ദൈവദേശത്ത്
സംപ്രീത
അണയെപ്പിടിക്കുവാൻ ശാന്തിഗേഹങ്ങൾ തീർക്കേ
അവധൂതനായ് ഭക്തർ പേരുമാറ്റിയ കവി;
ലോകമാം കിളിക്കൂട് തീർക്കുവാനായും മുൻപേ
നീളെ വീഥിയിൽ
ദൈവച്ചില്ലുകൂട്ടിലായ് ഗുരു
കൂട്ടിനുണ്ടൊരു രാവിൽ ചില്ലതേടിയ ബുദ്ധൻ,
മുക്തിതേടിയ താത്രിക്കല്ലുപോൽ ചരിത്രവും
ദൈവത്തിലലിയിക്കാം
മനുഷ്യച്ചിറകുകൾ,
വേണ്ടതു കഥനെയ്യാനൊത്തൊരു മണൽമാത്രം.
ഒക്കെയും
വിശേഷങ്ങളാകുമീ സാമാന്യത്തിൽ
പെട്ടുനിൽക്കുവോർ കൈകൾ നിഷ്‌കളങ്കമായ് കൂപ്പും.
ഒക്കെയുമതീതമാം കഥയായ് ശീലിച്ചതിൻ,
കട്ടിവേരുകൾ തന്നെ പിന്നെയും
വലംവയ്ക്കാം.
ഒറ്റയിൽ നിറഞ്ഞാടി മറഞ്ഞോർക്കെല്ലാം
ദൈവപ്പുറ്റുകൾ
നിർമിക്കുന്ന ദേശമാണല്ലോ ദേശം.
ഇവിടെ പൂജിക്കുവാൻ, ഇവിടെ പൂജിക്കുവാൻ
ഇവിടെ പൂജിക്കുവാൻ കഴിഞ്ഞാലതേ ജന്മം.
വളരാതിരിക്കുവാൻ കഴിയില്ലാർക്കും നമ്മൾ
വളർന്നാൽ കാലം നമ്മെ ദൈവമാക്കുമെന്നത്രേ.