കാൻസർ വരാതിരിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ഹൃദ്രോഗം കഴിഞ്ഞാൽ ഏറ്റവുമധികം പേരുടെ ജീവനെടുക്കുന്ന രോഗമാണ് കാൻസർ എന്ന അർബുദം. ഇതൊരു പുതിയ രോഗമല്ല. അതിപുരാതനകാലം മുതൽക്കേ ഈ രോഗമുണ്ടായിരുന്നു. മാരകമായ മുഴ എന്നർത്ഥം വരുന്ന കാർസിനോമ എന്ന ഗ്രീക്കു പദത്തിൽ നിന്നാണ് കാൻസർ എന്ന പദം രൂപപ്പെട്ടത്. എന്നാൽ മരണത്തിന്റെ വ്യാപാരിയാണു കാൻസർ എന്ന ധാരണ ഇന്നു മാറിയിട്ടുണ്ട്. പകർച്ചവ്യാധിയാണു കാൻസർ എന്ന അന്ധവിശ്വാസവും മാറിവരുന്നു. പ്രാരംഭദശയിൽ കണ്ടുപിടിക്കുകയും കൃത്യമായ ചികിത്സ ലഭ്യമാക്കുകയും ചെയ്താൽ ഈ രോഗത്തെ വരുതിയിലാക്കാൻ കഴിയും. ഏതൊരു രോഗമായാലും മൂർധന്യാവസ്ഥയിൽ അപകടകാരിയാണ്. അതുപോലെ തന്നെയാണു കാൻസറും. നിർഭാഗ്യവശാൽ വളരെ വൈകി മാത്രമേ കാൻസർ കണ്ടുപിടിക്കപ്പെടുന്നുള്ളു എന്നതാണ് ഈ രോഗം ഒരു കീറാമുട്ടിയായി മാറാനുള്ള കാരണം.

എന്താണു കാൻസർ?
കോശങ്ങൾ കൊണ്ടാണു ജീവനുള്ള എല്ലാ വസ്തുക്കളും നിർമിച്ചിരിക്കുന്നത് എന്നു നമുക്കറിയാം. ഈ കോശങ്ങളുടെ വളർച്ച, വിഭജനം , പെരുക്കം എന്നിവ നിയന്ത്രിക്കുന്നതു കോശങ്ങളിലെ ജീനുകൾ ആണ്. ഈ ജീനുകളിലുണ്ടാകുന്ന വ്യതിയാനങ്ങൾ അഥവാ മ്യൂട്ടേഷൻ മൂലം കോശങ്ങൾ അനിയന്ത്രിതമായി പെരുകുകയും ആ കോശസമൂഹം ഉൾപ്പെട്ട അവയവങ്ങളുടെ പ്രവർത്തനങ്ങൾ തകരാറിലാവുകയും ചെയ്യുന്നു എവിടെയാണോ ക്രമാതീതമായ ഈ വളർച്ചയുണ്ടാകുന്നത് അതാണു കാൻസർ. ഈ കാൻസർ കോശങ്ങൾക്കു ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലേക്കു വ്യാപിക്കാൻ കഴിയുമെന്ന പ്രത്യേകതയും (മെറ്റാസ്റ്റാസിസ്) ഉണ്ട്. ഏകദേശം 200 ൽ പരം കാൻസറുകൾ ഇന്നു കണ്ടെത്തിയിട്ടുണ്ട്. ഓരോ കാൻസറിനുമുള്ള കാരണം, ജനിതക— രാസിക പ്രത്യേകതകൾ, വളർച്ചാനിരക്ക് ചികിത്സയോടുള്ള പ്രതികരണം എന്നിവ വ്യത്യാസപ്പെട്ടിരിക്കുന്നു.

കാൻസർ വരാതെ നോക്കാം
ഏതാണ്ട് 80 ശതമാനം കാൻസറിന്റെയും കാരണങ്ങൾ നമുക്കറിയാം. അതുകൊണ്ടുതന്നെ അവയെ പ്രതിരോധിക്കാനായാൽ കാൻസറുകളിൽ ഭൂരിഭാഗവും വരാതെ നോക്കാൻ നമുക്കാവും. പുകയില, തെറ്റായ ഭക്ഷണക്രമം അമിതവണ്ണം , വ്യായാമക്കുറവ്, ചിലതരം വൈറസ് ബാധകൾ തുടങ്ങിയ കാൻസർ വർധിപ്പിക്കുന്ന പല സാഹചര്യങ്ങളെയും നമുക്കു നിസ്സാരമായി പ്രതിരോധിക്കാവുന്നതേയുള്ളൂ. ചുരുക്കിപറഞ്ഞാൽ ഇന്നു കാണുന്ന കാൻസർ രോഗങ്ങളിൽ മൂന്നിലൊന്നും ശരിയായ ആരോഗ്യ പരിപാലനം വഴി മാത്രം നമുക്ക് നിയന്ത്രിക്കാനാകും. രോഗം വന്നിട്ടു ചികിത്സിക്കുന്നതിനേക്കാൾ നല്ലതല്ലേ വരാതെ നോക്കുന്നത് . അതിനായി കാൻറിനെ എങ്ങനെ പ്രതിരോധിക്കണമെന്ന് നമ്മൾ മനസിലാക്കണം. കാൻസറിനേക്കുറിച്ച് ലോകാരോഗ്യസംഘടനയുടെ മുദ്രവാക്യം തന്നെ അറിവ് പ്രവൃത്തിയിലേക്ക് എന്നാണ്. കാൻസർ പ്രതിരോധത്തിനു നമുക്ക് പ്രാവർത്തികമാക്കാവുന്ന 25—ൽ പരം അറിവുകളാണ് ഇവിടെ പങ്കിടുന്നത്. ഇവയിൽ പലതും അതീവ ലളിതമാണ്. —പക്ഷേ ഏറെ ഗുണപ്രദവും.

നിത്യേന വ്യായാമം
പതിവായി വ്യായമം ചെയ്യുന്നതിന്റെ ഗുണങ്ങൾ എല്ലാവർ—ക്കുമറിയാം. എന്നാൽ പല കാൻസറുകളും തടയാൻ അതൊരു ഫലപ്രദമായ മാർഗം കൂടിയാണ്. വ്യായാമത്തിലൂടെ ശരീരത്തിൽ അമിതമായി കൊഴുപ്പ് അടിഞ്ഞുകൂടുന്നതു തടയുക വഴി സ്തനാർബുദം , ഗർഭാശയാർബുദം, പ്രോസ്റ്റേറ്റ് കാൻസർ, വൻകുടൽ കാൻസർ എന്നിവയൊക്കെ ഒരു പരിധിവരെ തടയാം. നിത്യേന അരമണിക്കൂറെങ്കിലും വ്യായാമം ചെയ്യണം. ആഴ്ചയിൽ എല്ലാ ദിവസവും ചെയ്യാൻ കഴിയാത്തവർ അഞ്ചു ദിവസമെങ്കിലും മുടങ്ങാതെ ചെയ്യണം. വ്യായാമം എന്നു പറഞ്ഞാൽ ജിമ്മിൽ പോകണമെന്നില്ല. വേഗത്തിലുള്ള നടത്തം, എയ്റോബിക്സ്, നൃത്തം, ജോഗിങ്ങ്, സൂര്യനമസ്കാരം, യോഗ , വീട്ടിൽ വച്ചു ചെയ്യാവുന്ന മറ്റ് വ്യായാമങ്ങൾ, എന്നിവയൊക്കെ ആവാം.

നിറമുള്ള പഴങ്ങൾ കഴിക്കാം
വിവിധ വർണങ്ങളിലുള്ള പഴങ്ങളും പച്ചക്കറികളും ഇലക്കറികളും മാറി മാറി ഉപയോഗിക്കുന്നതു ശീലമാക്കുക. ഇതുവഴി വിവിധ സൂക്ഷ്മപോഷകങ്ങൾ ശരീരത്തിനു ലഭിക്കും. പച്ചക്കറികളിൽ നാരുകൾ ധാരാളമുള്ളതിനാൽ അതു കാൻസർ പ്രതിരോധത്തിനുതകും . ഈ ഇലക്കറികൾ മലബന്ധം തടയാനും അമ്ലത കുറയ്ക്കാനും സഹായിക്കുന്നവയാണ്. ഫ്രീ റാഡിക്കലുകളെ നിർവീര്യമാക്കുന്ന അന്റി ഓക്സിഡന്റുകൾ പച്ചക്കറികളിലും പഴങ്ങളിലും ധാരാളമുണ്ട്. മാത്രമല്ല ദഹനവ്യവസ്ഥയിലെ മാലിന്യങ്ങളെ പുറന്തള്ളാനും ഈ ആഹാരരീതി പ്രയോജനകരമാണ്. ദിവസേന ഒരു നേരമെങ്കിലും പച്ചയായപച്ചക്കറികൾ കൊണ്ടുള്ള സാലഡ്ശീലമാക്കണം. മാങ്ങ, ചക്കപ്പഴം, നെല്ലിക്ക, പപ്പായ, വാഴപ്പഴം, സപ്പോട്ട, കൈതച്ചക്ക, പേരയ്ക്ക തുടങ്ങി നമ്മുടെ നാട്ടിൽ സുലഭമായ പഴങ്ങൾ ഉപയോഗിച്ചാൽ അതു കടുംബബജറ്റിനെ കാര്യമായി ബാധിക്കുകയുമില്ല. തക്കാളി , കാരറ്റ്, മത്തങ്ങ, കുമ്പളങ്ങ, വെള്ളരിക്ക, കോവയ്ക്ക, ചീര ,മുരിങ്ങയില തുടങ്ങി വിവിധയിനങ്ങളിലുള്ള ഇലക്കറികളും പച്ചക്കറികളും ആകെയുള്ള ഭക്ഷണത്തിന്റെ പകുതിയെങ്കിലും ഉണ്ടാവണം. അതായത് ദിവസവും 500 മുതൽ 800 ഗ്രാം വരെ പഴങ്ങളും പച്ചക്കറികളും കഴിക്കണം. ഇവയൊക്കെ നന്നായി കഴുകി കീടനാശിനി വിമുക്തമാണെന്ന് ഉറപ്പുവരുത്താൻ മറക്കേണ്ട.

പൊണ്ണത്തടി വേണ്ടേ വേണ്ടേ
ശരീരത്തിന് അമിതമായി തൂക്കം കൂടാതിരിക്കാൻ ശ്രദ്ധിക്കണം. കൊഴുപ്പ് ശരീരത്തിൽ അടിഞ്ഞുകൂടി നിൽക്കുന്നത് കാൻസർ സാധ്യത കൂട്ടുന്നു. ഭക്ഷണനിയന്ത്രണം കൊണ്ടും വ്യായാമം കൊണ്ടും തൂക്കം കുറയ്ക്കാൻ ശ്രമിച്ചിട്ടും നിശ്ചിത കാലയളവിനുള്ളിൽ കുറഞ്ഞില്ലെങ്കിൽ ഡോക്ടറുടെ സഹായം തേടുക. മെറ്റബോളിക് തകരാറുകൾ കണ്ടുപിടിക്കാനുള്ള പരിശോധനകളും നടത്തേണ്ടി വരും.

ഉച്ചവെയിലിനെ ഒഴിവാക്കാം
അൾട്രാവയലറ്റ് രശ്മികൾ അമിതമായി ശരീരത്തിൽ പതിക്കുന്നതാണു ത്വക്ക് കാൻസറിനു കാരണം. നമ്മുടെ നാട്ടിൽ ഈ കാൻസർ അത്ര സാധാരണമല്ലെങ്കിലും പല പാശ്ചാത്യ രാജ്യങ്ങളിലും സാധാരണമായ കാൻസറാണിത്. തടയാൻ കഴിയുന്ന കാൻസറാണിത് എന്നതാണ് പ്രാധാന കാര്യം. നട്ടുച്ചവെയിലത്തു കഴിയുന്നതും പുറത്തിറങ്ങാതിരിക്കുക. അതിനു കഴിഞ്ഞല്ലെങ്കിൽ തന്നെ അധിക സമയം ഉച്ചവെയിൽ ചർമത്തിൽ വീഴാതിരിക്കാൻ നോക്കണം. കുട ഒരു സംരക്ഷണകവചമാക്കാം. സൺ പ്രൊട്ടക്ക്ഷൻ ഫാക്ടർ കൂടുതലുള്ള സൺസ്ക്രീൻ ലോഷൻ പുരട്ടി പുറത്തിറങ്ങിയാൽ അൾട്രാവയലറ്റ് രശ്മികളെ ഒരു പരിധി വരെ തടയാം. മേലാകെ മൂടുന്ന വസ്ത്രം, സൺഗ്ലാസ്, തൊപ്പി എന്നിവയൊക്കെ മറ്റു ചില മാർഗങ്ങളാണ്.

ദിവസം 20 മിനിറ്റ് ധ്യാനം
ശരീരത്തിനെയും മനസ്സിനെയും സന്തുലനരേഖയിൽ കൊണ്ടുവരാനുള്ള ഏറ്റവും നല്ല ഉപാധിയാണു ധ്യാനം. കാൻസർ ഒരു സൈക്കോസൊമാറ്റിക് (മനോ —ശരീരജന്യ) രോഗമായി കൂടി പലപ്പോഴും വിലയിരുത്തപ്പെടുന്നതിനാൽ ധ്യാനം തീർച്ചയായും ഗുണകരമാണ്. പ്രതിരോധശേഷി വർധിപ്പിക്കാനും വൈകാരികസംഘർഷങ്ങൾ കുറയ്ക്കാനും അതുവഴി കോശങ്ങൾക്കു സ്വാസ്ഥ്യം നൽകാനും ധ്യാനം സഹായിക്കും. ധ്യാനിക്കാൻ മതവിശ്വാസമൊന്നും വേണമെന്നില്ല. ശ്വാസോച്ഛ്വാസത്തിൽത്തന്നെ മനസ്സുറപ്പിച്ചാൽ ഏതാനും നിമിഷങ്ങൾക്കുള്ളിൽ ധ്യാനാവസ്ഥയിലേക്കു പോകാൻ കഴിയും. ധ്യാന വിശ്രാന്തിയിലൂടെ ലഭിക്കുന്ന നല്ല ഹോർമോണുകളുടെ പ്രവർത്തനവും കാൻസർ പ്രതിരോധത്തിനു സഹായിക്കും.

പരിസ്ഥിതി മലിനമാക്കരുത്
ശ്വസിക്കുന്ന വായു, കുടിക്കുന്ന വെള്ളം , കഴിക്കുന്ന ഭക്ഷണം എന്നിവ ശുദ്ധമാകണമെങ്കിൽ പരിസ്ഥിതി മലിനമാകാതെ സൂക്ഷിക്കണം. വാഹനങ്ങളുടെയും ഫാക്ടറികളുടെയും രാസവിഷപ്പുകയിൽ നിന്നു കഴിയുന്നത്ര അകന്നു നിൽക്കുക. പ്ലാസ്റ്റിക് പോലുള്ള വസ്തുക്കൾ കത്തിക്കുമ്പോഴുണ്ടാകുന്ന ഡയോക്സിൻ വാതകം ഏറെ അപകടകാരിയാണ്. അതിനാൽ പ്ലാസ്റ്റിക് മാലിന്യങ്ങൾ കത്തിക്കാതിരിക്കാനും അതിന്റെ പുക ശ്വസിക്കാതിരിക്കാനും ശ്രദ്ധിക്കണം. ജൈവ രാസ മാലിന്യങ്ങളെ വേർതിരിച്ച് ശ്രദ്ധയോടെ വേണം സംസ്കരിക്കാൻ

പാൻമസാല വേണ്ട
പുകയിലയും പാക്കും ആസക്തിയുണ്ടാക്കുന്ന രാസവസ്തുക്കളും ചേർത്തു പാക്കറ്റിലാക്കുന്ന പാൻ ഇല്ലാത്ത ലഹരിമസാലയാണ് പാൻമസാല. ഒരുപക്ഷേ പാൻ അഥവാ വെറ്റിലയുണ്ടായിരുന്നെങ്കിൽ പുകയില, പാക്ക് എന്നിവയുടെ ദോഷഫലങ്ങൾ ചെറിയ അളവിലെങ്കിലും കുറച്ചേനെ. കുറച്ചുനാളത്തേ ഉപയോഗം കൊണ്ടുതന്നെ ഈ ശീലത്തിനടിമയാവുന്ന കുട്ടികളും യുവാക്കളും മരണപ്പൊതിയാണു മോണയ്ക്കിടയിൽ വച്ചു നുണഞ്ഞിറക്കുന്നത്. ആദ്യഘട്ടത്തിൽ സബ്മ്യൂക്കസ് ഫൈബ്രോസിസ് എന്ന പേരിലുള്ള പേശീചലനരാഹിത്യം ഉണ്ടാവുകയും ക്രമേണ അതു കാൻസറായി പരിണമിക്കുകയും ചെയ്യും. വദനാർബുദം സാധാരണഗതിയിൽ മദ്യവയസ്സു കഴിഞ്ഞവരിലാണു കണ്ടിരുന്നത്. എന്നാൽ അടുത്ത കാലത്തായി ചെറുപ്പക്കാരിലും വായിലെ കാൻസർകണ്ടു തുടങ്ങിയിരിക്കുന്നതു വലിയൊരു അപകടത്തിന്റെ സൂചനയാണ്. ഈ അപകടം മുന്നിൽ കണ്ടുകൊണ്ടു കേരള സർക്കാർ പാൻമസാല നിരോധിച്ചതു നല്ല കാര്യമാണ്. നാക്ക്, കവിൾ, അണ്ണാക്ക് എന്നിവിടങ്ങളിൽ കാൻസർ ബാധിച്ചു ജീവിതത്തിന്റെ വസന്തകാലം നഷ്ടപ്പെടാതിരിക്കണമെങ്കിൽ നോ പാൻ മസാല എന്ന ബോർഡ് മനസ്സിന്റെ ഭിത്തിയിൽ തൂക്കിയിടുക.

പുകവലിയും നിഷ്ക്രിയ പുകവലിയും ഒഴിവാക്കുക
കാൻസറിന്റെ പ്രധാന കാരണങ്ങളിലൊന്നായി അരനൂറ്റാണ്ടുമുമ്പേ തന്നെ കണ്ടുപിടിക്കപ്പെട്ട വില്ലനാണു പുവലി. ശ്വാസകോശം, വായ, തൊണ്ട, അന്നനാളം, ശൗബ്ദപേടകം, മൂത്രാശയം, വൃക്ക, പാൻക്രിയാസ് എന്നീ അവയവങ്ങളിലെ കാൻസറുകളിൽ പുകയില പ്രധാന ഹേതുവാണ്. ഒരറ്റത്തു തീയും മറ്റേയറ്റത്ത് ഒരു വിഡ്ഢിയുമെന്നാണ് പുകവലിക്കാരെക്കുറിച്ചു ഒരു മഹാൻ പറഞ്ഞത്. യാതൊരു ഗുണവുമില്ലാത്ത ഈ ദുശീലം ഉപേക്ഷിക്കുന്നതോടെ കാൻസറിനുള്ള സാധ്യതയും കുറയുന്നു. ഇതുവരെ പുകവലി ശീലമില്ലാത്തവർ അതൊരിക്കലും തുടങ്ങാതിരിക്കുക പുകവലി ശീലമുള്ളവർ ഇന്നുതന്നെ ഉപേക്ഷിക്കുക. 191 ൽ ബ്രീട്ടിഷ് മെഡിക്കൽ ജേണലിലാണു പുകവലിക്കാരോടൊപ്പം സഹവസിക്കുന്ന പുകവലിക്കാരല്ലാത്ത സ്ത്രീകളിൽ ശ്വാസകോശ കാൻസർ കാണുന്നു എന്ന റിപ്പോർട്ട് ആദ്യമായി പ്രസിദ്ധീകരിച്ചത്. അതിനുശേഷം നടന്ന വിവിധ പഠനങ്ങൾ ഈ കണ്ടെത്തൽ സ്ഥിരികരിച്ചിട്ടുണ്ട്. ഇതു കൂടാതെ പാരാനേസൽ സൈനസ് കാൻസർ , സ്തനാർബുദം എന്നിവയും ഇത്തരം സ്ത്രീകളിൽ കൂടുതലായി കണ്ടെത്തി. കുഞ്ഞുങ്ങളുടെയും സ്ത്രീകളുടെയും മുന്നിലിരുന്നു പുകക്കതിന പൊട്ടിക്കുന്ന മുതിർന്നവർ ഓർക്കുക— അവർക്കു നിങ്ങൾ കൊടുക്കുന്നതു ചെയ്യാത്ത കുറ്റത്തിനുള്ള ശിക്ഷയാണ്.

മദ്യം അമിതമാകരുത്
മദ്യം അമിതമായി കഴിക്കുന്നവരിൽ ശ്വാസകോശാർബുദം, ശബ്ദപേടകാർബുദം, അന്നനാളകാൻസർ, കരൾ കാൻസർ എന്നിവ കൂടുതലായി കാണുന്നു. മദ്യത്തോടൊപ്പം പുകവലിശീലം കൂടിയുണ്ടെങ്കിൽ അപകടസാധ്യത പിന്നെയും കൂടുന്നു. വെള്ളത്തിൽ ലയിക്കാത്ത ചില പുകയില രാസികങ്ങൾ മദ്യത്തിൽ ലയിക്കുകയും പെട്ടെന്ന് ആഗിരണം ചെയ്യുന്നതുമാണ് കാരണം. മദ്യം സ്ഥിരമായി കഴിക്കുന്നവരിൽ കണ്ഠനാളത്തിന്റെയും അന്നനാളത്തിന്റെയും സ്തരത്തിൽ ചില വ്യതിയാനങ്ങളും ഉണ്ടാവും. അമിത മദ്യപാനികളിൽ ലിവർ സിറോസിസ് ഉണ്ടാകാനുള്ള സാധ്യതയും ഏറെയാണ്. ലിവർ സിറോസിസ് പിന്നീട് കാൻസറിലേക്കും നയിച്ചേക്കാം.

വായ പരിശോധിക്കുക
ഇടയ്ക്കൊക്കെ നല്ല വെളിച്ചമുള്ള സ്ഥലത്തുവച്ചു കണ്ണാടിയിലൂടെ സ്വന്തം വായ നിരീക്ഷിക്കുന്നത് കാൻസർ പ്രതിരോധത്തിനുള്ള ഒരു സുപ്രധാന ചുവടുവെയ്പാണ്. വായിലെ വെളുത്ത പാടുകൾ , ചുവന്നപാടുകൾ, തടിപ്പുകൾ, വ്രണങ്ങൾ , പല്ലിന്റെ ഉരസൽ, പല്ലെടുത്തശേഷം കരിയാത്ത വ്രണങ്ങൾ , പൂപ്പൽബാധ എന്നിവയൊക്കെ സ്വയം നോക്കി മനസ്സിലാക്കാൻ സാധിക്കും. . എന്തെങ്കിലും സംശയമുണ്ടെങ്കിൽ ഒരു ഡോക്ടറെ സമീപിക്കാൻ മടിക്കരുത്. രണ്ടു മാസത്തിൽ ഒരിക്കലെങ്കിലും ഇത്തരമൊരു പരിശോധന നടത്തണം. എരിവും ചൂടുമുള്ള ഭക്ഷണം കഴിക്കാൻ ബുദ്ധിമുട്ടുണ്ടെങ്കിൽ അതും ഡോക്ടറുടെ ശ്രദ്ധയിൽപ്പെടുത്തണം.

മാംസഭക്ഷണം കുറയ്ക്കുക
ബീഫ്, പോർക്ക്, മട്ടൺ തുടങ്ങിയ ചുവന്ന മാംസം കഴിയുന്നത്ര കുറയ്ക്കുക. ഇവയിൽ ധാരാളം മൃഗക്കൊഴുപ്പ് അടങ്ങിയിരിക്കുന്നതിനാൽ അതുവൻകുടൽ കാൻസറിന്റെ സാധ്യത വർധിപ്പിക്കുമത്രേ. ഇതു ധാരാളമായി കഴിക്കുന്നതു മൂലമുള്ള പൊണ്ണത്തടിയും കാൻസറിനു കളമൊരുക്കും. ചിക്കൻ, മത്സ്യം മുട്ടയുടെ വെള്ള, പയറുവർഗങ്ങൾ എന്നിവ മാംസ്യത്തിന്റെ ആവശ്യം നിറവേറ്റും. ഇവയൊക്കെ കൊഴുപ്പു കുറച്ചു പാചകം ചെയ്യണമെന്നുമാത്രം. ഉയർന്ന ഊഷ്മാവിൽ പാകം ചെയ്തതും കരിഞ്ഞതുമായ മാംസം കഴിവതും ഒഴിവാക്കണം

എണ്ണയിൽ വറുത്തവ നന്നല്ല
ആഹാരത്തിലൂടെ അകത്തുചെല്ലുന്ന കൊഴുപ്പ് എത്ര കുറഞ്ഞിരിക്കുന്നുവോ അത്രയും നന്ന്. ഉപ്പേരി, പർപ്പടകം, മെഴുക്കുപുരട്ടി , വറുത്ത മീൻ വറുത്ത ഇറച്ചി , മുട്ടയുടെ മഞ്ഞക്കരു, പൊറോട്ട, ചിലയിനം ബേക്കറിപലഹാരങ്ങൾ തുടങ്ങിയവ കാൻസർ സാധ്യത കൂട്ടുന്ന തരത്തിലുള്ള കൊഴുപ്പു kകൂടൂതൽ ഉള്ളവയാണ്. ഇതൊക്കെ വളരെ കുറഞ്ഞ അളവിൽ വല്ലപ്പോഴും മാത്രമേ കഴിക്കാവൂ. കൊഴുപ്പു കൂടൂന്നതുവഴി ഈസ്ട്രജൻ ഹോർമോണിന്റെ അളവിലും വ്യത്യാസം വരും. സ്തനാർബുദം , എൻഡോമെട്രിയൽ കാൻസർ, പ്രോസ്റ്റേറ്റ് കാൻസർ എന്നിവയിലൊക്കെ കൊഴുപ്പ് ഒരു ആപേക്ഷിക അപകടകാരിയായി പ്രവർത്തിക്കുന്നുണ്ട്.

ഫാസ്റ്റ് ഫുഡ് ഒഴിവാക്കാം
കേരളത്തെ കീഴടക്കിക്കഴിഞ്ഞ ഭക്ഷണമായ പൊറോട്ടയിൽ നിന്നു ചപ്പാത്തിയിലേക്കു പോകേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. നാരുകൾ ഒട്ടുമില്ലാത്ത മൈദയും അമിതമായ അളവിൽ എണ്ണയും ചേർത്തുണ്ടാക്കുന്ന പൊറോട്ട രുചികരമാണെങ്കിലും പോഷകസമൃദ്ധമല്ല. തന്നെയുമല്ല അതു ദഹിക്കാനും പ്രയാസമാണ്. ഇതോടൊപ്പം ഉന്നത ഊഷ്മാവിൽ ആവർത്തിച്ചു തിളപ്പിച്ച എണ്ണയിൽ അജിനോമോട്ടോയും വർണവസ്തുക്കളുമൊക്കെ പുരട്ടി പൊരിച്ചെടുക്കുന്ന കോഴിയും കൂടിയുണ്ടെങ്കിൽ സംഗതി കുശാലാകുമെങ്കിലും അത് ആരോഗ്യകരമായ ഒരു ഭക്ഷണശീലമല്ല. വല്ലപ്പോഴും പൊറോട്ടയും ചിക്കനും കഴിക്കാം. എന്നാൽ നിത്യഭക്ഷണമാക്കുന്നതു നന്നല്ല. ചിക്കൻ മാത്രമല്ല ബീഫ് ഫ്രൈയും മട്ടൻഫ്രൈയുമൊക്കെ അമിതമായി കഴിക്കുന്നത് അനാരോഗ്യത്തിനിടയാക്കും.

പൂപ്പലേ വിട
പൂപ്പൽ ബാധിച്ച ഭക്ഷണം യാതൊരു കാരണവശാലും കഴിക്കരുത്. അച്ചാറിൽ പൂപ്പൽ കണ്ടാൽ ഒന്നിളക്കിയെടുത്തു വിളമ്പിയാണ് നമ്മുടെ കണ്ണിൽ ചില ഹോട്ടലുകൾ പൊടിയിടുന്നത്. നിലക്കടല, ജിലേമ്പി, ലഡു, ബ്രഡ്, ഉപ്പേരി , കേക്ക് ബേക്കറി പലഹാരങ്ങൾ , അച്ചാറുകൾ തുടങ്ങിയവ എളുപ്പത്തിൽ പൂപ്പൽ ബാധിക്കുന്നവയാണ്. പലപ്പോഴും ഇവയിൽ പൂപ്പലുണ്ടോ എന്നു ശ്രദ്ധിക്കാതെ കഴിക്കുന്നവരുണ്ട്. ഭക്ഷ്യവിഷബാധമൂലമുള്ള വയറിളക്കവും ഛർദിയും മാത്രമല്ല പ്രശ്നം. പൂപ്പലിൽ നിന്നുള്ള അഫ്ളാടോക്സിൻ എന്ന വിഷവസ്തു കരൾ കാൻസറിനും കാരണമാണ്.

ഉപ്പിലിട്ടവ കുറയ്ക്കുക
ഒരു സ്പൂൺ അച്ചാറുണ്ടെങ്കിൽ അഞ്ചിടങ്ങഴി ചോറു കഴിക്കുന്നവർ കാണും. എരിവും പുളിയും ഉപ്പും എണ്ണയും മസാലയും ചേർന്ന ഈ രുചിക്കൂട്ട് ഉപ്പിന്റെ സമുദ്രമാണ്. അച്ചാറുകൾ കൂടുതലായി ഉപയോഗിക്കുന്ന ജനസമൂഹങ്ങളിൽ നടത്തിയ പഠനങ്ങളിൽ നിന്ന് ഇത് ആമാശയം, കുടൽ എന്നിവിടങ്ങളിലെ കാൻസർസാധ്യത വർധിപ്പിക്കുന്നുവെന്നു തെളിഞ്ഞിട്ടുണ്ട്. ഉപ്പിട്ടുണക്കിയ മത്സ്യവും അമിതമായി കഴിക്കരുത്. നിരന്തരം ഇത്തരം ഉപ്പിൽപ്പൊതിഞ്ഞ ഭക്ഷണപദാർഥങ്ങൾ കഴിക്കുന്നതു മൂലം ബി.പി കൂടുകയും ദഹനേന്ദ്രിയത്തിലും തൊണ്ടയ്ക്കുള്ളിലും പ്രശ്നങ്ങളുണ്ടാവുകയും ചെയ്യാം.

അണുബാധകളിൽ നിന്ന് അകന്നുനില്ക്കുക
ഹെപ്പറ്റൈറ്റിസ് വൈറസ് കരൾ കാൻസറിനും ഹ്യൂമൻ പാപ്പിലോമ വൈറസ് ഗർഭാശയഗളകാൻസറിനും കാരണമാകുന്നു എന്നു തെളിഞ്ഞിട്ടുണ്ട്. ഇത്തരത്തിലുള്ള അണുബാധകൾ ഉണ്ടാകാതെ സൂക്ഷിച്ചാൽ ഭാവിയിൽ ഉണ്ടായേക്കാവുന്ന അർബൂദം ഒഴിവാക്കാം. സുരക്ഷിതമല്ലാത്ത ശാരീരിക ബന്ധത്തിലൂടെ പുരുഷന്മാരിൽ നിന്നു സ്ത്രീകളിലേക്കു പകരുന്ന വൈറസാണു ഹ്യൂമൻ പാപ്പിലോമ വൈറസ്. അണുബാധയുണ്ടായതിനുശേഷം വർഷങ്ങൾ കഴിഞ്ഞാണു സ്ത്രീകളിൽ ഗർഭാശയകാൻസർ പ്രത്യക്ഷപ്പെടുക. പുരുഷൻമാരിൽ ഈ വൈറസ് വലിയ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നില്ല. അണുബാധകൾ ഉണ്ടായാൽ ചികിത്സകൾ ചെയ്ത് പൂർണമായി മാറ്റാൻ ശ്രദ്ധിക്കണം.

ഹോർമോൺ സന്തുലനം തകിടം മറിക്കരുത്
സ്ത്രീപുരുഷന്മാർ ആവശ്യത്തിനും അനാവശ്യത്തിനും ഹോർമോൺ ചികിത്സനടത്തി താൽക്കാലിക സൗഖ്യം നേടുന്നതു പതിവായിരിക്കുന്നു. ആർത്തവം മാറ്റിവയ്ക്കാൻ ഇടയ്ക്കിടെ ഹോർമോൺ ഗുളിക കഴിക്കുന്ന സ്ത്രീകളും മനസ്സിൽ പെരുപ്പിക്കാൻ ഹോർമോൺ ഉപയോഗിക്കുന്ന പുരുഷന്മാരും ഉണ്ട്. അമിതമായും അനവസരത്തിലും ഹോർമോൺ ഉപയോഗിക്കുന്നതുമൂലം സ്വാഭാവികമായ ഹോർമോൺ സന്തുലനം തകരാറിലാവുന്നു. ഈസ്ട്രജൻ ഹോർമോൺ സ്തനാർബുദമായും ടെസ്റ്റേസ്റ്റിറോൺ ഹോർമോൺ പ്രോസ്റ്റേറ്റ് കാൻസറുമായും ബന്ധമുള്ള ഹോർമോണുകളാണ്. ഹോർമോണുകളെക്കുറിച്ചുവ്യക്തമായി അറിവുള്ള ഡോക്ടറുടെ നിർദേശപ്രകാരമേ മരന്നുകൾ ഉപയോഗിക്കാൻ പാടുള്ളൂ.

പെയ്ന്റും ആസ്ബെസ്റ്റോസും
തൊഴിലിടങ്ങളിലെ അപകടകാരികളായ രാസവസ്തുക്കളുമായി സമ്പർക്കമുണ്ടാകാതിരിക്കാൻ ശ്രദ്ധിക്കേണ്ടതാണ്. ഗ്യാസോലിൻ, ബെറിലിയം, വിനൈൽ ക്ലോറൈഡ്, നിക്കൽ ക്രോമേറ്റ് , ആഴ്സനിക്, ആസ്ബെസ്റ്റോസ് തുടങ്ങിയവയൊക്കെ അർബുദകാരികളുടെ കൂട്ടത്തിൽപ്പെട്ടതാണ്. തൊഴിലിടങ്ങളിൽ ഈ വസ്തുക്കളിൽ നിന്നു സുരക്ഷ ലഭിക്കുന്നതിനാവശ്യമായ മുൻകരുതൽ എടുക്കണം. സ്പ്രേ പെയ്ന്റിങ് ഉൾപ്പെടെ പെയ്ന്റുമായി ബന്ധപ്പെട്ട ജോലികൾ ചെയ്യുന്നവരും വേണ്ട സുരക്ഷകൾ സ്വീകരിച്ചു വേണം അവ ചെയ്യാൻ

മൊബൈൽ ഫോൺ അത്യാവശ്യത്തിനു മാത്രം
മൊബൈൽ ഫോൺ അമിതമായി ഉപയോഗിക്കുന്നവരിൽ കാൻസർ സാധ്യതകൂടുമോ എന്നത് ഇപ്പോഴും തർക്കവിഷയമാണ്. ചില പഠനങ്ങളിൽ ഈ സാധ്യത ശരിയാണെന്നു സ്ഥാപിക്കുമ്പോൾ മറ്റു ചില പഠനങ്ങൾ ഇതു നിരാകരിക്കുന്നു. മൊബൈൽ ഫോണിന്റെ ഉപയോഗം കുട്ടികളിൽ പരമാവധി കുറയ്ക്കണം. നീണ്ടു നിൽക്കുന്ന കോളുകൾക്ക് ഹെഡ്സൈറ്റ് അടക്കമുള്ള ഹാൻഡ്സ്ഫ്രീ സൗകര്യങ്ങൾ ഉപയോഗിക്കുന്നത് റേഡിയേഷൻ കുറയ്ക്കും. എന്തായാലും ഇക്കാര്യത്തിൽ കൂടുതൽ വിപുലമായ പഠനങ്ങൾ നടക്കുന്നുണ്ട്. എന്നാൽ സംശയ്ത്തിന്റെ ആനുകൂല്യം നൽകി നമുക്കു സെൽ—ഫോൺഉപയോഗത്തിന്റെ തോതു കുറയ്ക്കാം. മണിക്കൂറുകളോളം നീണ്ടുപോകുന്ന ദീർഘസംഭാഷണങ്ങൾക്കായി സെൽഫോൺ ഉപയോഗിക്കാതിരിക്കുന്നതാണ് നല്ലത്. കൊച്ചുകുട്ടികളിൽ ഫോൺ ഉപയോഗം പരമാവധി കുറയ്ക്കണം

റേഡിയേഷൻ പരിശോധന അത്യാവശ്യത്തിനു മാത്രം
ഒരേ സമയം രക്ഷകനും ശിക്ഷകനുമാണ് റേഡിയേഷൻ അഥവാ അണുവികിരണം. കാൻസറിനു കാരണമായ റേഡിയേഷൻ തന്നെയാണു കാൻസർ ചികിത്സിക്കാനും ഉപയോഗിക്കുന്നത്. അടുത്ത കാലത്തായി വേണ്ടതിനും വേണ്ടാത്തതിനുമെല്ലാം സി. ടി. സ്കാൻ ഉൾപ്പെടെയുള്ള റേഡിയേഷൻ പരിശോധനകൾ നടക്കുന്നുണ്ട്. സി.ടി. സ്കാൻ, എക്സ്റേ എന്നിവ അത്യാവശ്യഘട്ടങ്ങളിൽ മാത്രം ഉപയോഗിക്കുക. എനിക്കൊരു തലവേദനയുണ്ട് ഡോക്ടറേ ഒരു സി ടി സ്കാൻ ചെയ്യണം എന്ന മട്ടിലുള്ള അഭ്യർഥനകൾ വേണ്ട. അധികമായാൽ അമൃതൃം വിഷം എന്ന തത്വം ഇവിടെ ഓർക്കേണ്ടതാണ്.

മാമോഗ്രാം
ഇടയ്ക്കിടെ 40 വയസ്സു കഴിഞ്ഞ സ്ത്രീകൾ രണ്ടു വർഷത്തിലൊരിക്കലോ ഡോക്ടർ നിർദേശിക്കുന്ന ഇടവേളകളിലോ മാമോഗ്രാം ചെയ്യണം. സ്തനങ്ങളിൽ കണ്ണുകൊണ്ടു കാണാനോ , സ്പർശിച്ചറിയാനോ സാധ്യമല്ലാത്ത അതിസൂക്ഷ്മമായ മുഴകൾ നേരത്തേ കണ്ടെത്താൻ മാമോഗ്രാം സഹായിക്കും.

പാപ്സ്മിയർ മറക്കരുത്
മുപ്പതു വയസ്സുകഴിഞ്ഞ പ്രസവിച്ച സ്ത്രീകൾ രണ്ടുവർഷത്തിലൊരിക്കലോ ഡോക്ടർ നിർദേശിക്കുന്ന സമയത്തോ പാപ്സ്മിയർ പരിശോധനയ്ക്കു വിധേയരാകണം. ഗർഭാശയഗള കാൻസർ വർഷങ്ങൾക്കു മുമ്പു തന്നെ കണ്ടുപിടിക്കാൻ ഈ ലളിതമായ പരിശോധന സഹായിക്കും. നേരത്തേയറിഞ്ഞാൽ ഈ അർബുദത്തെ സുരക്ഷിതമായി അതിജീവിക്കാം

പുരുഷന്മാർക്കു പി. എസ്. എ
മൂത്രതടസം, പ്രോസ്റ്റേറ്റ് ഗ്രന്ഥിവീക്കത്തിന്റെ ഭാഗമായ മറ്റുബുദ്ധിമുട്ടുകൾ എന്നിവ അനുഭവപ്പെടുന്ന പുരുഷന്മാർ വർഷത്തിലൊരിക്കലെങ്കിലും പി. എസ്. എ ടെസ്റ്റ് ചെയ്യണം. പ്രോസ്റ്റേറ്റ് കാൻസർ നേരത്തേ തന്നെ കണ്ടുപിടിക്കാൻ ഈ പരിശോധന സഹായിക്കും

വാക്സിനേഷൻ
ഗർഭാശയഗള കാൻസറിനെ തടയാൻ സഹായിക്കുന്ന പ്രതിരോധ കുത്തിവെയ്പ് സാധ്യമാണ്. ഈ കാൻസറിനു കാരണമാകുന്ന ഹ്യൂമൻ പാപ്പിലോമ വൈറസിനെ പ്രതിരോധിക്കാനുള്ളതാണ് ഈ വാക്സിൻ. അതിലൂടെ കാൻസറിനേയും പ്രതിരോധിക്കാം. പക്ഷേ ഈ വൈറസ് ബാധ ഉണ്ടായിക്കഴിഞ്ഞാൽ വാക്സിൻ കൊണ്ട് പ്രയോജനമില്ല. ഒമ്പതിനും 26നും ഇടയിലുള്ള സ്ത്രീകളിലാണ് ഇതുപയോഗിക്കുന്നത്. മൂന്നു മാത്രകളായി നൽകുന്ന ഇതിന്റെ പ്രതിരോധശേഷി നാലുവർഷത്തോളമാണ് കാൻസർ ചികിത്സാരംഗത്ത് പല വാക്സിനുകളും നിലനിൽക്കുന്നുണ്ടെങ്കിലും അവയൊക്കെ തന്നെ കാൻസർ രോഗികൾക്ക് രോഗവ്യാപനം തടയുന്നതിനും മറ്റുമായി നൽകുന്നവയാണ്

ഡോ. ജയകൃഷ്ണൻ
അസിസ്റ്റന്റ് പ്രൊഫസർ കമ്മ്യൂണിറ്റി ഓങ്കോളജി, ആർ.സി. സി

© Copyright 2017 Manoramaonline. All rights reserved....
കുട്ടികളെ പിടി കൂടിയാൽ
കാൻസർ കൂടുന്നുവെന്നതിൽ സംശയമില്ല
പുരുഷന്മാരിലെ കാൻസറുകൾ
രൂപഭംഗി കുറയാതെ ശസ്ത്രക്രിയ
കാൻസർ വരാതിരിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
സ്നേഹം കൊണ്ട് ചികിത്സിച്ച്...
ചിക്കനിൽ നിന്നും കാൻസർ
കാൻസർ വീട്ടിൽ നിന്നും : ശ്രദ്ധിക്കൂ ഈ 6 കാര്യങ്ങൾ