കാൻസർ കൂടുന്നുവെന്നതിൽ സംശയമില്ല

അനിൽ മംഗലത്ത്

(പ്രമുഖ കാൻസർ ചികിത്സാവിദഗ്ധൻ ഡോ. വി.പി. ഗംഗാധരനുമായി നടത്തിയ അഭിമുഖം)

വളരെ സങ്കടകരമായ അവസ്ഥയാണ് പ്രബുദ്ധ കേരളത്തിൽ കാൻസർ സംബന്ധിച്ചുള്ളത്. ഇപ്പോഴും പലരും ചോദിക്കുന്നുണ്ട് ഡോക്ടറെ കാൻസർ പകർച്ചവ്യാധിയല്ലേയെന്ന്. രോഗികളായ മുതിർന്നവരുടെ അടുത്തു കുട്ടികളെ പോകാൻപോലും പലരും അനിവദിക്കാറില്ല. കുഷ്ഠരോഗത്തിനു സമാനമായ സ്ഥിതിയിലാണു രോഗിയെ കാണുന്നത്. കാൻസർ ചികിത്സിച്ചാൽ മാറില്ലെന്ന തെറ്റായ വിശ്വാസത്തിൽ നിന്നുണ്ടാകുന്ന ഭയമാണിതിനു പിന്നിൽ . വന്നാൽ കുടുംബം കുളംതോണ്ടിപോകുമെന്നു ഭയന്നു പലരും പരിശോധനയ്ക്കു പോലും പോകില്ല. എന്നാൽ ഒരിക്കൽ വന്നാൽ പൂർണമായും മാറാത്ത ബിപിയും പ്രമേഹവുമായി താരതമ്യം ചെയ്താൽ വളരെ ഭേദപ്പെട്ട ചികിത്സ കാൻസറിനുണ്ട് എന്നാൽ എം. ബി. ബി. എസ്സ് തലത്തിൽ പോലും കാൻസർ ചികിത്സയുടെയും ബോധവൽക്കരണത്തിന്റെയും രീതികൾ നമുക്കില്ല. സയൻസ് പഠിപ്പിക്കുന്ന അധ്യാപകർക്കുപോലും ഈ രോഗം മാറുമെന്ന് അറിയില്ല. ഇക്കാര്യത്തിൽ വേണ്ടതു സഹജീവി സ്നേഹവും സാമാന്യയുക്തിയുമാണ്. സാധാരണ ക്ലിനിക്കിലെ ഡോക്ടർമാർ ഒരു കാൻസർ രോഗി വന്നാൽ പ്രാഥമിക സഹായം പോലും ചെയ്യാതെ കാൻസർ സെന്ററുകളിലേക്കുപറഞ്ഞുവിടുകയാണ്. ഏതു മരുന്ന് കൊടുക്കാം. ഏതു നൽകരുത് എന്നു മനസ്സിലാക്കാൻ പോലും ഈ ഡോക്ടർമാർ മിനക്കെടുന്നില്ല. ഇന്നസെന്റിനെയും ലീലാമേനോനെയും പോലുള്ള പ്രശസ്തർ തങ്ങളുടെ കാൻസർ ചികിത്സാ അനുഭവങ്ങൾ പറയാൻ മുന്നോട്ടുവരുന്നതു വലിയ ഗുണം ചെയ്യും. എന്നാൽ നമ്മുടെ സിനിമകളിൽ കാൻസർ വന്നു മാറി സാധാരണ ജീവിതം നയിക്കുന്നവരെ കാണാനേയില്ല. സ്കൂളിൽ പടിക്കുമ്പോൾ കാൻസർ വന്നിട്ടു ചികിത്സിച്ചു മാറി പഠിച്ചു ഡോക്ടർമാരായവർ നമുക്കിടയിലുണ്ട്. കാൻസർ ബോധവത്കരണം സ്കൂൾ സിലബസ്സു മുതൽ കൊണ്ടുവന്നാൽ ഇക്കാര്യത്തിൽ വലിയ ഗുണമുണ്ടാകും. സ്തനാർബുദം വഷളായി വരുന്ന രോഗികളോടു ഞാൻ ചോദിക്കും ടീച്ചറാണോ? നല്ലൊരു ശതമാനം പേരും ടീച്ചർമാരാണ്. കാരണം , കാൻസർ വന്നാൽ ദുരഭിമാനം മൂലം ഒളിച്ചുവയ്ക്കാനും പറയാതെ കൊണ്ടു നടക്കാനും കൂടുതൽ ശ്രമിക്കുന്നത് അവരാണ്. ഇതിനു മറുവശം കൂടിയുണ്ട്. പാരമ്പര്യരോഗമാണെന്നും മകളുടെ കല്യാണം മുടങ്ങുമെന്നൊക്കെ പലരു ഭയക്കുന്നുമുണ്ട്.

സത്യത്തിൽ കാൻസറിൽ കുറച്ചു പാരമ്പര്യഘടകങ്ങൾ ഇല്ലേ?
വളരെ കുറച്ചു മാത്രമേയുള്ളു. മൊത്തമെടുത്താൽ പരമാവധി 10 ശതമാനം വരെ. എന്നാൽ അമ്മ കീമോതെറപ്പി നടത്തിയിട്ടുണ്ടെങ്കിൽ മകളും നടത്തേണ്ടിവരുമെന്നൊക്കെ പ്രചരിപ്പിക്കുന്നത് വലിയ കഷ്ടമാണ്. കാൻസർ ഒരു ശതമാനം പോലും പകരില്ല. ചില വൈറസ് രോഗങ്ങൾ വന്നാൽ ആ വൈറസുകളുടെ ജീനിന്റെ ഒരു ഭാഗം നമ്മുടെ ജീനിലേക്കു കടക്കും. അങ്ങനെയാണു വൈറസ് ബാധയിൽ നിന്നു കാൻസർ ഉണ്ടാകുന്നത്. അല്ലാതെ പകരുന്നതല്ല.

കാൻസർ കേരളത്തിൽ വൻതോതിൽ കൂടുന്നുണ്ടോ? പരിശോധനകൾ കൂടിയതുകൊണ്ടു രോഗികളുടെ എണ്ണം കൂടിയെന്നു തോന്നുന്നതാണോ?
കാൻസർ മലയാളികളുടെ ഇടയിൽ കൂടുന്നുവെന്നതിൽ സംശയമില്ല. മൂന്നു തരത്തിലാണിത്. . കേരളത്തിൽ പ്രായം കൂടിയവരുടെ എണ്ണം വർധിക്കുന്നതിനാൽ സ്വഭാവികമായും അവരിൽ കാൻസർ കൂടുതലാണ്. പരിശോധനകൾ മൂലം കൂടുതൽ കേസുകൾ കണ്ടെത്തുന്നതാണ് മറ്റൊരു കാരണം. മൂന്നാമത്തേതു ശരിക്കുള്ള വർധനതന്നെയാണ്. പുകയില , പാൻ, അന്തരീക്ഷമലിനീകരണം , കീടനാശിനികളുടെ ഉപയോഗം , റേഡിയേഷൻ പ്രശ്നങ്ങൾ എന്നിവ തുടങ്ങി നമ്മുടെ ലൈഫ്സ്റ്റൈൽ മാറ്റങ്ങൾ വരെ ഇതിനു കാരണമാകുന്നു. പാൻപരാഗ് പോലുള്ളവയുടെ ഉപഭോഗം വർധിച്ചതിനാൽ തലയിലെയും കഴുത്തിലെയും അർബുദം കേരളത്തിൽ ഇടയ്ക്കു വീണ്ടും വർധിച്ചത് ഏറ്റവും ഭീഷണിപ്പെടുത്തുന്ന വസ്തുതയാണ്. ഹോർമോൺ കലർന്ന മാംസഭക്ഷണം, കീടനാശിനി കലർന്ന പഴങ്ങൾ , പച്ചക്കറികൾ , ഗർഭനിരോധനഗുളികകളുടെ അനിയന്ത്രിത ഉപയോഗം എന്നീ ഘടകങ്ങളെല്ലാം കാൻസർ വർധിപ്പിക്കുന്നവയാണ്. ഇതു സംബന്ധിച്ച ശരിയായ പഠനങ്ങൾ നമ്മുടെ ഇടയിൽ ഇല്ലെങ്കിലും സെർവിക്കൽ (ഗർഭാശയഗള) കാൻസറിനേക്കാൾ കൂടൂതൽ ഇപ്പോൾ കേരളത്തിൽ സ്തനാർബുദം കാണുന്നു. ആർത്തവം നേരത്തെയാകുന്നവരിലും ആർത്തവപ്രശ്നങ്ങൾ കൂടൂന്നവരുടെയിടയിലും കാൻസർ വർധിക്കുന്നുണ്ടോയെന്നു കൂടൂതൽ പഠിക്കേണ്ടതുണ്ട്. എന്തായാലും മുമ്പു 40 കഴിഞ്ഞവരിലായിരുന്നു സ്തനാർബുദം വന്നിരുന്നത്. ഇന്നതു 25 വയസ്സിന് അടുത്തു വന്നു

കാൻസറിന്റെ വർധനയിൽ വന്ന മാറ്റം ചികിത്സയിൽ പ്രശ്നം സൃഷ്ടിക്കുന്നുണ്ടോ? രണ്ടാമതു കാൻസർ വരുമെന്ന ഭീതി ഇപ്പോഴും വ്യാപകമാണല്ലോ?
സത്യത്തിൽ കാൻസർ ചികിത്സ നൽകുന്നതല്ല ഇപ്പോഴത്തെ ബുദ്ധിമുട്ട്. രോഗിയെയും ബന്ധുക്കളെയും സമുഹത്തെയും ഇതു സംബന്ധിച്ചു ബോധവൽക്കരിക്കുന്നതാണ്. എരിതീയിൽ നിന്നും വറചട്ടിയിലേക്കാണ് ഒരു കാൻസർ രോഗിയുടെ യാത്ര. ചികിത്സാസമയത്ത് ആശുപത്രിയിലെ പരിചരണവും അടുത്ത ബന്ധുക്കളും ഒപ്പമുണ്ട്. അതു കഴിഞ്ഞാൽ ആരുമില്ല. ഇക്കാര്യത്തിൽ ആർ. സി. സി പോലുള്ള സ്ഥാപനങ്ങൾ വേണ്ടത്ര ബോധവത്കരണം നടത്തുന്നില്ല, രണ്ടാമതും രോഗം വരുന്നതു രണ്ടു ഘടകങ്ങളെ ആശ്രയിച്ചാണ്. ആദ്യം വന്നപ്പോഴുള്ള രോഗത്തിന്റെ തീവ്രതയും ഏതുതരം കാൻസറാണെന്നതും ആദ്യം രോഗം വന്ന കാരണവും സാഹചര്യവും വീണ്ടും ഉണ്ടായാൽ രോഗം തിരിച്ചുവരാം. എന്നാൽ , കാൻസർ പൂർണമായി മാറി എന്നു ബോധ്യമായാലും അവരെ ഉൾക്കൊള്ളാൻ സമൂഹം തയാറാകുന്നില്ല. കാൻസർ മാറിയ കുട്ടിക്കു കോളേജ് തിരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിച്ച സംഭവത്തിലെ പ്രതി വിപ്ലവസംഘടന തന്നെയായിരുന്നു. രോഗം മാറി അഞ്ചു വർഷം കഴിഞ്ഞിട്ടും നാട്ടുകാരുടെ ചോദ്യശരങ്ങൾ ഭയന്നു പള്ളിയിൽ പോലും പോകാത്തവരുണ്ട്.

സാധാരണക്കാരനു കേരളത്തിൽ മികച്ച കാൻസർ ചികിത്സ കിട്ടുന്നുണ്ടോ? വിദേശങ്ങളിൽ മാത്രമേ മികച്ച കാൻസർ ചികിത്സ ഉള്ളുവെന്ന് ചിലർക്കു പക്ഷമുണ്ട്?
ലോകത്തിൽ കൊടുക്കാൻ പറ്റുന്ന മികച്ച ചികിത്സ ഇന്നു കേരളത്തിലും നൽകാനാകും. യുവരാജ് സിംഗ് ഒക്കെ ചികിത്സയ്ക്കു പുറത്തുപോകേണ്ട ഒരു കാര്യവുമില്ല. മികച്ച പരിശോധനാമാർഗങ്ങൾ, മരുന്നുകൾ, ശസ്ത്രക്രിയ തുടർ ചികിത്സാപദ്ധതികൾ എല്ലാം നമുക്കുണ്ട്. സിനിമയിലൊക്കെ കാണിക്കുന്ന വിദേശത്തുനിന്നും വരുത്തുന്ന പ്രത്യേക കാൻസർ മരുന്നൊക്കെ പഴങ്കഥയാണിപ്പോൾ. വിദേശത്തെ ഏതു പുതിയ ചികിത്സയും ഒരു മാസത്തിനുള്ളിൽ ഇവിടെ കിട്ടും. വേണമെങ്കിൽ മജ്ജ മാറ്റി വയ്ക്കൽ ശസ്ത്രക്രിയയുടെ കാര്യത്തിൽ അല്പം പിന്നാക്കമാണെന്നു പറയാം. തിരുവനന്തപുരത്ത് ആർ. സി. സി, എറണാകുളത്തെ സ്വകാര്യ ആശുപത്രികൾ, തൃശൂരിലെ അമല, കോഴിക്കോട് മിംസ്, പരിയാരത്തെ കാൻസർ സെന്റർ നല്ല ചികിത്സ എല്ലായിടത്തുമുണ്ട്. സർക്കാർ ഒരു രോഗിക്കു 50,000 രൂപ ചെലവാക്കുന്നുവെങ്കിൽ അതുകൊണ്ടു പ്രയോജനം കിട്ടിയോ, വേണ്ട രീതിയിലാണോ ചെലവാക്കിയതെന്നു മെഡിക്കലായും സാമ്പത്തികമായുള്ള ഓഡിറ്റിംഗ് നമുക്കില്ല. സർക്കാരിനെ അപാകതകൾ പറഞ്ഞു മനസ്സിലാക്കാനും സംവിധാനമില്ല. ഒരുദാഹരണം പറയാം. ധനികയായ ഒരു സ്ത്രീ ഒരിക്കൽ എന്നോടു പറഞ്ഞു. എനിക്ക് ഇനി ലക്ഷങ്ങൾ മുടക്കി ചികിത്സിച്ചിട്ടു കാര്യമില്ല. പ്രയോജനം കിട്ടുമെന്നുള്ളവരെ ഡോക്ടർ എന്റെ പണം കൊണ്ടു ചികിത്സിച്ചോളൂ. ഒരു വ്യക്തിക്കുണ്ടാകുന്ന ഈ തിരിച്ചറിവ് സർക്കാരിനില്ല. ഒരു ഓങ്കോളജിസ്റ്റ് പോലുമില്ലാത്തിടത്ത് കീമോതെറപ്പി മരുന്നിനു ലക്ഷങ്ങൾ നമ്മൾ ചെലവഴിക്കും.

മോഡേൺ മെഡിസിൻ ഇത്രയധികം ശക്തമായിട്ടും കാൻസറിന് ഒറ്റമൂലി പ്രയോഗങ്ങൾ ധാരാളമുണ്ടല്ലോ?
ഒറ്റമൂലിക്കാരെക്കൊണ്ടു ഞങ്ങൾ തോറ്റിരിക്കുകയാണ്. ഇന്നസെന്റ് ഈയിടെ പറഞ്ഞു: വീട്ടിലെ ഒരു മുറി മുഴുവൻ ഒറ്റമൂലികൾ നിറച്ചിട്ടിരിക്കുകയാണെന്ന്. നാടൻ ഒറ്റമൂലിക്കാർ മുതൽ മരുന്നല്ലാതെ ഭക്ഷണമാതൃകയിൽ മരുന്നു വിതരണം ചെയ്യുന്ന അന്തരാഷ്ട്ര ഒറ്റമൂലികൾ വരെയുണ്ട്. ഇവർക്ക് ആശുപത്രികളിൽ ഏജന്റുമാർ ഉണ്ടാകും 500 രൂപയ്ക്കു മരുന്നുവാങ്ങാൻ തയാറല്ലാത്തവർ ഇവരുടെ മരുന്നുകൾ 5000 രൂപയ്ക്കു വാങ്ങും. എന്നെക്കാണാൻ വരുന്നവരിൽ 10 ശതമാനം പേരെങ്കിലും ഒറ്റമൂലിക്കാരുടെ അടുത്തു പോയവരാണ്. വ്യജമരുന്നുകൾ അടിച്ചേൽപ്പിക്കുമെന്നു മാത്രമല്ല യാതൊരു ടെസ്റ്റും നടത്താൻ ഇവർ സമ്മതിക്കില്ല. പാലക്കാട് തേൻ മാത്രമാണ് ഒറ്റമൂലിയെങ്കിൽ പാലായിൽ ചെല്ലുമ്പോൾ തേനും റമ്മും ആകും. തിരുവനന്തപുരത്താകട്ടെ തേനും പപ്പായക്കറയുമായി മാറും. വലിയ പഥ്യമൊക്കെ പറഞ്ഞു പലരെയും പോഷണദാരിദ്യ്രം വരുത്തി കൊല്ലുമിവർ. കുട്ടികളിൽ പോലും ഒറ്റമൂലി പ്രയോഗിക്കാൻ പലർക്കും മടിയില്ലെന്നതാണ് ദുഃഖകരം. എന്നാൽ ആന്റിഓക്സിഡന്റുകളായ ഗ്രീൻടീ പോലുള്ളവ കഴിക്കുന്നത് ദോഷം ചെയ്യില്ല നല്ലതാണ്.

കാൻസർ ചികിത്സാമേഖലയിലെ ഇപ്പോഴത്തെ സ്ഥിതി എന്താണ്? ഓങ്കോളജി വിദഗ്ധരാകാൻ യുവഡോക്ടർമാർ തയാറാകുന്നുണ്ടോ?
സത്യത്തിൽ കാൻസർ ചികിത്സാ വിദഗ്ധന്മാരെ സാധാരണ രോഗികൾക്കു കാണാൻ പറ്റാത്ത സാഹചര്യം കേരളത്തിലുണ്ടെന്നതു സത്യമാണ്. ഇതിനു പല കാരണങ്ങളുണ്ട്. ഒന്ന് , പ്രധാന ആശുപത്രികൾ ഡോക്ടർമാരെ നേരിട്ടു കാണുന്നതു പ്രോത്സാഹിപ്പിക്കുന്നില്ലെന്നതാണ്. മറ്റൊരു പ്രധാന കാരണം. മറ്റു സ്പെഷാലിറ്റികളിലെ ഉന്നത പഠനത്തിനു കാണിക്കുന്ന താൽപര്യം യുവഡോക്ടർമാർ ഓങ്കോളജിയിൽ കാണിക്കുന്നില്ല. എപ്പോഴും ദുഃഖം മാത്രമുള്ള ഒരു മേഖലയായാണു പലരും ഇതിനെ കാണുന്നത്. നിലവിലുള്ള സ്പെഷാലിറ്റി ഡോക്ടർമാരിൽ കൂടൂതൽ പേർ പൊതു രംഗത്തേക്കിറങ്ങിയാൽ സ്ഥിതി മാറും. ആയിരക്കണക്കിനു രോഗികളെ ചികിത്സിക്കുന്ന ഡോക്ടർക്കു ജീവിതത്തോടുള്ള മനോഭാവം എന്താണ്? ചികിത്സ മനസ്സിനെ വിഷമപ്പെടുത്തുന്നുണ്ടോ? ഈ വീടിന്റെ അകത്തളങ്ങളിൽ കാണുന്ന ഓരോ സമ്മാനത്തിലും ഓരോ ജീവിതമുണ്ട്. ഒരു നദിയുടെ മുകളിൽക്കൂടി നൂ—ലിന്മേൽ രോഗിയെയും കൊണ്ടു പോകുന്നവരാണ് കാൻസർ ചികിത്സകർ. ഒരു പേഷ്യന്റ് മരിച്ചാൽ എനിക്കു ദുഃഖമുണ്ടാകും. അതിന്റെ നൂറിരട്ടി സന്തോഷം ചികിത്സ വിജയിച്ചവർ ഇങ്ങോട്ടു തരും. ഒരു ജീവൻ രക്ഷപ്പെടുത്താൻ പറ്റുമെങ്കിൽപ്പോലും ഞാൻ സന്തുഷ്ടനാണ്. ഒരു ആരോഗ്യ ആക്ടിവിസ്റ്റാണ് എന്നും ഞാൻ . മെഡിക്കൽ പഠനക്ലാസ്സുകളെക്കാൾ പൊതുസ്ഥലങ്ങളെ ഞാൻ സ്നേഹിക്കുന്നു. പൊതു സമൂഹത്തെയും

© Copyright 2017 Manoramaonline. All rights reserved....
കുട്ടികളെ പിടി കൂടിയാൽ
കാൻസർ കൂടുന്നുവെന്നതിൽ സംശയമില്ല
പുരുഷന്മാരിലെ കാൻസറുകൾ
രൂപഭംഗി കുറയാതെ ശസ്ത്രക്രിയ
കാൻസർ വരാതിരിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
സ്നേഹം കൊണ്ട് ചികിത്സിച്ച്...
ചിക്കനിൽ നിന്നും കാൻസർ
കാൻസർ വീട്ടിൽ നിന്നും : ശ്രദ്ധിക്കൂ ഈ 6 കാര്യങ്ങൾ