റെയിൽ പാത അവസാനിക്കുന്നിടത്ത്
ബി.കെ. ഹരിനാരായണൻ
റെയിൽ പാത അവസാനിക്കുന്ന
തീവണ്ടിയാപ്പീസിൽ നിന്ന്
ഇറങ്ങി വരുന്ന
അനിയത്തിയെ പെട്ടെന്ന് സൗമ്യക്ക് മനസ്സിലായില്ല
പിൻകഴുത്തിലേയും,
കവിളിലേയും, തന്റേതുപോലുള്ള മുറിപ്പാടുകൾ കാണേണ്ടി വന്നു തിരിച്ചറിയാൻ
ഷൊർണ്ണൂരിൽ നിന്ന് പെരുമ്പാവൂരിലേക്കുള്ള
ദൂരം കൂടിയോ?
സൗമ്യയുടെ
ചോദ്യത്തിന്
ഇല്ലെന്നവൾ തലയാട്ടി.
ഒരുപാട് ചോദ്യങ്ങളുണ്ടായിരുന്നു
ഇനിയും...
താൻ പോരാൻ നേരം
തെക്കേപ്പുറത്ത് വച്ച വാഴ കുലച്ചോ?
ഉറങ്ങാനുള്ള ഗുളിക
അമ്മ
ഇപ്പൊഴും
കഴിക്കാറുണ്ടോ?
പാസഞ്ചറിന്റെ
ചൂളം കേട്ടാൽ
ഏട്ടൻ
ബൈക്ക് സ്റ്റാർട്ട് ചെയ്യാറുണ്ടോ?
കുന്നത്തെ
ആകാശത്തിന്റെ
വട്ടം കുറഞ്ഞോ ?
മണ്ണിന്റെ നിറം മാറിയോ?
പുഴയുടെ
മണൽത്തുട
മഴ മൂടിയോ ?
....
ഒന്നിനും ഉത്തരം കിട്ടിയില്ല
ഒന്നു
മാത്രം അവൾ പറഞ്ഞു
" എല്ലാം പഴയ പോലെ.. പക്ഷെ ചൂണ്ടുവിരലിലെ
വോട്ടുമഷിപോലെ,
രാത്രയിലെ ഇരുട്ട്
പകലിലേക്കും പടർന്നിട്ടുണ്ട് "