ക്രിസോസ്റ്റം തിരുമേനിയുടെ തമാശകൾ

ഒരു സ്ഥാപനത്തിലെ ജോലിക്കായി ഒരു ചെറുപ്പക്കാരൻ തിരുമേനിയെ സമീപിച്ചു. ശുപാർശക്കത്തു കൊടുത്തു. അങ്ങനെ പലരും തിരുമേനിയെ സമീപിച്ചു ശുപാർശക്കത്തു വാങ്ങി. അനവധി ശുപാർശക്കത്തുകൾ കണ്ട സ്ഥാപനത്തിന്റെ മേധാവി അമ്പരന്നു. അദ്ദേഹം തിരുമേനിയെ വിളിച്ചു ചോദിച്ചു: ആർക്കാണ് ഞാൻ ജോലി കൊടുക്കേണ്ടത്?
തിരുമേനിയുടെ മറുപടി: ദൈവം സൃഷ്ടിച്ച എല്ലാവരിലും ഞാൻ തല്പരനാ. പിന്നെ സാറിന് യുക്തമെന്ന് തോന്നുന്നവർക്ക് കൊടുക്കുക.
––––––––------------------------------------

ഒരിക്കൽ ക്രിസോസ്റ്റം തിരുമേനി മാരാമൺ കൺവൻഷനിൽ പ്രസംഗിച്ചതിപ്രകാരമായിരുന്നു. നമ്മൾ ഒന്നാണെന്ന് എത്ര പറഞ്ഞാലും ശരിയാകില്ല. ഞങ്ങൾ മെത്രാച്ചന്മാർ കസേരയിൽ ഇരിക്കുന്നു. നിങ്ങൾ മണപ്പുറത്തും. ഞങ്ങൾ വിചാരിച്ചാൽ മണപ്പുറത്തിരിക്കാം. പക്ഷേ നിങ്ങൾ വിചാരിച്ചാൽ ഇവിടെ ഇരിക്കാൻ പറ്റില്ല. പിറ്റേദിവസം ബുദ്ധിഭ്രമമുള്ള ഒരു യുവാവ് തിരുമേനിയുടെ അടുത്ത കസേരയിൽ കയറിയിരുന്നു. കൺവൻഷൻ നടത്തിപ്പിന്റെ ചുമതലയുള്ളയാൾ യുവാവിനെ അനുനയപ്പെടുത്തി എഴുന്നേൽപ്പിച്ചു കൊണ്ടു പോയി. തിരുമേനി അവസാനം യെശയ്യാവ് 29: 24 ഉദ്ധരിച്ചു. മനോവിഭ്രമമുള്ളവർ ജ്ഞാനം ഗ്രഹിക്കും. എന്റെ പ്രസംഗം ബുദ്ധിഭ്രമമുള്ളവർക്കേ മനസ്സിലാകൂ എന്നാണ് തോന്നുന്നത്.
------------------------------------------------

ഇന്ന് സമൂഹത്തിൽ പ്രശ്നങ്ങളുണ്ടാക്കുന്നത് മൂന്നു അവിവാഹിതരായ യുവതികളാണ്. Mis understanding, Mis representation, Mis interpretation. ഈ മൂന്നുയുവതികളെ കുടുംബത്തിൽ നിന്നും സമൂഹത്തിൽ നിന്നും ഓടിച്ചു കളയാതെ ഇവിടെ നന്മയുണ്ടാവില്ല.
--------------------------------------------------

ഒരിക്കൽ യുവജന കോൺഫറൻസിൽ തിരുമേനിയുമായി സംവാദം നടക്കുകയാണ്. ഏതു ചോദ്യവും ചോദിക്കാം. ലോത്തിന്റെ ഭാര്യയുടെ പേര് വേദപുസ്തകത്തിൽ പറഞ്ഞിട്ടില്ലാത്തതിനാൽ തിരുമേനിയെ കുരുക്കുവാൻ ഒരു യുവാവ് ചോദിച്ചു: ലോത്തിന്റെ ഭാര്യയുടെ പേരെന്താണ്?
തിരുമേനി: ഇയാൾ വിവാഹം കഴിച്ചതാണോ?
യുവാവ്: അല്ല.
തിരുമേനി: വല്ലവന്റെയും ഭാര്യയുടെയും പേരു തപ്പി നടക്കാതെ പോയി വിവാഹം കഴിക്കൂ.
-----------------------------------------------

ഒരു ഉപദേശി ഉണർവ് പ്രസംഗം നടത്തുകയായിരുന്നു. സ്വർഗത്തെപ്പറ്റിയും സ്വർഗത്തിലെ സന്തോഷത്തെപ്പറ്റിയും പ്രസ്താവിച്ച ശേഷം അദ്ദേഹം ചോദിച്ചു: സ്വർഗത്തിൽ പോകുവാനാഗ്രഹിക്കുന്നവർ കൈപൊക്കുക. ഒരാളൊഴികെ എല്ലാവരും കൈ പൊക്കി.
ഉപദേശി കൈപൊക്കാത്ത ആളെ വിളിച്ചു എന്താണ് കൈപൊക്കാഞ്ഞതെന്ന് ചോദിച്ചു.
അയാൾ പറഞ്ഞു: ഇത്രയും പേർ അങ്ങോട്ട് പോയാൽ ഇവിടെ ഒരുമാതിരി സുഖമായി കഴിയാമല്ലൊ.
-----------------------------------------------------

ദീർഘകാലം കുഷ്ഠരോഗികളുടെയിടയിൽ പ്രവർത്തിച്ച ഒരു പുരോഹിതനെ ബിഷപ്പായി വാഴിച്ചു. കുഷ്ഠരോഗികളുടെയിടയിൽ ദീർഘകാലം കഴിയേണ്ടി വന്നതിനാൽ തനിക്കും കുഷ്ഠരോഗം ഉണ്ടാകുമെന്നു ബിഷപ്പ് ഭയപ്പെട്ടിരുന്നു. കുഷ്ഠരോഗികളുടെ കൈവിരലുകൾക്ക് സ്പർശന ശക്തി ഇല്ലാതാകുമെന്ന് അറിയാവുന്ന അദ്ദേഹം എവിടെയെങ്കിലും സ്പർശിച്ചു നോക്കുക പതിവായിരുന്നു. ഒരു ദിവസം ഒരു ഡിന്നർ പാർട്ടിയിൽ പങ്കെടുക്കുന്ന അവസരത്തിൽ തൊട്ടടുത്തിരുന്ന സ്ത്രീയോട് ബിഷപ്പ് പറഞ്ഞു.
എനിക്ക് കുഷ്ഠരോഗം പിടിപെട്ടുവെന്നാണ് തോന്നുന്നത്. ഞാൻ എന്റെ കാലിൽ ചൊറിഞ്ഞിട്ട് അറിഞ്ഞു പോലുമില്ല.
സ്ത്രീ പറഞ്ഞു: തിരുമേനി ഭയപ്പെടേണ്ട, തിരുമേനി ചൊറിഞ്ഞത് എന്റെ കാലിലായിരുന്നു.
----------------------------------------------------

മാരാമൺ കൺവൻഷനിൽ ക്രിസോസ്റ്റം തിരുമേനി ഉൽപ്പത്തി പുസ്തകം അടിസ്ഥാനപ്പെടുത്തിയാണ് പ്രസംഗിച്ചത്: ‘ഈ പഴം തിന്നുന്നവൻ ദൈവത്തെപ്പോലെയാകും എന്ന് പാമ്പ് പറഞ്ഞ ഉടനെ ഹവ്വാ പഴം തിന്നു. അന്നുമുതൽ സ്ത്രീകൾ ദൈവത്തെപ്പോലെയാണ്. ചിലപ്പോൾ ഭാര്യമാരെ നോക്കി രണ്ട് കയ്യും നെഞ്ചത്ത് വച്ച് ഭർത്താക്കന്മാർ പറയാറില്ലേ – എന്റെ ദൈവമേ എന്ന്’.
-------------------------------------------------------

ക്രിസോസ്റ്റം തിരുമേനി ബാംഗ്ളൂരിൽ ഒരു സമ്മേളനത്തിൽ പ്രസംഗിക്കുവാൻ ചെന്നത് തലയിൽ മസനപ്സാ വയ്ക്കാതെയാണ്. ഇതിൽ പ്രതിഷേധം തോന്നിയ ഒരു മാർത്തോമാക്കാരൻ തിരുമേനിയെ പ്രതിഷേധം പ്രസംഗത്തിലൂടെ ഇപ്രകാരം അറിയിക്കുവാൻ ശ്രമിച്ചു: ‘ഞാൻ ഞങ്ങളുടെ ക്രിസോസ്റ്റം തിരുമേനിയെ അന്വേഷിച്ചു നടക്കുകയാണ്. ആരോ പറഞ്ഞു, മസ്നപ്സാ ധരിക്കാതെ തലമുടി നീട്ടി വളർത്തിയ ആളാണെന്ന്. എനിക്ക് വിശ്വാസം വരുന്നില്ല.’
തിരുമേനി ഇപ്രകാരം പ്രതികരിച്ചു: ‘കർത്താവിന്റെ കൂടെ സർവ സമയവും ഉണ്ടായിരുന്ന പത്രോസിന് പോലും കടലിൽ വച്ച് യേശുവിനെ കണ്ടപ്പോൾ ഭൂതമാണെന്നാണ് തോന്നിയത്. എന്റെ സഭാംഗത്തിന് എന്നെ കണ്ടിട്ട് മനസ്സിലായില്ലായെങ്കിലും ഭൂതമാണെന്ന് തോന്നാഞ്ഞത് ഭാഗ്യം.’
----------------------------------------------------

ബിഡിഎസ്സ് പാസ്സായ ഒരു യുവാവിന് ഒരു ദന്താശുപത്രി തുടങ്ങണം. ശുദ്ധഗതിക്കാരനായ ക്രിസ്ത്യാനിയായതിനാൽ തന്റെ ആശുപത്രിയുടെ മുമ്പിൽ വേദപുസ്തകത്തിലെ ഒരു വാക്യം എഴുതി വയ്ക്കുവാൻ തീരുമാനിച്ചു. വേദപുസ്തകം മുഴുവൻ നോക്കിയിട്ട് യുക്തമായ യാതൊരു വാക്യവും കിട്ടുന്നില്ല. മർത്തോമ്മാ സഭയിലെ ഒരു ബിഷപ്പിനെ കണ്ട് തന്റെ പ്രശ്നം അവതരിപ്പിച്ചു. തിരക്കിനിടയിൽ ഇക്കാര്യം ആലോചിക്കുവാൻ സമയമില്ലാത്തതിനാലും ഒഴിവാക്കുവാനായി തിരുമേനി ഒരുപായം പ്രയോഗിച്ചു: ‘മോനേ, നീ ചെന്ന് ക്രിസോസ്റ്റം തിരുമേനിയെ കാണണം. അദ്ദേഹം ഈ കാര്യത്തിൽ മിടുക്കനാ.’
ദന്തഡോക്ടർ ഉടനെ ക്രിസോസ്റ്റം തിരുമേനിയുടെ അടുക്കൽ ചെന്നു.
ക്രിസോസ്റ്റം തിരുമേനി പറഞ്ഞു: ‘എനിക്ക് വേദപുസ്തകത്തിലെ വളരെ കുറച്ചു കാര്യങ്ങള‌േ അറിയൂ. എങ്കിലും വന്ന സ്ഥിതിക്ക് സങ്കീർത്തനം 81 ന്റെ പത്താം വാക്യം വായിച്ചു നോക്കുക.’
ദന്തഡോക്ടർ ഉടനെ വേദപുസ്തകം തുറന്നു വായിച്ചു – നിന്റെ വായ് വിസ്താരത്തിൽ തുറക്കുക.
---------------------------------------------------

ഒരിക്കൽ ബിഷപ്പ് എം.എം. ജോണും ഭാര്യയും ക്രിസോസ്റ്റം തിരുമേനിയും ഒരു കൺവൻഷൻ പ്രസംഗത്തിനു പോയി. എം.എം. ജോൺ തിരുമേനി പ്രസംഗത്തിനായി എഴുന്നേറ്റു. ഭയങ്കര മഴയും തുടങ്ങി. ആളുകൾ ഓരോരുത്തരായി എഴുന്നേറ്റു പോയി. കുടയും പിടിച്ചു കൊണ്ട് ഒരാൾ മാത്രം ശേഷിച്ചു. അത് ബിഷപ്പ് ജോണിന്റെ ഭാര്യയായിരുന്നു. ഇത് കണ്ട് ക്രിസോസ്റ്റം തിരുമേനി പറഞ്ഞു: ‘മെത്രാച്ചന്മാർ വിവാഹം കഴിച്ചാലുള്ളതിന്റെ ഗുണം ഇന്നാണ് ഞാൻ മനസ്സിലാക്കുന്നത്.’
--------------------------------------------------------

പാലിൽ സ്ഥിരം വെള്ളം ചേർത്ത് നൽകിയിരുന്ന പാൽക്കാരന് ക്രിസോസ്റ്റം തിരുമേനി രണ്ട് കുപ്പി നൽകിയിട്ട് പറഞ്ഞു: പാൽ ഒരു കുപ്പിയിലും അതിൽ ഒഴിക്കാനുള്ള വെള്ളം രണ്ടാമത്തെ കുപ്പിയിലും തരണം. ഞാനിവിടെ മിക്സ് ചെയ്തു കൊള്ളാം.
-------------------------------------------------------

ഇടവകയിൽ വന്ന സുന്ദരനായ കൊച്ചച്ചനെ മൂന്നു പെൺമക്കളുള്ള ഒരു പിതാവ് മരുമകനാക്കുവാൻ ആഗ്രഹിച്ചു. പ്രഥമ ദൃഷ്ടിയിൽ അച്ചനെ ഇഷ്ടപ്പെട്ട പിതാവ് ക്രിസോസ്റ്റം തിരുമേനിയുടെ അടുക്കൽ ചെന്ന് തിരുമേനിയുടെ അഭിപ്രായം ചോദിച്ചു.
തിരുമേനി പറഞ്ഞു: അച്ചന്റെ കാര്യത്തിൽ സല്‍സ്വഭാവിയാണെന്ന് എനിക്കുറപ്പാണ്. നല്ല കുടുംബത്തിൽ പിറന്നവനും യോഗ്യനുമാണ്. പ്രമുഖനായ വൈദികനുമാണ്. പക്ഷേ ഒറ്റ പ്രശ്നമേയുള്ളു. അച്ചന്റെ ഭാര്യയുടെ സമ്മതം വേണം.
-------------------------------------------------------

ക്രിസോസ്റ്റം തിരുമേനിയുടെയടുക്കൽ ഒരു സ്ത്രീ കയറി വന്ന് തന്റെ മകനെപ്പറ്റി പരിഭവം പറയുകയാണ്. അവന് സ്വർഗത്തിലും നരകത്തിലും വിശ്വാസമില്ല. തിരുമേനിയവനെയൊന്നുപദേശിക്കണം. തിരുമേനി ചിരിച്ചു കൊണ്ട് മറുപടി പറഞ്ഞു: അവനെ പിടിച്ച് പെണ്ണു കെട്ടിക്ക്. കുറഞ്ഞപക്ഷം നരകമുണ്ടെന്നെങ്കിലും അവന് വിശ്വാസം വരും.
-------------------------------------------------------

ഒരിക്കൽ ഒരു മനുഷ്യൻ ഒരു പുസ്തകമെഴുതിയിട്ട് എന്റെയടുക്കൽ കൊണ്ടു വന്നിട്ട് പറ‍ഞ്ഞു – പുസ്തകത്തെക്കുറിച്ച് നല്ലയൊരഭിപ്രായമെഴുതി തരണമെന്ന്.
ഞാൻ പറഞ്ഞു: എനിക്ക് ഡോക്ടറേറ്റ് ഇല്ല. അന്നെനിക്ക് ഡോക്ടറേറ്റ് ഇല്ലായിരുന്നു. ആയതിനാൽ മാത്യുസ് തിരുമേനിയോട് ഒരഭിപ്രായം എഴുതി വാങ്ങിക്കുവാൻ പറഞ്ഞു. അപ്പോഴദ്ദേഹം പറഞ്ഞു – തിരുമേനിയെ കണ്ട് സംസാരിച്ചതാ. പുസ്തകത്തിന്റെ വിലയെല്ലാം തന്നു കഴിഞ്ഞപ്പോൾ ഒരഭിപ്രായം എഴുതി തരണമെന്ന് പറഞ്ഞു. അപ്പോൾ തിരുമേനി പറഞ്ഞു – ഇനിയും ഞാനിത് വായിക്കണമെന്നാണോ നീ പറയുന്നത്. അതിന് സമയമില്ലാത്തത് കൊണ്ടല്ലെ പുസ്തകം കണ്ടപ്പോൾ തന്നെ വില തന്ന് നിന്നെ പറഞ്ഞു വിടുവാൻ ശ്രമിച്ചത്.
––––––––––––––--------------------------

ഒരു പള്ളിയിൽ രൂക്ഷമായ പ്രശ്നം. മദ്ബഹായോട് ചേർന്ന് ടോയ്‌ലറ്റ് പണിയണം. ഇടവകക്കാർ രണ്ട് പക്ഷത്ത്. ക്രിസോസ്റ്റം തിരുമേനി രണ്ടു കൂട്ടരേയും വിളിച്ചു: ഇങ്ങനെ ഒരു ടോയ്‌ലറ്റ് പണിയുന്നതിൽ എന്താണെതിർപ്പ്?
ഒരു വിഭാഗത്തിന്റെ നേതാവ് പറഞ്ഞു: ‘അമേദ്യം നിക്ഷേപിക്കുന്ന ടോയ്‌ലറ്റ് വിശുദ്ധ മദ്ബഹായോട് ചേർന്നു പണിയുന്നത് ശരിയല്ല.’
കുറച്ചു കഴിഞ്ഞപ്പോൾ തിരുമേനിക്ക് മനസ്സിലായി കാര്യത്തിന്റെ കിടപ്പ്. എതിർവിഭാഗം പറയുന്നതിനെ എതിർക്കുകയെന്നതാണ് ഉദ്ദേശ്യം.
തിരുമേനി പറഞ്ഞു: ‘എനിക്കും ആ അഭിപ്രായത്തോട് യോജിപ്പാണ്. അമേദ്യം വയറ്റിൽ വച്ചു കൊണ്ട് വിശുദ്ധ മദ്ബഹായിൽ നിൽക്കുന്നത് അതിനേക്കാൾ തെറ്റല്ലേ. അതെവിടെയെങ്കിലും നിക്ഷേപിച്ചിട്ട് വിശുദ്ധ മദ്ബഹായിൽ നിൽക്കുന്നതല്ലേ ഉചിതം.’ പ്രശ്നം അങ്ങനെ തീർന്നു.
–––––––––––––––––––––––––––––––––––––––––

മാരാമൺ കൺവൻഷനു ക്രിസോസ്റ്റം തിരുമേനിയാണ് ഈ ഹൃദ്രോഗപരിശോധനാ രീതി വിശദീകരിച്ചത്. സ്ത്രോത്രകാഴ്ച സഞ്ചിയിൽ നിങ്ങളുടെ കൈവശമുള്ള ഏറ്റവും വലിയ നോട്ട് ഇടുക. അഞ്ഞൂറോ ആയിരമോ.. ഒന്നും സംഭവിക്കുന്നില്ലെങ്കിൽ ഭയപ്പെടേണ്ട. നിങ്ങളുടെ ഹൃദയത്തിനു കുഴപ്പമില്ല. അതു പരിശോധിപ്പിക്കാൻ ഇനിയും എന്തിന് പണം കളയണം. പരിശോധനച്ചെലവ് ലാഭമായില്ലേ!.
––––––--------------------------------------------

പത്തനംതിട്ടയിൽ ഒരു പള്ളിയില്‍ ക്രിസോസ്റ്റം തിരുമേനിയും സാം മാത്യു തിരുമേനിയും പ്രസംഗിക്കുകയാണ്. ‌
സാം മാത്യു തിരുമേനി: ‘ഇന്നു ഞാൻ മൂന്നാമത്തെ പ്രസംഗമാണ് ചെയ്യുന്നത്. അസാധാരണ വ്യക്തികൾക്ക് ഒരു ദിവസം രണ്ടു പ്രസംഗം ചെയ്യാം. രണ്ടിൽ കൂടുതൽ പ്രസംഗിക്കുന്നവൻ ഭോഷനാണ്. ആ സ്ഥിതിയിലാണ് ഞാനിപ്പോൾ.’
ക്രിസോസ്റ്റം തിരുമേനി: ‘ഇന്നു ഞാൻ നാലാമത്തെ പ്രസംഗമാണ് ചെയ്യുന്നത്. സാം മാത്യു തിരുമേനിയുടെ ഡിക്‌ഷണറിയിൽ എനിക്കു എന്ത് വിശേഷണമാണ് ഉണ്ടാവുകയെന്ന് എനിക്കറിയില്ല. പക്ഷേ ഞാൻ നേരത്തെ മൂന്നിടത്തും പ്രസംഗിച്ചതും ഒരേ പ്രസംഗമാണ്. അതുതന്നെയാണ് ഇവിടെയും പ്രസംഗിക്കുവാൻ പോകുന്നത്. അപ്പോൾ ഞാൻ അസാധാരണ വ്യക്തിയുമല്ല, ഭോഷനുമല്ലെന്നു നിങ്ങൾക്കു മനസ്സിലായില്ലേ’.
––––––––––––––––––––––––––––––––––––––––––––––––––––––––––––

നിവൃത്തിയില്ലാത്ത ഒരു പയ്യൻ ലോട്ടറി ടിക്കറ്റു കൊണ്ടു വന്നാൽ ഞാനെടുത്തെന്നിരിക്കും. അവനെന്തെങ്കിലും സഹായം ചെയ്യുവാനായിട്ടാണ് ഞാൻ ടിക്കറ്റെടുത്തത്. എനിക്കു ലോട്ടറിയടിക്കരുതെയെന്ന പ്രാർഥനയോടെയാണ് ഞാനി ടിക്കറ്റെടുക്കുന്നത്. ഏതെങ്കിലും കാരണവശാൽ ഞാനെടുത്ത ടിക്കറ്റിനു ലോട്ടറി അടിച്ചാൽ അത് അരവണപ്പായസത്തേക്കാൾ വിവാദമാകും. എന്റെ സഭ പിണങ്ങും. ധാർമിക പ്രവർത്തകർ പിണങ്ങും. ജോലി ഒന്നും ചെയ്യാതെ പണം സമ്പാദിച്ചതിനെക്കുറിച്ചുള്ള വിമർശനം. ഇതൊക്കെ ദൈവം തമ്പുരാനുമറിയാവുന്നതു കൊണ്ട് ലോട്ടറിയിതുവരെയും അടിച്ചിട്ടില്ല.
–––----------------------------------------------

ഒരിക്കൽ ഒരു മനുഷ്യൻ ആശുപത്രിയിൽ പോയി. ഡോക്ടറെ കണ്ടു.
ഡോക്ടർ ചോദിച്ചു: ‘എന്താണസുഖം?’.
രോഗി: ‘ഡോക്ടറേ അതെനിക്കറിയാമെങ്കിൽ ഞാനിവിടെ വരേണ്ട കാര്യമുണ്ടോ. ഡോക്ടറടത്രയും വിദ്യാഭ്യാസമെനിക്കുണ്ടോ?’
ഡോക്ടർ കുറെ നേരം ആലോചിച്ചിട്ട് പറഞ്ഞു: ‘ഇത്തരക്കാരെ ചികിത്സിക്കുന്ന ആശുപത്രി ഇതല്ല. തൊട്ടപ്പുറത്തൊരാശുപത്രിയുണ്ട്. ആശുപത്രിയുടെ പേര് മൃഗാശുപത്രിയെന്നാ’.
–––––––––––––––––––––––––-------------------------

തിരുമേനി ആറന്മുള പൊന്നമ്മയെ കാണുവാൻ പോയ കഥ:
ഞാനിയിടെ ആറന്മുള പൊന്നമ്മയെ കാണുവാൻ പോയി. ഞാൻ പൊന്നമ്മയോട് പറ‌ഞ്ഞു – ഞാൻ നേര് മാത്രമെ പറയൂ. കള്ളം പറയില്ല. നിങ്ങൾ എന്തെങ്കിലും ഒരു കള്ള കഥയുണ്ടാക്കിയവതരിപ്പിക്കും. അതു കാണുവാൻ ജനം ഇടിച്ചു കയറും. നേരു പറയുന്ന എന്നെക്കാളും കൂടുതൽ ആളുകൾ കൂടുന്നത് നിങ്ങളുടെ കള്ള കഥ കാണുവാനാണ്. അപ്പോള്‍ പൊന്നമ്മ പറഞ്ഞു- അതിന് ഒരു കാരണമുണ്ട് തിരുമേനി, തിരുമേനി സത്യം പറഞ്ഞാല്‍ കള്ളമാണെന്നേ ജനത്തിന് തോന്നുകയുള്ളു. പക്ഷേ ഞങ്ങൾ കള്ളം പറഞ്ഞാലും സത്യമാണെന്ന് ജനം കരുതും.
––––––––––––––––––––––––––––––––––––––––––––––––––––––––

ഒരിക്കൽ ഒരു ഡീക്കനെ പള്ളിയുടെ ചുമതല കൊടുത്ത് വിട്ടു. അതിനു ശേഷം ബിഷപ്പ് ഒരുപദേശവും കൊടുത്തു. ആദ്യം കാണുന്ന സൺഡേസ്കൂൾ ടീച്ചറെ വിവാഹം കഴിക്കരുത്. അതിനേക്കാളും മെച്ചമായവൾ വേറെ കാണും.

-------------------------------------------------------

ഒരിക്കൽ മലേഷ്യയിലെ ഒരു തുണിക്കടയിൽ തുണി വാങ്ങുവാൻ ക്രിസോസ്റ്റം തിരുമേനി കയറി. നല്ല വിൽപന നടക്കുമെന്ന് കരുതി ചൈനക്കാരി പെൺകുട്ടികൾ അടുത്തുകൂടി ഓരോ തുണിയുടെയും സവിശേഷതകൾ വിശദീകരിച്ചു. ഒരു തുണിയെടുത്തു കാണിച്ചിട്ട് പറഞ്ഞു: ഈ തുണി എടുത്തുകൊള്ളൂ, ഇത് നിങ്ങളുടെ ഭാര്യയ്ക്ക് പറ്റിയതാണ്. തീർച്ചയായും ഇതവർക്ക് ഇഷ്ടപ്പെടും. തിരുമേനി ചിരിച്ചു കൊണ്ട് പറഞ്ഞു: എന്റെ പിള്ളാരെ, എന്റെ ഭാര്യയുടെ ഇഷ്ടം എന്താണെന്ന് മനസ്സിലാക്കുവാൻ ഇന്നേവരെ എനിക്ക് സാധിച്ചിട്ടില്ല.
-----------------------------------------------------------------

ഒരിക്കൽ ക്രിസോസ്റ്റം തിരുമേനിയോട് ഒരു വിരുതൻ ചോദിച്ചു: ‘എപ്പിസ്കോപ്പാമാർ താടി മീശ വളർത്തണമെന്ന് വേദപുസ്തകത്തിൽ എവിടെയും പറഞ്ഞിട്ടില്ല. പിന്നെ തിരുമേനി എന്തിനാ വളർത്തുന്നത്.’
‘ഇത് ഞാൻ വളർത്തുന്നതല്ല മകനേ, തനിയേ വളരുന്നതാണ്.’
-----------------------------------------------------------

മാരാമൺ കൺവൻഷൻ വേളയിൽ ഉച്ചയൂണിന് പോകുന്ന വഴി ഒരു കുട്ടിയോട് ക്രിസോസ്റ്റം തിരുമേനി ചോദിച്ചു: ‘ഏതു ക്ലാസ്സിലാ നീ പഠിക്കുന്നത്?’
കുട്ടി: ‘ആറിൽ’
തിരുമേനി: ‘ശ്ശെടാ..... കരയ്ക്കെങ്ങും സ്ഥലമില്ലാഞ്ഞിട്ടാണോ നീ ആറ്റിലിറങ്ങി പഠിക്കുന്നത്?’
----------------------------------------------------------------

ക്രിസോസ്റ്റം തിരുമേനിയുടെ ഡ്രൈവറാണ് എബി. വണ്ടിയോടിക്കുക മാത്രമല്ല, 96 വയസ്സുള്ള തിരുമേനിയുടെ എല്ലാ കാര്യങ്ങളും നോക്കി നടത്തുന്നതും നാൽപതു വയസ്സിനടുത്തുള്ള എബിയാണ്. ഒരു ദിവസം കാർ വൃത്തിയാക്കിക്കൊണ്ടിരുന്നപ്പോൾ തിരുമേനി എബിയെ വിളിച്ചു. എബി തിരുമേനിയുടെ അടുക്കൽ ചെന്നപ്പോള്‍ തിരുമേനി ചോദിച്ചു: എബി, എടാ നിന്റെ കാലശേഷം എന്റെ വണ്ടി ആര് ഓടിക്കും. തമാശ കേട്ട് എബി ചിരിച്ചു.
--------------------------------------------------

ഒരിക്കൽ ക്രിസോസ്റ്റം തിരുമേനി അമേരിക്കയിൽ സന്ദർശനത്തിനെത്തി. അമേരിക്കയിൽ മുറിക്കുള്ളിൽ ഉറുമ്പിനെ കാണുക സാധാരണമല്ല. തിരുമേനി പാഴ്സനേജിൽ നോക്കിയപ്പോൾ ഉറുമ്പ്. തിരുമേനി ആതിഥേയനായ അച്ചനോട് പറഞ്ഞു: ‘ഞാനെവിടെയോ വായിച്ചിട്ടുണ്ട് ഉറുമ്പ് ആരുടെയോ മുതലരിക്കുമെന്ന്’ (ഉലുന്തന്റെ മുതലരിക്കുമെന്ന് വേദപുസ്തകത്തിലുണ്ട്)
കേട്ടുനിന്ന എല്ലാവരും ചിരിച്ചു.
അച്ചൻ തിരിച്ചടിച്ചു: ‘തിരുമേനി വന്നപ്പോള്‍ മുതലാ ഞാനും ഈ ഉറുമ്പിനെ കാണുന്നത്. ആരുടെയോ എന്തോ അരിക്കും എന്ന് മാത്രമെ എനിക്കും അറിവുള്ളായിരുന്നു. അതിനും പുറമേ, അവരുടെ കൂടെ ഉറുമ്പ് ദീർഘദൂരം യാത്ര ചെയ്യും എന്നത് ഇന്നാണ് മനസ്സിലായത്.’
----------------------------------------------------

ക്രിസോസ്റ്റം തിരുമേനി ആരാധന കഴിഞ്ഞ് ഒരു വീട്ടിൽ ഭക്ഷണം കഴിക്കയാണ്. തിരുമേനിയെ കാണുവാൻ അനവധി പേർ വന്നിട്ടുണ്ട്. ഭക്ഷണം കഴിക്കുന്നതിനിടെ തിരുമേനി ഓരോരുത്തരോടും സംസാരിക്കുന്നുമുണ്ട്. കൂട്ടത്തിൽ ഒരു സ്ത്രീ ദൂരെ മാറി ആരോടും സംസാരിക്കാതെ നിൽക്കുന്നു. തിരുമേനി അടുത്തിരുന്ന അച്ചനോട് ചോദിച്ചു ആ സ്ത്രീ ആരാണെന്ന്. സഭാംഗമായ സ്ത്രീയെ അറിയത്തില്ലായെന്ന് പറഞ്ഞാൽ ക്ഷീണമാണെന്ന് കരുതി അച്ചൻ പറഞ്ഞു – നമ്മുടെ കറിയാച്ചന്റെ ഭാര്യ മറിയാമ്മയല്ലെ. തിരുമേനി ഒരു കുശലം ചോദിച്ചു.
മറിയാമ്മേ സൗഖ്യമായിരിക്കുന്നോ?
അതെ തിരുമേനി, എന്റെ പേര് സാറാമ്മയെന്നാണ്.
തന്റെ ഓർമ്മപ്പിശക് തിരുത്തി – സാറാമ്മേ, ഇപ്പോൾ മക്കളൊക്കെ എവിടെയാണ്
എനിക്ക് മക്കളില്ലല്ലോ തിരുമേനി
(തിരുമേനി ഒന്ന് വിളറി. അത് മാറ്റാനായി അടുത്ത ചോദ്യം)
നാട്ടിലൊക്കെ പോകാറുണ്ടോ?
തിരുമേനി, ഞാനിവിടെയാ ജനിച്ചു വളർന്നത്. ‌
(തിരുമേനി വിഷയം മാറ്റി) ഇതൊക്കെയാണെങ്കിലും പുള്ളിക്കാരൻ എങ്ങനെയിരിക്കുന്നു. കണ്ടിട്ട് കുറെ നാളായി.
പുള്ളിക്കാരൻ മരിച്ചിട്ട് പന്ത്രണ്ട് വർഷമായി. (തിരുമേനി കുറെകൂടി വിയർത്തു. അച്ചൻ വിളറി)
ഒരുവിധത്തിൽ രണ്ടു പേരും അവിടെനിന്നിറങ്ങി. കാറിൽ കയറിയപ്പോൾ തിരുമേനി അച്ചന് ഒരു ഡോസ് കൊടുത്തു – അച്ചാ അറിയാൻ മേലെങ്കിൽ അതു പറ‍ഞ്ഞാൽ പോരായിരുന്നോ...
ഡ്രൈവർ കാർ സ്റ്റീരിയോ ഓൺ ചെയ്തു. നിന്റെ പേരിൽ ഞങ്ങൾ ചെയ്യും വേലകൾ.....
തിരുമേനി ക്ഷോഭിച്ചു. ഡ്രൈവർ സ്റ്റീരിയോ ഓഫ് ചെയ്തു. ഡ്രൈവറോട് ചോദിച്ചു– അപ്പോൾ നീയും അതറിഞ്ഞു അല്ലേ?
ആ സ്ത്രീ പറഞ്ഞ കാര്യമാണോ? സത്യമായിട്ടും ഞാനറിഞ്ഞില്ല തിരുമേനി.

സമ്പാദകൻ: ഡോ. മാത്യു കോശി പുന്നയ്ക്കാട്.
Read more on Most Rev. Dr. Philipose Mar Chrysostom Mar Thoma Valiya Metropolitan

© Copyright 2017 Manoramaonline. All rights reserved....
ക്രിസോസ്റ്റം തിരുമേനി: ഗുരു, സ്നേഹിതൻ, വരദാനം
ക്രിസോസ്റ്റം ചിരിപ്പിക്കുന്നു, നാം ചിന്തിക്കുന്നു
ക്രിസോസ്റ്റം തിരുമേനിയുടെ തമാശകൾ
വെള്ളത്തിൽ നിന്ന് വലിച്ചുകയറ്റിയ ദൈവം
അങ്കോല പഠിപ്പിച്ച ജീവിത പാഠങ്ങൾ
ഇനിയൊരു ജന്മമുണ്ടെങ്കിൽ ദൈവത്തെ കൂടുതൽ അറിയണം : മാർ ക്രിസോസ്റ്റം