി ഡോളറും. പക്ഷേ ഇന്ത്യൻ സൈന്യത്തിന്റെ ചങ്കുറപ്പിന്റെ ഏഴയലത്തു വരില്ല ചൈന. അതിർത്തിയിലെ ശത്രുവിനെ നേർക്കുനേർ നിന്നു വെല്ലുവിളിക്കാൻ നമ്മുടെ വീരപോരാളികൾക്കു സാധിക്കുന്നതും ആ ചങ്കുറപ്പിന്റെയും ഒപ്പം ഇന്ത്യയുടെ മികവുറ്റ സേനാവിന്യാസത്തിന്റെയും ബലത്തിലാണ്.

ഇന്ത്യ ചൈന
ആകെ സൈനികർ 14.44 ലക്ഷം 21.83 ലക്ഷം
റിസർവ് സൈനികര്‍ 21 ലക്ഷം* 5.1 ലക്ഷം
പോർവിമാനങ്ങൾ 710 1603
ഹെലികോപ്റ്ററുകൾ 722 911
യുദ്ധ ടാങ്കറുകൾ 4292 3500
പീരങ്കികൾ 4295 7400
വിമാനവാഹിനി കപ്പൽ 1 2
മുങ്ങിക്കപ്പൽ 16 74
യുദ്ധക്കപ്പലുകള്‍ 46 138

*റിസർവ് സൈന്യം: പാക്ക്, ചൈന അതിർത്തികൾ പോലുള്ള സംഘർഷ മേഖലകളിലല്ലാതെ യുദ്ധമില്ലാത്ത (നോൺ ബാറ്റിൽ ഫീൽഡ്) ഇടങ്ങളിലുള്ള സൈനികരാണ് റിസർവ് സേനാംഗങ്ങൾ. യുദ്ധം പോലുള്ള അവശ്യ സമയത്തു മാത്രമാണ് ഇവരെ അതിർത്തിയിലേക്കു വിളിക്കുക. സമതലത്തിൽനിന്ന് ഉയരം കൂടിയ ചൈനീസ് അതിർത്തിയിലേക്ക് ഇവരെ പെട്ടെന്ന് എത്തിക്കുമ്പോൾ കാലാവസ്ഥയിലെ മാറ്റം ശാരീരിക പ്രശ്നങ്ങളുണ്ടാക്കും. കാലാവസ്ഥ, താപനിലയിലെ മാറ്റം തുടങ്ങിയവയുമായി യോജിച്ചുപോകാൻ (Acclimatization) സൈനികരെ പ്രാപ്തരാക്കുന്നതിന് ആദ്യം 9000 അടി ഉയരത്തിലെത്തിച്ച് 7 ദിവസം പരിശീലിപ്പിക്കും. പിന്നീട് 11,000 അടിയിൽ 7 ദിവസം. ശേഷം ശാരീരിക ക്ഷമത പരിശോധിച്ച് അതിർത്തിയിലെ 14,000 അടിയിലേക്ക് നീക്കും. അതിർത്തിയിൽ മേയ് ആദ്യം സംഘർഷം ആരംഭിച്ച സമയത്തു തന്നെ റിസർവ് സൈനികരെ ഇന്ത്യ ഇത്തരത്തിൽ പരിശീലിപ്പിച്ചു തുടങ്ങിയിരുന്നു.

ചൈനയ്ക്കെതിരെ ഇന്ത്യയുടെ
ടോപ് 12 ആയുധങ്ങൾ

റൈഫിൾ: ഘട്ടക്, ഇൻസാസ്

ഇന്ത്യൻ സൈന്യത്തിന്റെ കയ്യിലെ ഏറ്റവും മാരക റൈഫിളെന്ന വിശേഷണമുണ്ട് ഘട്ടക്കിന്. തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ഈ ഓട്ടമാറ്റിക് റൈഫിളിന്റെ ലക്ഷ്യംതന്നെ എകെ 47ന് ബദൽ എന്നതായിരുന്നു; ലക്ഷ്യത്തില്‍ വെടിയുണ്ടയെത്തിക്കുന്നതിൽ അത്രയേറെ കൃത്യത. പെട്ടെന്നുള്ള പ്രത്യാക്രമണത്തിനും അനുയോജ്യം. മിനിറ്റിൽ 600 റൗണ്ട് വെടിയുതിർക്കാം. 400 മീ. വരെ റേഞ്ച്. ഇതുകൂടാതെ നിലവിൽ സൈന്യം വ്യാപകമായി ഉപയോഗിക്കുന്ന ഇന്ത്യൻ നിർമിത ഇൻസാസ് റൈഫിളിന് മിനിറ്റിൽ 600–650 റൗണ്ട് വെടിയുതിർക്കാനാകും. 400 മീ. വരെയുള്ള ലക്ഷ്യം ഭേദിക്കാവുന്ന ഇതിന്റെ ചൂട് കാർഗിൽ യുദ്ധത്തിൽ ഉൾപ്പെടെ ശത്രുക്കൾ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇത്തരം റൈഫിളുകൾ ഉപയോഗിച്ച് ഏറെ പോരാട്ടവും യുദ്ധവും നടത്തിയതിന്റെ അനുഭവ സമ്പത്തും ഇന്ത്യൻ സൈന്യത്തിനു മുതൽക്കൂട്ട്.

ടി 90

ടാങ്ക് യുദ്ധത്തിന് ഏറ്റവും യോജിച്ചതാണ് റഷ്യൻ നിർമിത ടി–90 മെയിൻ ബാറ്റിൽ ടാങ്ക്. റിമോട്ട് കൺട്രോളിൽ പ്രവർത്തിപ്പിക്കാവുന്ന 12.7 എംഎം യന്ത്രത്തോക്കുകളും പ്രത്യേകത. ഗൽവാൻ താഴ്‌വര ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ ഏറെ ഉപകാരപ്രദം. ചൈനീസ് അധിനിവേശമുള്ള അക്‌സായ് ചിൻ പീഠഭൂമിയായതിനാൽ അവിടെയും ചെറിയ രീതിയിൽ ആക്രമണം നടത്താം. നിലവിലെ ടി–72 ടാങ്കിനു ബദലായി 1600 പുതിയ ടി–90 ടാങ്കുകൾ വാങ്ങാൻ 2019ൽ ഇന്ത്യ കരാർ ഒപ്പിട്ടിരുന്നു.

ഐഎൻഎസ് വിക്രമാദിത്യ

നാവികസേനയിൽ ഇന്ത്യയുടെ മുൻനിര പോരാളിയാണ് വിമാനവാഹിനിക്കപ്പലായ ഐഎൻഎസ് വിക്രമാദിത്യ. റഷ്യൻ നിർമിതം; 1600–1800 നാവികരെ ഉൾക്കൊള്ളാനാകും. 24 മിഗ് 29കെ വിമാനങ്ങളെയും 10 ഹെലികോപ്ടറുകളും ഒരേസമയം വഹിക്കാനാകും. മണിക്കൂറിൽ 56 കീ.മീ വരെ വേഗത്തിൽ സഞ്ചരിക്കാനുള്ള ശേഷി. 22 ഡെക്കുകളുമായി 20 നില കെട്ടിടത്തിന്റെ ഉയരം. 284 മീറ്റർ നീളം. യുദ്ധമുണ്ടായാൽ നാവികസേനയുടെ ഈസ്റ്റേൺ ഫ്ലീറ്റിൽനിന്നായിരിക്കും വരവ്. പിന്തുണയുമായി മറ്റു യുദ്ധക്കപ്പലുകളും ഒപ്പമുണ്ടാകും.

ഐഎൻഎസ് അരിഹന്ത്

ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ആദ്യ ആണവ സജ്ജമായ മുങ്ങിക്കപ്പൽ; 124 മീ. നീളം. ആണവ പോർമുനയുള്ള ബാലിസ്റ്റിക് മിസൈൽ വിക്ഷേപിക്കാൻ ശേഷി. അരിഹന്തിൽ സജ്ജമാക്കുന്ന 'സാഗരിക' ആണവ ബാലിസ്റ്റിക് മിസൈലിന്റെ ദൂരപരിധി 750 കിലോമീറ്റർ. 12 മിസൈലുകൾ വരെ വഹിക്കാനുള്ള ശേഷി. വെള്ളത്തിനു മുകളിൽ 2–4 കി.മീ വരെ ഉയരത്തിലെത്തി ലക്ഷ്യത്തിലേക്കു കുതിക്കാൻ കഴിവുണ്ട് മിസൈലുകൾക്ക്. ചൈനയെയും പാക്കിസ്ഥാനെയും ലക്ഷ്യമിടാനാകും.

ബ്രഹ്മോസ് മിസൈൽ

brahMos

റഷ്യ–ഇന്ത്യ സംയുക്ത നിർമിതം. ലോകത്തെ ഏക ശബ്ദാതിവേഗ ക്രൂസ് മിസൈൽ. ശബ്ദത്തേക്കാൾ മൂന്നു മടങ്ങു വരെ വേഗത്തിൽ സഞ്ചരിക്കും. കര, നാവിക പതിപ്പുകൾക്കു ഭാരം 3000 കിലോ. വ്യോമപതിപ്പിന് 2500 കിലോ. റേഞ്ച്: 300 കിലോമീറ്റർ. നീളം: 8.4 മീറ്റർ. ലക്ഷ്യസ്ഥാനം കൃത്യമായി കണ്ടെത്തി തകർക്കുമെന്നതിനാൽത്തന്നെ ഇന്ത്യയുടെ കൈവശമുള്ള ഏറ്റവും മാരക മിസൈലുകളിൽ മുൻനിരയിൽ സ്ഥാനം.

അഗ്നി മിസൈലുകൾ

agni-missiles

ഇന്ത്യയുടെ ആണവ ബാലിസ്റ്റിക് മിസൈൽ. അഗ്നി മൂന്ന് (3000 കിലോമീറ്റർ ദൂരപരിധി), അഗ്നി രണ്ട് (2000 കി മീ), അഗ്നി ഒന്ന് (700 കി മീ), അഗ്നി നാല് (4000 കി.മി) എന്നിവയാണ് നിലവിൽ കരമാർഗം വിക്ഷേപിക്കാവുന്ന ആണവ മിസൈലുകൾ. നിലവിൽ നിർമാണത്തിലിരിക്കുന്ന അഗ്നി അഞ്ചിന് ഒരു ടൺ വരെയുള്ള ആണവ പോർമുന വഹിക്കാനുള്ള ശേഷിയുണ്ട്. ആണവ മിസൈലുമായി ഏറ്റവും ദൂരേക്ക് (5000 കിമീ) ആക്രമണം നടത്താൻ കഴിവുള്ള ഇന്ത്യൻ മിസൈലാണിത്. ഉയരം: 17 മീറ്റർ. വൈകാതെതന്നെ ഇത് ഇന്ത്യൻ സേനയുടെ ഭാഗമാകും.

സുഖോയ് 30

Sukhoy30
നീളം: 21.9 മീ.
ഉയരം 6.36 മീ.
Sukhoy30
വിങ്‌സ്പാൻ 14.7 മീ.

റഷ്യ–ഇന്ത്യ സംയുക്ത നിർമിതമാണ് ഈ എയർ സുപ്പീരിയോരിറ്റി ഫൈറ്റർ വിമാനം. ആണവ മിസൈലുകൾ വഹിച്ച് ഏറെ ദൂരം സഞ്ചരിച്ച് ബോംബിടാനുള്ള ശേഷി; കയറി ആക്രമിക്കുന്നതില്‍ മുൻപിൽ. അതിർത്തിയോടു ചേർന്ന് സുഖോയ് കൂടുതലായി വിന്യസിച്ചിട്ടുണ്ട് ഇന്ത്യ. വേഗം മണിക്കൂറിൽ 2500 കിലോമീറ്റർ.

Keep Scrolling

മിറാഷ് 2000

Mirage2000
ഉയരം 5.30 മീ.
Mirage2000
നീളം 14.36 മീ.
വിങ്‌സ്പാൻ 9.13 മീ.

യുഎസ് നിർമിത എഫ് 16നു ബദലായി ഇന്ത്യ സ്വന്തമാക്കിയ ഫ്രഞ്ച് നിർമിത പോർവിമാനം. എവിടെയും ഏതു തരത്തിലുള്ള ആക്രമണത്തിനും കരുത്ത്. ആണവ മിസൈലുകൾ വഹിക്കാൻ ശേഷി. 2019ൽ അതിർത്തി കടന്ന് ഇന്ത്യ നടത്തിയ മിന്നലാക്രമണത്തിൽ, പാക്കിസ്ഥാനിലെ ബാലാകോട്ടിലുള്ള ഭീകര ക്യാംപുകളിൽ ബോംബുകൾ വർഷിച്ചത് മിറാഷായിരുന്നു. കാർഗിൽ യുദ്ധത്തിലെ ഇന്ത്യൻ ആകാശവീരൻ. ലേസർ ഗൈഡഡ് ബോംബുകളും എയർ ടു എയർ, എയർ ടു സർഫസ് മിസൈലുകളും പ്രയോഗിക്കാൻ ശേഷി. വേഗത മണിക്കൂറിൽ 2336 കിമീ. 59,000 അടി ഉയരത്തിൽ വരെ പറക്കും.

Keep Scrolling

ജഗ്വാർ

jaguar
നീളം 16.83 മീ
ഉയരം 4.89 മീ.
jaguar
വിങ്സ്പാൻ 8.69 മീ

ബ്രിട്ടിഷ് നിർമിതം. ആണവ മിസൈലുകൾ വഹിക്കാനാകും. റഡാറുകളെ വെട്ടിച്ച് വളരെ ദൂരം താഴ്ന്നു പറന്ന് ബോംബിടാൻ ശേഷി. ശത്രുരാജ്യത്തിനുള്ളിൽ പറന്നെത്തി സൈനിക നീക്കത്തിനുള്ള സാധ്യതകളും മുൻനിരയും ആക്രമിക്കുകയെന്നതാണു പ്രധാന ലക്ഷ്യം. മണിക്കൂറിൽ 1699 കിമീ വേഗം.

Keep Scrolling

മിഗ് 29

miG29
നീളം 17.32 മീ
ഉയരം 4.73 മീ
miG29
വിങ്സ്പാൻ 11.36 മീ.

റഷ്യൻ നിർമിതം. ഏതു തരം വ്യോമാക്രമണത്തിനും ശേഷി. ഉയർന്ന എൻജിൻ കരുത്ത്. ഉയർന്ന മേഖലകളിലെ യുദ്ധത്തിനിടെ തന്ത്രപ്രധാന സൈനിക കേന്ദ്രമായി പ്രവർത്തിക്കുന്ന ഫോർവേഡ് ഓപറേറ്റിങ് ബേസുകളിൽനിന്ന് വിമാനങ്ങൾക്ക് ടേക്ക് ഓഫ് ബുദ്ധിമുട്ടാണ്. വായുവിന്റെ സാന്ദ്രത കുറഞ്ഞതാണു കാരണം. അതിനാൽ അധിക ഭാരം വഹിച്ചു പറന്നുയരാനുമാകില്ല. മിസൈലുകളുടെ എണ്ണം കുറയ്ക്കേണ്ടി വരും. എന്നാൽ മികച്ച എൻജിൻ കരുത്ത് കാരണം കൂടുതൽ മിസൈലുകളുമായി പറക്കാൻ മിഗിനു സാധിക്കും. കാർഗിൽ യുദ്ധത്തിൽ ഉൾപ്പെടെ കരുത്തു തെളിയിച്ച ഇന്ത്യൻ പോരാളി. വേഗം മണിക്കൂറിൽ 2446 കിലോമീറ്റർ വരെ.

Keep Scrolling

ചിനൂക്

chinook
നീളം 30.14 മീ.
ഉയരം 5.68 മീ.

അഫ്ഗാൻ, ഇറാഖ് പോരാട്ടങ്ങളിൽ യുഎസ് സേനയ്ക്കു കരുത്തു പകർന്നതാണ് ചിനൂക് ഹെലിക്കോപ്റ്ററുകൾ. ലോകത്ത് നിലവിലുള്ള ഏറ്റവും കരുത്തുറ്റ ലിഫ്റ്റ് ഹെലിക്കോപ്റ്ററുകളിലൊന്ന്. 8710 കിലോഗ്രാം വരെ ഭാരമുള്ള സാമഗ്രികൾ വഹിക്കാനാകും. വാഹനങ്ങൾക്കെത്താൻ കഴിയാത്ത ദുർഘട ഇടങ്ങളിലേക്കു സേനാംഗങ്ങളെയും ആവശ്യമായ ഭാരമേറിയ യന്ത്രങ്ങൾ, ടാങ്കുകൾ, ആയുധങ്ങൾ എന്നിവയും എത്തിക്കാൻ സഹായകം. 18,000 അടിയിലേറെ ഉയരത്തിൽ പറക്കും. വേഗത മണിക്കൂറിൽ 302 കിമീ.

Keep Scrolling

അപ്പാച്ചി

apache
നീളം 14.68 മീ.
ഉയരം 4.72 മീ.

ശത്രു സേനയുടെ സായുധ ടാങ്കുകൾ തരിപ്പണമാക്കാൻ കെൽപുള്ള ഈ അറ്റാക് ഹെലികോപ്ടറിന്റെ വിളിപ്പേര് ‘ടാങ്ക് ബസ്റ്റർ’. ഒരേ സമയം 16 ടാങ്കുകൾ തകർക്കാൻ കഴിയുന്ന 16 ഹെൽഫയർ മിസൈലുകൾ അപ്പാച്ചിക്കു വഹിക്കാം. യുദ്ധമുന്നണിയിലേക്ക് അതിവേഗം ഇരച്ചെത്താനും ഞൊടിയിടയിൽ ആക്രമണം നടത്താനും ശേഷി. ശത്രുവിന്റെ റഡാർ കണ്ണുകൾ ഒഴിവാക്കി, വൃക്ഷത്തലപ്പുകളുടെ ഉയരത്തിൽ താഴ്ന്നു പറക്കാൻ കഴിയുന്ന ഈ ഹെലികോപ്ടർ സ്വന്തം സേനയ്ക്കു മുന്നോട്ടുള്ള വഴി തെളിക്കും. 21,000 അടി വരെ ഉയരത്തിൽ പറക്കാനാകും. ഏറ്റവും ഉയരത്തിൽ വേഗത മണിക്കൂറില്‍ 279 കി.മീ വരെ.

Keep Scrolling

ഇന്ത്യയുടെ സേനാവിന്യാസം

അതിർത്തി കാക്കാൻ നേരിട്ട് പൊരുതാനും പോരാട്ടത്തിനു കരുത്ത് പകരാനും പല തട്ടിലുള്ള സേനാവിന്യാസമുണ്ട് ഇന്ത്യയ്ക്ക്. അതിർത്തി രക്ഷാ ചുമതലയുള്ള സൈനിക കോറുകള്‍ (Corps) എവിടെയെല്ലാണ് സ്ഥിതി ചെയ്യുന്നത്? ശത്രുവിനെതിരെ അവിടെ കാത്തിരിക്കുന്ന പ്രധാന ആയുധങ്ങളെന്തെല്ലാം? താഴെയുള്ള മാപ്പിലെ ഓരോ പോയിന്റിലും ക്ലിക്ക് ചെയ്ത് മനസ്സിലാക്കാം.

  • ഇന്ത്യയോട് അടുത്ത് നിലയുറപ്പിച്ച ചൈനീസ് വ്യോമ താവളങ്ങൾ
  • ചൈനീസ് അതിർത്തിയുടെ സുരക്ഷാ ചുമതല വഹിക്കുന്ന കോറുകൾ
Map is illustrative

ചൈനയെ ചുട്ടെരിക്കുന്ന
ഇന്ത്യൻ പഞ്ചാസ്ത്രം

ആയുധങ്ങളിലും ആൾബലത്തിലും ഏറെ മുന്നിലുള്ള ചൈനയെ നേരിടാൻ ഇന്ത്യയ്ക്കു കെൽപുണ്ടെന്നു സൈന്യം ഏക സ്വരത്തിൽ പറയുന്നതിന്റെ കാരണമെന്താണ്? ചൈനയെ ലക്ഷ്യമിട്ടു മാത്രം അതിർത്തിയിൽ സജ്ജമാക്കിയിട്ടുള്ള 5 സേനാ സംവിധാനങ്ങളിലാണ് ഇന്ത്യയുടെ അധിക കരുത്ത്

1

മലനിരകളിലെ ‘ബ്രഹ്മാസ്ത്രം’

ഇന്ത്യ–ചൈന അതിർത്തിയിലുടനീളം എവിടെയും എപ്പോൾ വേണമെങ്കിലും നിലയുറപ്പിക്കാൻ സജ്ജമായ 17 മൗണ്ടൻ സ്ട്രൈക്ക് കോർ (ബ്രഹ്മാസ്ത്ര കോർ) സേനാവിന്യാസമാണ് ഇന്ത്യയുടെ പ്രധാന കരുത്ത്. മലനിരകളിലെ അപ്രതീക്ഷിത ആക്രമണം ഉൾപ്പെടെയുള്ള യുദ്ധമുറകളിൽ അതീവ വൈദഗ്ധ്യം നേടിയവരാണ് ഇതിലെ സൈനികർ. ആസ്ഥാനം ബംഗാളിലെ പാണാഗഡ് ആണെങ്കിലും കോറിനു കീഴിൽ അതിർത്തിയിൽ പലയിടത്തായി രഹസ്യ സായുധ സേനാ കേന്ദ്രങ്ങൾ സജ്ജം. സുരക്ഷാ കാരണങ്ങളാൽ അവയുടെ സ്ഥാനങ്ങളോ സേനാംഗങ്ങളെപ്പറ്റിയുള്ള വിവരമോ പുറത്തുവിടില്ല. കിഴക്കൻ ലഡാക്കിന്റെ സുരക്ഷ ലക്ഷ്യമിട്ട് പഞ്ചാബിലെ പഠാൻകോട്ട് ആസ്ഥാനമായി ഒരു ഡിവിഷൻ കൂടി രൂപീകരിക്കാനിരിക്കുകയാണ്. എന്നാൽ സർക്കാർതലത്തിലെ നടപടിക്രമങ്ങൾ വൈകി ഈ ഡിവിഷൻ ഏറെക്കുറെ നഷ്ടമായ അവസ്ഥയാണ്. ഇത് ഒരു പരിധി വരെ തിരിച്ചടിയാണ്.

മിന്നൽപോലെ...

ദ്രുതഗതിയിലുള്ള ആക്രമണ നീക്കമാണു (സേനാ ഭാഷയിൽ: ലൈറ്റ്നിങ് റിയാക്‌ഷൻ ഒഫൻസിവ്) കോറിന്റെ പ്രത്യേകത. മറ്റു കോറുകളുടെ പ്രാഥമിക ദൗത്യം പ്രതിരോധമാണെങ്കിൽ ഇവയുടേത് ആക്രമണം. സായുധ സേനാംഗങ്ങൾക്കു പുറമെ മിന്നലാക്രമണത്തിൽ പരിശീലനം നേടിയ പാരാ സ്പെഷൽ ഫോഴ്സ് കമാൻഡോകൾ, യുദ്ധവിമാനങ്ങൾ, അഗ്‌നി ബാലിസ്റ്റിക് മിസൈലുകൾ, ടാങ്കുകൾ, ബ്രഹ്മോസ് ആണവ മിസൈലുകൾ എന്നിവയടക്കം പൂർണമായി ആക്രമണ സജ്ജമായ കോർ ആണിത്. യുദ്ധസാഹചര്യങ്ങളിൽ എതിരാളിക്കു മേൽ ആധിപത്യം സ്ഥാപിക്കാൻ ബ്രഹ്മാസ്ത്ര കോർ നിർണായകം.

പിന്തുണയുമായി മറ്റു കോറുകൾ

ബ്രഹ്മാസ്ത്ര കോറിനു പുറമെ, യുദ്ധസമാന രീതിയിൽ ചൈനീസ് ആക്രമണമുണ്ടായാൽ പ്രതിരോധിക്കുന്നതിനു കശ്മീരിലെ ലേ, ബംഗാളിലെ സിലിഗുഡി, അസമിലെ തേസ്പുർ, നാഗാലാൻഡിലെ ദിമാപുർ എന്നിവിടങ്ങൾ കേന്ദ്രീകരിച്ചുള്ള സേനാ കോറുകൾ പൂർണ സജ്ജം. വ്യോമാക്രമണത്തിന്റെ നേതൃത്വം വഹിക്കുക പടിഞ്ഞാറ് (ആസ്ഥാനം ഡൽഹി), കിഴക്ക് (മേഘാലയിലെ ഷില്ലോങ്) വ്യോമ സേനാ കമാൻഡുകൾ

2

അതിർത്തിയിലെ മുൻനിര താവളങ്ങൾ

വ്യോമാക്രമണ വേളയിൽ ഇന്ത്യയ്ക്കു കരുത്തു പകരാൻ ചൈനീസ് അതിർത്തിയോടു തൊട്ടുചേർന്ന് യുദ്ധ, ചരക്കു വിമാനങ്ങൾക്കിറങ്ങാൻ കഴിയുന്ന എയർസ്ട്രിപ്പുകൾ (അഡ്വാൻസ്ഡ് ലാൻഡിങ് ഗ്രൗണ്ട് – എഎൽജി) സജ്ജം. കഴിഞ്ഞ 10 വർഷത്തിനിടെ 6 എഎൽജികൾ കൂടി അതിർത്തിയിൽ സ്ഥാപിച്ചു; അരുണാചലിൽ മാത്രം 7 താവളങ്ങൾ. ലേയിലുള്ള ദൗലത് ബേഗ് ഒാൾഡിയാണ് (ഡിബിഒ) നിലവിൽ സംഘർഷം നടക്കുന്ന കിഴക്കൻ ലഡാക്ക് മേഖലയിലുള്ളത്. ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള എയർസ്ട്രിപ് ആയ ഡിബിഒ 2008ൽ പ്രവർത്തനക്ഷമമായി. ടാങ്ക് അടക്കമുള്ള സേനാ സന്നാഹങ്ങൾ ദ്രുതഗതിയിൽ എത്തിക്കാൻ ഇതു സഹായിക്കും.

3

പോസ്റ്റുകളുടെ സ്ഥാനം

ചൈനാ അതിർത്തിയിലെ കിഴക്കൻ സെക്ടറിൽ (സിക്കിം, അരുണാചൽ) സേനാതലത്തിലുള്ള മുൻതൂക്കമുണ്ട് ഇന്ത്യയ്ക്ക്. ഭൂമിശാസ്ത്രപരമായി ഉയർന്ന പ്രദേശങ്ങളിലാണ് ഇവിടെയുള്ള ഇന്ത്യൻ സേനാ പോസ്റ്റുകൾ. 3 കോറുകളാണു (രണ്ടര ലക്ഷത്തോളം സൈനികർ) കിഴക്കൻ സെക്ടറിലുള്ളത്. ലഡാക്കിൽ കടന്നുകയറ്റ നീക്കങ്ങളുമായി ചൈന സമ്മർദം തുടർന്നാൽ സിക്കിം, അരുണാചൽ അതിർത്തികളിൽ അതേ നാണയത്തിൽ തിരിച്ചടിക്കാൻ സേനയ്ക്കു കഴിയും.

4

രഹസ്യ ബങ്കറുകൾ

ചൈനയുടെ രാസ, ജൈവ ആണവ ആക്രമണങ്ങളെ നേരിടാൻ അതിർത്തിയിൽ പ്രത്യേക ബങ്കറുകൾ: സുരക്ഷാ കാരണങ്ങളാൽ ബങ്കറുകളുടെ സ്ഥാനം രഹസ്യം. ആക്രമണങ്ങൾക്ക് ഇരയാകുന്ന സൈനികനെ അതിന്റെ പാർശ്വഫലങ്ങളിൽ നിന്ന് രക്ഷിക്കാനുള്ള പ്രത്യേക മുറികൾ ഉൾപ്പെടെ നവീന സൗകര്യങ്ങൾ ബങ്കറുകളിലുണ്ട്. സൈനികർക്ക് ദിവസങ്ങളോളം ഇവിടെ കഴിയാനും സംവിധാനം.

5

അനുഭവസമ്പത്ത്

ചൈനീസ് സൈനികരെ അപേക്ഷിച്ച് യുദ്ധമുൾപ്പെടെയുള്ള സംഘർഷങ്ങളിൽ പങ്കെടുത്തതിന്റെ അനുഭവസമ്പത്തിൽ ഇന്ത്യൻ സൈനികർ മുന്നിലാണ്. പടിഞ്ഞാറൻ അതിർത്തിയിൽ പാക്കിസ്ഥാനെതിരെ വർഷം മുഴുവൻ പോരാടുന്നവരാണ് അവർ. പ്രാണവായു പോലും ദുർലഭമായ സിയാച്ചിനിലെ പ്രവർത്തന പരിചയവുമുണ്ട്. മലനിരകളിലെ യുദ്ധ സാഹചര്യങ്ങളിൽ മിടുക്കർ. ജമ്മു കശ്മീരിലെ ഭീകരർ, വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലെ വിഘടനവാദികൾ എന്നിവർ സൃഷ്ടിക്കുന്ന സംഘർഷ സാഹചര്യങ്ങൾ നിരന്തരം നേരിടുന്നവരുമാണവർ. മറുവശത്ത് സൈനിക അഭ്യാസങ്ങളിലൂടെ മാത്രം ആർജിച്ച അനുഭവസമ്പത്തേ ചൈനയുടെ പട്ടാളക്കാർക്കുള്ളൂ.

വുഹാനിൽനിന്ന് ആയിരക്കണക്കിനു കിലോമീറ്റർ അകലെയുള്ള ഇന്ത്യൻ അതിർത്തിയിലേക്ക് മണിക്കൂറുകൾകൊണ്ട് സൈന്യത്തെ എത്തിക്കുന്ന വിഡിയോ ചൈന പുറത്തിറക്കിയിരുന്നു. പക്ഷേ ചൈന ഒരു കാര്യം മറന്നു; സമതല പ്രദേശമായ വുഹാനിൽനിന്ന് 14,000 അടി ഉയരത്തിലേക്ക് സേനാംഗങ്ങളെ മണിക്കൂറുകൾകൊണ്ടെത്തിച്ചാൽ അവർ കുഴഞ്ഞു വീഴും. എതിരാളിയെ മാനസികമായി സമ്മർദത്തിലാക്കുന്ന ചൈനയുടെ സൈക്കോളജിക്കൽ ഓപറേഷൻ മാത്രമായിരുന്നു അത്. യഥാർഥ യുദ്ധസമയത്ത് ഇതൊന്നും നടപ്പിലാകില്ലെന്നു ചുരുക്കം.

India China war

ചൈനയാണു ലക്ഷ്യം...

മേൽപ്പറഞ്ഞ അഞ്ചു ഘടകങ്ങൾക്കൊപ്പം ചൈനയെയും പാക്കിസ്ഥാനെയും മാത്രം കേന്ദ്രീകരിച്ചു പോരാടാനുള്ള പരിശീലനം 2013 മുതൽ ഇന്ത്യൻ സേന ആരംഭിച്ചിരുന്നു. സ്വിങ് ഓപറേഷന്‍ എന്ന ഈ രീതി പ്രകാരം പടിഞ്ഞാറൻ അതിർത്തിയിൽ (പാക്ക് അതിർത്തി) ആക്രമണ സജ്ജമായി രംഗത്തിറക്കുന്ന യുദ്ധ വിമാനങ്ങളെയും ഹെലികോപ്ടറുകളെയും സേനാംഗങ്ങളെയും 48 മണിക്കൂറിനകം അതേപടി കിഴക്കൻ മേഖലയിൽ ചൈനീസ് അതിർത്തിയിൽ വിന്യസിക്കാൻ ഇന്ത്യയ്ക്കാകും. ആദ്യഘട്ടത്തിൽ പാക്കിസ്ഥാനെ ലക്ഷ്യമിട്ടു നടത്തിയിരുന്ന ഓപറേഷൻ കഴിഞ്ഞ ഏതാനും വർഷങ്ങളായി ചൈന കേന്ദ്രീകൃതമാണ്.

Back to top